കേരളത്തിലെ ഏറ്റവും മിടുക്കരായ കുട്ടികൾ പ്ലസ് ടു കഴിയുന്പോൾ തന്നെ ഡെൽഹി യൂണിവേഴ്സിറ്റി ഉൾപ്പടെ കേരളത്തിന് പുറത്തുള്ള നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോയി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി.
കൊറോണക്കാലത്ത് സാന്പത്തികമായി സാധിക്കുന്നവരെല്ലാം വിദ്യാഭ്യാസത്തിനായി ഇന്ത്യക്ക് പുറത്തേക്ക് പോവുകയാണ്. ഈ വർഷം ഇത് അന്പതിനായിരത്തിന് മുകളിൽ ആകും. നാല്പത് ശതമാനം വർദ്ധനവാണ് ഈ രംഗത്ത് സംഭവിക്കുന്നത്. അഞ്ചു വർഷത്തിനകം വിദേശത്ത് പോകുന്നവരുടെ എണ്ണം ഒരു ലക്ഷം കവിയും. എയിഡഡ് കോളേജുകൾ ഉൾപ്പടെ പൂട്ടേണ്ടി വരും. യൂണിവേഴ്സിറ്റികൾ എല്ലാം കൂടി യോജിപ്പിച്ച് ഒന്നൊ രണ്ടോ ആക്കേണ്ടി വരും. അതൊരു മോശം കാര്യമല്ല.
പ്രവാസം മലയാളിക്ക് പുത്തരിയല്ല. പക്ഷെ ഇപ്പോൾ പുറത്ത് പോകുന്നവർ തിരിച്ചു വരാൻ പോകുന്നില്ല. വിദേശത്തേക്കുള്ള പ്രവാസ സാധ്യതക്കാണ്, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾക്കല്ല കൂടുതൽ പേരും പണം മുടക്കുന്നത്.
കേരളത്തെ സാന്പത്തികമായും സാമൂഹ്യമായും ജനസംഖ്യാപരമായും ഇത് പിന്നോട്ടടിക്കും.
ഏറെ നാളായി ഏറെപ്പേർ പറയുന്ന കാര്യമാണ്. ഇപ്പോൾ മനോരമ ഒരു സീരീസ് ആക്കി ജനങ്ങളുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.
ബിരിയാണി, ചെന്പ്, നരബലി, കഷായം, പ്രീതി ഇവയിലൊക്കെ കുരുങ്ങിക്കിടക്കുന്ന നമ്മുടെ രാഷ്ട്രീയ രംഗത്ത് കേരളത്തിന്റെ ഭാവിക്ക് പ്രസക്തി വല്ലതും ഉണ്ടോ?
മുരളി തുമ്മാരുകുടി
Leave a Comment