പൊതു വിഭാഗം

പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷ…

എൻറെ വിദ്യാഭ്യാസ കാലത്തെ പറ്റി എനിക്കുള്ള വിഷമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഷാ പഠനത്തെക്കുറിച്ചായിരുന്നു. ഒന്നാം ക്ലാസ്സിൽ ചേർന്ന അന്ന് മുതൽ ഭാഷാ പഠനത്തിന്റെ പ്രാധാന്യം ആരും പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല പറ്റുന്പോഴെല്ലാം അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തിരുന്നു.
 
അന്നൊക്കെ വെങ്ങോലയിലെ പ്രൈമറി ബോയ്സ് സ്‌കൂളിൽ അറബി പഠിപ്പിക്കാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നു. മുസ്ലിം കുട്ടികൾ മാത്രമേ അറബി പഠിക്കാറുള്ളൂ. മറ്റുള്ളവർക്ക് പഠിക്കാൻ വിലക്കൊന്നുമില്ലെങ്കിലും അങ്ങനെ പഠിക്കാമെന്ന് അധ്യാപകരോ, പഠിക്കണമെന്ന് വീട്ടുകാരോ പറഞ്ഞില്ല. അറബി പിരീയഡ് വരുന്പോൾ മുസ്ലിങ്ങളല്ലാത്ത കുട്ടികളെ പുറത്തു കളിക്കാൻ വിടും. ഒരു രണ്ടാം ക്ലാസ്സുകാരനോട് ഭാഷ പഠിക്കണോ അതോ പുറത്തു കളിക്കണോ എന്ന തീരുമാനമെടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും തീരുമാനം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അങ്ങനെ അറബി പഠിച്ചില്ല. അക്കാലത്ത് അറബി പഠിച്ചിരുന്നുവെങ്കിൽ പിൽക്കാലത്ത് ഗൾഫിൽ ജോലി ചെയ്തപ്പോഴും ഇപ്പോൾ യു എന്നിൽ ജോലി ചെയ്യുന്പോഴും എന്ത് മാത്രം അവസരങ്ങൾ അത് തുറന്നു തരുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുന്നു. ഇതെന്റെ മാത്രം കാര്യമല്ല. നമ്മുടെ നയരൂപികരണം നടത്തിയവരാരും 1970 കളിൽ മലയാളികൾ അറബി പഠിച്ചിരുന്നുവെങ്കിൽ കേരളത്തിന് ഉണ്ടാകാമായിരുന്ന ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല.
 
പ്രീ ഡിഗ്രിക്ക് വന്നപ്പോൾ ഭാഷയുടെ കാര്യം ഇതിലും കഷ്ടമായി. ഇംഗ്ലീഷും ഹിന്ദിയും സിലബസിലുണ്ടെങ്കിലും ഞങ്ങളെ പോലെ ‘പഠിക്കുന്ന’ കുട്ടികൾക്ക്, അതായത് എഞ്ചിനീയറിങ്ങിനും മെഡിസിനും അഡ്മിഷൻ നോക്കി വരുന്നവർക്ക്, ഭാഷയിലെ മാർക്ക് വിഷയമല്ല. കണക്കിനും സയൻസിനും കിട്ടുന്ന മാർക്ക് മാത്രമേ പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷന് ആധാരമാകൂ. ഹിന്ദിയും ഇംഗ്ലീഷും ‘ജസ്റ്റ് പാസ്സ്’ മതി. അതുകൊണ്ടു തന്നെ ക്ലാസ് തുടങ്ങി അറ്റൻഡസ് എടുത്തു കഴിയുന്പോൾ ഭാഷ അധ്യാപകർ പറയും, “അറ്റൻഡൻസ് മാത്രം വേണ്ടവർ പൊക്കോളൂ.” അങ്ങനെ ഞങ്ങൾ കുറേപ്പേർ കാലടി കോളേജിലെ കശുമാവിൻ തോട്ടത്തിലെത്തും. ഗീതാലയം ഗീതാകൃഷ്ണൻ സാറിനെ പോലുള്ള നല്ല അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഞങ്ങൾക്ക് എന്ത് ഇംഗ്ളീഷ്, ഏത് ഗീതാകൃഷ്ണൻ! പതിറ്റാണ്ടുകൾക്കിപ്പുറം ഭാഷ എങ്ങനെയാണ് പ്രൊഫഷനുകളിൽ നമ്മെ മുന്നോട്ട് നയിക്കുന്നത് എന്ന് കാണുന്പോൾ വിദ്യാഭ്യാസത്തെ സബ്ജക്ടും ലാൻഗ്വേജുമായി തിരിച്ച ബുദ്ധിശൂന്യരായ വിദ്യാഭ്യാസ വിദഗ്ദ്ധരോട് ഒരു ലോഡ് പുച്ഛം (എന്നോടും).
 
പ്രൊഫഷണൽ കോളേജുകളിൽ എത്തിയതോടെ ഭാഷ പടിക്കു പുറത്തായി. അൻപത്തി ഒന്ന് കോഴ്സ് ഉണ്ടായിരുന്നു പഠിക്കാൻ, അതിൽ അഞ്ചെണ്ണം എടുത്തു കളഞ്ഞിട്ട് അതിന് പകരം ഇംഗ്ലീഷിൽ പ്രൊഫഷണൽ ഡോക്യുമെന്റ് ഡ്രാഫ്റ്റിംഗും ഒരു വിദേശഭാഷയും പഠിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ എങ്ങനെയൊക്കെ നമ്മുടെ അവസരങ്ങളുടെ ആകാശം വലുതാകുമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം?
 
ഈ ചിന്തകൾ മനസ്സിലുള്ളത് കൊണ്ടാണ് പുതിയ വിദ്യാഭ്യാസനയത്തിലെ ഭാഷയെ പറ്റിയുള്ള നിർദ്ദേശങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. അനവധി നിർദ്ദേശങ്ങളാണ് അതിലുള്ളത്.
 
1. ഒന്നാം ക്ലാസ്സ് മുതൽ മൂന്നു ഭാഷകൾ പഠിപ്പിച്ചു തുടങ്ങുന്നു.
2. ആറാം ക്ലാസ്സിനും ഒന്പതാം ക്ലാസ്സിനും ഇടയിൽ ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷയിൽ ഏതെങ്കിലും ഒന്ന് കൂടി പഠിപ്പിക്കുന്നു
3. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അതിലെ സാമ്യവും വൈവിധ്യവും പരിചയപ്പെടുത്തുന്ന ‘ഇന്ത്യയിലെ ഭാഷകൾ’ എന്നൊരു കോഴ്സ്
4. ഒന്പതാം ക്ലാസ്സ് കഴിഞ്ഞാൽ മൂന്നു ഭാഷകൾ കൂടാതെ ഒരു വിദേശ ഭാഷ ഓപ്‌ഷണൽ ആയി പഠിക്കാനുള്ള അവസരം
5. മെഡിസിനോ എഞ്ചിനീയറിങ്ങോ മറ്റെന്തു വിഷയത്തിലാണ് ഡിഗ്രി എടുക്കുന്നതെങ്കിലും ഭാഷകൾ പഠിക്കാനും അതിന് ക്രെഡിറ്റ് നേടാനും ഉള്ള സ്വാതന്ത്ര്യം. സിവിൽ എൻജിനീയറിങ്ങിൽ മേജർ ഡിഗ്രി എടുക്കുന്നവർക്ക് തമിഴ് ഭാഷയിൽ മൈനർ ഡിഗ്രി എടുക്കാനുള്ള അവസരം.
6. പി എച്ച് ഡി പഠിക്കുന്ന എല്ലാവരും ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവ് നേടി പാസ്സാകണം എന്ന നിബന്ധന (ശാസ്ത്ര വിഷയങ്ങളെ പറ്റി ശാസ്ത്രജ്ഞർ അല്ലാത്തവരോട് പറയാനും പത്രമാസികകളിൽ എഴുതാനും ആണ് ഈ കോഴ്സ്).
 
ഇതൊക്കെ ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാൻ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ മൂന്നു ഭാഷകൾ പഠിപ്പിക്കണമെങ്കിൽ എന്തായിരിക്കും മൂന്നാമത്തെ ഭാഷ? ഓരോ സ്‌കൂളിലും ഇന്ത്യയിലെ ഒരു ഡസനിലധികം ഭാഷകളിൽ അധ്യാപകരെ നിയമിക്കുന്നത് പ്രായോഗികമാണോ? ഒരു മൂന്നാം ഭാഷ മാത്രമേ പഠിക്കാൻ പറ്റുകയുള്ളോ? അതാരാണ് തീരുമാനിക്കുന്നത്? മലയാളം ആണെങ്കിൽ അതിന് ആയിരക്കണക്കിന് മലയാളം അധ്യാപകരെ അവിടെ നിയമിക്കേണ്ടി വരില്ലേ?
 
ചോദ്യങ്ങൾ പലതുണ്ട് എന്നതുകൊണ്ട് ആശയം നല്ലതല്ലാതാകുന്നില്ല. ഇതിനെല്ലാം പരിഹാര മാർഗ്ഗവും ഉണ്ട്. ഇപ്പോൾ കേരളത്തിൽ റിട്ടയർ ചെയ്ത ഭാഷാ അധ്യാപകരെ വേണമെങ്കിൽ അഞ്ചു വർഷത്തേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിയമിക്കാം. മലയാളം ബിരുദം നേടുന്ന കുട്ടികൾക്ക് ഒരു വർഷം ശന്പളത്തോടെ ട്രെയിനിങ്ങിനുള്ള അവസരമാക്കാം. ഭാഷ പഠിപ്പിക്കുന്നതിൽ കന്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാം. ചെയ്യണം എന്ന് കരുതിയാൽ നടത്തിയെടുക്കാൻ പ്രയാസം ഒന്നുമില്ല.
 
കേരളത്തിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. മലയാളവും ഇംഗ്ളീഷും കൂടാതെ തമിഴും ബംഗാളിയും നമുക്ക് സ്‌കൂളുകളിൽ ഓപ്‌ഷണൽ ആക്കാം. ഇത് ഇപ്പോൾ കേരളത്തിലുള്ള മറുനാട്ടുകാരുമായി നമുക്ക് കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാക്കും. അറബി മുതൽ ചൈനീസ് വരെ പഠിച്ചു തുടങ്ങിയാൽ ജോലിയിലും യാത്രയിലും ബിസിനസ്സിലും ഏറെ ഗുണം ഉണ്ടാകും.
 
ഒരു കാര്യത്തിലും കൂടി എനിക്ക് അഭിപ്രായം ഉണ്ട്. വിദേശ ഭാഷകൾ പഠിക്കുന്പോൾ ആ ഭാഷ സംസാരിക്കുന്ന സ്ഥലത്തു നിന്നുള്ളവർ പഠിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഉദാഹരണത്തിന് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും ഉള്ളവരും ജർമ്മൻ പഠിപ്പിക്കുന്നത് ജർമ്മനിയിൽ നിന്നുള്ളവരും ആകണം. അപ്പോൾ ആണ് ശരിക്കും നമ്മുടെ ഭാഷയുടെ നിലവാരം ഉയരുന്നത്. വിദേശങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഒരു വർഷം ഗ്യാപ്പ് ഇയർ എടുത്ത് മറ്റു രാജ്യങ്ങളിൽ പോയി പഠിപ്പിക്കുന്ന രീതി ഉണ്ട്. ചൈനയും ജപ്പാനും ഒക്കെ ഈ രീതി ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ പതിനാലായിരം സ്‌കൂളുകളിലും ഇതെല്ലാം ഒറ്റയടിക്ക് എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ നമ്മുടെ നേഴ്സിങ്ങ് കോളേജുകളിലും എൻജീനീയറിയിങ്ങ് കോളേജുകളിലും ജർമ്മനും ഇംഗ്ളീഷും പഠിപ്പിക്കാൻ കുറച്ചു ഇംഗ്ളീഷുകാരേയും ജർമ്മൻകാരേയും കൊണ്ടുവന്നാൽ നമ്മുടെ ഐ ഇ എൽ ടി എസും ജർമ്മൻ ടെസ്റ്റും നമുക്ക് എളുപ്പത്തിൽ പാസാകാം, ജോലി സാധ്യതകൾ കൂട്ടാം. കൂട്ടത്തിൽ കുറേ ഇൻഡോ ജർമ്മൻ കല്യാണങ്ങളും നടക്കും. അതേ സമയം നാട്ടിലെ ഭാഷാ അധ്യാപകർക്ക് ഇവരെ കൊണ്ട് പരിശീലനം നൽകുകയും ചെയ്യാം, അങ്ങനെ മൊത്തം നമ്മുടെ ഭാഷാ പഠനത്തിന്റെ നിലവാരം മെച്ചപ്പെടും. അങ്ങനെ ഒക്കെയാണ് നമ്മൾ പുറത്തേക്ക് നോക്കുന്ന സമൂഹമായി മാറുന്നത്, മാറേണ്ടത്. ഈ വിധത്തിൽ ക്രിയാത്മകമായി വേണം നാം പുതിയ വിദ്യാഭ്യാസ നയത്തെ കാണാൻ.
 
മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 13, 2019
 

Leave a Comment