പൊതു വിഭാഗം

ജനിമൃതികളുടെ കാവൽക്കാർ

മെയ് 12. നഴ്സുമാരുടെ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. നേഴ്സിങ്ങ് രംഗത്തുള്ള എല്ലാവർക്കും എന്റെ അനുമോദനങ്ങൾ

ഫേസ്ബുക്കിൽ എനിക്കുള്ള അയ്യായിരം സുഹൃത്തുക്കളിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ ഏറ്റവും കൂടുതൽ ഉള്ളത് നേഴ്‌സുമാരാണ്.

അത് വെറുതെ വന്നുപെട്ടതല്ല. ഞാൻ തേടിപ്പിടിച്ചതാണ്.

കേരളത്തിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ എനിക്ക് ഏറ്റവും ബഹുമാനമുള്ളത് നേഴ്‌സുമാരോടാണ്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അവർക്ക് ഇനിയും വേണ്ടത്ര നിലയും വിലയും നൽകിയിട്ടില്ല എന്ന ചിന്തയും എനിക്കുണ്ട്.

ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.

വടക്കേ ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് അവിടുത്തെ കൊള്ളക്കാർ കൊടികുത്തിവാഴുകയും പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളിൽ ആരോഗ്യസംവിധാനത്തിന്റെ ആദ്യവാക്കും അവസാനവാക്കും ഏതെങ്കിലും ഒരു മലയാളി നേഴ്‌സ് ആയിരിക്കും എന്നൊരു അനുഭവം എനിക്കുണ്ട്. ആ ഗ്രാമത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരാളുമായിരിക്കും അവർ.

ലോകത്ത് അനവധി രാജ്യങ്ങളിൽ മലയാളി നേഴ്‌സുമാരെ ഞാൻ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്. ആ നാട്ടുകാർ നമ്മുടെ നേഴ്‌സുമാർക്ക് നൽകുന്ന ബഹുമാനം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

കോവിഡ് സമയത്ത് ലോകത്തെവിടെയും ആരോഗ്യ സംവിധാനം കോവിഡിന്റെ കൊടുങ്കാറ്റിൽ കുലുങ്ങിയപ്പോൾ അനവധി രാജ്യങ്ങളിൽ അതിന് പ്രതിരോധമായി നിന്നവരിൽ മുൻപന്തിയിൽ മലയാളി നേഴ്‌സുമാർ ഉണ്ടായിരുന്നു. അതിൽ എത്രയോ പേർക്ക് ജീവൻ പോലും നഷ്ടപ്പെട്ടു.

അവരുടെ കഥ പുറത്ത് കൊണ്ടുവരണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. അതിനുള്ള കുറച്ചു ഗ്രൗണ്ട് വർക്ക് ഒക്കെ ചെയ്തിട്ടുമുണ്ട്. പെട്ടെന്ന് ജോലി മാറിയതിനാൽ അത് സാധിച്ചില്ലെങ്കിലും ഐഡിയ വിട്ടിട്ടില്ല.

അതിന് വേണ്ടിയുള്ള ഗവേഷണത്തിനിടയിലാണ് ഞാൻ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്.

ലോകത്തിലെ 35 രാജ്യങ്ങളിലെങ്കിലും കേരളത്തിൽ നിന്നുള്ള നേഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്.

ക്രൂയിസ് ഷിപ്പിലും ഓഫ്‌ഷോർ പ്ലാറ്റ്ഫോമുകളിലും മിലിട്ടറി സപ്പോർട്ട് ക്യാന്പുകളിലും ഓയിൽ ഫീൽഡുകളിലും ഒക്കെയായി ആയിരങ്ങൾ വേറെയും ഉണ്ട്

ലോകത്ത് ഏറ്റവും കൂടുതൽ നേഴ്‌സുമാർ അവരുടെ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നത് ഫിലിപ്പൈൻസിൽ നിന്നാണ്. അവർ പോലും ഇത്രയും രാജ്യങ്ങളിൽ ജോലി ചെയ്യുന്നില്ല. (വാസ്തവത്തിൽ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ കണക്കെടുത്താൽ അത് ഫിലിപ്പീൻസിന് പുറത്ത് ജോലി ചെയ്യുന്ന ഫിലിപ്പിനോ നേഴ്സുമാരെക്കാൾ കൂടുതലാണ്).

ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവർ ഈ വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

ഇതൊക്കെ കേരളത്തിൽ എത്ര പേർക്ക് അറിയാം?, എത്ര പേർ ശ്രദ്ധിക്കുന്നു?

അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്, കാരണം ഇത്രയും നാൾ നമ്മുടെ നേഴ്‌സുമാർ പുറത്തു പോയാലും ഇവിടെ ആവശ്യത്തിൽ കൂടുതൽ നേഴ്‌സുമാർ ഉണ്ടായിരുന്നു.

5000 രൂപ കൊടുത്താൽ പോലും നേഴ്‌സുമാരെ ജോലിക്ക് കിട്ടുന്ന കാലം ഉണ്ടായിരുന്നു. അത് മാറുകയാണ്.

പ്രവൃത്തിപരിചയമുള്ള നേഴ്‌സുമാർക്ക് ഇപ്പോൾ ലോകത്തെവിടെയും ഡിമാൻഡ് ഉണ്ട്. നമ്മുടെ നേഴ്‌സുമാർക്ക് ലോകത്തെവിടെയും നല്ല ബ്രാൻഡ് വാല്യൂ ഉണ്ട്, മുൻപ് പോയവർ വഴിയുള്ള നെറ്റ്‌വർക്ക് ഉണ്ട്. പോകുന്നവർക്ക് നല്ല ശന്പളവും ബഹുമാനവും ലഭിക്കുന്നുണ്ട്.

ഇനി കഴിവും പരിചയവുമുള്ള നേഴ്‌സുമാരുടെ ക്ഷാമം കേരളത്തിൽ വ്യാപകമായി ഉണ്ടാകാൻ അധികം സമയം വേണ്ട.

ഇന്നിപ്പോൾ ലോക നേഴ്സിങ്ങ് ദിനത്തിൽ ഇതൊക്കെ ഓർമ്മിക്കാൻ ഒരു കാരണം കൂടി ഉണ്ട്.

ലോകത്തെ ഇരുപത് രാജ്യങ്ങളിലെ നേഴ്‌സുമാർ ചേർന്ന് എഴുതിയ ഒരു പുസ്തകം ‘ജനിമൃതികളുടെ കാവൽക്കാർ’ ഇന്ന് പ്രകാശനം ചെയ്യപ്പെടുകയാണ്. എല്ലാ ആശംസകളും.

അറിഞ്ഞു തുടങ്ങിയ അന്നുമുതൽ ഇന്ന് വരെ നിങ്ങൾ എന്റെ അഭിമാനമാണ്. ആയിരക്കണക്കിന് നേഴ്സിങ്ങ് സുഹൃത്തുക്കൾ ഉണ്ടെന്നത് എനിക്ക് നൽകുന്ന സന്തോഷം ഏറെ വലുതാണ്.

നിങ്ങളുടെ കലാപരമായ കഴിവുകളും ലോകം അറിയട്ടെ

മുരളി തുമ്മാരുകുടി

May be an illustration of 9 people and text

Leave a Comment