പൊതു വിഭാഗം

വേദിയിലെ സ്ത്രീ സാന്നിധ്യം!

ഇത്തവണ നാട്ടിൽ ചെന്നിട്ട് നഴ്സറി സ്‌കൂൾ മുതൽ നിയമസഭ വരെയുള്ള സ്ഥാപനങ്ങളിൽ പോയിരുന്നു. അക്കാദമിക്ക് മീറ്റിംഗ് മുതൽ ലോക കേരള സഭ വരെയുള്ള പരിപാടികളിൽ പങ്കെടുത്തു. എല്ലായിടത്തും ഞാൻ ശ്രദ്ധിച്ചത് എത്ര കുറച്ച് സ്ത്രീകളാണ് വേദികളിലുള്ളത് എന്നതാണ്.
 
സമ്മേളനം എന്താണെങ്കിലും വേദിക്ക് പിന്നിലിരുന്ന് അനൗൺസ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും പലപ്പോഴും പെൺകുട്ടികളുടെ ജോലിയാണ്. പക്ഷെ വേദിയിലിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരിൽ ഭൂരിപക്ഷവും പുരുഷന്മാർ ആയിരിക്കും. ഏറെ ഇടങ്ങളിൽ സ്ത്രീ സാന്നിധ്യം തീരെ ഉണ്ടാകാറില്ല. ലോക കേരള സഭയിൽ ഉൽഘാടനത്തിന് വേദിയിൽ ഉണ്ടായിരുന്ന ഒൻപത് പേരിൽ ഒന്ന് (രേവതി) മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം, പ്ലീനറിയിൽ പ്രസംഗിച്ച ഇരുപതിൽ രണ്ടു പേരും. (ഞാൻ അക്കാര്യം അവിടെ തന്നെ സൂചിപ്പിച്ചിരുന്നു). കോട്ടയത്ത് യുവജന കമ്മീഷൻ സംഘടിപ്പിച്ച ചടങ്ങ് പക്ഷെ വ്യത്യസ്തമായിരുന്നു. യോഗത്തിന്റെ അധ്യക്ഷയായി ചിന്തയും സംസാരിക്കാൻ ദീപ ടീച്ചറും ഉണ്ടായിരുന്നു (Well done Shaji Jacob ). സ്ത്രീകൾ ധാരാളം ജോലി ചെയ്യുന്ന മെഡിക്കൽ അല്ലെങ്കിൽ ടീച്ചിങ് രംഗത്തെ മീറ്റിംഗ് ആണെങ്കിലും, സ്ത്രീകളെ ബാധിക്കുന്ന വിഷയമാണ് മീറ്റിംഗിൽ ചർച്ച ചെയ്യപ്പെടുന്നതെങ്കിലും വേദി ആണുങ്ങളുടെ ലോകം ആണ് !!
 
ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. ലോകത്തെമ്പാടും ഈ പ്രശ്നമുണ്ട്. ഇതൊരു പ്രശ്നം ആണെന്ന് ആളുകൾ അംഗീകരിച്ചിട്ടുണ്ട്. വേദിയിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്ത ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് പുരുഷന്മാർ നിർബന്ധം പിടിച്ചു തുടങ്ങിയിരിക്കുന്നു. ആണുങ്ങൾ മാത്രം പങ്കെടുക്കുന്ന പാനലുകളുടെ ചിത്രം എടുത്ത് #manel എന്ന ഹാഷ് ടാഗുമായി ആളുകൾ സംഘാടകരെ നാണം കെടുത്തുന്നു.
 
കേരളത്തിലും ഇക്കാര്യത്തിൽ മാറ്റം വന്നേ മതിയാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ, എല്ലാ രംഗത്തും അനവധി സ്ത്രീകൾ ജോലി ചെയ്യുന്ന കേരളത്തിൽ, കാര്യമായ സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികൾ ഉണ്ടാകേണ്ട കാര്യമില്ല. അങ്ങനെ ഉണ്ടാകുന്നത് നമുക്കെല്ലാം നാണക്കേടാണ്. അങ്ങനെയുള്ള മീറ്റിംഗുകൾ ഉണ്ടാകാതിരിക്കാൻ നാം ഒരുമിച്ചു പ്രവർത്തിക്കണം. അങ്ങനെ മീറ്റിംഗ് നടത്തുന്ന സംഘാടകരെ നമുക്ക് നാണിപ്പിച്ചേ പറ്റൂ.
 
എന്റെ ചില നിർദേശങ്ങൾ പറയാം.
 
1. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ നിങ്ങളെ ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുക്കാൻ വിളിച്ചാൽ “വേദിയിൽ സംസാരിക്കാൻ സ്ത്രീകൾ ഉണ്ടോ” എന്ന് എടുത്ത് ചോദിക്കണം. ഇല്ലെങ്കിൽ വരാൻ സാധിക്കില്ല എന്ന് തറപ്പിച്ചു പറയണം. വിഷയത്തെപ്പറ്റി സംസാരിക്കാൻ കഴിവുള്ള രണ്ടോ മൂന്നോ സ്ത്രീകളുടെ പേര് സംഘാടകർക്ക് പറഞ്ഞു കൊടുക്കണം.
 
2. നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഏതെങ്കിലും ഒരു സമ്മേളത്തിന് സംസാരിക്കാൻ വിളിച്ചാൽ പിന്നോട്ട് മാറരുത്. വേദിയിൽ സംസാരിക്കാൻ അല്പം സങ്കോചമൊക്കെ ആദ്യം ഉണ്ടാകും, പക്ഷെ വേദി ആണുങ്ങൾക്ക് വിട്ടു കൊടുക്കരുത്. ഇതൊരു ചരിത്ര ദൗത്യമാണ്, ധൈര്യപൂർവ്വം ഏറ്റെടുക്കുക.
 
3. നിങ്ങൾ ഒരു സംഘാടകൻ ആണെങ്കിൽ വേദിയിൽ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാൻ ആദ്യമേ ശ്രമിക്കുക. പറ്റിയാൽ പകുതി, ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉറപ്പായിട്ടും വേണം. വലിയ ഒരു സാമൂഹ്യമാറ്റത്തിന്റെ ദൗത്യമായി ഇത് ഏറ്റെടുക്കണം.
 
4. നിങ്ങൾ സദസ്സിൽ ഇരിക്കുന്ന ഒരാളാണെങ്കിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്ത വേദി കണ്ടാലുടൻ അതിന്റെ ഒരു പടമെടുത്ത് #manel എന്ന ഹാഷ്‌ടാഗുമിട്ട് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളം ലോകം അറിയട്ടെ.
 
വാസ്തവത്തിൽ കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും മീറ്റിങ്ങുകൾക്ക് ഒരു ‘Gender Protocol’ ഉണ്ടാകേണ്ടതാണ്. എല്ലാ സർക്കാർ പരിപാടികളിലും, സർക്കാർ സഹായം നൽകപ്പെടുന്ന ഏതു സ്ഥാപനത്തിലും, പരിപാടിയിലും (ലൈബ്രറി തൊട്ടു കോളേജുകൾ വരെയുള്ള എല്ലാ പരിപാടികളും) വേദിയിൽ സ്ത്രീ സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടത് ഒരു നിർബന്ധമാക്കണം.
 
എന്താണെങ്കിലും ഞാനൊരു കാര്യം പറയാം. ഇനി മുതൽ ഞാൻ കേരളത്തിൽ വരുമ്പോൾ വേദിയിൽ ചുരുങ്ങിയത് രണ്ടു സ്ത്രീകളെങ്കിലും ഇല്ലാത്ത ഒരു ചടങ്ങിലും പങ്കെടുക്കില്ല. ഏപ്രിലിൽ ബുക്കിംഗ് എടുക്കുന്ന സമയത്ത് ഞാൻ ഇത് വീണ്ടും പ്രത്യേകം പറയും. ഡിങ്കനാണേ സത്യം…
 
നിങ്ങൾ ഇക്കാര്യം സമ്മതിക്കുന്നു എങ്കിൽ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം. നിങ്ങൾ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. സമൂഹമാധ്യമത്തിലുള്ളവർ മാത്രം വിചാരിച്ചാൽ ഒറ്റ വർഷം കൊണ്ട് മാറ്റിയെടുക്കാവുന്ന കാര്യമേയുള്ളൂ ഇത്. സമൂഹമാധ്യമത്തിന് പുറത്തുള്ളവർ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നിൽക്കട്ടെ.

Leave a Comment