പൊതു വിഭാഗം

വിനോദയാത്ര വീണ്ടും  ദുരന്തമാകുന്പോൾ

ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളിൽ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പടെ ഒന്പത് പേർ മരിച്ചിരിക്കുന്നു. അനവധി ആളുകൾക്ക് പരിക്കുണ്ട്.

എത്രയോ സന്തോഷത്തോടെയായിരിക്കണം ആ കുട്ടികൾ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കൾ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വർത്തമാനം കേൾക്കാൻ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിൻറെയും മരണത്തിന്റെയും വാർത്ത എത്തുന്നത് ആലോചിക്കാൻ കൂടി വയ്യ. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

പതിവ് പോലെ, ഡ്രൈവർ ദൂരയാത്ര കഴിഞ്ഞു വന്നതാണ്, അമിത വേഗത്തിൽ ആയിരുന്നു എന്നിങ്ങനെ ഒറ്റയടിക്ക് പല കാരണങ്ങളും കണ്ടുപിടിച്ച് മാധ്യമങ്ങൾ രംഗത്ത് ഉണ്ട്. ഡ്രൈവർ ജീവനോടെ ഉള്ളതിനാൽ സമൂഹത്തിന് ഒരു വില്ലനെ കിട്ടിക്കഴിഞ്ഞു.

ഇനിയിപ്പോൾ പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്.

  1. ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നു. കേരളത്തിലെ ഏതൊരു വാഹനത്തിലും സൂക്ഷിച്ചു നോക്കിയാൽ എന്തെങ്കിലും നിയമലംഘനം കാണും. വണ്ടിയെ അറസ്റ്റ് ചെയ്യാൻ അത് മതി, വേണമെങ്കിൽ വണ്ടി ഉടമയേയും.
  2.  എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ സ്‌കൂളിനും അധ്യാപകർക്കും എതിരെ കേസ് എടുക്കുന്നു.
  3. അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു. 

കഴിഞ്ഞു കാര്യം. സമൂഹത്തിന്റെ രോഷം അടങ്ങി, മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി, കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി.

ഇതാണ് യഥാർത്ഥ ദുരന്തം.

രണ്ടായിരത്തി ഏഴിൽ  ഭൂതത്താൻകെട്ടിൽ വിനോദയാത്രക്ക് വന്ന ഒരു സംഘം കുട്ടികൾ മുങ്ങിമരിച്ച സംഭവം ഉണ്ടായി. അന്നും ഇതുപോലുള്ള പ്രതികരണങ്ങൾ ഉണ്ടായി. 

പക്ഷെ വിനോദയാത്രകൾ വീണ്ടും വീണ്ടും ദുരന്തങ്ങൾ ആകുന്നു.

റോഡിലും പുഴയിലും ഒക്കെയായി വീണ്ടും നമ്മുടെ വിദ്യാർഥികൾ മരിക്കുന്നു.

ഇത് ഒഴിവാക്കാനാവില്ലേ? തീർച്ചയായിട്ടും.

രണ്ടായിരത്തി ഏഴിലെ അപകടത്തിന് ശേഷം എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്രകൾ സംഘടിപ്പിക്കേണ്ടത് എന്നതിനെ പറ്റി മാത്രം ഞാൻ ഒരു പുസ്തകം എഴുതിയിരുന്നു. അന്നത്തെ ഡി. ജി. പി. ആയിരുന്ന ജേക്കബ് പുന്നൂസ് സാർ ആണ് അത് പ്രകാശനം ചെയ്തത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി അന്ന് എം. എൽ. എ. ആണ്, അദ്ദേഹമാണ് ചടങ്ങിൽ അധ്യക്ഷനായിരുന്നത്. ശ്രീമതി പാർവതി ദേവിയും അബുബേക്കറും ആണ് ആ പുസ്തകം പ്രസിദ്ധീകരിക്കാൻ മുന്നിൽ നിന്നത്.

പുസ്തകം ഇറക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്.

അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. മുഹമ്മദ് ഹനീഷിൻറെ സഹായത്തോടെ കേരളത്തിലെ എല്ലാ സ്‌കൂൾ ലൈബ്രറികൾക്കും ഓരോ കോപ്പി സൗജന്യമായി നൽകി.

ആ പുസ്തകം പ്രസിദ്ധീകരിച്ചവരോ ഞാനോ അതിൽ നിന്നും യാതൊരു സാന്പത്തിക ലാഭവും ഉദ്ദേശിച്ചില്ല, എടുത്തതുമില്ല. യാതൊരു കോപ്പി റൈറ്റും ഇല്ലാതെ ആ പുസ്തകം ഇപ്പോഴും ഓൺലൈൻ ആയി ലഭ്യമാണ് (ലിങ്ക് താഴെ).

വിനോദ യാത്രക്ക് പോകുന്പോൾ മാത്രമല്ല നമ്മുടെ കുട്ടികൾ അപകടത്തിൽ പെടുന്നത്. സ്‌കൂളിലേക്കുള്ള യാത്രയിൽ, സ്‌കൂളിൽ, സ്പോർട്ട്സ് സമയത്ത്, ആർട്സ് ഫെസ്റ്റിവൽ നടക്കുന്പോൾ എല്ലാം അപകടങ്ങൾ ഉണ്ടാകുന്നു, കുട്ടികൾ മരിക്കുക വരെ ചെയ്യുന്നു.

ഇതോരോന്നും ഒഴിവാക്കാവുന്നതാണ്.

സുരക്ഷ എന്നത് നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗം ആകണം. ഇതും ഏറെ നാളായി പറയുന്നതാണ്.

അതിനൊക്കെ സമയം എടുക്കും.

അതുവരെ നമ്മുടെ കുട്ടികളെ നമ്മൾ തന്നെ നോക്കുക.

വിനോദയാത്രകൾ സംഘടിപ്പിക്കുന്പോൾ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന് തോന്നിയാൽ കുട്ടികളെ അതിൽ നിന്നും ഒഴിവാക്കുക. രാത്രിയിൽ ടൂർ തുടങ്ങുന്നത് നിശ്ചയമായും അപായ സൂചനയാണ്, അത് മാത്രമല്ല, മറ്റുള്ള കാര്യങ്ങൾ ബുക്കിൽ ഉണ്ട്. വായിക്കുമല്ലോ.

സുരക്ഷിതരായിരിക്കുക 

മുരളി തുമ്മാരുകുടി 

മരിച്ചവരുടെ പേരും സ്ക്രോൾ ചെയ്ത്  ദുരന്തം റിപ്പോർട്ട് ചെയ്യുന്നത് മുതൽ ദുരന്തത്തിൽ പെട്ടവരെ കൈകാര്യം ചെയ്യുന്നതിൽ വരെ ഉള്ള കാര്യത്തിലും നമ്മൾ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ്. എഴുതി മടുത്തതാണ്, എന്നാലും പിന്നീടൊരിക്കൽ വീണ്ടും എഴുതാം. 

https://ia600601.us.archive.org/3/items/SchoolExcursion-Malayalam/School%20Excursion_1.pdf

May be a cartoon of text that says "View point ഒരുങ്ങാം വിനോദയാത്രയ്ക്ക് ഡോ. മുരളി തുമ്മാരുകുടി AH"

Leave a Comment