പൊതു വിഭാഗം

ഹോട്ടലിലെ ഭക്ഷണം.

ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എൻറെ പോസ്റ്റിനു താഴെ ‘ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി’ എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു.
 
വാസ്തവത്തിൽ എല്ലാവരും എല്ലാ ദിവസവും വീട്ടിൽ പാചകം ചെയ്യണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. നമ്മുടെ തൊഴിൽ വ്യത്യസ്തമാവുകയും എല്ലാ ദിവസവും പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരികയും ചെയ്താൽ അതിലും ഒരു പരാതിയില്ല. പക്ഷെ കേരളത്തിലെ ഹോട്ടലിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് അപകടം വിളിച്ചുവരുത്തലാണെന്നതിൽ സംശയമില്ല.
പല തരത്തിലാണ് ഹോട്ടലുകൾ നമ്മുടെ ആരോഗ്യം കുഴപ്പത്തിലാക്കുന്നത്.
 
1. പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് പൊതുവെ ഹോട്ടലുകാരുടെ ഉദ്ദേശം. അതുകൊണ്ട് ഗുണനിലവാരമുള്ളതോ ആരോഗ്യകരമായതോ ആയ വസ്തുക്കൾ ഉപയോഗിച്ച് പാചകം ചെയ്യാൻ അവർക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ല. ഉപയോഗിക്കുന്ന എണ്ണ, നിറമുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, മസാലകൾ ഇതിലൊന്നും കസ്റ്റമറുടെ ആരോഗ്യമല്ല പ്രധാനം. ലാഭം കൂട്ടുന്ന ആരോഗ്യകരമല്ലാത്ത പല പൊടിക്കൈകളും റെസ്റ്ററന്റുകാരുടെ കയ്യിലുണ്ട്.
 
2. നമ്മുടെ മിക്കവാറും ഹോട്ടലുകളിൽ പാചകം ചെയ്യുന്നത് പാചകത്തെക്കുറിച്ച് പ്രത്യേകിച്ച് ഒരു പരിശീലനവുമില്ലാത്തവരാണ്, സഹായത്തിന് കൂടെ നിൽക്കുന്നവരുടെ കാര്യം പറയാനുമില്ല. കസ്റ്റമറുടെ ആരോഗ്യത്തെപ്പറ്റി രണ്ടാമതൊന്നു ചിന്തിക്കാതെ എന്ത് ചെയ്യാനും അവർക്ക് മടിയില്ല. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ അനന്തമായി പുനരുപയോഗം ചെയ്യുന്നത് കൂടാതെ അതിലേക്ക് പുതിയതായി എണ്ണ ഒഴിക്കേണ്ടി വരുന്പോൾ പ്ലാസ്റ്റിക് ബാഗിലുള്ള എണ്ണ ഒന്ന് പൊട്ടിച്ചൊഴിക്കാൻ കൂട്ടാക്കാതെ ബാഗ് മൊത്തമായി തിളച്ച എണ്ണയിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട് (വലിയ സദ്യ ഉണ്ടാക്കുന്ന സ്ഥലത്താണ് കേട്ടോ).
 
3. ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിലാണ് മിക്കവാറും പാചകം നടക്കുന്നത്. നല്ല ഹോട്ടലുകളെന്ന് നമ്മൾ കരുതുന്നവയുടെ പോലും അടുക്കള പോയി കണ്ടാൽ പിന്നെ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ തോന്നില്ല.
 
4. ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപും ഉണ്ടാക്കിയതിന് ശേഷവും മാംസവും, പച്ചക്കറികളും, പാചകം ചെയ്ത വിഭവങ്ങളും സൂക്ഷിക്കുന്നതും ആരോഗ്യകരമായിട്ടല്ല. എന്നുണ്ടാക്കിയ ഭക്ഷണമാണ്, എത്ര നാളായി പുറത്തോ കോൾഡ് സ്റ്റോറിലോ ഫ്രിഡ്ജിലോ ഇരിക്കുന്നു എന്നതിനൊന്നും പ്രത്യേകിച്ച് കണക്കുകളില്ല.
 
പൊതുജനങ്ങൾക്കായി ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലങ്ങളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കാൻ നമുക്ക് വകുപ്പുകളുണ്ട്, ആവശ്യത്തിന് നിയമങ്ങളും. ഈ വകുപ്പിൽ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്. ഉള്ളവരിൽ തന്നെ ഒരു ഭാഗത്ത് അഴിമതിയും ഒരു ഭാഗത്ത് സമ്മർദ്ദങ്ങളുമാണ്. കാരണം എന്താണെങ്കിലും ഈ സംവിധാനം വേണ്ട തരത്തിൽ പ്രവർത്തിക്കുന്നില്ല എന്നതിന് തെളിവ് നമ്മുടെ ചുറ്റും എല്ലായിടത്തുമുണ്ട്. ‘Proof of the pudding is in eating’ എന്ന ചൊല്ലിന് ഇവിടെ പല അർത്ഥങ്ങളാണ്.
 
ഒരു കാര്യം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നിയമങ്ങളെല്ലാം പാലിച്ച്, വൃത്തിയായി, നല്ല വസ്തുക്കൾ മാത്രമുപയോഗിച്ച്, പാചകത്തിൽ എന്തെങ്കിലും പരിശീലനം നേടിയവരെക്കൊണ്ട് മാത്രം പാചകം ചെയ്യിച്ച്, ബാക്കി വരുന്നവ അനന്തമായി സംഭരിച്ചുവെക്കാതെ, ഒരിക്കൽ ഉപയോഗിച്ച എണ്ണ പത്താമതും ഇരുപതാമതും ഉപയോഗിക്കാതെ ഒരു റെസ്റ്റോറന്റ് നടത്തണമെങ്കിൽ നൂറു രൂപക്ക് ബിരിയാണിയും അന്പത് രൂപക്ക് മസാലദോശയും കൊടുക്കാൻ പറ്റിയെന്ന് വരില്ല.
 
സംവിധാനങ്ങളിൽ അഴിമതി ഉള്ളതിനാൽ കുറച്ചു പേർക്ക് നിയമങ്ങൾ പാലിക്കാതെ പ്രസ്ഥാനങ്ങൾ നടത്താനുള്ള അവസരം ഉള്ളിടത്തോളം കാലം ഈ സ്ഥിതി തുടരും.
 
കാര്യങ്ങൾ മാറാൻ സമയമെടുക്കുമെന്നാലും ഒരു പഞ്ചായത്തിനും കോർപ്പറേഷനും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
 
1. മറ്റുള്ളവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും, ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനായി ഒരു ദിവസത്തെ പരിശീലനം നിർബന്ധമാക്കുക (കാറ്ററിങ് ആളുകൾ ഉൾപ്പടെ). ഒരു വർഷത്തിനകം ഇത്തരം സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ഹോട്ടലുകളിൽ പാടില്ല എന്ന് നിബന്ധന കർശനമാക്കുക.
 
2. എല്ലാ ഹോട്ടലിലും എല്ലാ ദിവസവും ഒരു സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കുക. ഹോട്ടലിലെ വൃത്തി അളക്കാൻ പറ്റിയ അഞ്ചോ ആറോ വിഷയങ്ങളുടെ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കുക. ടേബിൾ വൃത്തിയാണോ, അടുക്കള എങ്ങനെ, കോൾഡ് സ്റ്റോറേജിൽ എത്ര പഴയ സാധനങ്ങളുണ്ട്, ഭക്ഷണം എങ്ങനെയാണ് സംഭരിച്ചിരിക്കുന്നത്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ അതെങ്ങനെ ചെയ്യുന്നു എന്നെല്ലാം. ഇതിൽ ഓരോന്നിലും ‘വളരെ നല്ലത്’ തൊട്ട് ‘ഏറ്റവും അതൃപ്‌തികരം’ വരെ ഗ്രേഡിംഗ് വെക്കുക. ഓരോ ദിവസവും ഹോട്ടലിൽ വരുന്ന ഒരു കസ്റ്റമറെ കൊണ്ട് ഇത് പൂരിപ്പിച്ചിട്ട് ആ സർട്ടിഫിക്കറ്റ് കസ്റ്റമറുടെ പേരും ഒപ്പും സഹിതം ഹോട്ടലിൽ പൊതുവായി പ്രദർശിപ്പിക്കുക.
 
വളരെ പ്രൊഫഷണലായും വൃത്തിയായും നടക്കുന്ന ഹോട്ടലുകൾ ഇല്ല എന്നല്ല, മൊത്തത്തിൽ നോക്കിയാൽ അത് വളരെ കുറവാണ്. ഹോട്ടലിന്റെ ഗ്രേഡിങ്ങും, പെരുമയും രുചിയും ഒന്നുമായി അവിടുത്തെ വൃത്തിക്ക് ബന്ധമില്ല.
 
നാട്ടിൽ പോകുന്പോൾ സ്ഥിരമായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. ഉടനടി വയറിളക്കം ഉണ്ടാകരുതെന്ന് മാത്രമേ ശ്രദ്ധിക്കാറുള്ളൂ. പാചകം ചെയ്യാത്ത ഒന്നും കഴിക്കാതിരിക്കുക (സാലഡ്), ജ്യൂസ് വാങ്ങിയാൽ അതിൽ ഒരിക്കലും ഐസ് ഇടാതിരിക്കുക, പറ്റിയാൽ മധുരവും. (പഞ്ചസാരയ്ക്ക് പകരം എന്താണ് ഉപയോഗിക്കുന്നതെന്ന് പറയാൻ പറ്റില്ല), പച്ചവെള്ളമോ കുപ്പി വെള്ളമോ കുടിക്കാതിരിക്കുക, (ചൂടാക്കിയ വെള്ളമാണ് സേഫ്) എന്നിങ്ങനെ മിനിമം മുൻകരുതലുകളെടുക്കും.
 
ചിക്കൻ തന്തൂരിക്ക് കളർ ഉണ്ടാക്കുന്ന വസ്തുക്കളും എണ്ണയിൽ അലിയുന്ന പ്ലാസ്റ്റിക്കുമെല്ലാം കൂടി എന്നെങ്കിലും എന്നെ കാൻസർ പിടിപ്പിച്ച് കൊല്ലും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. സ്ഥിരമായി ഹോട്ടലിൽ നിന്നും കഴിക്കുന്നവർക്ക് ആ പേടി വേണ്ട, കാരണം അമിതാഹാരം കാരണം ഹാർട്ട് അറ്റാക്ക് വന്ന് അവരതിന് മുൻപേ പോകും.
 
മുരളി തുമ്മാരുകുടി.

Leave a Comment