പൊതു വിഭാഗം

ഗോപീചന്ദിന്റെ കത്തി!

ഐ ഐ ടി കാൺപൂരിൽ ജോയിൻ ചെയ്ത ദിവസം തന്നെ ആത്മഹത്യയുടെ ഒരു ഓർമ്മപ്പെടുത്തലുണ്ടായി.
 
അഞ്ചാമത്തെ ഹോസ്റ്റലിൽ G ബ്ലോക്കിൽ 313 എന്ന മുറിയാണ് എനിക്ക് കിട്ടിയത്. കൂടെ സുഹൃത്ത് ഗോപാലകൃഷ്ണൻ, 310 ൽ ജിമ്മി, 312 ൽ തോമസ്, 316 ൽ ബീഹാറിൽ നിന്നുള്ള ഒരാൾ.
315 കാലിയാണ്.
 
“അത് ഒരാൾ ആത്മഹത്യ ചെയ്ത മുറിയാണ്”, റൂം അലോക്കേഷൻ സെക്രട്ടറി പറഞ്ഞു. അന്ന് മുതൽ അത് അടഞ്ഞു കിടക്കുകയാണ്.
 
അടുത്ത ആറു വർഷം ഞാൻ ഐ ഐ ടിയിലുണ്ടായിരുന്നു. അക്കാലത്ത് ഭാഗ്യത്തിന് വേറെ ആത്മഹത്യകളൊന്നും ഉണ്ടായില്ല. എന്നാൽ പല തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളും പീഡനങ്ങളും നേരിട്ട് അനുഭവിക്കുകയോ ചുറ്റും സംഭവിക്കുന്നത് കാണുകയോ ചെയ്തിട്ടുണ്ട്. അതിൽ വീണുപോകാതിരുന്നത് ഭാഗ്യം മാത്രം എന്ന് കരുതുന്നു. ആറു വർഷത്തെ ഐ ഐ ടി ജീവിതത്തിൽ കണ്ടിട്ടുള്ള ചില കാര്യങ്ങൾ പറയാം.
 
കടിഞ്ഞൂലിൽ തന്നെ പൊട്ടനാക്കുന്നു – ഐ ഐ ടിയിലെ ആദ്യ പരീക്ഷയിൽ എനിക്ക് ഇരുപതിൽ രണ്ടേ മുക്കാൽ മാർക്കാണ് കിട്ടിയത്. കോതമംഗലത്ത് നിന്നും ഒന്നാമനായി എത്തിയ ആളാണെന്ന് ഓർക്കണം. ഒന്നാം ക്ലാസിൽ രണ്ടു മാർക്ക് കുറഞ്ഞതിന് (നൂറിൽ തൊണ്ണൂറ്റി എട്ട്) ഓണംകുളം മുതൽ തുമ്മാരുകുടി വരെ കരഞ്ഞ, എൻജിനീയറിങ്ങിൽ അൻപത്തിയൊന്ന് കോഴ്സും ഒറ്റ സപ്ലി പോലുമില്ലാതെ പാസ്സായ ആളുമായ ഞാൻ ഇതെങ്ങനെ സഹിക്കും? ഞാൻ മിടുക്കനാണെന്ന് കരുതിയത് ചെറിയ കുളത്തിലെ തവള ആയിരുന്നത് കൊണ്ടാണോ? വാസ്തവത്തിൽ ഈ വിഷയത്തിൽ എനിക്ക് ഇത്രയും വിവരമേ ഉള്ളോ? എന്നെല്ലാം ചിന്തിച്ച എനിക്ക് മറ്റുള്ളവരുടെ മാർക്ക് ചോദിക്കാൻ ധൈര്യവും വന്നില്ല.
 
ഐ ഐ ടി യിൽ ഒരു സൗകര്യമുണ്ട്. നമ്മൾ എടുക്കുന്ന ഒരു കോഴ്സ് നമ്മുടെ ഡിഗ്രിക്ക് നിർബന്ധിതമല്ലെങ്കിലോ (core subject), ആദ്യത്തെ മുപ്പത് ദിവസത്തിനുള്ളിൽ ഒരു കോഴ്സ് നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ അത് വേണ്ടെന്ന് വെക്കാം. ഞാൻ ആ ഓപ്‌ഷൻ ഉപയോഗിച്ചു. ഞാൻ പൊട്ടനാണെന്ന് സ്വയം അംഗീകരിച്ച് പിറ്റേന്ന് മുതൽ ക്ലാസിൽ പോയില്ല.
 
രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ സുഹൃത്ത് വഴി അധ്യാപകൻ എന്നോട് അദ്ദേഹത്തെ കാണാൻ പറഞ്ഞു. ഞാൻ ചമ്മലോടെ അദ്ദേഹത്തെ കാണാൻ പോയി. എന്താണ് ക്ലാസിൽ വരാത്തതെന്ന് അദ്ദേഹം ചോദിച്ചു.
 
“സാർ എന്നെക്കൊണ്ട് ഈ വിഷയം പഠിക്കാൻ സാധിക്കില്ല, എനിക്ക് മൂന്ന് മാർക്ക് പോലും കിട്ടിയില്ല, ഞാൻ തോറ്റു” ഞാൻ പറഞ്ഞു.
 
“മുരളി, നീ ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥികളിൽ ഒരാളാണ്. നിങ്ങളുടെ യൂണിവേഴ്സിറ്റിയിലെ പോലെയല്ല, ഐ ഐ ടിയിൽ ഗ്രേഡ് തീരുമാനിക്കുന്നത്. ക്ലാസിലെ ശരാശരി മാർക്കിന്റെ എത്ര മുന്നിൽ നിൽക്കുന്നു എന്നതനുസരിച്ചാണ്. ഇപ്പോഴത്തെ നിലയിൽ നിനക്ക് A ഗ്രേഡ് തന്നെ കിട്ടും.”
 
അന്നാണ് ഞാൻ ‘relative grading’ എന്ന വാക്ക് അറിയുന്നത്. നമുക്ക് കിട്ടിയത് മൂന്നു മാർക്കാണെങ്കിലും മറ്റുള്ളവർക്കൊക്കെ അതിൽ താഴെ ആണെങ്കിൽ നമുക്ക് A ഗ്രേഡ് തരുന്ന പദ്ധതി ആണത്. എ ഗ്രേഡ് കിട്ടിയാൽ അത് പിന്നെ പത്തിൽ പത്തു മാർക്കായി കൂട്ടും. നമ്മുടെ മാർക്ക് ലിസ്റ്റിൽ ഈ രണ്ടേമുക്കാൽ കാണുകയും ഇല്ല. എന്നിട്ടും എന്തുകൊണ്ടോ ഇരുപതിൽ രണ്ടേമുക്കാൽ മാർക്ക് A ഗ്രേഡ് ആക്കുന്ന രീതിയോട് എനിക്കങ്ങ് പൊരുത്തപ്പെടാൻ പറ്റിയില്ല. ആ കോഴ്സിന് പിന്നെ ഞാൻ പോയില്ല. പിന്നീട് പത്തിൽ നാലിന് താഴെ മാർക്ക് പല പ്രാവശ്യം കിട്ടി, അത് A യും B യും ഗ്രേഡായി പാസാകുകയും ചെയ്തു.
 
ഈ അനുഭവം ഐ ഐ ടിയിൽ പോയിട്ടുള്ള എല്ലവർക്കും തന്നെ ഉണ്ടാകും. എന്തുകൊണ്ടാണ് കുട്ടികളുടെ ആത്മവിശ്വാസം പാടെ തകർക്കുന്ന ഈ സന്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. സാധാരണ കോളേജുകളിൽ നിന്നും വരുന്ന, ഇത്തരം രീതികൾ അറിയാത്ത കുട്ടികളെ ഇത് വല്ലാതെ ബാധിക്കും.
 
താഴെ നിന്നുള്ള വ്യൂ – എട്ടുപേരാണ് ഐ ഐ ടിയിൽ എൻറെ ക്ലാസിലുണ്ടായിരുന്നത്. കേരളത്തിൽ നിന്നും ഞാൻ, പഞ്ചാബിൽ നിന്നും കൽക്കട്ടയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഓരോരുത്തർ, രണ്ടു പേർ കർണാടകയിൽ നിന്ന്, രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും. എല്ലാവരും എല്ലാ കോഴ്സും ഒരുമിച്ചല്ല ചെയ്യുന്നത്. അതിനാൽ പരസ്പരം താരതമ്യം ചെയ്യാൻ ആദ്യമൊന്നും അവസരം കിട്ടില്ല. ഒന്നാം സെമസ്റ്ററിലെ റിസൾട്ട് വന്നപ്പോഴാണ് അത് സംഭവിക്കുന്നത്.
എട്ടുപേരിൽ ഞാൻ ഏഴാമൻ !!
ങേ !!
ഓണംകുളം മുതൽ പഠിച്ച ക്ലാസിലെല്ലാം ഒന്നാമതും, അപൂർവ്വമായി മാത്രം രണ്ടാമതുമായിരുന്ന ഞാൻ ഇവിടെ ഏഴാമൻ !!.
അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. പക്ഷെ സഹിച്ചല്ലേ പറ്റൂ…
 
ആലോചിച്ചു നോക്കിയാൽ അതിശയമൊന്നുമില്ല. എല്ലാ കോളേജിൽ നിന്നും ഒന്നാമത്തെയോ രണ്ടാമത്തെയോ റാങ്ക് മേടിച്ചു വന്നവരാണ് ക്ലാസിൽ. അവരിൽ ആരെങ്കിലുമൊക്കെ മൂന്നാമതും നാലാമതും എട്ടാമതും ആയല്ലേ പറ്റൂ. ക്ലാസിൽ ആകെ എട്ടുപേരേ ഉണ്ടായിരുന്നുള്ളൂവെന്നത് ഭാഗ്യം. ഞാൻ മുപ്പതാമതോ നാല്പതാമതോ ആയില്ലല്ലോ..!
 
അതുവരെ ക്ലാസ്സുകളിൽ ഒന്നാം സ്ഥാനം നേടി അധ്യാപകരുടെ കണ്ണിലുണ്ണിയും വീട്ടുകാരുടെ അഭിമാനവുമായി വന്ന കുട്ടികൾക്ക് ക്ലാസിലെ താഴത്തെ റാങ്കുകളാകുന്നത് ചിലപ്പോൾ താങ്ങാൻ പറ്റില്ല.
D ഗ്രേഡുകാരുടെ വിധി – ഒന്നാമത്തെ സെമസ്റ്ററിൽ നാലു വിഷയങ്ങൾ പഠിച്ചാൽ മതി. വേണമെങ്കിൽ കൂടുതൽ പഠിക്കാം, മൂന്ന് മതിയെന്നും വെക്കാം. പക്ഷെ അടുത്ത സെമസ്റ്ററിൽ അഞ്ചു കോഴ്സ് എടുക്കുകയോ ആറുമാസം കൂടുതൽ പഠിക്കുകയോ വേണം. ഗ്രേഡിങ്ങിൽ, A = 10, B = 8, C = 6, D = 4 , F = പൊട്ടി എന്നാണ്. മൊത്തം ഗ്രേഡ് അഞ്ചിന് താഴെ പോയാൽ പിന്നെ പെട്ടി പാക്ക് ചെയ്തു സ്ഥലം വിടുകയേ നിവൃത്തിയുള്ളൂ. നാട്ടിൽ നിന്നും ഐ ഐ ടിയിൽ അഡ്മിഷൻ കിട്ടി, കോളേജിന്റെ അഭിമാനമായ ഒരാൾ നാല് മാസം കഴിഞ്ഞ് പരീക്ഷ പാസാകാൻ പറ്റാതെ വീട്ടിലേക്ക് തിരിച്ചുചെല്ലുന്ന സീൻ ആലോചിച്ച് നോക്കുക. “ഓ, അപ്പൊ ഇവൻ/ഇവൾ ശരിക്കും മിടുക്കൻ/മിടുക്കി ഒന്നുമല്ല അല്ലേ, ഇവിടെ ലോക്കൽ കോളേജിൽ മത്സരിക്കാൻ ആരുമില്ലാത്തതിനാൽ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവായതാ” എന്നു പറയാൻ ഉറപ്പായിട്ടും ഏതെങ്കിലും “അഭ്യുദയകാംഷികൾ” എല്ലാവർക്കും കാണും. ഇവരുടെ കളിയാക്കൽ കൊണ്ടോ, കളിയാക്കൽ പേടിച്ചോ, ചത്താൽ മതിയെന്ന് തോന്നാം.
 
കോതമംഗലത്ത് പഠിക്കുന്പോൾ ഒന്നാം വർഷത്തിൽ പരീക്ഷ പാസായില്ലെങ്കിലും രണ്ടാം വർഷത്തിൽ എത്താം, രണ്ടു പ്രാവശ്യം കൂടി പരീക്ഷ എഴുതാം. എന്നിട്ടും പാസ്സായില്ലെങ്കിൽ മാത്രം മൂന്നാം വർഷത്തിലേക്ക് പ്രമോഷൻ ഇല്ല എന്നാണ് നിയമം. എന്നാലും പേടിക്കണ്ട, സമരം ചെയ്യാം, മന്ത്രിയെ കാണാം. എന്നിട്ടും നടന്നില്ലെങ്കിൽ കോടതിയിലും പോകാം. ഐ ഐ ടിയിൽ ഇതൊന്നുമില്ല. പരീക്ഷ കഴിഞ്ഞാൽ 48 മണിക്കൂറിനകം മാർക്ക് വരും. മാർക്ക് വന്നാൽ പെട്ടി പൂട്ടുക, അത്ര തന്നെ.
 
പത്തിൽ എട്ടു മേടിച്ചതിനാൽ എനിക്ക് പെട്ടിയും തൂക്കി പോരേണ്ടി വന്നില്ല. ഒരുമിച്ചു ട്രെയിൻ കയറിയ അഞ്ചു മലയാളികളിൽ രണ്ടു പേർക്ക് ഇങ്ങനെ പോകേണ്ടിവന്നു.
 
വെട്ടൊന്ന്, മുറി രണ്ട് – പരീക്ഷകൾ പലതും ഓപ്പൺ ബുക്ക് ആണ്, അതായത് പുസ്തകം പരീക്ഷാഹാളിൽ കൊണ്ട് പോയി നോക്കി എഴുതാം. ബുക്ക് എടുത്തില്ലെങ്കിലും ആവശ്യമായ ഫോർമുല എഴുതിക്കൊണ്ടു പോകാൻ സമ്മതിക്കുന്ന അധ്യാപകരുണ്ട്. ചോദ്യപേപ്പർ തന്നുകഴിഞ്ഞാൽ പിന്നെ അധ്യാപകർ മൂലയ്‌ക്ക് എവിടെയെങ്കിലും ഇരിക്കുകയേ ഉള്ളൂ, ഓടി നടന്നുള്ള സൂപ്പർവിഷൻ ഒന്നുമില്ല. പരീക്ഷക്ക് ഉത്തര പേപ്പർ നമ്മൾ തന്നെ കൊണ്ടുപോകണമെന്നാണ് എൻറെ ഓർമ്മ. കോപ്പിയടിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും അങ്ങനെ ചെയ്യരുത് എന്നാണ് നിയമം.
 
ഒരിക്കൽ ഇന്റേണൽ പരീക്ഷയിൽ എൻറെ ഒരു സുഹൃത്ത് ഈ നിയമം ലംഘിച്ചു. അധ്യാപകൻ അത് കണ്ടൊന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ക്ലാസിൽ വന്നു.
 
“ഈ ക്ലാസിലെ രണ്ടു കുട്ടികളുടെ ഉത്തരപ്പേപ്പർ ഒരു പോലെയാണ്. ഒരാൾ കോപ്പി അടിച്ചിട്ടുണ്ട്. അത് അയാൾക്കറിയാം. ആര് ആരുടെയാണ് കോപ്പിയടിച്ചതെന്ന് അയാൾക്കും അറിയാമായിരിക്കും. ഇന്ന് വൈകുന്നേരത്തിന് മുൻപ് കോപ്പി അടിച്ച ആൾ എന്നെ വന്നുകണ്ട് കുറ്റം സമ്മതിക്കണം. അയാളെ ഈ പ്രോഗ്രാമിൽ നിന്നും പുറത്താക്കും. അങ്ങനെ ആരും വന്നില്ലെങ്കിൽ ഞാൻ രണ്ടുപേരെയും പുറത്താക്കാൻ റെക്കമൻഡ് ചെയ്യും.”
 
പിറ്റേന്ന് മുതൽ ഞങ്ങളുടെ ഒരു സുഹൃത്ത് ഐ ഐ ടിയിൽ ഉണ്ടായില്ല.
 
അല്പം ക്രൂരമല്ലേ ഈ രീതികൾ എന്ന് തോന്നിയേക്കാം. ഇങ്ങനെയെല്ലാമാണ് വിദ്യാഭ്യാസത്തിന് ഉന്നതമായ നിലവാരമുണ്ടാക്കുന്നതും നിലനിർത്തുന്നതുമെന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. നിങ്ങളുടെ ചിന്ത രണ്ടാണെങ്കിലും കാര്യങ്ങൾ അവിടെ ഇങ്ങനെയൊക്കെയാണെന്ന് ഐ ഐ ടി യിൽ പോകുന്നതിന് മുൻപ് കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കണം. അതിന് തയ്യാറെടുക്കുകയും വേണം. തികച്ചും നിയമപരവും എന്നാൽ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതുമായ ധാരാളം സാഹചര്യങ്ങൾ ഐ ഐ ടിയിലുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അടുത്ത സുഹൃത്തുക്കൾ പോലും സഹായിക്കാൻ ഉണ്ടായി എന്ന് വരില്ല.
 
ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പീഡനങ്ങളും ഐ ഐ ടിയിൽ സംഭവിക്കാറുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന ചില കാര്യങ്ങൾ പറയാം.
 
ദൈവം ആകുന്ന പി എച്ച് ഡി ഗൈഡുമാർ – ശരാശരി അഞ്ചു വർഷമെടുക്കും ഐ ഐ ടിയിൽ നിന്നും പി എച്ച് ഡി എടുക്കാൻ. മൂന്നു വർഷത്തിൽ തീർക്കുന്നവരും അപൂർവ്വമായുണ്ട്. എട്ടിലേറെ വർഷമെടുക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, നിങ്ങളുടെ പി എച്ച് ഡി സൂപ്പർവൈസറുടെ കയ്യിലാണ് നിങ്ങളുടെ വർത്തമാനവും ഭാവിയും. എങ്ങനെയായിരിക്കും ഇവർ നിങ്ങളോട് പെരുമാറുന്നതെന്ന് മുൻകൂട്ടി പറയാനാകില്ല. രണ്ടോ മൂന്നോ വർഷം കഴിയുന്പോൾ നിങ്ങളുടെ സൂപ്പർവൈസർക്ക് നിങ്ങളെയോ നിങ്ങളുടെ റിസർച്ചോ ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ ത്രിശങ്കുവിൽ പെടും. ഇട്ടിട്ട് പോയാൽ മൂന്നു വർഷം പോയി, വീണ്ടും വേറൊരിടിത്ത് പി എച്ച് ഡി ക്ക് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്, കിട്ടിയാലും സ്‌കോളർഷിപ്പ് കിട്ടണമെങ്കിൽ എൻട്രൻസ് പരീക്ഷ രണ്ടാമത് എഴുതേണ്ടി വരും. വിടാതെ അവിടെ നിന്നാൽ ഭാവി എന്താകുമെന്ന് പ്രവചിക്കാനാകില്ല. പി എച്ച് ഡി കയ്യിൽ കിട്ടിയാൽ പോലും കിലുക്കത്തിലെ ഇന്നസന്റിനെ പോലെ ബോസിനെ വന്നുകണ്ട് ‘മ..മ.. മത്തങ്ങാത്തലയാ’ എന്നൊന്ന് വിളിക്കാൻ പറ്റില്ല. കാരണം ഗൈഡ് ഒരു റെക്കമന്റേഷൻ ലെറ്റർ എഴുതിയില്ലെങ്കിൽ പി എച്ച് ഡി കിട്ടിയാൽ പോലും ഭാവി ബുദ്ധിമുട്ടാകും. അതുകൊണ്ട് അവർ നിങ്ങളുടെ ഗവേഷണം എത്ര വൈകിച്ചാലും, നിങ്ങളെ എത്ര കുറ്റം പറഞ്ഞാലും കേട്ടിരുന്നേ പറ്റൂ. ഇത്തരത്തിലുള്ള അനവധി കഥകൾ ഓരോ ദിവസവും ഐ ഐ ടിയിൽ നിന്നു കേൾക്കാം.
 
ഞാൻ പഠിക്കുന്ന കാലത്ത് രസതന്ത്രത്തിൽ ഗവേഷണം ചെയ്തിരുന്ന ഗോപീചന്ത്‌ എന്നൊരു സുഹൃത്തിന് ഇത് ഒട്ടും താങ്ങാൻ പറ്റിയില്ല. തീസിസ് എഴുതി ഗൈഡിന് കൊടുത്തിട്ട് മാസങ്ങളായി, അത് നോക്കി കറക്റ്റ് ചെയ്ത് കൊടുത്താലേ മുന്നോട്ടു പോകാൻ പറ്റൂ. ഓരോ ദിവസവും ഗോപീചന്ത്‌ ബോസിനെ കാണാൻ പോകും. ഒന്നും സംഭവിക്കാതെ തിരിച്ചുപോരും. ഒരു ദിവസം ഉച്ചക്ക് ലാബിൽ നിന്നും പുറത്തേക്കിറങ്ങി വന്ന പ്രൊഫസറെ ഗോപീചന്ദ് ഓഫിസിലെ പേപ്പർ മുറിക്കുന്ന കത്തിയെടുത്തു കുത്തി. “എന്റമ്മേ” എന്നു നിലവിളിച്ച് പ്രൊഫസർ ഓടി രക്ഷപെട്ടു. ഓഫിസിലെ കത്തിയായതിനാൽ പ്രൊഫസർക്ക് കാര്യമായി ഒന്നും പറ്റിയില്ല. ആരോ പോലീസിനെ വിളിച്ചു, ഗോപി അറസ്റ്റിലുമായി.
 
കോതമംഗലത്ത് പഠിക്കുന്ന കാലത്ത് സമരങ്ങളില്ലാത്ത ആഴ്ചകളില്ല. എന്നാൽ സാധാരണ നിലയിൽ ഐ ഐ ടിയിലെ കുട്ടികൾ സമരം ചെയ്യാറില്ല. ഗോപീചന്ദ് ജയിലിലായതോടെ കുട്ടികളുടെ നിയന്ത്രണം വിട്ടു. ഞാൻ അവിടെയുണ്ടായിരുന്ന ആറ് വർഷത്തിനുള്ളിൽ അന്നാണ് ആദ്യവും അവസാനവുമായി ഐ ഐ ടിയിൽ ഒരു സമരമുണ്ടായത്. അക്രമം ഒന്നുമില്ല, ക്ലാസിൽ പോകില്ല എന്നുമാത്രം. സമരം ജയിച്ചു. ഗോപി ജയിലിൽ നിന്നും പ്രൊഫസർ ആശുപത്രിയിൽ നിന്നും പുറത്തുവന്നു. ‘നിന്റെ തീസീസ് ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റു നടക്കുന്ന ആൾക്ക് കപ്പലണ്ടി പൊതിയാൻ നല്ലതാണ്’ എന്നോ മറ്റോ പ്രൊഫസർ പറഞ്ഞതുകൊണ്ടാണ് ഗോപി വയലന്റായതെന്ന് പറഞ്ഞുകേട്ടു. സത്യമാകണമെന്നില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്പോൾ സത്യവും അസത്യവുമായ വാർത്തകൾ വരും. ഗോപി തീസീസ് പബ്ലിഷ് ചെയ്തോ എന്ന് ഞാനോർക്കുന്നില്ല. ഞാൻ എം ടെക്ക് കഴിഞ്ഞ് ഒരു വർഷം ജോലിയും ചെയ്തു തിരിച്ചെത്തുന്പോൾ ഗോപി അവിടെയില്ല.
 
ഗ്രൂപ്പുകളി – പ്രൊഫസ്സർ ആയിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ പ്രസിഡന്റ് വരെ ഇടപെട്ടാലേ ഒരു ഐ ഐ ടി പ്രൊഫസറെ പുറത്താക്കാൻ പറ്റൂ. വലിയ മിടുക്കന്മാരാണ് മിക്ക പ്രൊഫസർമാരും. നാല്പത് വയസിനു മുൻപേ തന്നെ പലരും പ്രൊഫസറാകും. അതുകഴിഞ്ഞാൽ പിന്നെ അവർക്ക് മുൻ പിൻ നോക്കാനില്ല. അതുകൊണ്ട് അവരുടെ ഒരു വിനോദമാണ് എന്തെങ്കിലും പേരിൽ ഗ്രൂപ്പുകളിക്കുന്നത്. ഗ്രൂപ്പിന് പല അടിസ്ഥാനമുണ്ടാകാം, തെക്കൻ – വടക്കൻ, കന്നഡ – തമിൾ, അമേരിക്കയിൽ പി എച്ച് ഡി ചെയ്തവർ – നാട്ടിൽ പി എച്ച് ഡി ചെയ്തവർ, വിവിധ ജാതികൾ (വടക്കേ ഇന്ത്യയിലെ ജാതിതിരിവ് നമുക്കറിയാവുന്ന രീതിയല്ല) എന്നിങ്ങനെ. കാൺപൂർ ഐ ഐ ടിയിൽ മറ്റു മതങ്ങളിലുള്ള പ്രൊഫസർമാർ അപൂർവ്വമായിരുന്നതുകൊണ്ട് മതപരമായ ഗ്രൂപ്പുകൾ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. എന്താണെങ്കിലും എല്ലാവർക്കും ഓരോ ഗ്രൂപ്പ് ഉണ്ടാകും, ഗ്രൂപ്പുകൾ തമ്മിൽ പാരവെയ്പ്പ് വ്യാപകമായിരിക്കും. ഒരു ഗ്രൂപ്പിലുള്ളവർക്ക് മറ്റേ ഗ്രൂപ്പിലെ അധ്യാപകരെ പുച്ഛമായിരിക്കും. ഓരോ പ്രൊഫസറുടെ കൂടെയും ഗവേഷണം ചെയ്യുന്ന വിദ്യാർഥികൾ അവരുടെ പക്ഷം ചേരണമെന്ന് മാത്രമല്ല, എതിർപക്ഷത്തെ പ്രൊഫസർമാരുടെ ഗവേഷണ വിദ്യാർത്ഥികളുമായി കൂട്ടുകൂടാൻ പാടില്ല എന്ന അലിഖിത നിയമങ്ങൾ വരെയുണ്ട്.
 
ബംഗാളികളും ദക്ഷിണേന്ത്യക്കാരും എന്നതായിരുന്നു എൻറെ ലാബിലെ ചേരിതിരിവ്. ബംഗാളി ഗ്രൂപ്പിലെ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ലാബിലെ ഉപകരണങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കാതിരിക്കുക, മറുപക്ഷത്തെ ഗവേഷകർക്ക് വേണ്ട രാസവസ്തുക്കൾ സമയത്തിന് ലഭ്യമാക്കാതിരിക്കുക, മറ്റേ ഗ്രൂപ്പിലെ കുട്ടികളുടെ പരീക്ഷ വിഷമത്തിലാക്കുക തുടങ്ങിയ കലാപരിപാടികൾ എൻറെ ലാബിലുമുണ്ടായിരുന്നു. മലിന ജലത്തിലെ ഖരലോഹങ്ങളുടെ അളവ് കണ്ടുപിടിക്കാനുള്ള ഉപകരണം കാൺപൂരിൽ ഞങ്ങളുടെ ലാബിൽ ഉണ്ടായിട്ട് പോലും നൂറു കണക്കിന് സാന്പിളുകളുമായി എനിക്ക് ഹൈദരാബാദിലെ സ്വകാര്യ ലാബിൽ വന്ന് അനലൈസ് ചെയ്യേണ്ടി വന്നു. അതുപോലെ എന്തൊക്കെ ഉപദ്രവങ്ങൾ…
 
‘തരവഴി കാട്ടി അതിനും നമ്മൾ പകരം കൊടുത്തു പലിശ ചേർത്ത്,
വാശിക്ക് വളിവിട്ടു യോഗ്യരാകാൻ നോക്കേണ്ടതിന്നും നാം മോശമല്ല’ എന്നല്ലേ കടമ്മനിട്ട പാടിയത്.
 
ഐ ഐ ടിയിലെ ജീവിതം മുഴുവൻ മാനസിക പിരിമുറുക്കങ്ങളുടേതാണെന്നോ അധ്യാപകരെല്ലാം കണ്ണിൽ ചോരയില്ലാത്തവരാണെന്നോ കരുതരുത്. എൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ അവിടുത്തെ ഹോസ്റ്റലിലെ പുൽത്തകിടിയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയിരുന്ന ചായ് പേ ചർച്ചകളാണ്. അന്നവിടെ കള്ളിനിക്കറുമിട്ട് ചുറ്റുമിരുന്നവർ ഇന്ന് ലോകത്തെന്പാടും എത്രയോ ഉയർന്ന പദവികളിലിരിക്കുന്നു! അതാണ് ഐ ഐ ടി ജീവിതത്തിലെ ഏറ്റവും വലിയ മൂലധനം. ആ മൂലധന സന്പാദനത്തിന് വേണ്ടിയാണ് മറ്റുള്ള ബുദ്ധിമുട്ടുകൾ സഹിക്കുന്നത്. ഐ ഐ ടിയിൽ അഡ്മിഷൻ നേടാൻ ശ്രമിക്കണമെന്നും കിട്ടിയാൽ അവിടെ പഠിക്കാൻ പോകണമെന്നും ഞാൻ പറയുന്നതും അതുകൊണ്ട് തന്നെയാണ്.
 
എൻറെ പ്രൊഫസർ കർണ്ണാടകത്തിൽ നിന്നുള്ള വളരെ നല്ല ഒരാളായിരുന്നു. ലാബിലെ മറ്റു താപ്പാനകളോട് യുദ്ധം ചെയ്യാൻ കഴിവില്ലാത്ത ആളും. ഒരു പരിധി വരെ അദ്ദേഹത്തിൻറെ വിദ്യാർഥികളായ മലയാളികളായ ഞങ്ങളുടെ ബലത്തിലാണ് അദ്ദേഹം അവിടെ പിടിച്ചു നിന്നത്. ഞങ്ങളെല്ലാം പോന്നതോടെ അദ്ദേഹം ഐ എ ടിയിൽ നിന്നും വിദേശത്തേക്ക് പോയി.
 
ഐ ഐ ടി എന്ന സംവിധാനത്തിലെ അക്കാദമിക്ക് പ്രഷർകുക്കറിനപ്പുറം കുട്ടികളെ മനുഷ്യരായി കാണണമെന്ന് വിശ്വസിച്ചിരുന്ന അധ്യാപകർ അന്നും ഉണ്ടായിരുന്നു. ആന്ധ്രയിൽ നിന്നുള്ള പ്രഭാകർ റാവു അത്തരത്തിലുള്ള അപൂർവ്വം ഒരാളായിരുന്നു. ബേസിക് എക്കോളജി എന്ന അദ്ദേഹത്തിൻറെ കോഴ്സിൽ ഡസൻ കണക്കിന് കുട്ടികൾ എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും ഉണ്ടാകുമായിരുന്നു. എത്ര പിരിമുറുക്കമുള്ള സാഹചര്യത്തെയും ലഘുവാക്കാനും ആരെയും എപ്പോഴും സഹായിക്കാനുമുള്ള അറിവും കഴിവും പക്വതയും അദ്ദേഹത്തിനുണ്ടായിരുന്നു. അവസാന പരീക്ഷയിൽ അദ്ദേഹത്തിൻറെ ഒരു ചോദ്യമുണ്ട്. “നിങ്ങൾക്ക് ഏത് ഗ്രേഡ് വേണം, എന്തുകൊണ്ട്?” പല കുട്ടികളും എഴുതും “സാർ എനിക്കൊരു A ഗ്രേഡ് കിട്ടിയില്ലെങ്കിൽ ഞാൻ ഐ ഐ ടിയിൽ നിന്നും പുറത്താകും.” ആ വിശദീകരണത്തിൽ അദ്ദേഹം A ഗ്രേഡ് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് അധ്യാപകർക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമല്ലായിരുന്നു. “ഈ കുട്ടികളുടെ ഭാവിയാണ് എനിക്ക് പ്രധാനം, മറ്റുള്ളവരുടെ അഭിപ്രായമല്ല” എന്ന് തുറന്നു പറയാനുള്ള ആർജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു.
 
ഒരു കാര്യം കൂടി പറയണം. ഇങ്ങനെയൊക്ക അധ്യാപകരുടെ മേൽക്കോയ്മ ഉള്ള കാന്പസ് ആയിരുന്നുവെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും അവിടെയുണ്ടായിരുന്നു. അത് അധികം ആളുകൾക്ക് അറിയില്ലായിരുന്നു, അത് ഉപയോഗിക്കാൻ ആളുകൾക്ക് പേടിയായിരുന്നു എന്നുമാത്രം. മറ്റു കുട്ടികൾ ഒരിക്കലൂം കുഴപ്പത്തിലായവരെ സപ്പോർട്ട് ചെയ്യാറില്ലാത്തതിനാൽ കുഴപ്പത്തിലായവർ ഒറ്റപ്പെട്ടു എന്നതാണ് സത്യം.
 
ഐ ഐ ടി സംവിധാനത്തിലെ പഴുതുകൾ മനസിലാക്കുന്ന ചില വിദ്യാർത്ഥികളും ഐ ഐ ടിയിലുണ്ടായിരുന്നു. ഒരിക്കൽ പോലും ലാബിൽ പോകാതെ ഹോസ്റ്റലിൽ മാത്രം ജീവിച്ചിരുന്ന, രാത്രി തോന്നുന്പോൾ മെസ്സിലെ അടുക്കളയിൽ പോയി ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കഴിച്ചു ജീവിച്ചിരുന്ന ഒരു മലയാളി ഗവേഷകന്റെ കഥ ഐ ഐ ടിയിൽ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പേരെനിക്കറിയാമെങ്കിലും തൽക്കാലം നമുക്കയാളെ പൊന്നപ്പൻ എന്ന് വിളിക്കാം. മൂന്നു മാസം തുടർച്ചയായി ലാബിൽ പോകാതിരുന്ന പൊന്നപ്പന് ഒരിക്കൽ അധ്യാപകൻ ഒരു വാണിങ്ങ് ലെറ്റർ അയച്ചു പോലും. ഇരുപത്തിനാലു മണിക്കൂറിനകം ലാബിൽ എത്തിയില്ലെങ്കിൽ കർശന നടപടിയും പ്രഖ്യാപിച്ചു. അതിന് മറുപടിയായി, എനിക്ക് തീരെ സുഖവും സൗകര്യവും ഇല്ലാത്തതിനാൽ വരാൻ പറ്റില്ലെന്ന് പൊന്നപ്പൻ തിരിച്ച് അധ്യാപകന് ഐ ഐ ടിയിലെ തന്നെ പോസ്റ്റ് ഓഫീസിൽ നിന്നും ടെലഗ്രാം അടിച്ചു എന്നതാണ് കഥ.
 
ഇത് ഞാൻ പറഞ്ഞു കേട്ടതാണ്. എന്നാൽ നേരിട്ട് കണ്ട ഒരു സംഭവം വേറെയുണ്ട്. പത്തു വർഷമായി ഐ ഐ ടിയിൽ ഗവേഷണം ചെയ്യുന്ന ഒരു ഗാംഗുലി സിവിൽ ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്നു (പേരൽപ്പം മാറ്റിയിട്ടുണ്ട്, ഇപ്പോൾ പുള്ളി പുലിയാണ്). ഒരിക്കൽ പോലും തീസീസ് സമർപ്പിക്കുന്നതിൽ അയാൾ താൽപര്യം കാണിച്ചിരുന്നില്ല. പുതിയതായി വരുന്ന കുട്ടികൾക്ക് അക്കാദമിക്കായോ പുറത്തോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്ന ഏകാംഗ കോടതിയായിരുന്നു അദ്ദേഹം. ഐ ഐ ടി നിയമത്തിലെ സകല വകുപ്പുകളും അദ്ദേഹത്തിനറിയാമായിരുന്നു. സാധാരണ ഐ ഐ ടിയിലെ സ്‌കോളർഷിപ്പ് അഞ്ചു വർഷമാണ്, എന്നാൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പത്തുവർഷം അദ്ദേഹം സ്‌കോളർഷിപ്പ് കൈപ്പറ്റിയിരുന്നു. എങ്ങനെയെങ്കിലും ആൾക്ക് ഡിഗ്രി കൊടുത്തുവിടാൻ അധ്യാപകരെല്ലാം ചേർന്ന് അത്യധ്വാനം ചെയ്തത് ഞാൻ ഇന്നും ഓർക്കുന്നു. അവസാനം എന്റെ പി എച്ച് ഡി ഡിഫൻസിന്റെ അന്ന് തന്നെയായിരുന്നു ഗാംഗുലിയുടെ ഡിഫൻസും. പത്തു മണിക്ക് ആൾ വന്നില്ലെങ്കിലോ എന്ന് പേടിച്ച് തിസീസ് ഗൈഡ് ഹോസ്റ്റലിൽ നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ വന്നു നോക്കി നിൽക്കുന്നതിന് ഞാൻ ദൃക്‌സാക്ഷിയാണ് !
 
ഐ ഐ ടിയിലെ പഠനകാലത്താണ് ഞാൻ മുരളിയിൽ നിന്നും മുരളിച്ചേട്ടൻ ആയത്. കാന്പസിൽ പുതിയതായി വരുന്ന മലയാളികൾക്ക് വേണ്ടത്ര ഉപദേശങ്ങൾ നൽകുകയും അവർ അക്കാദമിക്കോ അല്ലാത്തതോ ആയ കുഴപ്പത്തിൽ പെട്ടാൽ അവരെ സഹായിക്കുകയും ചെയ്യുക അന്നെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവിടെ ഡയറക്ടറുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന എബ്രഹാം എന്ന മലയാളി, ഞങ്ങളെല്ലാം അദ്ദേഹത്തെ പേരപ്പൻ എന്നാണ് വിളിച്ചിരുന്നത്, ആയിരുന്നു കുട്ടികളെ സഹായിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്.
ഐ ഐ ടിയിലെ ജീവിതത്തിന്റെ ഓർമ്മയിൽ കുറച്ചു കാര്യങ്ങൾ കൂടി പറയാം.
 
1. പാഠ്യസംബന്ധമായ ഉയർന്ന സമ്മർദ്ദം ഐ ഐ ടി ജീവിതത്തിന്റെ ഭാഗമാണ്.
 
2. പഠ്യേതര സമ്മർദങ്ങളും ധാരാളമുണ്ടാകാം.
 
3. ഇതിനെ നേരിടാൻ അക്കാലത്ത് സ്ഥാപനത്തിനുള്ളിൽ അധികം പ്രതിരോധ മാർഗ്ഗങ്ങളില്ല. സുഹൃത്തുക്കളുടെയോ മറ്റധ്യാപകരുടെയോ സഹായം പ്രതീക്ഷിച്ചിട്ടും കാര്യമില്ല.
 
4. കുട്ടികളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടത്ര സംവിധാനങ്ങൾ അക്കാലത്തില്ല. ഇപ്പോൾ മാറ്റമുണ്ടോ എന്നറിയില്ല. ആത്മഹത്യകൾ നടക്കുന്നുണ്ടെങ്കിൽ അത്തരം സംവിധാനങ്ങൾ ഫലപ്രദമല്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്.
 
5. കുട്ടികൾക്ക് ഉയർന്ന സമ്മർദ്ദം കൊടുക്കുന്നത് നല്ല അക്കാദമിക് പരിശീലനത്തിന്റെ ഭാഗമാണെന്നും അത് ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ നിലവാരം നിലനിർത്തുകയാണെന്നും അധ്യാപകർ ചിന്തിക്കുന്നു.
 
6. കുട്ടികൾക്ക് മാനുഷിക പരിഗണന നൽകുന്ന അധ്യാപകർ അവിടെയുമുണ്ട്. അവരെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
 
7. കാന്പസിൽ എത്തുന്പോൾ തന്നെ അവിടെയുള്ള സീനിയർ വിദ്യാർത്ഥികളെ പരിചയപ്പെടുകയും ആവശ്യമുള്ളപ്പോൾ അവരുടെ ഉപദേശം തേടുകയും വേണം.
 
ഐ ഐ ടി മദ്രാസിൽ നടന്ന ആത്മഹത്യയുടെ സാഹചര്യത്തിലാണ് ഇതെഴുതിയത്. അതുകൊണ്ട് കുറച്ചു കാര്യങ്ങൾ കൂടി പറയാം.
 
1. ഈ കേസിൽ തീർച്ചയായും ശരിയായ അന്വേഷണം നടത്താൻ എല്ലാ ശ്രമങ്ങളും നടത്തണം. അത് ഓരോ ഘട്ടത്തിലും ഫോളോ ചെയ്യണം.
 
2. കഴിഞ്ഞ രണ്ടുവർഷത്തിനകം അഞ്ച് ആത്മഹത്യകളുണ്ടായി എന്ന വാർത്ത ശരിയാണെങ്കിൽ ഐ ഐ ടി തീർച്ചയായും ഈ വിഷയത്തിൽ പഠനം നടത്തണം. എന്തൊക്കെയാണ് ആത്മഹത്യക്കുള്ള സാഹചര്യങ്ങൾ, എങ്ങനെയാണ് സമ്മർദ്ദങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാതെ നോക്കേണ്ടത് എന്നെല്ലാം കണ്ടുപിടിക്കണം. അധ്യാപകർക്കും കുട്ടികൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തണം.
 
3. നിങ്ങളുടെ കുട്ടികൾ ഐ ഐ ടിയിലോ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോകുന്നുണ്ടെങ്കിൽ എങ്ങനെയാണ് അക്കാദമിക്കും അല്ലാത്തതുമായ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് അവരുമായി ചർച്ച ചെയ്യണം. ഏതെങ്കിലും തരത്തിൽ സമ്മർദ്ദം തോന്നുന്നുവെങ്കിൽ ഉടൻ മാതാപിതാക്കളെ അറിയിക്കാനുള്ള തോന്നൽ അവർക്കുണ്ടാകണം.
 
4. ഐ ഐ ടി ബിരുദമല്ല, ജീവിതമാണ് പ്രധാനമെന്ന് നമ്മൾ എല്ലാവരും എപ്പോഴും ഓർക്കണം, നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും വേണം.
 
മുരളി തുമ്മാരുകുടി

Leave a Comment