പൊതു വിഭാഗം

ആന വരുന്പോൾ അച്ഛനും പേടിക്കണം !

മുൻപ് പറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്

പത്തുനാൽപ്പത് കൊല്ലം മുൻപ് എന്റെ മൂത്ത മരുമകൻ കുട്ടിയായിരുന്ന സമയത്ത് എന്റെ അച്ഛനും അവനും കൂടി ‘അച്ഛനും കുട്ടിയും’ കളിക്കുമായിരുന്നു.

ശ്രീകാന്ത് ആണ് അച്ഛൻ. എന്റെ അച്ഛൻ (അവന്റെ മുത്തച്ഛൻ) കുട്ടിയും.

“അച്ഛാ എനിക്ക് വിശക്കുന്നു” എന്ന് മുത്തച്ഛൻ.
“മോൻ പാല് കുടിച്ചോ” എന്നുപറഞ്ഞ് അച്ഛൻ പാൽക്കുപ്പി നീട്ടുന്നു.
“അച്ഛാ, എനിക്ക് പനി” എന്ന് മുത്തച്ഛൻ.
“ഞാൻ നോക്കട്ടെ..” എന്നുപറഞ്ഞ് ശ്രീ മുത്തച്ഛന്റെ നെറ്റി തൊട്ടുനോക്കുന്നു. “നല്ല പനിയുണ്ട്” എന്നുപറഞ്ഞ് മരുന്നെടുത്ത് കൊടുക്കുന്നതായി അഭിനയിക്കുന്നു, മുത്തച്ഛൻ അത് കുടിക്കുന്നതായും.

“അച്ഛാ ആന വരുന്നു”, എന്ന് മുത്തച്ഛൻ.

ശ്രീ ഒന്ന് പരുങ്ങി. പിന്നെ ഉള്ള സത്യം തുറന്നുപറഞ്ഞു, “മോനെ ആന വന്നാൽ അച്ഛനും പേടിയാണ്.”

ആന വന്നാൽ അച്ഛനും പേടിക്കുമെന്നും, പേടിക്കണമെന്നും അന്ന് മുതൽ തുമ്മാരുകുടിയുടെ വിജ്ഞാനമായി.

ഇന്നിപ്പോൾ ഇതോർക്കാൻ കാരണമുണ്ട്.

Kerala state action plan on climate change 2023 -2030 വായിക്കുകയായിരുന്നു.

2016 മുതൽ ഇതിന്റെ വരവിനായി കാത്തിരിക്കുന്ന ആളാണ് ഞാൻ. കുറച്ചൊക്കെ പണിപ്പെട്ടിട്ടുള്ള ആളും. പക്ഷെ, സാധനം പുറത്തിറങ്ങിയപ്പോൾ അറിഞ്ഞില്ല. സുഹൃത്ത് ബിനോയ് ഒരു കോപ്പി അയച്ചുതന്നപ്പോഴാണ് കണ്ടത്. പിന്നെ ഗൂഗിൾ ചെയ്തുനോക്കി. ഈ മാസം ആറാം തിയതി മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്തത്. ഞാൻ മോൺട്രിയലിൽ ആയിരുന്നതിനാലും, വാർത്തകളിൽ ലോകകപ്പ് നിറഞ്ഞതിനാലും ശ്രദ്ധിക്കാതിരുന്നതാകാം.

എന്തായാലും കാലാവസ്ഥാ കർമ്മപരിപാടി പ്രകാശനം ചെയ്തത് നന്നായി.

എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒന്നാണെങ്കിലും 325 പേജുള്ള ഒരു ഡോക്യൂമെന്റായതിനാൽ സാധാരണക്കാർ വായിക്കാൻ സാധ്യതയില്ല. സാധാരണഗതിയിൽ ഐ.പി.സി.സി (Intergovernmental Panel on Climate Change) ഒക്കെ റിപ്പോർട്ട് ഉണ്ടാക്കുന്പോൾ ഒരു ചെറിയ summary for policy makers ഉണ്ടാകാറുണ്ട്.

അപ്പോൾ എന്റെ ആദ്യത്തെ നിർദേശം ഇതാണ്.

ഈ കർമപദ്ധതിക്ക് രണ്ട് ചെറിയ സമ്മറി ഉണ്ടാക്കണം. ഒന്ന് – നമ്മുടെ മാധ്യമങ്ങൾക്ക് വേണ്ടി ഒന്നോ രണ്ടോ പേജിൽ.

രണ്ട് – പതിനഞ്ചോ ഇരുപതോ പേജിൽ കവിയാത്ത ഒരു എക്സിക്യൂട്ടീവ് സമ്മറി മലയാളത്തിൽ പുറത്തുവിടുക. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രവചനങ്ങളും പ്രധാന നിർദേശങ്ങളും ഉൾപ്പെടെ.

രണ്ടാമത്തെ നിർദേശം ഈ റിപ്പോർട്ട് കേരളത്തിലെന്പാടും ചർച്ചയാക്കണം എന്നതാണ്. കേരളത്തിലെ അസംബ്ലി മുതൽ ആയിരത്തോളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത് ഒരു ദിവസത്തേക്കെങ്കിലും ചർച്ചക്ക് വെക്കണം.

മൂന്നാമത്തേത്, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ റിപ്പോർട്ടിനെ പറ്റി ഒരു ചർച്ച സംഘടിപ്പിക്കണം. മാറുന്ന കാലാവസ്ഥയെ കുറിച്ച് കുട്ടികൾ തീർച്ചയായും അറിയണം.

കൃഷി മുതൽ ആരോഗ്യം വ്വരെയുള്ള കാര്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം എന്ത് മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്ന് ഈ റിപ്പോർട്ട് പറയുന്നുണ്ട്. അതിനെതിരെ എന്തൊക്കെ പ്രതിരോധ നടപടികളാണ് സർക്കാർ എടുക്കാൻ പോകുന്നതെന്നും.

ഈ റിപ്പോർട്ടിനെ പറ്റിയുള്ള എന്റെ പ്രധാന പരാതി ഇതിൽ ജനങ്ങളെ ബോധവൽക്കരിക്കണം എന്നതിനപ്പുറം ഏതു തരത്തിലാണ് ജനങ്ങൾ മാറുന്ന കാലാവസ്ഥയോട് പ്രതികരിക്കേണ്ടത് എന്ന് പറയുന്നില്ല എന്നതാണ്.

കാലാവസ്ഥ മാറുമെന്നും അതിനോട് സമന്വയിക്കാൻ സർക്കാർ 35000 ത്തിൽ കൂടുതൽ കോടി രൂപ ചെലവാക്കി പദ്ധതികൾ നടപ്പിലാക്കുമെന്നും വായിക്കുന്പോൾ, പിന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നൊരു തോന്നൽ ജനങ്ങൾക്കുണ്ടാകും.

കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാറിന് കഴിയുമെന്ന മിഥ്യാബോധവും ഇത് ജനങ്ങളിൽ ഉണ്ടാക്കും.

ഇങ്ങനെ വിചാരിക്കാൻ കാരണമുണ്ട്

2018 ലെ പ്രളയത്തിന് ശേഷം ഐക്യ രാഷ്ട്ര സഭക്ക് വേണ്ടി പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ് ആയി ഞാൻ കേരളത്തിൽ ഏറെ സഞ്ചരിച്ചിരുന്നു. അന്പതോ അറുപതോ മീറ്റിംഗുകളിൽ പങ്കെടുത്തു.

അന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.

കേരളത്തിൽ നല്ലൊരു ലാൻഡ് യൂസ് പ്ലാൻ വേണം. അത് ദുരന്ത സാധ്യതകളെ മുൻകൂട്ടി കണ്ടിട്ടുള്ളതായിരിക്കണം.

ശരിയാണ്. ദുരന്ത നിവാരണത്തിന് ലാൻഡ് യൂസ് പ്ലാനിംഗിനോളം സുസ്ഥിരമായ ഒരു പരിഹാരം ഇല്ല.

കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാകാറുള്ള ദുരന്തങ്ങളുടെ തീവ്രത കൂട്ടും, അവ കൂടുതൽ ആവർത്തി ഉണ്ടാകും. അപ്പോൾ ലാൻഡ് യൂസ് പ്ലാൻ ഇപ്പോഴത്തെ ദുരന്ത സാധ്യത മാത്രമല്ല, മാറുന്ന കാലാവസ്ഥയുടെയും കടൽ നിരപ്പുയരുന്നത് ഉൾപ്പടെ അതുണ്ടാക്കുന്ന പുതിയ ദുരന്ത സാധ്യതകളെയും ഉൾപ്പെടുത്തി വേണം.

ഈ പുതിയ കർമ്മ പദ്ധതിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, പല തവണ.

പക്ഷെ ഇതത്ര എളുപ്പമല്ല. കേരളത്തിലെ ആയിരത്തിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു ശതമാനം പ്രദേശത്ത് പോലും ഇത് സാധിച്ചിട്ടില്ല.

റിസ്ക്ക് ഇൻഫോംഡ് ലാൻഡ് യൂസ് പ്ലാൻ വേണമെന്നെല്ലാം വിദഗ്ദ്ധർ പറയുന്പോൾ, കടൽഭിത്തി കെട്ടിയും നദികളിൽ ആഴം കൂട്ടിയും വെള്ളപ്പൊക്കത്തെയും വേലിയേറ്റത്തെയും ഒക്കെ സർക്കാർ തടഞ്ഞുനിർത്തുമെന്ന ചിന്തയാണ് ജനത്തിന്.

പുഴയോരത്ത് വീടുവെക്കുന്നത് മുതൽ നീർച്ചാലുകൾ കെട്ടിയടക്കുന്നത് വരെയുള്ള തെറ്റായ പ്രവർത്തികൾ ചെയ്യാതിരിക്കാൻ ആളുകൾ തയ്യാറല്ല. എന്തിന്, 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ സ്ഥലങ്ങൾ മാപ്പ് ചെയ്യുന്നതിന് പോലും ജനം എതിരാണ്. സ്ഥലവില കുറയും എന്നതാണ് ന്യായം.

പക്ഷെ യാഥാർഥ്യം അതാണ്. തീരദേശത്തും കുട്ടനാട്ടിലും നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ഒക്കെ വെള്ളക്കെട്ടും മിന്നൽ പ്രളയവും ഇനിയങ്ങോട്ട് സ്ഥിരമാകാൻ പോകുകയാണ്. ഇവിടുത്തെ താമസം ദുഃസഹമാകും, ആളുകൾക്ക് സ്ഥലം ഉപേക്ഷിക്കേണ്ടി വരും. അതോടെ സ്ഥലവും വിലയും ഇല്ലാതാകും.

അതിനെ ഭിത്തികെട്ടി പ്രതിരോധിക്കാൻ ഒരു സർക്കാരിനും കഴിയില്ല. പക്ഷെ എങ്ങനെയാണ് അടുത്ത മുപ്പത് വർഷത്തെ മുന്നിൽ കണ്ടുകൊണ്ട് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്നാണ് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടത്. ഇത് പ്രളയ സാധ്യത ഉള്ളവരുടെ മാത്രം പ്രശ്നമല്ല.

കാലാവസ്ഥ വ്യതിയാനം ഒരു ആനയാണ്. ഈ ആന വന്നാൽ അച്ഛനും പേടി തന്നെയാണ്. അച്ഛനും മക്കളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി. അത് മക്കളോട് നേരേചൊവ്വേ പറഞ്ഞുകൊടുക്കുകയും വേണം.

മുരളി തുമ്മാരുകുടി

റിപ്പോർട്ട് ലിങ്ക് – https://bit.ly/3PHp7WE

May be an image of text that says "KERALA STATE ACTION PLAN ON CLIMATE CHANGE 2023 2030 DIRECTORATE OF ENVIRONMENT AND CLIMATE CHANGE Department of Environment Government of Kerala"

Leave a Comment