പൊതു വിഭാഗം

ദുരന്ത നിവാരണം ദുരന്തമാകുന്പോൾ…

രാജ്യവ്യാപകമായി ദുരന്ത നിവാരണ അതോറിറ്റി നടത്തിയ ദുരന്ത നിവാരണ പരിശീലനങ്ങൾക്കിടക്ക് കേരളത്തിൽ ഒരിടത്ത് നടത്തിയ മോക്‌ഡ്രിൽ ദുരന്തമായ വാർത്ത വന്നിട്ട് രണ്ടു ദിവസമായി.

പലരും എന്നെ ടാഗ് ചെയ്യുന്നുണ്ട്. ഞാൻ എന്തെങ്കിലും അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഏറ്റവും നിർഭാഗ്യകരമായ സംഭവമാണ്. മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

രണ്ടാമത് സർക്കാർ നേരിട്ട് നടത്തിയ ഒരു പരിപാടിയിൽ വളണ്ടിയർ ആയി പങ്കെടുക്കുന്പോൾ ഒരാൾ മരിച്ചാൽ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുക എന്നതാണ് മിനിമം ചെയ്യേണ്ടത്. ഇത് വരെ അത് കണ്ടില്ല. കാണാഞ്ഞിട്ടാകണം. അല്ലെങ്കിൽ ഉടൻ ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

മൂന്നാമത് ഇത്തരം ഒരു അപകടം ഉണ്ടായാൽ അതിനെ പറ്റി സമഗ്രമായി ഒരു അന്വേഷണം നടത്തണം. പേരിന് വേണ്ടി നടത്തുന്ന അന്വേഷണമോ, ഏതെങ്കിലും ആളുകളെ കുറ്റക്കാരാക്കാനുള്ളതോ, കുറ്റക്കാരല്ലാതെ ആക്കി തീർക്കാനുള്ളതോ ആയ അന്വേഷണം അല്ല. അന്താരാഷ്ട്രമായി ഒരാളെയും കുറ്റക്കാരൻ ആക്കാൻ ഉദ്ദേശിക്കാത്ത അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനുള്ള “no blame policy” വച്ചുള്ള അന്വേഷണം ആണ് വേണ്ടത്.

ദുരന്ത സാധ്യതകളെ പറ്റി ആളുകളെ ബോധവൽക്കരിക്കുക, ആളുകൾക്ക് പരിശീലനം നൽകുക, ദുരന്ത നിവാരണ സംവിധാനങ്ങൾ വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കുക ഇതൊക്കെയാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം. ഇത് ദുരന്ത നിവാരണ രംഗത്തെ സാധാരണ രീതിയാണ്.

ഓരോ പ്രദേശത്തും എന്ത് സാദ്ധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കി അതിനനുസരിച്ച ഒരു സെനാറിയോ ചർച്ച ചെയ്ത്, മുൻകൂട്ടി പ്ലാൻ ചെയ്ത് ഒക്കെയാണ് ഇത്തരം ഡ്രില്ലുകൾ നടത്തേണ്ടത്.

കേരളത്തിൽ അനവധി ഡ്രില്ലുകൾ നടന്നു. അതിലൊക്കെ എന്തെങ്കിലും കുറവുകൾ ഉണ്ടായിക്കാണണം. പക്ഷെ പത്തനംതിട്ടയിൽ കാര്യങ്ങൾ കൈവിട്ടുപോയി. പ്ലാൻ ചെയ്‌ത പോലെ കാര്യങ്ങൾ നടന്നില്ല, റെസ്പോൺസ് പ്ലാനുകൾ പാളി. ഒരാളുടെ നിർഭാഗ്യകരമായ മരണം സംഭവിച്ചു.

എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് സംഭവിച്ചു, ഇനി അതൊഴിവാക്കാൻ എന്ത് ചെയ്യണം എന്ന തരത്തിലാണ് അന്വേഷണം പോകേണ്ടത്.

അതിന് കുറച്ചു സമയം എടുക്കും. എങ്ങനെയായിരുന്നു പ്ലാനിങ്ങ്, എന്താണ് സംഭവിച്ചത്, റെസ്പോൺസ് എന്തായിരുന്നു, എവിടെയാണ് പാളിച്ചകൾ പറ്റിയത്, ഇതൊക്കെ വിലയിരുത്തണം. ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. ആ പാഠങ്ങൾ ഇത് സംഭവിച്ചിടത്ത് മാത്രമല്ല ഇന്ത്യ മുഴുവൻ അറിയണം.

നമ്മുടെ പൊതു രീതി അതല്ല.

ഒരു അപകടം അല്ലെങ്കിൽ ദുഃഖകരമായ ഒരു സംഭവം ഉണ്ടായാൽ ഉടൻ ആരെയെങ്കിലും കുറ്റക്കാരായി കാണുന്ന രീതിയാണ് നമുക്കുള്ളത്. അങ്ങനെ ചെയ്താലേ നമുക്ക് സമാധാനം ആകൂ. പറ്റിയാൽ ഓൺ ദി സ്പോട്ടിൽ ഉത്തരവാദികൾ എന്ന് നമുക്ക് തോന്നുന്നവർക്ക് രണ്ട് അടി കൊടുക്കണം, അല്ലെങ്കിൽ അവരെ അറസ്റ്റ് ചെയ്യണം, സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സസ്‌പെൻഡ് ചെയ്യണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ നമുക്ക് സന്തോഷമായി, നമ്മൾ അടുത്ത വിഷയത്തിലേക്ക് പോകും.

സത്യത്തിൽ ഇങ്ങനെ അല്ല കാര്യങ്ങളെ കാണേണ്ടത്.

ഒരു അപകടം സംഭവിക്കുന്പോൾ അതിന് പല കാരണങ്ങൾ ഉണ്ടാകും. ആരും തന്നെ അപകടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, ഒരിക്കലും അത് ആഗ്രഹിക്കുന്നുമില്ല. എന്നിട്ടും അപകടങ്ങൾ ഉണ്ടാകുന്നു. മദ്യപിച്ചോ ഓവർസ്പീഡിലോ വാഹനം ഓടിക്കുന്നത് പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയാൽ അപകടത്തിന്റെ ഉത്തരവാദി ഒരു വ്യക്തിയല്ല, ഒരു കൂട്ടം സാഹചര്യങ്ങളാണ്.

ഇതിനെ ഒരു വ്യക്തിയിലേക്ക് ചുരുക്കാനാണ് നമുക്ക് ഇഷ്ടം. അപ്പോൾ അയാളെ അടിക്കാം, അറസ്റ്റ് ചെയ്യാം, സസ്‌പെൻഡ് ചെയ്യാം.

പക്ഷെ ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് തന്നെ അപകടം ഉണ്ടായാൽ ഉടൻ അതിന്റെ യഥാർത്ഥ കാരണം ഒളിച്ചു വെക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പ്രത്യേകിച്ചും സർക്കാർ സംവിധാനത്തിൽ ആണെങ്കിൽ അവർ പരസ്പരം സഹായിക്കും. അവസാനം തീവണ്ടിയെ ടൊർണാഡോ കൊണ്ടുപോകും.

നമ്മൾ ഒരു പാഠവും പഠിക്കുകയുമില്ല.

ഇതാണ് ഏറ്റവും വലിയ ദുരന്തം.

എന്തൊക്കെയാണ് ഈ ദുരന്ത നിവാരണ പരിശീലനത്തിൽ നിന്നും പഠിച്ചത്?. വാർത്തകൾ ശരിയാണെങ്കിൽ പല കാര്യങ്ങളിൽ പിഴവുകൾ ഉണ്ട്. വിവിധ ഏജൻസികൾ തമ്മിലുള്ള സംയോജനം മുതൽ. എൻജിൻ ഓടാത്ത ഡിഞ്ചിയും ഒക്കെയായിട്ടാണ് ദുരന്ത നിവാരണ സേന വന്നത്, അവസാനം അതിനെ വടം കെട്ടി വലിക്കേണ്ടി വന്നു എന്നൊക്കെയാണ് വാർത്ത.

ഇത്തരം ഒരു സംവിധാനമാണ് ദുരന്ത സമയത്ത് വരുന്നതെങ്കിൽ ആര് ആരെയാണ് രക്ഷിക്കുന്നത്?, മരണം ഒന്നിൽ നിൽക്കുമോ?

അതാണ് പ്രധാന പാഠം.

എങ്ങനെയാണ് ഒരു മോക്ക് ഡ്രിൽ ഓർഗനൈസ് ചെയ്യേണ്ടത്?

അതിൽ എന്തെല്ലാം പാളിച്ചകൾ ഉണ്ടായി. അതാണ് അടുത്ത തലത്തിലുള്ള പാഠം

ആ പാഠങ്ങൾ ഇന്ത്യയിലെ എല്ലാ മോക്ക് ഡ്രിൽ ഓർഗനൈസ് ചെയ്യുന്നവരും അറിയണം. ഇനി ഒരിക്കൽ ഉണ്ടാകാതെ നോക്കണം.

അല്ലാതെ അതിവേഗത്തിലുള്ള അന്വേഷണവും (വാർത്തയിൽ പറയുന്നത് പോലെ), മൂന്നു പേരെ സംസ്ഥാന ഏജൻസികളും ഒരാളെ കേന്ദ്ര സേനയും ആണ് രക്ഷിക്കേണ്ടിയിരുന്നത്, മരിച്ച ആളെ കേന്ദ്രസേന ആയിരുന്നു രക്ഷിക്കേണ്ടത് എന്നൊക്കെ പരസ്പരം കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടുകളും ഉണ്ടാക്കിയത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.

ഇംഗ്ലീഷിൽ CYA റിപ്പോർട്ട് എന്ന് പറയും. ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി.

അത് വേണ്ട.

മരിച്ച ആൾക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഈ ദുരന്തത്തിൽ നിന്നും കുറച്ചു പാഠങ്ങൾ പഠിക്കുക എന്നതാണ്. അപ്പോൾ അദ്ദേഹത്തിന്റെ മരണം നിരർത്ഥകമാകില്ല.

(ഒരു കാര്യം പറയാതെ വയ്യ. ഈ അപകടം ഒരു സ്വകാര്യ ഹോം സ്റ്റേ ഓണർ അദ്ദേഹത്തിന്റെ കടവിൽ ഒരു മോക്ക് ഡ്രിൽ നടത്തിയപ്പോൾ ആണ് ഉണ്ടായത് എന്ന് കരുതുക. ഇപ്പോൾ ബോട്ട് ഡ്രൈവർ മുതൽ ഹോം സ്റ്റേ ഓണർ വരെ എല്ലാവരും അറസ്റ്റിൽ ആയിട്ടുണ്ടാകും. ഇതിപ്പോൾ സർക്കാർ ഏജൻസികൾ ആയത് കൊണ്ട് ആരും ആരെയും അറസ്റ്റ് ഒന്നും ചെയ്യുന്നില്ല. തട്ടേക്കാട് ബോട്ട് അപകടവും തേക്കടി ബോട്ട് അപകടവും കൈകാര്യം ചെയ്ത രീതി താരതമ്യം ചെയ്താൽ മതി. ഞാൻ ഈ പറയുന്ന “no blame policiy”യുടെ ഗുണഭോക്താക്കൾ സർക്കാർ മാത്രം ആകരുത്).

ഒരിക്കൽ കൂടി മരിച്ച ആളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

മുരളി തുമ്മാരുകുടി

Leave a Comment