പൊതു വിഭാഗം

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ…

എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരനായിരുന്ന അച്ഛന് എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന ഉത്തരവാദിത്തമുണ്ടായിരുന്നു. മറ്റ് പാചകക്കാരും സഹായികളും ഉണ്ടെങ്കിലും പാചകം മുതൽ പാത്രം കഴുകുന്നത് വരെയുള്ള എല്ലാ പണികളും അച്ഛൻ നന്നായി ചെയ്തിരുന്നു. ബന്ധുവീടുകളിൽ കല്യാണമോ മറ്റോ ഉണ്ടെങ്കിൽ അച്ഛൻ സദ്യക്കുള്ള പച്ചക്കറി മുറിക്കുന്നത് കാണാൻ ആളുകൾ നോക്കി നിൽക്കുമായിരുന്നു. ‘ഇത് ഞങ്ങളുടെ അച്ഛൻ’ ആണ് എന്ന ഗമയിൽ ഞങ്ങളും.
 
കാന്റീനിലും കല്യാണത്തിനും മാത്രമല്ല വീട്ടിലും പാചകം ചെയ്യുന്നതിൽ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പാചകം ചെയ്യുന്നതും ചെയ്യേണ്ടതും സ്ത്രീകൾ ആണെന്നൊരു ചിന്ത എനിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. നാലാം ക്ലാസിൽ പഠിക്കുന്പോൾ ചായ ഉണ്ടാക്കുവാൻ ശ്രമിച്ച് എൻറെ കൈ പൊള്ളിയിട്ടുണ്ട്, എട്ടാം ക്ലാസ്സിൽ ആയപ്പോഴേക്കും ഒറ്റക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനുള്ള പരിശീലനവും ആയിരുന്നു.
പാചകം ശരിക്ക് ചെയ്ത് തുടങ്ങിയത് ബോംബെയിൽ ജോലി ചെയ്യുന്ന കാലത്താണ്. അന്ന് കപ്പയും മീനും മുതൽ ബിരിയാണി വരെ എന്തും ഉണ്ടാക്കുമായിരുന്നു. രാജ്യം വിട്ടതോടെ പാചകവും അന്താരാഷ്ട്രമായി. ജനീവയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയാൽ അവർക്ക് വേണ്ടി പാചകം ചെയ്യുന്നത് എനിക്ക് ഹരമാണ്.
 
കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയിലാണ്. ബഹുഭൂരിപക്ഷം വീടുകളിലും അമ്മമാരാണ് പാചകം ചെയ്യുന്നത്, അവർ പുറത്ത് പോയി ജോലി ചെയ്യുന്നവരാണെങ്കിൽ കൂടി. എന്നിട്ടും ഈ അമ്മമാർ കുട്ടികളെ – ആൺകുട്ടികളെയും പെൺകുട്ടികളെയും പാചകം പഠിപ്പിക്കുന്നില്ല. കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ എഞ്ചിനീയറോ ആക്കുന്നതിലാണ് എല്ലാവർക്കും ശ്രദ്ധ. അതേ സമയം പെൺകുട്ടികൾക്ക് വിവാഹപ്രായമാകുന്പോൾ അവർ എഞ്ചിനീയറോ ഡോക്ടറോ ആണെങ്കിൽ പോലും ‘കുട്ടിക്ക് പാചകം അറിയാമോ’ എന്ന ചോദ്യം വരുന്നു, കല്യാണം കഴിക്കുന്ന പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് പയ്യന്മാർ കരുതുന്നു, സീൻ കോൺട്രാ ആകുന്നു.
 
അതുകൊണ്ടാണ് ഇന്ന് പാചകത്തെക്കുറിച്ച് പുതിയ തലമുറക്ക് കുറച്ച് ഉപദേശങ്ങൾ നൽകാമെന്ന് വിചാരിച്ചത്.
 
1. ഈ പാചകം വലിയ സംഭവം ഒന്നുമല്ല. നന്നായി ഭക്ഷണമുണ്ടാക്കാൻ ഒരു വിഷമവുമില്ല. മോശമായി ഉണ്ടാക്കാനാണ് പ്രയാസം. അതിനാൽ പാചകം ചെയ്യാൻ മടിക്കേണ്ട.
 
2. എല്ലാവരും, ആൺ കുട്ടികളും പെൺകുട്ടികളും, പ്രൊഫഷണൽസും സാധാരണക്കാരും, മിനിമം അറിഞ്ഞിരിക്കേണ്ട ലൈഫ് സ്കിൽ ആണ് പാചകം. ചെറുപ്പത്തിലേ പഠിച്ചു തുടങ്ങണം, പതിനെട്ട് വയസ്സാകുന്പോഴേക്കും സ്വയംപര്യാപ്തത നേടണം.
 
3. പാചകത്തിന്റെ കാര്യത്തിൽ അമ്മയോട് മത്സരം വേണ്ട. അമ്മ തയ്യാറാക്കുന്നത് പോലെ വിഭവങ്ങൾ ഉണ്ടാക്കാൻ പോയാൽ ഒരു കാലത്തും നമുക്ക് പാചകം ശരിയായി എന്ന് തോന്നില്ല.
 
4. പാചകം തുടങ്ങുന്നതിന് മുൻപ് പാചകം ചെയ്യാനുള്ള അടുപ്പ് മുതൽ കഷ്ണം മുറിക്കാനുള്ള കത്തി വരെ നല്ലതുണ്ടായിരിക്കണം. മൈക്രോവേവ് തൊട്ട് പ്രഷർ കുക്കർ വരെ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിക്കുകയും വേണം.
 
5. പാചകം എന്നത് മാരത്തൺ ഓട്ടം ആക്കരുത്. ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണ്.
 
6. അമ്മിയിൽ അരച്ച ചമ്മന്തിയുടെ പ്രത്യേക സ്വാദ്, മൈക്രോവേവ് ഓവനിൽ ഉണ്ടാക്കിയതിന് സ്വാദ് കുറയും എന്നൊക്കെ പറയുന്ന പിന്തിരിപ്പൻ ചിന്താഗതിയെ അടിച്ചൊതുക്കണം. ഇവർക്കൊന്നും ഒരു ബ്ലൈൻഡ് സാംപ്ലിങ് ടെസ്റ്റിൽ രണ്ടും തമ്മിലുള്ള മാറ്റം തിരിച്ചറിയാൻ കഴിയില്ല, ചുമ്മാ ആളുകളെ അടുക്കളയിൽ തളച്ചിടാനുള്ള വഴിയാണ്. വീഴരുത്.
 
7. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചണ് പാചകം ചെയ്യേണ്ടത്. കറിവേപ്പില ഇല്ലാത്തതിനാൽ അവിയൽ ഉണ്ടാക്കാതിരിക്കരുത്.
 
8. മലയാളികളുടെ ന്യൂ ജൻ അടുക്കള സാന്പാറും ബിരിയാണിയും ആയി ചുരുക്കരുത്. വാസ്തവത്തിൽ യഥാർത്ഥ ഭക്ഷണത്തിന്റെ രുചി മസാലകൊണ്ടു മറക്കുന്ന ഒരു തട്ടിപ്പ് വിദ്യയാണ് ഇന്ത്യൻ കുക്കിങ്. പച്ചക്കറി ആണെങ്കിലും മീനാണെങ്കിലും അതിന്റെ സ്വാഭാവികമായ സ്വാദിനെ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അനവധി കുക്കിങ്ങ് രീതികൾ ലോകത്ത് ഉണ്ട് (നാരങ്ങാ നീര് പുരട്ടി പച്ചക്കു കഴിക്കുന്നത് ഉൾപ്പടെ). ചുമ്മാ ട്രൈ ചെയ്തു നോക്കണം സാർ.
 
9. പാചകം എന്നത് ക്രിയേറ്റിവിറ്റി ഉപയോഗിക്കാനും വളർത്താനും പറ്റിയ ഹോബിയാണ്. ഓരോ ദിവസത്തെ പാചകത്തിലും എന്തെങ്കിലും പരീക്ഷണം നടത്തണം.
 
10. ചോറ് എന്നൊരു വസ്തുവിനെ മലയാളികളുടെ മെനുവിൽ നിന്നും ഓടിച്ചു വിട്ടാൽ ശരാശരി മലയാളിയുടെ ആയുർദൈർഘ്യം പത്തു ശതമാനം കൂടും, ചികിത്സാ ചിലവ് നാലിലൊന്നു കുറയുകയും ചെയ്യും. കേരളം ദരിദ്രമായിരുന്ന ഒരു കാലത്താണ് ഒരുപയോഗവും ഇല്ലാതെ ഈ കിട്ടുന്ന ചോറെല്ലാം അകത്താക്കി ‘വയർ നിറക്കുന്ന’ സ്വഭാവം മലയാളിക്കുണ്ടായത്. ഇപ്പോൾ നമുക്ക് കൂടുതൽ പോഷകഗുണമുള്ള ആഹാരം കഴിക്കാനുള്ള സാന്പത്തിക ശേഷി ഉണ്ട്, അപ്പോൾ കുന്നുകണക്കിന് ചോറുണ്ണുന്നത് ഒഴിവാക്കി പഠിക്കണം.
 
മുരളി തുമ്മാരുകുടി

Leave a Comment