ഒരു അവാർഡ് ബഹുമാനിക്കപ്പെടുന്നത് അത് അർഹിക്കുന്നവർക്ക് ലഭിക്കുന്പോൾ ആണ്. ഇത്തവണത്തെ ഭാരത രത്ന അവാർഡുകളിൽ ചിലത് കാണുന്പോൾ ഈ സന്തോഷം തോന്നുന്നു.
ഇവിടെ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ രാഷ്ട്രനിർമ്മാണത്തിന് ഏറെ സംഭാവന നൽകുകയും എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ തമസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരാളാണ് ശ്രീ. നരസിംഹ റാവു. അദ്ദേഹത്തിന് ഇത്ര വൈകിയിട്ടാണെങ്കിലും ഭാരത രത്ന കിട്ടുന്നത് ഏറെ സന്തോഷം.
ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ഗുണകരമായി സ്വാധീനിച്ച ഹരിത വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർ എം. എസ്. സ്വാമിനാഥനും തീർച്ചയായും ഭാരത രത്നം തന്നെയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ചെന്നെയിൽ ചെന്നപ്പോൾ അദ്ദേഹത്തെ കണ്ടിരുന്നു. നൂറാം വയസ്സിലും ഷാർപ്പ് ആയിട്ടുള്ള ചിന്തകൾ ആയിരുന്നു. ഒരു വർഷം മുൻപേ ഈ അവാർഡ് കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മാത്രം.
ഞാൻ ഒക്കെ രാഷ്ട്രീയം ശരിയായി മനസ്സിലാക്കുന്നതിന് മുൻപുള്ള കാലത്താണ് ചരൺ സിങ്ങും കർപ്പൂരി താക്കൂറും എല്ലാം രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെ അവരുടെ സേവനങ്ങളെ അറിയാനുള്ള അവസരം ഉണ്ടായിട്ടില്ല.
നമ്മുടെ പൊതുരംഗത്ത് ഉള്ളവർ തീർച്ചയായും കൂടുതൽ അവാർഡുകളും അംഗീകാരവും അർഹിക്കുന്നുണ്ട്. ഈ വർഷം ശ്രീ. മൻ മോഹൻ സിങ്ങിന് കൂടി കിട്ടിയിരുന്നെങ്കിൽ എന്നൊരു അതിമോഹം ഉണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment