പൊതു വിഭാഗം

കാംപസിലെ സുരക്ഷ

കുസാറ്റിലെ കാംപസിൽ ഉണ്ടായ അപകടത്തിൽ മൂന്നു വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുകയും അനവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്ത വാർത്ത ആണ് മാധ്യമങ്ങളിൽ.

സർക്കാർ സംവിധാനം ആയത് കൊണ്ട് ഒന്നോ രണ്ടോ ദിവസത്തെ ഒച്ചപ്പാടിന് ശേഷം ഇതങ്ങ് അവസാനിക്കും. ഇതേ സംഭവം ഒരു സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിൽ ആയിരുന്നു നടന്നതെങ്കിൽ, കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച എന്ന് വാർത്ത,  സംഗീത നിശയിൽ നിറയെ മയക്കുമരുന്നായിരുന്നു എന്ന് ഊഹാപോഹങ്ങൾ, പിന്നെ മലപ്പുറം കത്തി, അന്പും വില്ലും ഒക്കെയായി ചർച്ചയോടു ചർച്ച ആയിരിക്കും. ഇതിനകം മാനേജരും പ്രിൻസിപ്പലും  ഒന്നുകിൽ അറസ്റ്റിൽ അല്ലെങ്കിൽ ഒളിവിൽ പോയിരിക്കും. ടെക്‌ഫെസ്റ്റിലെ സംഗീത നിശയും ഒരു പക്ഷെ ടെക്‌ഫെസ്റ്റ് തന്നെയും നിരോധിച്ചിരിക്കും.  ഇതിപ്പോൾ യൂണിവേഴ്സിറ്റി ആയതുകൊണ്ട് എല്ലാം “ആകസ്മികമായി ഉണ്ടായ മഴ”യുടെ തലയിൽ വെച്ച് കൊടുക്കും. മഴക്കാലത്ത് മഴ ആകസ്മികമാണോ എന്നൊന്നും ആരും ചോദിക്കില്ല.

ഒരപകടം ഉണ്ടായാലുടൻ ആരെയെങ്കിലും ഉത്തരവാദി ആക്കുക, അറസ്റ്റ് ചെയ്യുക  ഇതൊന്നുമല്ല ശരിയായ രീതി. ആദ്യമേ അപകടത്തിൽ പെട്ടവരെ രക്ഷിക്കുക, അവർക്ക് വേണ്ട ചികിത്സ ഉറപ്പു വരുത്തുക, മരിച്ചവർ ഉണ്ടെങ്കിൽ കുടുംബത്തെ ആശ്വസിപ്പിക്കുക, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക, സഹപാഠികൾക്ക് കൗൺസലിംഗ് ഉറപ്പാക്കുക, അപകടം ഉണ്ടായ സ്ഥലം ആക്സിഡന്റ് സീൻ ആക്കി സുരക്ഷിതമാക്കുക. ഇതൊക്കെയാണ് ആദ്യം ചെയ്യേണ്ടത്.

പ്രൊഫഷണൽ ആയിട്ടുള്ള ഒരു ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ നടത്തണം. സേഫ്റ്റി എഞ്ചിനീയറിങ്ങ് പഠിപ്പിക്കാൻ വകുപ്പുള്ള കോളേജ് ആണ്, അപ്പോൾ ഇതിനൊക്കെ വേണ്ട അറിവുള്ളവർ ഉണ്ടാകും. ഹാളിന്റെ ഡിസൈനിൽ, പരിപാടിയുടെ നടത്തിപ്പിൽ എല്ലാം എന്തൊക്കെ പോരായ്മകളാണുണ്ടായത്, ഇതൊക്കെ പഠിക്കണം. അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണം.

ഇതിന്റെ ഉത്തരവാദികളെ ശിക്ഷിക്കണം എന്നുള്ള ഉദ്ദേശത്തോടെ അല്ല അത്തരം ഇൻവെസ്റ്റിഗേഷൻ നടത്തേണ്ടത്. അങ്ങനെയായാൽ അപകട കാരണം മഴയും ചുഴലിയും ഒക്കെയാകും. കാരണം മരിച്ചവരോ മരിച്ചു, ഇനി നമ്മുടെ സഹപ്രവർത്തകരുടെ പണി പോകാതെ നോക്കണമല്ലോ എന്നതായിരിക്കും എല്ലാവരുടെയും ചിന്ത. മറിച്ച് ഇനി ഇത്തരം ഒരു അപകടം കുസാറ്റിൽ അല്ല കേരളത്തിലെ ഒരു കാംപസിലും ഉണ്ടാകരുത് എന്നുള്ള ചിന്തയോടെ വേണം അപകടത്തിൽ അന്വേഷണം നടത്താൻ.

കേരളത്തിൽ എത്ര കാംപസുകൾ ഉണ്ട് എന്ന് ആർക്കെങ്കിലും ഒരു കണക്കുണ്ടോ?, യൂണിവേഴ്സിറ്റികൾ ഇരുപത്തി മൂന്നുണ്ട്, എഞ്ചിനീയറിങ്ങ് കോളേജുകൾ നൂറ്റി അന്പതിനോടടുത്ത്, മെഡിക്കൽ കോളേജുകൾ, ആർട്സ് കോളേജുകൾ, പൊളി ടെക്നിക്കുകൾ, ഡിപ്ലോമ കോളേജുകൾ എല്ലാമായി ഒരു രണ്ടായിരം എണ്ണം വരും.

സർക്കാർ സ്‌കൂളുകളും എയ്‌ഡഡ്‌ സ്‌കൂളുകളും എടുത്താൽ അത് തന്നെ എണ്ണായിരം ഉണ്ട്. അതിന് പുറത്തുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളും കൂടി എടുത്താൽ എണ്ണം പതിനായിരം കടക്കും.

അതായത് മൊത്തം കാംപസുകൾ പതിനയ്യായിരത്തിനടുത്താണ് !.

അതിൽ എല്ലാ കാംപസിലും സുരക്ഷാ വിഷയങ്ങൾ ഉണ്ട്. ക്ലാസ് റൂമിനകത്ത് ഒരു കുട്ടി പാന്പുകടിയേറ്റു മരിച്ചത് വയനാട്ടിൽ ആണ്, കാംപസിനകത്ത് മരം വീണു കുട്ടി മരിച്ചത് കാസർഗോഡ്, സ്പോർട്സ് സമയത്ത് ഡിസ്ക്കോ ജാവലിനോ തറച്ചു കുട്ടികൾ മരിച്ചിട്ടുണ്ട്, രണ്ടാമത്തെ നിലയിലെ ജനൽ തുറന്നപ്പോൾ അതിലൂടെ വീണു മരിച്ചത് അധ്യാപകനാണ്, കാംപസിനകത്ത് വാഹനാപകടത്തിൽ മരണം ഉണ്ടായത്ത് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ ആണെന്ന് തോന്നുന്നു, ടെന്നീസ് കോർട്ടിന്റെ മതിലിടിഞ്ഞു വിദ്യാർത്ഥി മരിച്ചത് എൻ.ഐ.ടി.യിൽ ആണ്.

കാംപസിനകത്ത് മാത്രമല്ല വിദ്യാർത്ഥികളുടെ മരണം നടക്കുന്നത്. വിനോദ യാത്രക്കിടയിലെ റോഡ് അപകടങ്ങൾ, ഒന്നിന് പുറകെ ഒന്നായി നടക്കുന്ന മുങ്ങി മരണം.

ഒരു വർഷം എത്ര വിദ്യാർഥികൾ കേരളത്തിൽ മരിക്കുന്നുണ്ട്? ഒരു കണക്കും ആരും സൂക്ഷിക്കുന്നില്ല.

ചില കണക്കുകൾ  ഞാൻ പറയാം.

കേരളത്തിൽ ഒരു വർഷം നാല്പത്തിനായിരത്തിന് മുകളിൽ റോഡപകടങ്ങൾ ആണ് നടക്കുന്നത്, അതിൽ നാലായിരത്തോളം ആളുകൾ മരിക്കുന്നു. മരിക്കുന്നതിൽ പകുതിയും യുവാക്കൾ ആണ്. ഇതിൽ ഏറെ വിദ്യാർഥികൾ ആണ്.

കേരളത്തിൽ ഒരു വർഷം ആയിരത്തി ഇരുന്നൂറോളം ആളുകൾ മുങ്ങി മരിക്കുന്നു. ഇതിൽ ബഹു ഭൂരിപക്ഷവും ഇരുപത്തി എട്ടു വയസ്സിന് താഴെയുള്ള ആണുങ്ങൾ ആണ്. ഇതിൽ കൂടുതൽ വിദ്യാർഥികൾ ആണ്.

കേരളത്തിൽ ട്രെയിനിടിച്ചോ ട്രെയിനിൽ നിന്നു വീണോ ഓരോ വർഷവും അഞ്ഞൂറോളം ആളുകൾ മരിക്കുന്നുണ്ട്. ഇതിലും വിദ്യാർഥികൾ ഉണ്ട്.

അപ്പോൾ എൻറെ ഊഹം അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ വിദ്യാർഥികൾ ഓരോ വർഷവും കേരളത്തിൽ മരിക്കുന്നുണ്ട് എന്നാണ്. ഓരോ കാംപസിലും ഒറ്റ ദിവസത്തെ അവധിയും ദുഃഖാചരണവും കഴിഞ്ഞാൽ പിന്നെ ആരും അത് ഓർക്കുന്നില്ല.

ഇതൊക്കെ ഒറ്റക്കൊറ്റക്കായി നടക്കുന്ന അപകടങ്ങൾ ആയതിനാലും അതൊന്നും കാംപസുകൾക്ക് അകത്തല്ലാത്തതിനാലും അതിനെ നമ്മൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുന്നില്ല. പക്ഷെ എവിടെ മരിച്ചാലും  മരിക്കുന്നത് വിദ്യാർഥികൾ ആണ്. മാതാപിതാക്കളുടെ പ്രതീക്ഷയാണ്, സമൂഹത്തിന്റെ ഭാവിയാണ്.

ഇത് നമുക്ക് മാറ്റാൻ സാധിക്കുന്ന ഒന്നാണ്. സുരക്ഷ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗം ആക്കണം, എൽ കെ ജി മുതൽ. നമ്മുടെ ഓരോ കാംപസിലും സുരക്ഷാ ഓഡിറ്റ് വേണം. കാംപസിൽ ഒന്നാം ദിവസം സുരക്ഷാ ഓറിയെന്റേഷൻ വേണം.

കാംപസിൽ എന്തൊരു പരിപാടി നടക്കുന്പോഴും, എസ്കർഷൻ, സ്പോർട്സ്, ആർട്സ് ഫെസ്റ്റിവൽ, ടെക്‌ഫെസ്റ്റ് , അതിനൊരു സുരക്ഷാ പദ്ധതി ഉണ്ടാക്കണം. ഇതൊക്കെ ചെയ്താൽ നമുക്ക് പല ഗുണങ്ങൾ ഉണ്ട്. ഒന്നാമത് നമ്മുടെ വിദ്യാർഥികൾ സുരക്ഷിതരാകും, രണ്ടാമത് അവരിലൂടെ സുരക്ഷാ ബോധം അവരുടെ കുടുംബങ്ങളിലും എത്തും.

മൂന്നാമത് അവർ വളർന്നു വരുന്പോൾ അവർ ഏതൊരു കർമ്മ മണ്ഡലത്തിൽ എത്തിയാലും അവിടെയെല്ലാം സുരക്ഷാബോധത്തോടെ പെരുമാറും. അങ്ങനെ നമുക്കൊരു സുരക്ഷാ സംസ്കാരം ഉണ്ടാകും. ഇതൊട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഒരപകടം ഉണ്ടാകുന്പോൾ ഇത്തരത്തിലുള്ള ഒരു മാറ്റത്തിനാണ് ശ്രമിക്കേണ്ടത്.

മുരളി തുമ്മാരുകുടി

Leave a Comment