പുതുവർഷം പെരുന്പാവൂരിലാണ്
പെരുന്പാവൂരിൽ ഉണ്ടെങ്കിൽ രാവിലെ ഒരു നടത്തം പതിവാണ്. അല്പം വ്യായാമം, കുറച്ചു നാട്ടുകാരെ കാണുക, നാട്ടിൽ വരുന്ന ചെറിയ മാറ്റങ്ങൾ ശ്രദ്ധിക്കുക, രഞ്ജന്റെ കടയിൽ നിന്നും കടുപ്പത്തിലൊരു ചായ, അല്പം ഷോപ്പിംഗിലൂടെ ലോക്കൽ ഇക്കോണമിയെ പുഷ്ടിപ്പെടുത്തുക, പട്ടി കടിക്കാതെയും ഗട്ടറിൽ വീഴാതെയും വണ്ടി ഇടിക്കാതെയും വീട്ടിൽ തിരിച്ചെത്തുക, ഇതാണ് ലക്ഷ്യങ്ങൾ.
പുതുവർഷത്തിലും പതിവ് തെറ്റിച്ചില്ല. മതിലിൽ പലയിടത്തും ശുചിത്വകേരളത്തിന്റെ സന്ദേശങ്ങൾ കണ്ടു. സന്തോഷമായി. മതിലിനപ്പുറം മാലിന്യങ്ങൾ ഇപ്പോഴും വലിച്ചെറിയപ്പെടുന്നു, അത് കനാലിലൂടെ ഒഴുകുന്നു. മാലിന്യമായി മാറുന്ന പലതും ഉപയോഗ ശൂന്യമായ വസ്തുക്കൾ അല്ല. ഉടമക്ക് ആവശ്യമില്ലാതായി എന്നേ ഉള്ളൂ. പഴയ ഫർണിച്ചറും എനിക്ക് പാകമാകാതെ വരുന്ന (നല്ല) ഡ്രസ്സുകളും ഉൾപ്പടെ മറ്റുള്ളവർക്ക് ഉപയോഗപ്രദമായേക്കാവുന്ന, എന്നാൽ എനിക്ക് എടുത്തുമാറ്റേണ്ട, ഒരു ലോഡ് സാധനം എന്റെ വീട്ടിൽ തന്നെയുണ്ട്. എന്തു ചെയ്യണം? എന്തു ചെയ്യും?
എന്നാണ് ഗ്രാമത്തിലും നഗരത്തിലും ഒരു റിസോഴ്സ് റിക്കവറി സെൻറർ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് മാർക്കറ്റ് ഉണ്ടാകാൻ പോകുന്നത്? അതുണ്ടായാലേ മതിലിൽ കാണുന്ന മുദ്രാവാക്യം മനസ്സിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
മുരളി തുമ്മാരുകുടി
Leave a Comment