പൊതു വിഭാഗം

നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ…?

വ്യകതിപരമായി ആശ്വാസത്തിന്റെ ഒരു ദിവസമാണിന്ന്. അമ്മയുടെ രണ്ടാമത്തെ വാക്സിനും എടുത്തു.
 
അമ്മക്ക് എൺപത് വയസ്സ് കഴിഞ്ഞു. (കഴിഞ്ഞിട്ട് വർഷങ്ങൾ പലതായെങ്കിലും എൺപത് കഴിഞ്ഞപ്പോൾ മുതൽ അമ്മയുടെ വയസ്സ് എണ്ണുന്നത് ഞങ്ങൾ നിറുത്തി. എണ്ണി എണ്ണി എന്തിനാണീ പ്രായം കൂട്ടുന്നത്?).
 
കൊറോണക്കാലത്ത് വ്യക്തിപരമായി ഏറ്റവും വലിയ ആശങ്ക അമ്മയുടെ ആരോഗ്യം തന്നെയാണ്. സാധാരണഗതിയിൽ ഒരു രോഗവുമില്ലാത്ത, പത്താമത്തെ വയസ്സ് മുതൽ പാടത്തും പറന്പിലും അധ്വാനിച്ചു ജീവിക്കുന്ന ആളാണ്‌. കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോൾ പറന്പിൽ പുളി മരത്തിന്റെ താഴെ നടന്നു പുളി പെറുക്കിക്കൂട്ടുകയാണ്. എന്നെ കണ്ടപ്പോൾ ചെറുതായൊന്നു ചമ്മി. വീടിന് പുറത്ത് അധികം പണി ചെയ്യാനൊന്നും ഇറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അനിയൻ ഓഫീസിൽ പോകുന്നത്.
 
“അവനോട് പറയണ്ട കേട്ടോ” അമ്മ പറഞ്ഞു.
 
അങ്ങനെ ആരോഗ്യമായിരിക്കുന്ന അമ്മക്ക് കൊറോണ പിടിപെട്ടാലോ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാസങ്ങളോളം നാട്ടിൽ ഉണ്ടായിട്ടും രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടത്. ഒന്ന് കെട്ടിപ്പിടിച്ചു കൂടിയില്ല.
 
ഇന്നിപ്പോൾ അമ്മക്ക് രണ്ടാമത്തെ വാക്സിനും കിട്ടിയപ്പോൾ വലിയ ആശ്വാസം.
 
രണ്ടു വാക്സിനും എടുത്തവർക്കും രോഗമുണ്ടാകാമെങ്കിലും സാധ്യത തീർച്ചയായും കുറവാണ്, ഉണ്ടായാൽത്തന്നെ ഗുരുതരമാകുന്നില്ല. ഇന്ന് ശാസ്ത്രത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അവർ ചെയ്തിരിക്കുന്നു.
 
ആദ്യത്തെ നന്ദി ശാസ്ത്രജ്ഞരോട് തന്നെയാണ്. ലോക ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വേഗത്തിലാണ് അവർ കൊറോണക്ക് വാക്സിൻ കണ്ടുപിടിച്ചത്. ലോകത്തെ അനവധി ലാബുകളിൽ, പകലും രാത്രിയും ജോലി ചെയ്ത്, വ്യക്തിപരമായി രോഗം ഉണ്ടാകാനുള്ള സാധ്യതകളെ അവഗണിച്ച് അവർ സമൂഹത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാനുള്ള രക്ഷാമാർഗം കണ്ടെത്തി.
 
ലാബിൽ ഒന്നോ പത്തോ തരം വാക്സിൻ ഉണ്ടാക്കിയാലും അത് കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കുക എന്നതും വെല്ലുവിളിയാണ്, അതും വൈകുന്ന ഓരോ ദിവസവും ആയിരങ്ങളുടെ മരണം കൂടുതൽ സംഭവിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ട് തന്നെ വാക്സിൻ ഫാക്ടറികളോട്, അവിടുത്തെ ഉഗ്യോഗസ്ഥർ മുതൽ സെക്യൂരിറ്റി വരെയുള്ളവരോട് നന്ദി പറഞ്ഞേ പറ്റൂ.
 
ഫാക്ടറിയിൽ നിന്നും വെങ്ങോലയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ വാക്സിൻ എത്തുന്നത് വരെ സങ്കീർണ്ണമായ ഒരു സപ്ലൈ ചെയിൻ പ്രവർത്തിക്കുന്നുണ്ട്. ശീതികരിച്ച കണ്ടെയ്‌നറുകൾ, വിമാനം, ട്രെയിൻ, ട്രക്ക്, എന്നിങ്ങനെ എവിടെയൊക്കെ കയറിയിറങ്ങിയാണ് വാക്സിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്!
 
ആർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഡോക്ടർമാർ, അത് നടപ്പിലാക്കുന്ന സോഫ്ട്‍വെയർ ഡിസൈനർ തുടങ്ങി വാക്സിൻ ശ്രുംഖലയുടെ പിന്നിൽ ശ്രദ്ധിക്കപ്പെടാത്ത അനേകം ആളുകൾ ഇനിയുമുണ്ട്.
 
അവസാനത്തെ കണ്ണി വെങ്ങോല പബ്ലിക് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരാണ്. തിരക്കില്ലാത്ത സമയം നോക്കി പ്രായമായ അമ്മയെ വിളിച്ചുവരുത്തി സ്നേഹപൂർവ്വം വാക്സിൻ നൽകി തിരിച്ചയച്ചു.
 
ഒരു രൂപ പോലും ആരും ചോദിച്ചില്ല, കൊടുത്തുമില്ല.
 
സർക്കാർ കാര്യം മുറ പോലെ എന്ന് പറഞ്ഞും കേട്ടും മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. കൊറോണക്കാലത്ത് നമ്മൾ മുന്നിൽ കാണുന്നത് നമ്മൾ ശീലിച്ചിട്ടില്ലാത്തത്രയും കരുതലും കരുണയും കാര്യക്ഷമതയുമുള്ള സർക്കാർ സംവിധാനങ്ങളാണ്. ഓർമ്മകൾ ഉണ്ടായിരിക്കണം.
 
എല്ലാവരോടും ഏറെ നന്ദിയുണ്ട്.
 
ഇപ്പോൾ സംസ്ഥാനങ്ങൾ വാക്സിൻ പണം കൊടുത്തു വാങ്ങണമെന്ന റിപ്പോർട്ടുകൾ വരുന്നു.
 
വാക്സിൻ എടുത്തവരും എടുക്കാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന് വേണ്ടി പണം കൊടുക്കുന്ന ഒരു സൽക്കർമം സമൂഹ മാധ്യമത്തിൽ കണ്ടു. ഇന്നലെ മുഖ്യമന്ത്രി അതിനെപ്പറ്റി പത്ര സമ്മേളനത്തിൽ പറയുകയും ചെയ്തു.
 
“നമ്മുടെ നാടിൻറെ രീതിയാണ്” എന്നാണദ്ദേഹം പറഞ്ഞത്.
 
ശരിയാണ്.
 
ഈ സാഹചര്യത്തിൽ എനിക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ചെറിയ കാര്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറച്ചു പണം അയക്കുക എന്നത്. സാധാരണ ഗതിയിൽ വിളിച്ചു പറഞ്ഞു വെടി വഴിപാട് നടത്തുന്ന രീതി ഈ കോലോത്ത് ഇല്ലാത്തതാണ്.
 
എന്നാൽ ഇതൊരു സാധാരണ സമയമല്ല. ഇന്നലെ ഞാൻ എന്റെ സഹോദരങ്ങളോടും അവരുടെ മക്കളോടും മക്കളുടെ മക്കളോടും ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ ആവശ്യപ്പെട്ടു.
 
നേരം വെളുത്തപ്പോഴേക്കും നല്ലൊരു തുക വാഗ്ദാനം കിട്ടി. ഇന്നിപ്പോൾ അത് തുമ്മാരുകുടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
 
എന്റെ വായനക്കാരോട് ഞാൻ വല്ലപ്പോഴും മാത്രം ഒരു നല്ല കാര്യത്തിന് കുറച്ചു പണം കൊടുക്കാൻ ആവശ്യപ്പെടാറുണ്ട്. ഇന്ന് അത്തരത്തിൽ ഒരു ദിവസമാണ്.
 
ഇന്നലെ 22 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിന് വേണ്ടി എത്തിയതെങ്കിൽ ഇന്നും നാളെയുമായി നമുക്കത് കോടികൾ ആക്കണം.
 
സാധിക്കുന്നവർ സാധിക്കുന്നത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുമല്ലോ.
 
ഇത് ഒരു നന്ദി പ്രകാശനമല്ല. ഈ നാടിന്റെ രീതിയാണ്, നമ്മൾ ഒറ്റക്കെട്ടാണ് എന്ന ചിന്തയാണ്, ഒപ്പമുണ്ടെന്ന വാക്കാണ്.
 
നമ്മുടെ എല്ലാവരുടേയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ കൊറോണക്കാലം കഴിഞ്ഞു കെട്ടിപ്പിടിക്കാൻ നമ്മോടൊപ്പം വേണം. പണമില്ലാത്തത് കൊണ്ട് വാക്സിൻ ഒരു ദിവസം പോലും വൈകരുത്.
 
മുരളി തുമ്മാരുകുടി
May be an image of 1 person and grass

Leave a Comment