പൊതു വിഭാഗം

മരണക്കണക്കുകൾ

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്.

മാധ്യമങ്ങളിൽ നിന്നാണ് വിളിക്കുന്നത്. തൂവൽ തീരത്തെ ബോട്ടപകടത്തിന്റെ സാഹചര്യത്തിലാണ്.

കേരളത്തിൽ ഒരു വലിയ ഹൌസ് ബോട്ട് അപകടം ഉണ്ടാകുമെന്നും അതിൽ പത്തിലേറെ പേർ മരിക്കുമെന്നും ഏപ്രിൽ ഒന്നാം തിയതി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതിന്റെ കാരണങ്ങളും പറഞ്ഞിരുന്നു. അങ്ങനെ ഒന്നാണ് സംഭവിച്ചത്.

മുങ്ങിയത് ഹൌസ് ബോട്ടല്ല, ടൂറിസത്തിനു വേണ്ടി ഉപയോഗിക്കുന്ന ബോട്ടാണ് എന്ന് മാത്രം.

ബാക്കി എല്ലാം ഞാൻ പറഞ്ഞത് പോലെതന്നെ.

ശരിയായ ലൈസൻസ് ഇല്ലാതെ, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ, ഒരു സേഫ്റ്റി ബ്രീഫിംഗും ഇല്ലാതെ, എത്ര ആളുകളെ കയറ്റാം എന്ന കണക്കില്ലാതെ, എത്ര ആളുകൾ കയറി എന്ന് കണക്കില്ലാതെ ഒരു ഉല്ലാസ യാത്ര.

ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണങ്ങൾ സംഭവിച്ചതിന് ശേഷം എന്താണ് സംസാരിക്കാനുള്ളത് ?

പറയാനുള്ളതൊന്നും സന്തോഷമുള്ള കാര്യമല്ല. എന്തിന് പുതിയ ഒരു കാര്യം പോലുമല്ല പറയാൻ.

പറഞ്ഞുപറഞ്ഞ് ഞാനും വായിച്ച് എന്റെ വായനക്കാരും ബോറടിച്ച കാര്യങ്ങളാണ്.

ബോട്ടിന്റെ കാര്യം തന്നെ എടുക്കാം.

“കേരളത്തിൽ എത്ര ടൂറിസം/ഹൌസ് ബോട്ടുകൾ ഉണ്ട്? “

അതിൽ എത്ര എണ്ണത്തിന് ശരിയായ ലൈസൻസ് ഉണ്ട്?

അതിൽ എത്ര എണ്ണത്തിൽ ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ട്?

അതിൽ എത്ര പേർ യാത്രക്കാർക്ക് ഒരു ബ്രീഫിങ്ങ് കൊടുക്കുന്നുണ്ട്?

ഇതൊക്കെയാണ് ഞാൻ ഏപ്രിൽ മാസത്തിൽ ചോദിച്ച ചോദ്യങ്ങൾ.

ഏതൊരു മാധ്യമത്തിന് വേണമെങ്കിലും ഏതൊരു ടൂറിസ്റ്റ് സ്പോട്ടിലും ഒരു അന്വേഷണം നടത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ.

അതിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കാം. വായനക്കാരെ ബോധവൽക്കരിക്കാം. അധികാരികളെ സമ്മർദ്ദത്തിൽ ആക്കാം. ബോട്ട് ഉടമകളെ നിയമം പാലിക്കാൻ നിർബന്ധിതരാക്കാം.

ഇതൊന്നുമില്ലാതെ അപകടം ഉണ്ടാകുന്നത് വരെ മാധ്യമങ്ങളുടെ ശ്രദ്ധ മറ്റെവിടെയോ ഒക്കെയാണ്. രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും അത് മറ്റിടത്തേക്ക് പോകും.

ഒരു ബോട്ടപകടത്തിൽ തീരുന്നതല്ല കേരളത്തിലെ ടൂറിസം രംഗത്തെ സുരക്ഷാ പ്രശ്നങ്ങൾ.

ഇനിയും ബോട്ടപകടങ്ങൾ ഉണ്ടാകും. ഇനിയും പത്തിലേറെ പേർ മരിക്കും. ഇനിയും മാധ്യമങ്ങൾ കൊന്പും കോലുമായി വരും.

ഇനിയും പറയട്ടെ

കേരളത്തിലെ ജലസുരക്ഷാ രംഗത്തെ ഏറ്റവും വലിയ പ്രശ്നം ബോട്ടപകടങ്ങൾ അല്ല.

കഴിഞ്ഞ നാല്പത് വർഷത്തെ കണക്കെടുത്താൽ ജലത്തിൽ മരിക്കുന്നവരുടെ എണ്ണം പതുക്കെ കൂടിക്കൂടി ആയിരത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. 2021 ൽ 1127 ആയി (കോവിഡ് മൂലം പൊതുവിൽ അപകട മരണങ്ങൾ കുറഞ്ഞ വർഷമാണ് 2021. 2022 ലെ റിപ്പോർട്ട് എത്തിയിട്ടില്ല).

ശരാശരി കണക്കെടുത്താൽ മുങ്ങിമരണങ്ങളിൽ ഒരു ശതമാനം പോലും ബോട്ടപകടങ്ങളിൽ അല്ല സംഭവിക്കാറുള്ളത്.

ഇന്നലെ ഇരുപത് പേർ ബോട്ടപകടത്തിൽ മരിച്ചു. എന്നാൽ പോലും ഈ വർഷത്തെ ജലമരണങ്ങളുടെ അഞ്ചു ശതമാനം പോലും ബോട്ടപകടത്തിൽ ആയിരിക്കില്ല.

മാസത്തിൽ ശരാശരി നൂറു പേരാണ് മുങ്ങി മരിക്കുന്നത്, ആഴ്ചയിൽ 25 പേർ.

അതായത് ഈ ആഴ്ച്ച കഴിയുന്നതിന് മുൻപ് ഈ ബോട്ടപകടത്തിലേക്കാൾ കൂടുതൽ ആളുകൾ കേരളത്തിൽ ജലത്തിൽ മരിച്ചിരിക്കും. ഇതൊരു ശരാശരിക്കണക്കാണ്‌ !

ജലസുരക്ഷ വേണമെങ്കിൽ ബോട്ടിനും അപ്പുറത്ത് നമുക്കൊരു ജല സുരക്ഷാ നയം വേണം, അവബോധനം വേണം, പരിശീലനം വേണം.

ഒരു വർഷം കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ പത്തിലൊന്ന് പോലും ജലത്തിൽ അല്ല മരിക്കുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറയുന്നത് 2021ൽ കേരളത്തിൽ 13886 ആളുകൾ അപകടങ്ങളിൽ മരിച്ചു എന്നാണ് !!

നാലായിരത്തോളം പേർ റോഡുകളിൽ മരിക്കുന്നു. ആയിരത്തോളം ആളുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ മരിക്കുന്നു (നിർമ്മാണ രംഗത്തെ അപകടങ്ങൾ ഒക്കെയായി). ഷോക്കടിച്ചും അഗ്നിബാധയിലും ഇരുനൂറോളം ആളുകൾ മരിക്കുന്നു.

ട്രെയിനിൽ നിന്ന് വീണും ട്രെയിൻ ഇടിച്ചും നൂറു കണക്കിന് വേറെ. ഇത് ഓരോ വർഷവും കൂടി വരുന്നു.

ഒരാൾ അപകടത്തിൽ മരിക്കുന്പോൾ ശരാശരി രണ്ടാളെങ്കിലും ജീവിതകാലം മുഴുവൻ അപകടത്തിന്റെ പരിക്കുകളുമായി ജീവിതകാലം മുഴുവൻ ജീവിക്കുന്നുണ്ടാകും എന്നാണ് ശരാശരി കണക്ക്.

മരണമുണ്ടാകുന്ന ഒരു അപകടം ഉണ്ടാകുന്പോൾ മരണം സംഭവിക്കാത്ത പത്ത് അപകടങ്ങൾ എങ്കിലും ഉണ്ടായിരിക്കും എന്ന് മറ്റൊരു കണക്ക്.

വ്യക്തിപരമായ നഷ്ടങ്ങൾക്കപ്പുറം ഈ അപകടങ്ങൾ സമൂഹത്തിന് ഉണ്ടാക്കുന്ന സാന്പത്തിക നഷ്ടം, ബാധ്യത ഇതൊക്കെ അന്വേഷിക്കാനും സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാധ്യമങ്ങൾക്ക് ബാധ്യതയില്ലേ? അപകടങ്ങൾ ആധുനിക ജീവിതത്തിന്റെ ഭാഗമല്ലേ?

വാസ്തവത്തിൽ കേരളത്തിൽ അപകടങ്ങൾ കുറക്കാൻ പറ്റുമോ? തീർച്ചയായും.

കേരളത്തിലെ അപകടനിരക്ക് ലോകത്തെ ഏറ്റവും നല്ല സുരക്ഷാ നിലവാരത്തെ അപേക്ഷിച്ച് നോക്കിയാൽ ഏകദേശം മൂന്നിരട്ടിയാണ്.

അതായത് ഇന്ന് ലോകത്ത് ലഭ്യമായ സാങ്കേതികമായ അറിവുകളും സംവിധാനങ്ങളും ഉപയോഗിച്ചാൽ ഇന്ന് സംഭവിക്കുന്നതിന്റെ മൂന്നിലൊന്നായി മരണങ്ങൾ കുറക്കാം.

അതായത് പതിമൂവായിരം മരണങ്ങൾ നാലായിരത്തിന് താഴെ എത്തിക്കാം

ശരിയായ നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, സുരക്ഷാ വിദ്യാഭ്യാസം, ദുരന്ത സാധ്യത അവലോകനം, ദുരന്ത ലഘൂകരണം, ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നത് ഇതൊക്കെയാണ് അപകടങ്ങൾ കുറക്കാനുള്ള അടിസ്ഥാന മാർഗങ്ങൾ.

കുറച്ചു സമയം എടുക്കും, അല്പം ചിലവൊക്കെ ഉണ്ടാകും. പക്ഷെ അസാധ്യമായതല്ല, ബുദ്ധിമുട്ടുള്ളതുമല്ല.

സുരക്ഷ വിഷയങ്ങൾ സംയോജിപ്പിക്കാൻ നമ്മുക്ക് ഒന്നുകിൽ യു.കെ. യിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടിവ് പോലെ ഒരു വകുപ്പുണ്ടാക്കണം.

അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്ന/കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ചേർത്തുള്ള ഒരു ഉന്നതതല സുരക്ഷാ സമിതി രൂപീകരിക്കണം.

കൃത്യമായ കർമ്മപദ്ധതി, ബഡ്ജറ്റ്, വിദഗ്ദ്ധരുടെ ഉപദേശം എല്ലാം വേണം. പുരോഗതി ഓരോ മൂന്നു മാസത്തിലും വിലയിരുത്തണം. അപകടങ്ങൾ കുറക്കാൻ വകുപ്പുകൾക്ക് സാങ്കേതികവും സാന്പത്തികവുമായ സഹായം നൽകണം. അപകടങ്ങൾ കുറക്കുന്നത് വകുപ്പുകളുടെ പ്രകടനത്തിന്റെ ഭാഗമാക്കണം.

രണ്ടു വർഷം കൊണ്ട് സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ആവുന്നത് കാണാം.

അതിലും വേഗത്തിലും എളുപ്പത്തിലും സാധിക്കാവുന്ന കാര്യങ്ങൾ ഉണ്ട്.

കേരളത്തിൽ ഇന്ന് സംഭവിക്കുന്ന പതിനായിരത്തിലേറെ അപകടമരണങ്ങൾ ഓരോന്നും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ പകുതിയിൽ എങ്കിലും തികച്ചും നിസ്സാരമായതും പൂർണ്ണമായും ഒഴിവാക്കാവുന്നതുമായ എന്തെങ്കിലും ഒരു അടിസ്ഥാന കാരണം ഉണ്ട്.

അതായത് സമൂഹത്തിന് അത്യാവശ്യം സുരക്ഷാ ബോധം ഉണ്ടെങ്കിൽ ഇന്നത്തെ നിയമം, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ഇവയൊക്കെ ഉപയോഗിച്ച് മാത്രം മരണം ഇപ്പോഴത്തേതിന്റെ പകുതിയാക്കാം. അതിന് പക്ഷെ സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണം.

രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, സിനിമാ താരങ്ങൾ, മതമേലധ്യക്ഷർ, അധ്യാപകർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ്, മാതാപിതാക്കൾ, മാധ്യമങ്ങൾ ഇവരൊക്കെ ഒരുമിച്ച് ഒരേ സമയം കുറച്ചു ദിവസത്തേക്കെങ്കിലും സുരക്ഷയെപ്പറ്റി ചിന്തിക്കണം, സംസാരിക്കണം.

അടുത്ത അഞ്ചു വർഷത്തിനകം മരണങ്ങൾ പകുതിയാക്കും എന്ന് പ്രതിജ്ഞയെടുക്കണം.

അതായത് ഒരു വർഷം ആറായിരം മരണങ്ങൾ ഒഴിവാക്കണം എന്ന്. അഞ്ചു വർഷത്തിൽ മുപ്പതിനായിരം മരണങ്ങൾ !!

ആലോചിച്ചു നോക്കൂ. അതിനൊരു തുടക്കം ആശയം പറയാം.

ഷെൽ ഉൾപ്പടെയുള്ള വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മുന്നിൽ ഒരു സുരക്ഷാ ബോർഡ് ഉണ്ടാകും.

ആ വർഷം എത്ര അപകടങ്ങൾ നടന്നു, എത്ര ആളുകൾക്ക് പരിക്ക് പറ്റി, എത്ര ആളുകൾ മരിച്ചു എന്നൊക്കെ ആ ബോർഡിൽ ഉണ്ടാകും. ഓരോ മാനേജരുടെയും ഓഫീസിന് മുൻപിലും അത്തരം ഒരു ബോർഡ് ഉണ്ടാകും.

ഓരോ വകുപ്പിനും കിട്ടുന്ന ബോണസ് അവിടുത്തെ മരണങ്ങളും അപകടങ്ങളും ആയി ബന്ധപ്പെട്ടതാണ്.

നമുക്കും തുടങ്ങാം. ഓരോ ജില്ലാ കളക്ടറുടെ ഓഫിസിന് മുൻപിലും ഒരു സുരക്ഷാ ബോർഡ്.

ഒരാൾ കലക്ടറായി വന്നതിന് ശേഷം ജില്ലയിൽ എത്ര അപകടങ്ങൾ നടന്നു, എത്ര പേർക്ക് പരിക്ക് പറ്റി, എത്ര പേർ മരിച്ചു?

ജില്ലാ കലക്ടർമാരുടെ പെർഫോമൻസ് വിലയിരുത്തുന്പോൾ ജില്ലയിലെ സുരക്ഷ കൂടി ഒന്ന് കണക്കിലെടുക്കണം.

ജില്ലകൾ തമ്മിൽ സുരക്ഷയുടെ കാര്യത്തിൽ ആരോഗ്യകരമായ മത്സരം വരണം. ഇത് തന്നെ വകുപ്പധ്യക്ഷന്മാരുടെ കാര്യത്തിലും ആകാം.

തിരുവനന്തപുരത്തെ ഒരു വകുപ്പിന് മുൻപിലും അവരുടെ വകുപ്പുകളുടെ കീഴിൽ ഇത്തരം മരണം നടന്നു എന്ന ബോർഡ് വക്കണം. ഒരോ മന്ത്രിമാരുടെ ഓഫീസിന് മുൻപിലും വേണം.

ഏത് വകുപ്പിലാണ്, ഏത് മന്ത്രിയുടെ കീഴിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് എന്നത് സുതാര്യമാകണം, ചർച്ചയാകണം, വകുപ്പിന്റെ പ്രകടനത്തിന്റെ ഭാഗമാകണം.

സെക്രട്ടറിയേറ്റിന് മുൻപിൽ കൂറ്റൻ ബോർഡ് വേണം. വർഷം 13000 അപകടമരണം എന്നാൽ ദിവസം മുപ്പതിന് മുകളിൽ ആയി, മണിക്കൂറിൽ ഒന്നിൽ കൂടുതൽ.

നമ്മുടെ ഓഫീസിന് മുൻപിൽ ഉള്ള മരണ സംഖ്യ മറ്റുള്ള ഓഫിസിന് മുന്പിലേതിലും കൂടുതൽ ആണെന്നത് കുറച്ചു പേരെ എങ്കിലും നാണിപ്പിക്കും. നോക്കി നിൽക്കുന്പോൾ മരണസംഖ്യ ഉയരുന്നത് ഉത്തരവാദിത്തപ്പെട്ട കുറച്ചു പേരുടെയെങ്കിലും ഉറക്കം കെടുത്തും.

ഈ കാണുന്ന കണക്കുകൾ ഒക്കെ നമ്മളെപ്പോലെ മനുഷ്യർ ആയിരുന്നു എന്നത് കുറച്ചു പേരെ എങ്കിലും ചിന്തിപ്പിക്കും. ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരും. നടപടികൾ ഉണ്ടാകും. മരണങ്ങൾ കുറയും.

ഒഴിവാക്കപ്പെടുന്ന മരണങ്ങൾ നിങ്ങളുടെയോ എന്റെയോ മന്ത്രിമാരുടെയോ കലക്ടർമാരുടെയോ ആകാം.

അതുകൊണ്ട് ഇക്കാര്യത്തിൽ നമുക്കൊക്കെ താല്പര്യം എടുക്കാം. പ്രവചനങ്ങൾ ഇനിയും വരും…

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "M Mathrubhumi മാതൃഭൂമി ദുരന്തമായ സുരക്ഷ ണാൻ സാധിക്കാത്തത്? അപകടങ്ങൾ പ്രവചിക്കാവുന്ന സുരക്ഷാസംസകാരം പ്രവചനത്തിന് ഒരുവർഷത്തിൽ ഏകദേശം എണ്ണായിരം മലയാളികളാണ് കേരള അപകടങ്ങളിൽ മരിക്കുന്നത്. അഞ്ചുവർഷംകൊണ്ട് അത് വർഷ ത്തിൽ നാലായിരമാക്കിയാൽ അതി നടുത്ത അഞ്ചുവർഷംകൊണ്ട് ഇരു പതിനായിരം ജീവനുകളാണ് നമുക്ക് രക്ഷിക്കാൻകഴിയുക ഈ അപകട മരിച്ചതിൻ്റെ ആയിരം മുരളി തുമ്മാരുകുടി എടുക്കുന്ന സംസ്സാരം കാണുന്ന നമുക്ക് സുരക്ഷ ബോട്ടുപകടം. പ്രത്യേകതരം പത്തിരട്ടി മെച്ചപ്പെട്ടതാ വീക്ഷിക്കുക, സമുഹമെന്ന യിരക്കണ ധിക്കും. സമഗ്ര സുരക്ഷാവിദ്യാഭ്യാസം മൂന്നാമതായി വേണ്ടത് സമഗ്ര സുരക്ഷാ കതുമായി വിക്കുന്നവർക്ക് ദുരന്തങ്ങാം മുന്നിൽക്കാ 09/05/2023GULF Pg06 ബഹുദൂരിപക്ഷവും നിസ്റാത്മ രുന്നെന്നു കാണാം. നിർഭാഗ്യവശാൽ അങ്ങനെ അപകടത്തിൽ മരിച്ച ങ്ങളുടെ നാലിലൊന്നേ സംഭവിക്കുന്നുള്ളൂ. ജല വകുപ്പ് നമുക്കുണ്ടാകുന്നത്?"

Leave a Comment