പൊതു വിഭാഗം

കറിവെച്ച പുല്ലിംഗം

“ചേട്ടൻ എഴുതുമ്പോൾ ഈ സെക്സിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഒന്നൊഴിവാക്കണം കേട്ടോ. പ്രയോജനമുള്ള ഒരുപാട് കാര്യങ്ങൾ എഴുതുന്നുണ്ടെങ്കിലും ഇതുകാരണം പലർക്കും അതൊന്നും ഫോർവേഡ് ചെയ്യാൻ പറ്റുന്നില്ല.”

എന്റെ ഒരു വായനക്കാരന്റെ മെസ്സേജാണ്. സാധാരണഗതിയിൽ വായനക്കാർ എന്തു പറഞ്ഞാലും സമ്മതിക്കാറാണ് പതിവ്. കാരണം അവരില്ലാതെ എനിക്കെന്ത് ആഘോഷം.

“അതൊന്നും പറ്റില്ല” ഇത്തവണ ഞാൻ വാശിപിടിച്ചു.

കാരണമുണ്ട്, സെക്സിനെപ്പറ്റി ആവശ്യത്തിൽ കൂടുതൽ ചിന്തിക്കുകയും ആവശ്യത്തിന് പോലും സംസാരിക്കുകയും ചെയ്യാത്ത മലയാളികളുടെ ഈ കപടസദാചാരബോധം മാറ്റിയെടുക്കക എന്നത് എന്റെയൊരു ലക്ഷ്യമാണ്. ഞാൻ യാത്രയെപ്പറ്റി എഴുതുന്നതും യാത്രചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമെല്ലാം ആളുകളുടെ ചിന്തയിൽ മാറ്റം ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ടാണ്. അപ്പോൾ എന്റെ ലേഖനം ഞാൻ തന്നെ സെൻസർ ചെയ്താൽ പിന്നെന്തു കാര്യം?

ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, ഭൂമിയിലും ഭൂമിക്കടിയിലും മുകളിലും മനുഷ്യർക്ക് താല്പര്യമുള്ള ഏതു വിഷയത്തിലും എനിക്ക് താൽപര്യമുണ്ടെന്ന്. അതിനെപ്പറ്റി എനിക്ക് ചിന്തകളും അഭിപ്രായങ്ങളുമുണ്ട്. എനിക്ക് ലഭ്യമായ പ്രായത്തിൽ തൊട്ടേ കൊച്ചുപുസ്തകങ്ങൾ വായിക്കുകയും നീലച്ചിത്രങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അതിൽ ഒരു മനസ്താപവുമില്ല. അതിനാൽ സെക്സ് എന്റെ ചിന്തകളിൽ എന്നതുപോലെ എഴുത്തിലും കടന്നുവരും. രണ്ടാമൻ ഒരു പാക്കേജാണ്. യുക്തിവാദവും, ജ്യോൽസ്യവും, കമ്മൂണിസവും, പാരമ്പര്യവും, അമ്പലവും, ലൈബ്രറിയും, ഏത്തപ്പഴവും, പോത്തിറച്ചിയും എല്ലാം എന്നെ സ്വാധീനിക്കുന്നുണ്ട്. അതിൽനിന്നും മനുഷ്യന്റെ അടിസ്ഥാന ത്വരകളിലൊന്നായ, ഏറ്റവും ആസ്വാദ്യകരമായ, മനുഷ്യന്റെ ചിന്തകളെ ബാധിക്കുന്ന, ചിന്തിച്ച് ധാരാളം സമയം കളയുന്ന സെക്സിനെ എങ്ങനെ മാറ്റിനിർത്തും? Take it or leave it.

ഇത്രയും ആമുഖമായി പറഞ്ഞതുകൊണ്ട് ഇന്നത്തെ ലേഖനം യാത്രയെപ്പറ്റിയല്ല എന്ന് തെറ്റിദ്ധരിക്കേണ്ട. യാത്രയും ഭക്ഷണവുമാണ് ഇന്നത്തെ വിഷയം. പക്ഷെ ഭക്ഷണം അല്പം ഹോട്ട് ആൻഡ് സ്‌പൈസി ആണെന്ന് മാത്രം.

ഐ ഐ ടി യിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ നാട്ടിൽനിന്നും കടുമാങ്ങയും ചമ്മന്തിപ്പൊടിയും ഒക്കെ കൊണ്ടുപോകും. ആറുമാസത്തിൽ ഒരിക്കലാണ് നാട്ടിൽ പോകുന്നത്. അപ്പോൾ കൊണ്ടുവരുന്ന സാധനങ്ങൾ കുറേശ്ശെ കഴിച്ചാലേ ആറുമാസം പിടിച്ചുനിൽക്കാൻ കഴിയൂ. അത്താഴസമയത്ത് അച്ചാർ കുപ്പിയുമായി മെസ് ഹാളിലെത്തും. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുന്നതല്ലേ മര്യാദ എന്നുകരുതി അവരോട് ചോദിക്കും. ചിലർ വാങ്ങും, ചിലർ വാങ്ങില്ല. ഒരിക്കൽ ഒരു കടുമാങ്ങ മഹാരാഷ്ട്രക്കാരന് കൊടുത്തു. അവനത് കടിച്ചിട്ട് ബാക്കിവെച്ചുപോയി. നമുക്കാണെങ്കിൽ ഒരു കാടുമാങ്ങയുടെ നാലിലൊന്ന് മതി ഒരു നേരം ഊണിന്.

ഭക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഇക്കാര്യമാണ്. ലോകത്ത് ‘ഏറ്റവും രുചിയുള്ള ഭക്ഷണം’ എന്നൊന്നില്ല. മനുഷ്യന്റെ നാവുകൾ ഒരുപോലെയാണെങ്കിലും ചെറുപ്പത്തിൽ നാം എന്ത് കഴിച്ചുശീലിച്ചു എന്നതാണ് നമ്മുടെ രുചിതാല്പര്യങ്ങളെ നിർവ്വചിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിന് 25000 രൂപ വിലയുള്ള മൂന്ന് മിഷ്‌ലിൻ സ്റ്റാർ റേറ്റിങ് (Michelin star, https://www.viamichelin.com/web/Restaurants) ഉള്ള റെസ്റ്റോറന്റിൽനിന്നും ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. കവിയർ മുതൽ ലോബ്സ്റ്റർ വരെ ഉൾപ്പെട്ട ഡിന്നർ. പക്ഷെ, വെങ്ങോലയിൽ അമ്മയുണ്ടാക്കുന്ന തേങ്ങാ ചുട്ടരച്ച ചമ്മന്തിയും കഞ്ഞിയും കഴിക്കുന്നതിന്റെ രുചി അതിനില്ല. ഇനി ഈ ജന്മം ഉണ്ടാവുകയുമില്ല.

എന്നുവെച്ച് ഞാൻ എല്ലാദിവസവും കഞ്ഞികുടിക്കാൻ പോവുകയല്ല. വാസ്തവത്തിൽ ഇത്തവണ നാട്ടിൽനിന്ന് വന്നിട്ട് ഇതുവരെ അരിയാഹാരം കഴിച്ചിട്ടേയില്ല. യാത്രചെയ്യുമ്പോൾ ഇങ്ങനെ ഒരു നിർബന്ധബുദ്ധിയും ഇല്ലാതിരുന്നത് അനുഗ്രഹമാണ്. എന്റെ മുന്നിൽ കിട്ടിയ ഒരു ഭക്ഷണവും ഞാൻ കഴിക്കാതെ വിട്ടിട്ടില്ല. അത് ബാങ്കോക്കിലെ വറുത്ത തേളാണെങ്കിൽ പോലും. ഏത് ഹോട്ടലിൽ ചെന്നാലും അവിടെ എനിക്ക് ഒട്ടും മനസ്സിലാകാത്ത ഭക്ഷണം ഏതാണോ അതാണ് ഓർഡർ ചെയ്യുന്നത്.

ഇങ്ങനെയൊക്കെ പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്ന കാലത്താണ് ഞാൻ ബി ബി സി യിൽ ബീജിങ്ങിലെ ‘penis emporium’ എന്ന ഹോട്ടലിലെപ്പറ്റി അറിയുന്നത് (http://news.bbc.co.uk/2/hi/programmes/from_our_own_correspondent/5371500.stm). പലതരം മൃഗങ്ങളുടെ പുല്ലിംഗം കൊണ്ടുള്ള കറിയാണ് അവിടുത്തെ പ്രധാന ഐറ്റം. പന്നി മുതൽ പോത്ത് വരെ മെനുവിലുണ്ട്. ചൈന ആയതിനാൽ മെനുവിലില്ലാത്ത പലതും കിട്ടുമെന്നും ബി ബി സി പറയുന്നു. അടുത്തതവണ
ചൈനയിൽ പോകുമ്പോൾ ഈ പുല്ലിംഗക്കറി ഒന്നു കഴിച്ചിട്ടുതന്നെ കാര്യം എന്ന് ഞാനും കരുതി.

പക്ഷെ, വിചാരിച്ചത്ര എളുപ്പമായില്ല കാര്യങ്ങൾ. ഗൂഗിളിൽ penis emporium എന്ന് സേർച്ച് ചെയ്താൽ അനേകം റിസൾട്ട് വരും. അത് മിക്കതും ഈ റെസ്റ്റോറന്റിനെ പറ്റിയാണെങ്കിലും എല്ലാം ഈ ബി ബി സി ന്യൂസിനെ ഉദ്ധരിച്ചുകൊണ്ടാണ്. റെസ്റ്റോറന്റ് ഏതു ഭാഗത്താണെന്ന് യാതൊരു സൂചനയുമില്ല. ബീജിങ്ങിലാണെന്ന് മാത്രം. ഞഞ്ഞായി!

ചൈനയിലെ ടാക്സിക്കാരൊന്നും തന്നെ ഇംഗ്ലീഷ് തീരെ പറയില്ല. ഇംഗ്ലീഷ് വായനയും കമ്മിയാണ്. അതുകൊണ്ട് എന്റെ ഓഫീസിലെ സ്റ്റാഫിനെക്കൊണ്ട് പോകുന്ന സ്ഥലങ്ങൾ എഴുതിച്ച് കാണിച്ചുകൊടുക്കുകയാണ് പതിവ്. പക്ഷെ, ഇത്തരം ഒരു കാര്യത്തിന് അവരെക്കൊണ്ട് എഴുതിക്കാൻ എനിക്കൊരു മടി. താമസിക്കുന്ന ഹോട്ടലിലെ ലോബിയിലും പെൺകുട്ടികളാണ്. ചമ്മൽ തന്നെ അവിടെയും. സൗകര്യം കിട്ടിയാൽ പെൺകുട്ടികളുടെയടുത്ത് പോയി നിഷ്കളങ്കമായി അശ്ലീലം പറയുന്ന ആളല്ല രണ്ടാമനെന്ന് മനസ്സിലായില്ലേ ?! നോട്ട് ദി പോയിന്റ്.

മൂന്നുതവണ ബീജിംഗിൽ പോയിട്ടും ഗൂഗിളിൽ പലതരത്തിൽ പരതിയിട്ടും സംഗതി കേന്ദ്രത്തിലേക്ക് എത്തുന്നില്ല. എനിക്കൊരു ബുദ്ധിതോന്നി. ചൈനയിൽ ഹോട്ട് പോട്ട് എന്നോരു വിഭവമുണ്ട്. നമ്മൾ ഇരിക്കുന്ന മേശയുടെ നടുക്ക് തിളക്കുന്ന എണ്ണ, നമ്മുടെ അടുത്ത് പലതരം മാംസം. നമുക്കത് നേരിട്ട് എണ്ണയിൽ മുക്കി പൊരിച്ചെടുത്ത് കഴിക്കാം. എന്നാലിനി ചൈനീസ് പെനിസ് ഹോട്ട് പോട്ട് (http://www.seriouseats.com/2015/02/how-to-make-chinese-hot-pot-at-home-guide.html) എന്ന് സെർച്ച് ചെയ്തുകളയാം എന്നുകരുതി. അതു ഫലിച്ചു.

വാസ്തവത്തിൽ ഈ ഹോട്ടലിന്റെ പേര് ‘Your Strength in a Pot’ എന്നാണ്. ഈ പുല്ലിംഗം ഹോട്ട് പോട്ടിലിട്ടു കഴിച്ചാൽ നമ്മുടെ strength കൂടുമെന്നാണോ അതോ മൃഗങ്ങളുടെ ശക്തിയെല്ലാം ഹോട്ട് പോട്ടിലായി എന്നാണോ കവി ഉദ്ദേശിച്ചത് എന്ന് വർണ്ണ്യത്തിലാശങ്ക. എന്തായാലും ഒരു വൈകുന്നേരം കുടത്തിനുള്ളിലെ ശക്തി തേടി രണ്ടാമൻ ബീജിങ്ങിലെ തെരുവിലിറങ്ങി സ്ഥലം കണ്ടുപിടിച്ചു. സംഗതി സത്യമാണ്. കണ്ടു, അറിഞ്ഞു, അനുഭവിച്ചു.

യാത്രയുടെ സുഖം പരമാവധി അനുഭവിക്കണമെങ്കിൽ ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്ച വേണം. ഏതു ഭക്ഷണം കഴിക്കുന്നു എന്നുമാത്രമല്ല, എവിടെനിന്ന് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നുകൂടിയാണ്. ചിലപ്പോൾ ഒന്നും കിട്ടില്ല, ചിലപ്പോൾ കഴിച്ചത് മനസ്സിൽ പിടിച്ചുകാണില്ല, എന്നൊക്കെവരും. പക്ഷെ, ഇതിന് പരിഹാരമായി എല്ലാ നേരവും ഇന്ത്യൻ ഭക്ഷണം തേടിപ്പോയാൽ പിന്നെ സഞ്ചാരം കാണുന്നതും സഞ്ചരിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം?

യാത്രയിലെ ഭക്ഷണത്തെപ്പറ്റി കുറച്ച് നിർദ്ദേശങ്ങൾ കൂടി തരാം. മറ്റു യാത്രികർക്ക് അവരുടെ നിർദ്ദേശങ്ങളും പങ്കുവെക്കാം.

1. യാത്രക്കിടയിൽ ഭക്ഷണമൊന്നും കിട്ടിയില്ലെന്നു വന്നാൽ ഒരുനേരം വയറുനിറക്കാനുള്ള എന്തെങ്കിലും (ബ്രെഡ്, പഴങ്ങൾ) കൈയിൽ കരുതണം. പ്രത്യേകിച്ചും ഗർഭിണികൾ, കുട്ടികൾ, വയസ്സായവർ, അസുഖമുള്ളവർ ഒക്കെ കൂടെയുണ്ടെങ്കിൽ.

2. ഭക്ഷണത്തിൽ നിന്നും അസുഖം വരാതിരിക്കുക എന്നതും പ്രധാനമാണ്. അതിനാൽ ചില മുൻകരുതലികൾ എടുക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളിൽ വേണം ഭക്ഷണം കഴിക്കാൻ. സാലഡുകൾ ഒഴിവാക്കണം. നന്നായി വേവിച്ച ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെ പവർകട്ട് ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാംസവും മത്സ്യവും കഴിക്കാതിരിക്കുന്നതാണ് നല്ലത്.

3. വയറിന് അസുഖമുണ്ടാക്കുന്നതിൽ ഏറ്റവും വില്ലൻ വെള്ളമാണ്. വികസിതരാജ്യങ്ങളിൽ ടാപ്പ്‌വെള്ളം വിശ്വസിച്ച് കുടിക്കാമെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മിനറൽ വാട്ടർ എന്ന് പറഞ്ഞു കിട്ടുന്നതുപോലും വിശ്വസനീയമല്ല. സാധിക്കുമെങ്കിൽ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഹോട്ടലിൽ ചൂടുവെള്ളം ചോദിക്കുക. മിനറൽ വാട്ടറിന്റെ സീൽ പരിശോധിക്കുക. പരിചയവും ഉറപ്പുമില്ലാത്ത സ്ഥലങ്ങളിൽ ഫീൽഡിൽ പോകുമ്പോൾ ഞാൻ സെവൻ അപ്പോ അതുപോലെ ആഗോള കുത്തകകളുടെ ഡ്രിങ്കോ മാത്രമേ കുടിക്കാറുള്ളു. അതിൽ കൂടിയ തോതിൽ പഞ്ചസാര ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. വയറിളക്കം ഒഴിവാക്കാനാണ്.

4. അടുത്ത വില്ലനാണ് എണ്ണ. വെളിച്ചെണ്ണയിൽ പാകം ചെയ്തതെന്തും നമുക്ക് അമൃതാകുമ്പോൾ ബംഗാളിൽ അത് അരോചകമാണ്. അവരുടെ കടുകെണ്ണ നമുക്കും. മനസ്സിൽ പിടിക്കാത്ത എണ്ണയാണെങ്കിൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മനസ്സിൽ പിടിക്കാത്തത് വയറ്റിലും പിടിക്കില്ല.

5. ലോകത്തെവിടെയുമുള്ള റെസ്റ്റോറന്റുകളുടെ റിവ്യൂ ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പണ്ടൊരിക്കൽ കേരളത്തിലെ റെസ്റ്റോറന്റുകളുടെ റിവ്യൂ ഒരാൾ ഉണ്ടാക്കിയിട്ടിരുന്നു. അത് ഞാൻ പ്രിന്റെടുത്ത് വണ്ടിയിൽ വെച്ചിട്ടുണ്ട്. എവിടെ പോയാലും ഇത് ശ്രദ്ധിക്കുക. ഡൽഹിയിൽ ചെങ്കോട്ടക്കടുത്ത് ഏറെ ബുദ്ധിമുട്ടി മാത്രം ചെന്നെത്താവുന്ന ഒരിടത്ത് നൂറു വർഷം പഴയ ഒരു റെസ്റ്റോറന്റ് ഉണ്ട്. മുഗളായി ഭക്ഷണത്തിന്റെ ഗോൾഡ് സ്റ്റാൻഡേർഡ് ഇതാണ്. (http://www.independent.co.uk/life-style/food-and-drink/features/fit-for-an-emperor-old-delhis-most-enduring-restaurant-karims-celebrates-its-centenary-8586968.html)

6. തട്ടുകടകളും ചായക്കടകളും ധാബകളും യാത്രാനുഭവത്തിന്റെ ഭാഗമാക്കണം. എന്നുവെച്ച് ഓവറാക്കണ്ട. അവിടെ കിട്ടുന്നതെന്തും കഴിക്കുക എന്നല്ല, അവിടെ വരുന്ന നാട്ടുകാരോടും കട നടത്തുന്നവരോടും സംസാരിക്കാനും പരിചയപ്പെടാനും അവസരമുണ്ടാക്കുക എന്നതാണ് മുഖ്യം. ഇവിടെയും വെള്ളം, എണ്ണ, മാംസം എന്നിവ ശ്രദ്ധിക്കുക. ഡൽഹിയിൽ നിന്നും ചാണ്ഡിഗറിൽ പോകുന്ന വഴിക്ക് ആയിരം പേർക്ക് ഇരിക്കാവുന്ന ഒരു എയർ കണ്ടീഷൻ തട്ടുകട ഉണ്ട് (സുഖ്‌ദേവ് ധാബ, http://www.amriksukhdev.com/). അവിടുത്തെ ആലൂ പൊറോട്ട കഴിക്കേണ്ടത് തന്നെ.

7. വാട്ട്സ് ആപ്പ്പിൽനിന്നും പൊതുവിജ്ഞാനം ആർജ്ജിക്കുന്നവർക്ക് ഉറപ്പായ ഒരു കാര്യമുണ്ട്. കെ എഫ് സി യിലെ ചിക്കൻ സത്യത്തിൽ ചിക്കനേയല്ല.
പക്ഷെ അതെന്താണെങ്കിലും എന്റെ ഏറ്റവും ഫേവറിറ്റ് ചിക്കൻ അവിടുത്തെയാണ്. ലോകത്തെവിടെ പോയാലും ഞാൻ അത് തെരഞ്ഞുപിടിച്ച് കഴിക്കും. കാരണം നമുക്ക് പരിചയമുള്ള സ്വാദാണ്, വില കുറവ്, വയറ് കേടാകില്ല. യാത്രക്ക് ഉത്തമം.

8. ഉന്നതമായ റെസ്റ്റോറന്റുകൾ. ഫ്രാൻ‌സിൽ റെസ്റ്റോറന്റുകളെ റേറ്റ് ചെയ്യുന്ന ഒരു പ്രസ്ഥാനമുണ്ട്. മിഷലിൻ സ്റ്റാർ. പറ്റിയാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മിഷലിൻ സ്റ്റാർ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കണം. എന്താണെന്ന് അറിയാനാണ്. ഒടുക്കത്തെ കാശാകും, ചുരുങ്ങിയത് ഒരാൾക്ക് പതിനായിരം രൂപ. പുറത്തിറങ്ങുമ്പോഴേക്കും വയറ് വിശക്കുകയും ചെയ്യും. എന്നിരുന്നാലും അനുഭവമാണല്ലോ യാത്ര!

9. ലോകത്ത് എല്ലായിടത്തും നമ്മൾ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളുണ്ട് (http://www.travelchannel.com/interests/food-and-drink/photos/must-eat-foods-from-around-the-world). ഇന്ത്യ പോലെ വലിയ രാജ്യത്ത് തന്നെ ഏറെ ഭക്ഷണ വൈവിധ്യം ഉണ്ട്. (https://www.humanium.org/en/indian-food-diversity/). ഇന്ത്യയിൽ ആണ് ലോകത്തിൽ ഏറ്റവും ഭക്ഷണ വൈവിധ്യം എന്നൊക്കെ നമുക്ക് തോന്നാം. ചുമ്മാതാ. ഒരിക്കൽ ഞാൻ ടിബറ്റിന്റെ അതിർത്തി പ്രദേശത്തുള്ള ഒരു ചൈനീസ് ഗ്രാമത്തിൽ പോയപ്പോൾ അവിടുത്തെ ഗ്രാമത്തലവൻ എനിക്കൊരു ഡിന്നർ തന്നു. അവിടെ കൂൺ കൊണ്ട് മാത്രമുണ്ടാക്കിയ 23 വിഭവങ്ങളുണ്ടായിരുന്നു (https://forums.egullet.org/topic/141717-mushrooms-and-fungi-in-china/). നമ്മുടെ കൂൺ വൈവിധ്യം എത്രയുണ്ട്?

10. ഭക്ഷണം കഴിക്കുന്നത് കൂടാതെ ഓരോ രാജ്യത്തും ഭക്ഷണത്തെപ്പറ്റിയും ഭക്ഷണരീതിയെപ്പറ്റിയും മനസ്സിലാക്കാനും ശ്രദ്ധിക്കണം. ഇറ്റലിയും ഫ്രാൻസും ഭക്ഷണ വൈവിധ്യത്തിൽ ഏറെ സമ്പന്നമാണ്. ലെബനനും തായ്‌ലാൻഡും ആണ് പിന്നെ എനിക്കിഷ്ടപ്പെട്ട രാജ്യങ്ങൾ. അമേരിക്കക്ക് സ്വന്തമായി അധികം വിഭവങ്ങളൊന്നുമില്ല. എന്നാൽ മെക്സിക്കോ ഭക്ഷണകാര്യത്തിൽ മികച്ചതാണ്. നോർവേയിൽ മീനിന്റെ അച്ചാറുകൾ തന്നെ പത്തിനം കാണും ബ്രേക്ക് ഫാസ്റ്റിന്. ഇതെല്ലാം സ്വാദ് നോക്കുകയെങ്കിലും വേണം.

11. ദുബായിലും സിംഗപ്പൂരുമൊക്കെ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണം കിട്ടും. അവിടെ പോകുമ്പോൾ ഓരോ ദിവസവും ഒരിക്കലെങ്കിലും പുതിയവ രുചിച്ചു നോക്കണം.

12. യാത്രയിൽ വയറിനെ സൂക്ഷിക്കണം എന്നുപറഞ്ഞല്ലോ. അതുകൊണ്ട് അവസാന ദിവസം വരെ കെ എഫ് സി യും ബ്രെഡുമാണ് കഴിക്കുന്നതെങ്കിൽ അവസാനദിവസം നാടനടിച്ച് നാടുവിടുക. വയറിളകിയാലും നാട്ടിലേക്കല്ലേ പോകുന്നത്.

“ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ?

ഈ പോട്ടിലെ സ്ട്രെങ്ത്ത് ഒക്കെ കഴിച്ചാൽ പിന്നെങ്ങനാ?, പറഞ്ഞത് പോലെ വല്ലതും നടക്കുമോ?”

“എന്റെ മക്കളേ ചരിത്രാതീതകാലം മുതൽ മനുഷ്യൻ ലോകത്തെവിടെയും സ്ട്രെങ്ത്ത് ഉണ്ടാക്കാൻ നടക്കുകയാണ്. കേരളത്തിൽ മുരിങ്ങക്ക മുതൽ മുസലി വരെ, ചൈനയിൽ കണ്ടാമൃഗത്തിന്റെ കൊമ്പു മുതൽ ജിൻസെങ് വരെ, അറേബ്യയിൽ ഇഞ്ചി മുതൽ കടല മുളപ്പിച്ചത് വരെ. ശക്തി ഉണ്ടാകാൻ മനുഷ്യൻ പോകാത്ത വഴിയില്ല. ഇത് കൊണ്ടൊന്നും ഒരു കാര്യവുമില്ല. ശക്തി ഒക്കെ തലയിലാണ് ഇരിക്കുന്നത്, പാവം മൃഗത്തിന്റെ ശക്തി കുടത്തിൽ ആയതല്ലാതെ അതുകൊണ്ടു നമ്മുടെ ശക്തി കൂടുന്നുമില്ല, കുറയുന്നുമില്ല. അപ്പോൾ ഇനി ശക്തി തേടി ആരും ചൈനക്ക് പോകണ്ട.”

Leave a Comment