പൊതു വിഭാഗം

ആലപ്പാടിന്റെ ഭാവി!

ആലപ്പാട്ടെ ഖനനത്തെക്കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. പ്രളയം കാരണം സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നും ശാസ്ത്രീയമായ ഒരഭിപ്രായം പറയാൻ തക്കവണ്ണം പഠനങ്ങൾ ഞാൻ കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല എന്നുമാണ് അന്നു പറഞ്ഞത്. അടുത്ത തവണ നാട്ടിൽ പോകുന്നതിനു മുന്പായി ഇതിനെപ്പറ്റി കൂടുതൽ പഠിക്കണമെന്നും നാട്ടിൽ ചെല്ലുന്പോൾ സ്ഥലം പോയിക്കാണണമെന്നും തീരുമാനിച്ചിരുന്നു.
 
പക്ഷെ, കാര്യങ്ങൾ അതിവേഗത്തിൽ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി ജനുവരി 16 ന് ഉന്നതതലയോഗം വിളിച്ചതായി വാർത്ത വന്നു. സമരം അനാവശ്യമാണെന്നും, കരിമണൽ നാടിൻറെ സന്പത്താണെന്നും, നിർത്തിവെക്കാൻ സാധിക്കില്ലെന്നും വ്യവസായമന്ത്രി പറയുന്നത് ടി വി യിൽ കണ്ടു. വിവിധ രാഷ്ട്രീയക്കാർ സമരപ്പന്തലിൽ വരുന്നു. വന്നു കണ്ടവരും അല്ലാത്തവരും അഭിപ്രായം പറയുന്നു. അതുകൊണ്ടു തന്നെ കഴിയുന്നതും നേരത്തെ ആവുന്നത്ര പ്രൊഫഷണൽ ആയി അഭിപ്രായം പറയാമെന്ന് കരുതി.
 
സമരത്തിൽ ഉൾപ്പെട്ടവരും മറുവശത്തുള്ളവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് ഉണ്ട്. പതിവ് പോലെ ഓരോ രാഷ്ട്രീയ കക്ഷികളും ഇതിന്റെ രാഷ്ട്രീയ സാധ്യതകൾ ആരാഞ്ഞു ചുറ്റിത്തിരിയുന്നു. ഈ വിഷയത്തിലെ രാഷ്ട്രീയം എൻറെ പരിധിയിൽ വരുന്ന ഒന്നല്ല. സമരക്കാർക്കോ അതിനെ എതിർക്കുന്നവർക്കോ ഗൂഢമായ സാന്പത്തിക ലക്ഷ്യമുണ്ടോ എന്നും എനിക്കറിയില്ല. സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ഇതിന്റെ രാഷ്ട്രീയം ഒരു തടസവും അല്ല. ഇത്തരം സാഹചര്യത്തിൽ രാഷ്ട്രീയം എപ്പോഴും ഉണ്ടാകും. അതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുള്ളതാണ്. ചിലപ്പോൾ അത് രാഷ്ട്രീയവും കടന്ന് അക്രമം മുതൽ ആഭ്യന്തര യുദ്ധം വരെ ആകും.
 
ഉയർന്ന വിലയുള്ള പ്രകൃതി ധാതുക്കൾ (high vlaue resources) കുഴിച്ചെടുക്കുന്ന സ്ഥലങ്ങളിൽ ഖനനം ചെയ്യുന്നവരും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ ലോകത്ത് മൂന്നിടങ്ങളിൽ അയക്കപ്പെട്ട യു എൻ സംഘത്തിന്റെ തലവനായിരുന്നു ഞാൻ. 2006- ൽ നൈജീരിയയിലെ ഒഗോണിലാൻഡിൽ എണ്ണ ഖനനം, 2012 ൽ പാപുവ ന്യൂ ഗിനി ബോഗൺവില്ലിലെ ചെന്പു ഖനനം, 2016 ൽ കൊളംബിയയിലെ ചോക്കോ നദീതീരത്തെ സ്വർണ്ണ ഖനനം. ഇതായിരുന്നു ആ സാഹചര്യങ്ങൾ. മൂന്നിടത്തും സ്വന്തം ഭൂമിയിലെ മണ്ണിനടിയിലുണ്ടായ മൂല്യമുള്ള വസ്തുക്കൾ ആ നാട്ടുകാർക്ക് വലിയ സന്പത്ത് ഉണ്ടാക്കിക്കൊടുക്കുന്നതിന് പകരം അവരുടെ പ്രകൃതിയും ജീവനും ആരോഗ്യവും ജീവിതമാർഗ്ഗവും അവസാനം സമാധാനവും തകർക്കുന്നതിലേക്ക് നയിച്ചു.
 
അതൊക്കെ കണ്ടു കഴിഞ്ഞപ്പോൾ കേരളത്തിൽ എണ്ണയും സ്വർണ്ണവും വജ്രവും ഒന്നും ഇല്ലാതിരുന്നത് ഭാഗ്യം എന്ന് ഞാൻ കരുതി. ജനാധിപത്യം ആഴത്തിൽ വേരൂന്നാത്ത പ്രദേശങ്ങളിൽ ഉയർന്ന വിലയുള്ള പ്രകൃതി വിഭവങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾക്ക് പൊതുവെ നഷ്ടക്കച്ചവടമായിരിക്കുമെന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തിൽ ജനാധിപത്യം ഏറെ പുരോഗമിച്ചതിനാൽ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന ഖനനം ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു. ഈ ചിന്തകളെയാണ് ആലപ്പാടിലെ സമരം മാറ്റി മറിക്കുന്നത്.
 
സ്ഥലം കണ്ടതിന് ശേഷം അഭിപ്രായം പറയാമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉടൻ എടുക്കാൻ സാധ്യത ഉള്ളതിനാലും, എൻറെ അടുത്ത പല സുഹൃത്തുക്കളുടെയും നിർബന്ധം കാരണവും കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ആലപ്പാടിനെപ്പറ്റി ലഭ്യമായ വസ്തുതകളെല്ലാം പഠിച്ചു. 2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചു. ഖനനത്തിന് അനുകൂലവും എതിരായും പറയുന്ന കാര്യങ്ങൾ എല്ലാം വായിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻറെ വ്യക്തിപരമായ അഭിപ്രായങ്ങൾ താഴെ പറയുന്നു.
 
1. ആലപ്പാടിന്റെ ഭാവി എന്തായിരിക്കുമെന്നറിയാൻ വാസ്തവത്തിൽ ശാസ്ത്രീയമായ വലിയ അറിവോ പഠനങ്ങളോ വേണ്ട. ആലപ്പാടിന്റെ തെക്കേ അറ്റത്ത് വെള്ളനാതുരുത്ത് എന്ന സ്ഥലം തുടങ്ങി അതിൻറെ തെക്കേ പഞ്ചായത്തിലെ കാട്ടിൽ മേക്കേതിൽ ക്ഷേത്രം വരെയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയും പതിനഞ്ചു കൊല്ലം മുന്പുള്ള സ്ഥിതിയും താരതമ്യം ചെയ്‌താൽ മാത്രം മതി. 2003 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലെ പൊതുമണ്ഡലത്തിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇപ്പോഴത്തെ പോലെ ഖനനം തുടർന്നാൽ ഈ പൊന്മന പ്രദേശം 2018 ൽ എങ്ങനെയായോ അങ്ങനെയാണ് നാളെ ആലപ്പാട് ആകാൻ പോകുന്നത്.
 
2. ഈ ഉപഗ്രഹ ചിത്രത്തിൽ നിന്നും ഏതു സാധാരണക്കാരനും മനസ്സിലാവുന്ന നാല് കാര്യങ്ങൾ ഉണ്ട്.
 
(a) ജനവാസമുണ്ടായിരുന്ന പൊന്മനയിലെ ഏറെ പ്രദേശങ്ങളിൽ ഇപ്പോൾ വീടുകൾ കാണാനില്ല. ഏതാനും ക്ഷേത്രങ്ങൾ മാത്രമാണ് ബാക്കിയുളളത്.
 
(b) പൊന്മനയിൽ ഭൂമിയുടെ മുകളിൽ ഉണ്ടായിരുന്ന പച്ചപ്പ് വർഷാവർഷം കുറഞ്ഞുവരുന്നു.
 
(c) പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള പ്രദേശത്ത് വലിയ തോതിൽ കടൽ കരയിലേക്ക് കയറി വരുന്നു. 2003 ന് മുൻപു തന്നെ ആരോ ഈ കായലിൽ നിന്നും കടലിലേക്ക് ഒരു ചാനൽ ഉണ്ടാക്കാൻ ശ്രമിച്ചതു പോലെ ചിത്രത്തിൽ കാണുന്നുണ്ട്. ഇതാണിപ്പോഴത്തെ ഏറ്റവും ആപത് ശങ്കയുള്ള പ്രദേശം.
 
(d) കടലിനും കായലിനും ഇടയിൽ ഒട്ടും ഉയരമില്ലാതിരുന്ന പൊന്മന പ്രദേശത്ത് ഇപ്പോൾ അനവധി കുഴികളാണ്, അതിൻറെ ആഴം അടുത്തുള്ള സമുദ്ര നിരപ്പിലും കുറവായേക്കാം.
 
3. ഈ ഉപഗ്രഹ ചിത്രത്തിൽ നിന്നും ഒരു വിദഗ്ദ്ധന് വായിച്ചെടുക്കാൻ പറ്റുന്ന വേറെ പലതുമുണ്ട്.
 
(a) ശുദ്ധവൃക്ഷങ്ങളും ജലത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നത് കൊണ്ടാണ് പൊന്മനയിലും ആലപ്പാടും ജനങ്ങൾ താമസിച്ചതും പച്ചപ്പ് (വൃക്ഷങ്ങളോ ചെടികളോ) ഉണ്ടായതും. ഖനനം നടന്നതോടെ ഈ പ്രദേശത്താകെ ഉപ്പുവെള്ളം നിറഞ്ഞിരിക്കും. ഇനി അവിടെ ഖനനം നിർത്തിയാലും മണൽ കൊണ്ടുവന്നു തിരികെ ഇട്ടാലും പഴയത് പോലുള്ള ആവാസ വ്യവസ്ഥ ഉണ്ടാവില്ല. കൃഷി ചിന്തിക്കുക പോലും വേണ്ട. ലക്ഷക്കണക്കിന് വർഷം കൊണ്ട് പ്രകൃതി ഉണ്ടാക്കിയതും ചുരുങ്ങിയത് നൂറ്റാണ്ടുകൾ എങ്കിലും ആളുകൾ ജീവിച്ചിരുന്നതുമായ ഒരു പ്രദേശമാണ് ഒരു പതിറ്റാണ്ടു കൊണ്ട് ഖനനം ചെയ്ത് മരുഭൂമി ആക്കിയിരിക്കുന്നത്.
 
(b) കടലിനും കായലിനും ഇടയിൽ ആയിരക്കണക്കിന് വർഷം കൊണ്ട് പ്രകൃതി ഉറപ്പിച്ചെടുത്ത ഒരു പ്രദേശമാണ് വെട്ടിയും കുഴിച്ചും ദുർബ്ബലമാക്കിയിരിക്കുന്നത്. മണൽ കുഴിച്ചെടുത്തിട്ട് പുറമെ നിന്നും മണലിട്ട് ഈ സ്ഥലം നികത്തിയാലും, പുതിയ ഖനന സംവിധാനമുപയോഗിച്ച് മണൽ അരിച്ച് വിലപ്പിടിപ്പുള്ള അയിരുകൾ മാത്രം വേർതിരിച്ച് തൊണ്ണൂറ്റൊന്പത് ശതമാനം മണലും ഇവിടെ തിരിച്ചു നിക്ഷേപിച്ചിട്ടും ഒരു കാര്യവുമില്ല. മണ്ണിന് ഇളക്കം തട്ടുകയും മുകളിലെ പച്ചപ്പിന്റെ ആവരണം പോവുകയും ചെയ്യുന്നതോടെ മഴയിൽ മണൽ ഒഴുകിപ്പോകും, തിരയിൽ കരയും. ഉപഗ്രഹ ചിത്രത്തിൽ സൂക്ഷ്മമായി നോക്കുന്നവർക്ക് ഈ കാര്യങ്ങൾ ഇപ്പോഴേ കാണാം.
 
(c) ഇപ്പോഴത്തെ തലമുറ ഒന്നും ചെയ്തില്ലെങ്കിൽ കായലിനും കടലിനും ഇടയിൽ കിടക്കുന്ന ഈ പ്രദേശത്തെ ഇനി രക്ഷിക്കാൻ കഴിയില്ല. ഈ പ്രദേശം (പൊന്മന) കടലെടുക്കുമോ എന്നല്ല – എന്ന്, എങ്ങനെ കടലെടുക്കും എന്ന് മാത്രമാണ് എനിക്ക് സംശയമുള്ളത്. ഈ കാരണം കൊണ്ട് തന്നെ ആലപ്പാടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്.
 
(4) ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു അഞ്ചു മീറ്റർ വീതിയിൽ പോലും കടൽ കായലുമായി ബന്ധിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതെവിടെ പോയി നിൽക്കുമെന്ന് (rate of propagation of the breach) പ്രവചിക്കുക അസാധ്യമാണ്. കടലും കരയും തമ്മിലുള്ള സന്പർക്കം പലയിടത്തും മോഡൽ ചെയ്തിട്ടുണ്ട്, പക്ഷെ പലയിടത്തും മോഡൽ ചെയ്ത രീതിയിലല്ല പിൽക്കാലത്ത് കാര്യങ്ങൾ പോയത്. താൽക്കാലത്തെ സാഹചര്യത്തിൽ ഈ പ്രദേശത്ത് കടലും കായലും കൂട്ടിമുട്ടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ കടൽ ഭിത്തികൾക്കൊന്നും കടലിനെ പിടിച്ചു നിർത്താനാവില്ല. ആലപ്പാടും അതിനപ്പുറമുള്ള സ്ഥലങ്ങളും കടലിൽ ആകും. ദേശീയ ജലപാത തീർച്ചയായും ഉപയോഗയോഗ്യമല്ലാതാകും. കായലിന്റെ ആവാസവ്യവസ്ഥ മാറും. കായൽത്തീരങ്ങളിൽ അപായസാധ്യത കൂടും.
 
(5) ഖനനം ചെയ്യാൻ കന്പനി അനുമതി വാങ്ങിയ പ്രദേശത്തെ ആളുകൾക്ക് മാത്രമല്ല, ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ആളുകൾക്ക് അവരുടെ കിടപ്പാടവും ജീവിത മാർഗ്ഗവും നഷ്ടപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഈ കാരണം കൊണ്ട് തന്നെ ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല. ഇന്ന് ആലപ്പാട് സംഭവിക്കുന്നത് നാളെ അതിന് വടക്കോട്ടും നീങ്ങാം.
 
കരിമണൽ, ഗൾഫിലെ എണ്ണ പോലെ നാടിൻറെ പൊതു സന്പത്താണെന്നും കുറച്ചാളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അത് ഖനനം ചെയ്യണം എന്നും കുറച്ചു പേരെങ്കിലും ചിന്തിക്കുന്നുണ്ട്. ഇത് ശരിയല്ല. എണ്ണ ഖനനം നടക്കുന്നത് ഭൂമിയുടെ അടിയിലാണ്, മുകളിലുള്ള ഭൂമിക്ക് അതുകൊണ്ട് വളരെ കുറച്ചു നാശമേ സംഭവിക്കുന്നുള്ളൂ. ഖനനം കഴിയുന്പോൾ മുകളിലെ ഭൂമി അതുപോലെ തന്നെ കാണും. എന്നാൽ കരിമണൽ ഖനനത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മുടെ സഹ്യപർവതത്തിലുള്ള മരങ്ങൾ നമ്മുടെ പൊതു സന്പത്താണെന്നും അതുകൊണ്ട് അത് നമ്മൾ വെട്ടിയെടുക്കേണ്ടതാണെന്നുമുള്ള ചിന്തയോടാണ് കരിമണൽ ഖനനത്തെ താരതമ്യം ചെയ്യേണ്ടത്. കേരളം ഒരു ദരിദ്ര പ്രദേശമായിരുന്ന കാലത്ത്, പ്രകൃതിയെ നമുക്ക് ഇത്രയും അറിയില്ലാത്ത കാലത്ത് നമ്മുടെ മുൻ തലമുറ കാടും വെട്ടി നശിപ്പിച്ചിരുന്നല്ലോ. അതാണിപ്പോൾ നമ്മൾ ഇവിടെ ചെയ്യുന്നത്. കാട്ടിൽ മരം വെട്ടിയ കാലത്തും ആദിവാസികളെ ജോലിക്ക് വച്ചിരുന്നു. സർക്കാരിന്റെ വരുമാന മാർഗ്ഗവും തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ജീവിതമാർഗ്ഗവുമായതുകൊണ്ട് അത് നിരോധിക്കരുതെന്ന് അന്നും വാദങ്ങളുണ്ടായിരുന്നു.
 
മൊത്തത്തിൽ നോക്കിയാൽ ഒരു ചെറിയ ഏരിയ ആണ് ഖനനം ചെയ്യുന്നത് എന്ന് തോന്നാം. പക്ഷെ നൂറോ ഇരുനൂറോ ഹെക്ടർ സ്ഥലം ഇടനാട്ടിൽ മണ്ണിട്ട് പൊക്കുന്നത് പോലെയോ മലനാട്ടിൽ ക്വാറി ചെയ്യുന്നതു പോലെയോ അല്ല തീരപ്രദേശം കുഴിച്ചെടുക്കന്നത്. മലയിൽ ഒരു ക്വാറി ഉണ്ടാക്കിയാൽ അതിന്റെ വലിപ്പം സ്വാഭാവികമായി കൂടില്ല. ആലപ്പ്പാട് പോലുള്ള പ്രദേശത്ത് നാം ഉണ്ടാക്കുന്ന മുറിവുകളെ നൂറിരട്ടിയാക്കാൻ ഒരു കടൽക്ഷോഭം മതി. അപ്പോൾ കന്പനി പണം കൊടുത്ത് നൂറു ഹെക്ടർ ഖനനം ചെയ്തതിന്റെ നഷ്ടം അനുഭവിക്കുന്നത് അവിടെനിന്നും ദൂരെ താമസിക്കുന്ന ആയിരം ഹെക്ടറിലെ ആളുകളാകാം.
 
ആലപ്പാടിനു ചുറ്റും മിക്കവാറും കടൽഭിത്തി ഉണ്ടെന്നത് ഒരു ആശ്വാസവും നൽകുന്നില്ല. കലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ കടൽഭിത്തി കെട്ടി കടലിനെ തടഞ്ഞുനിർത്താൻ പറ്റില്ല. പോരാത്തതിന് കരയിൽ തന്നെ കുഴിയെടുത്തും മറ്റും ഭൂമി ദുർബലമാക്കിയാൽ കടൽഭിത്തി കടലിൽ കല്ലിട്ടത് പോലെ വെറുതെയാകും. ഇതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ ഉപഗ്രഹ ചിത്രത്തിൽ ലഭ്യമാണ്.
 
കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ് ഈ കാര്യങ്ങൾ ചെയ്യുന്നത് എന്നതിന് പാരിസ്ഥിതികമായ യാതൊരു പ്രാധാന്യവുമില്ല. ഓരോ വർഷവും അവരുടെ ബാലൻസ് ഷീറ്റിൽ വരുന്ന വരവും ചിലവും മാത്രമാണ് പൊതുമേഖലയും സ്വകാര്യ മേഖലയും നോക്കുന്നത്. ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ, ഖനനം ഉണ്ടാക്കിയേക്കാവുന്ന – തീരം ഒലിച്ചുപോകുന്ന വലിയ ദുരന്തം ഇതൊന്നും അവരുടെ കണക്കിൽ വരില്ല. ഇത് മനഃപൂർവ്വമായിരിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവർക്കുണ്ടായിരിക്കില്ല. നിലവിൽ നിയമം അവരെ അതിന് നിർബന്ധിക്കുന്നുമില്ല. ഇന്നത്തെ ഖനനം കൊണ്ട് നമ്മുടെ ദേശീയ ജലപാത ഇല്ലാതാക്കാനുള്ള ഒരു സാധ്യത ഇപ്പോൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ അതിൻറെ നഷ്ടം ആരുടെ ബാലൻസ് ഷീറ്റിലാണ് വരാൻ പോകുന്നത്?
 
ലോകത്ത് ഏറെ സ്ഥലങ്ങളിൽ ഉയർന്ന വിലയുള്ള ധാതുക്കളുടെ (High Value Resources) ഖനനം നടത്തുന്ന സ്ഥലങ്ങളിൽ പലയിടത്തും നാട്ടുകാരുമായി പ്രശ്നം ഉണ്ടായതായി പറഞ്ഞല്ലോ. മറ്റു പല സ്ഥലങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ കണ്ട പരിചയത്തിൽ ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനമായ ചില കാരണങ്ങൾ പറയാം.
 
1. സാങ്കേതിക ജ്ഞാനത്തിലെ അസമത്വം (Information Asymmetry): പെട്രോളിയമോ റെയർ എർത്ത് എലമെൻറ്സ് പോലെയോ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരിചയമില്ലാത്ത വസ്തുക്കളുടെ ഖനനം വരുന്പോൾ ഈ വ്യവസായങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. കന്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നത് അപ്പാടെ അംഗീകരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചെയ്യുന്നത്. അത് ശരിയല്ല എന്ന് പറയാനോ എന്താണ് ശരി എന്ന് പറയാനോ ഖനനം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കഴിയാറില്ല. എണ്ണഖനനം നടത്തിയ നൈജീരിയ ഉൾപ്പെടെയുള്ള അനവധി നാടുകളിൽ ജനജീവിതം ദുഃസഹവും അസാധ്യവുമായത് ഈ കാരണത്താലാണ്.
 
2. അധികാരത്തിലെ അസമത്വം (Power Asymmetry): കേന്ദ്ര സർക്കാർ നേരിട്ടാണ് പല രാജ്യങ്ങളിലും സ്വർണത്തിന്റെയും എണ്ണയുടെയും ഒക്കെ ഖനനം നടത്തുന്നത്. (ഉയർന്ന വിലയുള്ള ധാതുക്കൾ ഉള്ള രാജ്യങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ശക്തമാകും എന്ന് തന്നെ പഠനങ്ങൾ ഉണ്ട്). ഖനനം നടത്തുന്ന സ്ഥലത്തെ ജനങ്ങൾക്കോ ജനപ്രതിനിധികൾക്കോ ഖനനം നടത്തുന്ന സ്ഥാപനങ്ങളുടെ മുകളിൽ അധികാരം ഉണ്ടാവില്ല. ജനാധിപത്യ ഇന്ത്യയിൽ പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ ഗവൺമെന്റിന്റെ പ്രതിനിധികളെ പോലെയാണ് പെരുമാറുന്നത്. ഒരു സാധാരണ ടെലിഫോൺ കന്പനിയോ വിമാനക്കന്പനിയോ പോലെ ഉപഭോക്താക്കളാണ് അവരുടെ യഥാർത്ഥ മേലാളന്മാർ എന്നവർ അംഗീകരിക്കാറില്ല. എണ്ണ മുഖ്യ വരുമാനമായ രാജ്യങ്ങളിൽ എല്ലാം നാട്ടുകാരേയും പരിസ്ഥിതിയേയും കൂട്ടാക്കാതെ കന്പനികൾ പെരുമാറുന്നത് സാധാരണമാണ്.
 
3. എണ്ണ, സ്വർണ്ണം, യുറേനിയം, തോറിയം എന്നിവയെല്ലാം സ്‌ട്രാറ്റജിക് റിസർവ്വ് ആയിട്ടാണ് കരുതുന്നത്. അപ്പോൾ അതിൻറെ ഖനനത്തെ എതിർക്കുന്നത് രാജ്യദ്രോഹം ആണോ എന്ന് പോലും ആളുകൾ പേടിച്ചു പോകും. വാസ്തവത്തിൽ എത്ര സ്‌ട്രാറ്റജിക്ക് ആയ വസ്തുക്കൾ ആണെങ്കിലും അത് കുഴിച്ചെടുക്കാനായി പരിസ്ഥിതി നാശം ഉണ്ടാക്കുന്നത് അക്രമത്തിലേക്ക് നയിക്കും.
 
4. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ ഖനനത്തെപ്പറ്റി പഠിക്കുന്നവർ എല്ലാം തന്നെ ഖനനം ചെയ്യുന്ന കന്പനിയുടെ തന്നെ പണം കൊണ്ടാണ് മിക്കവാറും പഠനം നടത്തുന്നത്. അതുകൊണ്ടു തന്നെ മിക്കവാറും പഠനങ്ങളുടെ ഫലം സ്ഥാപനങ്ങൾക്ക് അനുകൂലം ആയിരിക്കും. ഇപ്പോഴത്തെ ഇന്ത്യയിലെ നിയമത്തിൽ ഒരിക്കൽ പരിസ്ഥിതി ആഘാത പഠനം നടത്തിക്കഴിഞ്ഞാൽ അഞ്ചോ പത്തോ വർഷം കഴിഞ്ഞു പഠനത്തിൽ പറഞ്ഞതു പോലെയാണോ കാര്യങ്ങൾ പുരോഗമിച്ചത് എന്ന് അന്വേഷിക്കാൻ ആർക്കും ഉത്തരവാദിത്തം ഇല്ല. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം നൽകുന്ന പെർമിറ്റ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പോലും പലപ്പോഴും വേണ്ടത്ര പരിശോധനകൾ നടത്താറില്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശാസ്ത്രഞ്ജന്മാരോ പരിസ്ഥിതി ക്ലിയറൻസ് നൽകിയ ഉദ്യോഗസ്ഥരോ പിൽക്കാലത്ത് അവർ നടത്തിയ പഠനം കൊണ്ടും നൽകിയ പെർമിറ്റ് കൊണ്ടും പരിസ്ഥിതിക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാറു കൂടിയില്ല.
 
5. ഖനന വിഷയവും ആയി സ്വതന്ത്രമായി പഠനം നടത്തുന്നവർ പോലും അവരുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ മാത്രമാണ് പഠിക്കുന്നത്. തീരദേശം കടലെടുക്കുന്നത് പഠിക്കുന്ന സംഘം മണൽ ഖനനത്തിന്റെ സാമൂഹ്യവിഷയം പഠിക്കാറില്ല, സാമൂഹ്യ ആഘാതം പഠിക്കുന്നവർ പരിസ്ഥിതിനാശവും പഠിക്കാറില്ല. അതുകൊണ്ടു തന്നെ മണൽ എടുക്കലും കരയുടെ സംരക്ഷണവും സാമൂഹ്യ പ്രശ്നങ്ങളും ഒക്കെ തമ്മിലുള്ള പരസ്പര ബന്ധവും ഒരിടത്ത് നടത്തുന്ന പ്രവർത്തി അതിനു ദൂരെയുള്ള പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന ആഘാതവും ഒന്നും ആരും കൂട്ടി യോജിപ്പിക്കാറില്ല.\
 
6. ഖനനത്തിന്റെ ലാഭ നഷ്ട കണക്കെടുക്കുന്നതും ഇതുപോലെയാണ്. ഖനനം നടത്തുന്നതിൽ നിന്നുണ്ടാകുന്ന വരവും അതിന് വേണ്ടിവരുന്ന ചിലവും തമ്മിലുള്ള താരതമ്യത്തിൽ നിന്നാണ് ലാഭവും നഷ്ടവും കന്പനി കൂട്ടി നോക്കുന്നത്. കേരള തീരത്തെ കാര്യം എടുത്താൽ ഖനനം നടത്തുന്ന പ്രദേശത്ത് സംഭവിക്കുന്ന പരിസ്ഥിതി നാശത്തിന്റെ കണക്ക് കന്പനിയുടെ കണക്കു കൂട്ടലിൽ ഉണ്ടാവാറില്ല. ഖനനം കൊണ്ട് കര കടലെടുത്തു പോകുന്നതോ കായലും കടലും കൂട്ടിമുട്ടി ദേശീയ ജലപാത ഇല്ലാതായാൽ അതിൻറെ നഷ്ടവും അത് പുനരുദ്ധരിക്കാൻ വേണ്ട ചിലവും ഒന്നും കന്പനിയുടെ കണക്കിൽ വരാറില്ല. ആധുനിക ലോകത്ത് ഖനനം നടത്തുന്പോൾ ഖനനം നടന്ന പ്രദേശം പഴയത് പോലെ ആക്കാനുള്ള പണം കന്പനി മുൻ‌കൂർ മാറ്റിവെക്കണം എന്നാണ് ധാരണ. പല കന്പനികളും ഇതൊന്നും ചെയ്യാറില്ല. അവസാനം വിലയേറിയ ധാതുക്കൾ എല്ലാം തീർന്നു കഴിയുന്പോൾ കന്പനി പാപ്പരാകും, അപ്പോൾ പരിസ്ഥിതി നാശം പരിഹരിക്കാനോ സ്ഥലം പഴയ നിലയിൽ ആക്കാനോ അവർക്ക് സാധിക്കില്ല. കേരളത്തിലെ ആയിരക്കണക്കിന് പാറമടകളിൽ പോലും ഇതാണ് സംഭവിക്കാൻ പോകുന്നത്. ലാഭം മുഴുവൻ ക്വാറി മുതലാളിമാർക്ക്, നഷ്ടം പൊതു സമൂഹത്തിന്.
 
7. ഖനനം ചെയ്യുന്ന കന്പനി മാത്രമല്ല തൊഴിലാളികളും, കോൺട്രാക്ടറും, തൊഴിലാളി യൂണിയനും, പഞ്ചായത്തും എല്ലാം താൽക്കാലിക ലാഭമാണ് കണക്കുകൂട്ടുന്നത്.
 
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എങ്ങനെയാണ് അതിനെ ശാസ്ത്രീയമായി നേരിടുന്നത് എന്ന് നോക്കാം.
 
1. ജനങ്ങളും കന്പനിയും സർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പരിസ്ഥിതി നാശം ഉണ്ടാകരുതെന്ന കാര്യത്തിലും കര കടലെടുത്ത് പോകരുന്നതെന്ന കാര്യത്തിലും ആർക്കും അഭിപ്രായ വ്യത്യാസമില്ല. അതായിരിക്കണം എല്ലാവരും ഒരുമിച്ചിരിക്കാനുള്ള കാരണം. ഇതു വരെയുള്ള ഖനനം എന്തൊക്കെ പ്രശ്നങ്ങളാണ് നാട്ടുകാർക്ക് ഉണ്ടാക്കിയിരിക്കുന്നത്?, പരിസ്ഥിതി ആഘാത പഠനത്തിൽ പറഞ്ഞിരിക്കുന്നതു പോലെയാണോ സംഭവിക്കുന്നത്?, പരിസ്ഥിതി പെർമിറ്റിലുള്ള നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ?, നിയമഭ കമ്മിറ്റിയുടെ ശുപാർശകൾ എന്തുകൊണ്ടാണ് നടപ്പിലാകാത്തത്? തുടങ്ങിയ ചർച്ചകൾ സുതാര്യതയോടെ നടക്കണം. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലാഭമുണ്ടാക്കാനുള്ള സാധ്യത ഉണ്ടോ, മണൽ കടത്ത് സംഭവിക്കുന്നുണ്ടോ എന്നീ കാര്യങ്ങളും ചർച്ചയിൽ വരണം. അല്ലാതെ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് അടിസ്ഥാന പ്രശ്നം ഇല്ലാതാകുന്നില്ല. ഇപ്പോൾ നടത്തുന്ന ഖനനം നിർത്തിവക്കണോ അതോ സമൂഹത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും തുടരണോ എന്നതൊക്കെ ചർച്ചയിൽ നിന്നാണ് ഉരുത്തിരിയേണ്ടത്.
 
2. സർക്കാരും കന്പനിയും ജനങ്ങളും തമ്മിലുള്ള വിവര ലഭ്യതയിലെ അസമത്വം പരിഹരിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. എന്താണ് ഖനനത്തിന്റെ ആത്യന്തികമായ പ്ലാൻ? ഖനനം എല്ലാക്കാലവും തുടരുമോ, ആലപ്പാടിൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പ്രദേശം കഴിഞ്ഞാൽ പൊന്മനയിൽ നിന്നും ആലപ്പാട് എത്തിയത് പോലെ അവിടെ നിന്നും മുകളിലേക്ക് പോകുമോ, തോട്ടിലും കായലിലും ഖനനം ഉണ്ടാകുമോ ഇതൊക്കെ അറിയാൻ എല്ലാവർക്കും അവകാശമുണ്ട്.
 
3. ഖനനം കഴിഞ്ഞ സ്ഥലങ്ങൾ പുനഃസ്ഥാപിക്കാൻ കന്പനി എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത്, ഈ സ്ഥലം തിരിച്ചു സർക്കാരിന് നൽകുമോ, അവിടെ പച്ചപ്പ് തിരിച്ചു കൊണ്ടുവരുമോ, ഇതിനുള്ള പണം മാറ്റി വച്ചിട്ടുണ്ടോ ഇതൊക്കെ നാട്ടുകാർക്ക് അറിയാൻ അവകാശമുള്ള കാര്യങ്ങളാണ്.
 
4. പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള തീരം ദിനം തോറും കടലെടുക്കുകയാണ്. ഇക്കാര്യത്തിൽ കന്പനി സ്ഥിരമായി മോണിറ്ററിങ്ങ് നടത്തുന്നുണ്ടോ? കടലാക്രമണത്തിൽ കരയെടുത്തു പോകുന്നതും കരയും കായലും ഒന്നാകുന്നതും ഒഴിവാക്കാൻ എന്ത് മാർഗ്ഗങ്ങളാണ് കന്പനി സ്വീകരിക്കുന്നത് ?
 
5. കാലാവസ്ഥ വ്യതിയാനം വരികയാണ്. കേരളത്തിലെ തീരങ്ങൾ എല്ലാം തന്നെ രണ്ടു തരത്തിൽ ബുദ്ധിമുട്ടിലാകാൻ പോവുകയാണ്. ഒന്നാമത് സമദൂരനിരപ്പ് ഉയരാൻ പോകുന്നു. അടുത്ത അൻപത് വർഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം എങ്കിലും കന്പനി പുതിയ മൈനിങ്ങ് പദ്ധതിയിൽ കണക്കാക്കുന്നുണ്ടോ? രണ്ടാമത് കടലിൽ നിന്നുള്ള കാറ്റും അതുണ്ടാക്കുന്ന കടലാക്രമണവും കൂടാൻ പോവുകയാണ്. ഓഖി പോലുള്ള ഒരു കാറ്റിന്റെ സമയത്ത് കടലാക്രമണത്തിൽ കടലും കായലും ഒന്നാവുന്ന സ്ഥിതി വന്നാൽ എന്ത് അടിയന്തര പദ്ധതിയാണ് കന്പനിക്ക് ഉള്ളത്?.
 
6. കേരളത്തിലെ തീരദേശ ഖനനത്തെ പറ്റി ഒരു സ്ട്രാറ്റജിക് പരിസ്ഥിതി ആഘാത പഠനം നടത്തണം. കേരളം ദരിദ്രമായിരുന്ന ഒരു കാലത്ത്, നമ്മുടെ കാട്ടിലെ തടി പോലും വെട്ടി വെളുപ്പിച്ച് ദാരിദ്ര്യം മാറ്റാൻ ശ്രമിച്ചിരുന്ന കാലത്ത് തുടങ്ങിയ മണൽ ഖനനം ഇനി നമ്മൾ തുടരണോ? നമ്മുടെ പ്രകൃതി നിലനിർത്തിക്കൊണ്ട് തന്നെ നമുക്ക് മറ്റു മാർഗ്ഗങ്ങളിൽ തൊഴിലും വരുമാനവും ഉണ്ടാക്കിക്കൂടെ? കാലാവസ്ഥ വ്യതിയാനം വരുന്ന കേരളത്തിൽ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതവൃത്തിയും സ്വത്തും എങ്ങനെ സംരക്ഷിക്കാം? പരിസ്ഥിതി അധിഷ്ടിതമായ ദുരന്ത ലഘൂകരണ സംവിധാനങ്ങളിലൂടെ എങ്ങനെയാണ് നഷ്ടപ്പെട്ട തീരങ്ങളെ തിരിച്ചെടുക്കുന്നതും കടലിനെ തടഞ്ഞു നിർത്തുന്നതും? എന്നിങ്ങനെ അനവധി ചോദ്യങ്ങൾക്ക് ഉത്തരം അത്തരം ഒരു പഠനത്തിലൂടെ നമുക്ക് കണ്ടു പിടിക്കാം. ഇങ്ങനെ ഒരു പഠനം നടത്താൻ സർക്കാർ തീരുമാനിച്ചാൽ അതിനുള്ള സാങ്കേതിക നിർദ്ദേശം നല്കാൻ വ്യക്തിപരമായി ഞാൻ തയ്യാറാണ്. ഇത്തരം ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഇനി നമ്മുടെ തീരത്ത് ഖനനം വേണോ എന്ന് തീരുമാനിക്കപ്പെടേണ്ടത്.
 
7. എണ്ണയും സ്വർണ്ണവും ഉൾപ്പടെ ഉയർന്ന വിലയുള്ള ധാതുക്കൾ ഉണ്ടായിരുന്ന ചില രാജ്യങ്ങളിൽ നടത്തിയ പഠനം കാണിക്കുന്നത് അത്തരം ധാതുക്കൾ ഇല്ലാതിരുന്ന രാജ്യങ്ങളെക്കാൾ കുറവാണ് ഈ രാജ്യങ്ങളിലെ വളർച്ചാ നിരക്ക് എന്നാണ്. കേരളത്തിലെ തീരദേശ പ്രദേശങ്ങളിൽ ഇത്തരം ഒരു പഠനം നമ്മുടെ അക്കാദമിക്കുകൾ നടത്തി നോക്കണം. സ്വന്തം കാൽച്ചോട്ടിൽ, ഉയർന്ന വിലയുള്ള ധാതുക്കൾ വന്നു ചേർന്നാൽ അത് ആ പ്രദേശങ്ങൾക്ക് മൊത്തം ഗുണകരമോ നഷ്ടക്കച്ചവടമോ?.
 
8. നൈജീരിയയിലെ എണ്ണ പര്യവേക്ഷണം ഉണ്ടാക്കിയ ദുരന്തങ്ങളും ആക്രമണ സംഭവങ്ങളും പഠിച്ചതിൽ നിന്നും എണ്ണ കുഴിച്ചെടുക്കുന്ന മറ്റുള്ള രാജ്യങ്ങളിൽ ആ സ്ഥിതി ആവർത്തിക്കാതിരിക്കാനുള്ള ഒരു പ്രോജക്ട് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. എണ്ണ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരേയും യൂണിവേഴ്സിറ്റിയിലെ കുട്ടികളേയും എണ്ണ പര്യവേക്ഷണത്തെയും അതിന്റെ പ്രകൃതി ആഘാതങ്ങളെയും പറ്റി പഠിപ്പിക്കുക എന്നതാണ് അതിലെ ഒരു അടിസ്ഥാന കാര്യം.
 
കേരളത്തിലെ ഉദ്യോഗസ്ഥരെ, ജനപ്രതിനിധികളെ, കുട്ടികളെ, ജനങ്ങളുടെ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തെ, പരിസ്ഥിതിയുടെ സാന്പത്തിക ശാസ്ത്രത്തെ, കാലാവസ്ഥ വ്യതിയാനത്തെ, ദുരന്ത ലഘൂകരണത്തെ എന്നിവയെക്കുറിച്ചെല്ലാം എല്ലാം പഠിപ്പിക്കേണ്ട കാലം കഴിഞ്ഞു. നമ്മുടെ പരിസ്ഥിതിയെയും വിഭവങ്ങളേയും പറ്റി നമുക്ക് അറിവുണ്ടാകുന്പോൾ ആണ് അത് നമ്മുടേയും അടുത്ത തലമുറകളുടേയും നന്മയെ കരുതി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നത്.
 
മുരളി തുമ്മാരുകുടി.
(അഭിപ്രയങ്ങൾ വ്യക്തിപരമാണ്).

1 Comment

  • വൈദഗ്‌ധ്യവും നല്ല മനസും ഒരുമിക്കുന്ന ഒരു ലേഖനം. നന്ദി.

    ധാരാളം ആളുകൾ വായിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

Leave a Comment