പൊതു വിഭാഗം

സുരക്ഷിതമായ ടൂറിസം ആരുടെ ഉത്തരവാദിത്തമാണ്?

താനൂരിലെ ബോട്ടപകടത്തിന്റെ സാഹചര്യത്തിൽ ടൂറിസം രംഗത്തെ സുരക്ഷ ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. ഇത്തവണ മാധ്യമങ്ങളും കോടതിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ടൂറിസം എന്നത് ഭാവി കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയാണ്. പക്ഷെ അതിന് വളർച്ച ഉണ്ടാകണമെങ്കിൽ ടൂറിസം സുരക്ഷിതമാകണം.

ടൂറിസത്തിലെ സുരക്ഷ എന്നാൽ സുരക്ഷിതമായ ബോട്ട് യാത്രയോ പാരാഗ്ലൈഡിങ്ങോ മാത്രമല്ല.

സ്വദേശിയായ ഒരു ടൂറിസ്റ്റ് വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ച് വീട്ടിൽ എത്തുന്നത് വരെയുള്ള സുരക്ഷ. മറുനാട്ടുകാരാണെങ്കിൽ കേരളത്തിൽ എത്തിയാൽ മടങ്ങി പോകുന്നത് വരെയുള്ള സുരക്ഷ. റോഡിലെ സുരക്ഷ. ജലാശയങ്ങളിലെ സുരക്ഷ. ഹോട്ടലുകളിലെ സുരക്ഷ (ഒറ്റപ്പെട്ടതാണെങ്കിലും ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്ത സംഭവങ്ങൾ ഉണ്ട്. ഒളി കാമറ മുതൽ കമന്റടി വരെയുള്ള പ്രശ്നങ്ങൾ വേറെയും). പൊതു നിരത്തുകളിലെ സുരക്ഷ (സദാചാര പോലീസിംഗ് മുതൽ തുറിച്ചു നോട്ടം വരെ ടൂറിസ്റ്റുകളെ വെറുപ്പിക്കുന്ന പെരുമാറ്റങ്ങൾ).

ഡെങ്കിയും മലേറിയയും ഉണ്ടാകാതെയുള്ള സുരക്ഷ. വഴിയോരങ്ങളിൽ പട്ടി കടിക്കാതെയുള്ള സുരക്ഷ. പൊതു ടാപ്പിൽ നിന്ന് പോലും കുടിക്കാവുന്ന വെള്ളത്തിന്റെ സുരക്ഷ. ജലാശയങ്ങളിൽ കുളിക്കാൻ പറ്റുന്ന തരത്തിൽ വെള്ളത്തിന്റെ സുരക്ഷ. എങ്ങിങ്ങനെ സമഗ്രമായ സുരക്ഷയാണ് ടൂറിസ്റ്റുകൾക്ക് വേണ്ടത്. ഇത് ടൂറിസ്റ്റുകൾക്ക് മാത്രം വേണ്ടതുമല്ല. എല്ലാവരുടെയും അവകാശമാണ്.

ലോകത്ത് ചില രാജ്യങ്ങളിൽ ടൂറിസ്റ്റുകൾക്ക് മാത്രമായി പോലീസ് സംവിധാനങ്ങൾ ഉണ്ട്. ഒരു കണക്കിന് നല്ലതാണെങ്കിലും മൊത്തം പോലീസിംഗ് സംവിധാനത്തിന്റെ തകർച്ചയാണ് അത് കാണിക്കുന്നത്.

മറ്റു വിഷയങ്ങളും വ്യത്യസ്തമല്ല. നമ്മുടെ ജലാശയങ്ങളിൽ ഓടുന്ന ബോട്ടുകൾ എല്ലാം സുരക്ഷിതമായിരിക്കണം, ടൂറിസത്തിന് ഉള്ളതാണെങ്കിലും മത്സ്യബന്ധനത്തിന് ഉള്ളതാണെങ്കിലും. അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനം നമുക്കുണ്ട്. അത് കാര്യക്ഷമമായി നടപ്പിലാക്കണം.

ഇതൊന്നും ടൂറിസം മന്ത്രിയോ വകുപ്പോ ചെയ്യേണ്ട കാര്യങ്ങൾ അല്ല. പോർട്ട് ഡിപ്പാർട്ടമെന്റും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റും പൊതുജനാരോഗ്യ വകുപ്പും അവരുടെ അധികാരപരിധിയിൽ പൊതുജന സുരക്ഷക്കുള്ള കാര്യങ്ങൾ കൃത്യമായും സമയബന്ധിതമായും നടത്തണം.

അങ്ങനെ പൊതുവിൽ സുരക്ഷിതമായ ഒരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണം. അങ്ങനെ സുരക്ഷ ഉറപ്പായ സംസ്ഥാനത്ത് ടൂറിസ്റ്റുകൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള കണക്ടിവിറ്റി കൂട്ടുക, കൂടുതൽ ടൂറിസ്റ്റ് സ്പോട്ടുകൾ തുറന്നു കൊടുക്കുക, ടൂറിസം രംഗത്ത് പ്രവർത്തിക്കാനുള്ള പ്രസ്ഥാനങ്ങളെയും ഹോസ്പിറ്റാലിറ്റിക്കുള്ള മാനവശേഷിയും വികസിപ്പിക്കുക, നമ്മുടെ ബ്രാൻഡ് ലോകത്ത് കൂടുതൽ പ്രമോട്ട് ചെയ്യുക, ടൂറിസ്റ്റുകൾക്കും ടൂറിസം പ്രസ്ഥാനങ്ങൾക്കും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പരിഹരിക്കുക ഇതൊക്കെയാണ് ടൂറിസം മന്ത്രിയും വകുപ്പും ചെയ്യേണ്ടത്.

ടൂറിസ്റ്റുകൾക്ക് വേണ്ടി മാത്രം ഒരു സുരക്ഷ, ടൂറിസം ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സുരക്ഷ എന്നൊന്ന് പ്രായോഗികമല്ല.

ഉള്ള വകുപ്പുകൾ സുരക്ഷാനിയമങ്ങൾ വേണ്ടപോലെ നടപ്പിലാക്കുക എന്നതാണ് പ്രധാനം. നിയമങ്ങളുടെ അഭാവമല്ല, അത് നടപ്പിലാക്കുന്നതിലെ മനഃപൂർവ്വമോ അല്ലാതെയോ ഉള്ള അനാസ്ഥയാണ് പലപ്പോഴും വിഷയമാകുന്നത്.

ഇക്കാര്യത്തിൽ സർക്കാരിന്റെയും കോടതിയുടേയും മാധ്യമങ്ങളുടെയും ശ്രദ്ധ നല്ലതാണ്.

സുരക്ഷിതമായ ലോകം എല്ലാവരുടെയും അവകാശമാണ്.

മുരളി തുമ്മാരുകുടി

Leave a Comment