കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെരുന്പാവൂരിൽ പുതിയൊരു മുനിസിപ്പൽ ചെയർപേഴ്സൺ വന്നപ്പോൾ അദ്ദേഹത്തോട് ഞാൻ ഒരു നിർദ്ദേശം വച്ചിരുന്നു.
പെരുന്പാവൂരിൽ എല്ലാ ആഴ്ചയിലും ഇപ്പോൾ ഒരു ‘ബംഗാളി മാർക്കറ്റ്’ ഉണ്ട്. ബംഗാളി എന്ന് പറയുമെങ്കിലും പൊതുവെ എല്ലാ മറുനാടൻ തൊഴിലാളികളും വരുന്ന വിവിധ നാടുകളിൽ നിന്നുള്ള ഭക്ഷണവും വസ്ത്രങ്ങളും വിൽക്കുന്ന ഒന്നാണ് ഇത്. കാണേണ്ട കാഴ്ചയാണ്.
പക്ഷെ പൊതുവെ അവിടെ മലയാളികളെ അവിടെ കാണാറില്ല. അവിടെ കച്ചവടം നടത്തുന്നത് പോലും അന്ന് മറുനാട്ടുകാരാണ്.
ഈ മാർക്കറ്റിനെ പെരുന്പാവൂരിന്റെ ഒരു പ്രത്യേകതയായി പ്രമോട്ട് ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ, ടൂറിസ്റ്റുകളെ ഉൾപ്പടെ അവിടെ എത്തിക്കണം എന്നും, പറ്റിയാൽ ഓരോ ആഴ്ചയിലും ഓരോ സംസ്ഥാനക്കാർക്ക് ടേൺ വച്ച് ഒരു തുറന്ന സ്റ്റേജിൽ അവരുടെ സംഗീതവും നൃത്തവും പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണം എന്നുമായിരുന്നു എന്റെ നിർദ്ദേശം.
ഇത് പെരുന്പാവൂരിന് ഒരു സാന്പത്തികവരവ് ഉണ്ടാക്കും എന്ന് മാത്രമല്ല മറുനാടൻ തൊഴിലാളികളെ, അവരുടെ കഴിവുകളെ സംസ്കാരങ്ങളെ നമ്മുടെ ആളുകൾക്ക് അറിയാനുള്ള അവസരവും ഉണ്ടാക്കും. ഇപ്പോൾ ‘നമ്മളും’ ‘അവരും’ രണ്ടു സമാന്തര പാതകളിലാണ് സഞ്ചരിക്കുന്നത്, പരസ്പരം കണ്ടാൽ മുഖത്ത് നോക്കുക കൂടിയില്ല. എന്തെങ്കിലും ഒരു അക്രമസംഭവം ഉണ്ടായാൽ ‘ഞാൻ അപ്പോഴേ പറഞ്ഞില്ലേ’ എന്ന തരത്തിൽ മറുനാട്ടുകാരെ കുറ്റപ്പെടുത്താൻ നാം എപ്പോളും റെഡി.
ഇത് മാറ്റി മറുനാടൻ തൊഴിലാളികളെ നമ്മൾ വിദേശത്ത് പോകുന്പോൾ നമ്മളെ ആ നാട്ടുകാർ എങ്ങനെ കാണണം എന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ സ്വീകരിക്കണം എന്നും കൈകാര്യം ചെയ്യണമെന്നും അതിന് പെരുന്പാവൂർ മുൻകൈ എടുക്കണം എന്നുമായിരുന്നു നിർദ്ദേശം.
ഇത്രയും വ്യാപകമായിട്ടൊന്നും അല്ലെങ്കിലും ഈ ക്രിസ്തുമസ് കാലത്ത് കട്ടപ്പനയിൽ മറുനാടൻ തൊഴിലാളികളുടെ ക്രിസ്തുമസ് ആഘോഷം നന്നായി നടന്നു എന്നറിയുന്നതിൽ സന്തോഷം. പത്തു വിവിധ ഭാഷകളിൽ ആണ് സാംസ്‌കാരിക പരിപാടികൾ അരങ്ങേറിയത്. എത്ര മനോഹരമായിരുന്നിരിക്കും. ലിങ്ക് – https://youtu.be/hbW4wuETqdA
#സ്വപ്നംകാണുന്നകിനാശ്ശേരി
മുരളി തുമ്മാരുകുടി
Leave a Comment