പൊതു വിഭാഗം

കാര്യങ്ങളുടെ കിടപ്പ് (State of Affaris).

ഈ ആർഷഭാരത സംസ്ക്കാരവും ബൂർഷ്വാ ബ്രിട്ടീഷ് സംസ്ക്കാരവും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. വിവാഹത്തിന് മുൻപ് ഒരാൾക്ക് പങ്കാളികൾ ഉണ്ടായിരുന്നതോ ലൈംഗികബന്ധം പുലർത്തിയിരുന്നതോ വിവാഹസമയത്ത് ബ്രിട്ടനിൽ ഒരു വിഷയമല്ല. പക്ഷെ ഇന്ത്യയിൽ അങ്ങനെയല്ല കാര്യങ്ങൾ. അങ്ങനെ നടന്നവർക്ക് കല്യാണം കഴിക്കുക എന്നത് തന്നെ ബുദ്ധിമുട്ടാകും.
 
എന്നാൽ വിവാഹം കഴിഞ്ഞാൽ കഥ മാറി. വിവാഹ ബന്ധത്തിനിടെ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ വലിയ കുറ്റമാണ്. വിവാഹമോചനം മാത്രമാണ് അതിന് പൊതുവേ പരിഹാരം. എന്നാൽ നമ്മുടെ സംസ്‌ക്കാരത്തിലാകട്ടെ, ഒരു വിവാഹേതര ബന്ധം ഉണ്ടായാൽ അല്പം പൊട്ടലും ചീറ്റലുമൊക്കെയായി അതങ്ങ് തീരും. കാരണം പങ്കാളിയുടെ വിശ്വസ്തതയെക്കാളും സമൂഹത്തിന് മുന്നിൽ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പാണ് നമുക്ക് പ്രധാനം.
ഇന്നത്തെ എൻറെ വിഷയം വിവാഹേതര ബന്ധങ്ങൾ ആണ് (Extra Marital Affairs), ഇതിനെ വിവാഹേതര ലൈംഗിക ബന്ധവുമായി കൂട്ടിക്കുഴക്കരുത്.
 
ങേ അതെന്താ ചേട്ടാ അത് തമ്മിലുള്ള വ്യത്യാസം?
 
വിവാഹേതര ബന്ധത്തിൽ ‘ബന്ധം’ ആണ് പ്രധാനം, ലൈംഗികത നിർബന്ധമുള്ള കാര്യമല്ല. വിവാഹേതര ലൈംഗിക ബന്ധത്തിൽ ‘ലൈംഗികത’ ആണ് പ്രധാനം ‘ബന്ധം’ ഉണ്ടായിക്കൊള്ളണം എന്നുമില്ല. വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ച് ലൈംഗികതയെ പറ്റിയുള്ള സീരീസിൽ എഴുതാം. തൽക്കാലം വിവാഹേതര ബന്ധത്തെ പറ്റി എഴുതാം. അതിൽ ലൈംഗികത ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധമാണ് ഇവിടുത്തെ പ്രധാന വിഷയം, ലൈംഗികത അല്ല.
 
ഒരു കാര്യം ആദ്യമേ പറയാം സംസ്‌ക്കാരം ആർഷം ആണെങ്കിലും ബൂർഷ്വാ ആണെങ്കിലും ലോകത്തൊരിടത്തും വിവാഹേതര ബന്ധത്തിന് ഒരു ക്ഷാമവും ഇല്ല. രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടേയും വിശേഷങ്ങളാണ് നമ്മൾ അധികം കേൾക്കുന്നതെങ്കിലും ഇത് എല്ലാ ജാതി മത വർഗ്ഗ വർണ്ണ സാമ്പത്തിക ഗ്രൂപ്പുകളിലും ഉണ്ട്. എൻറെ വായനക്കാരിൽ ഒരു അഫയർ ഉണ്ടായിട്ടുള്ളവരോ ഉള്ളവരോ എത്ര എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ നമ്മുടെ ചുറ്റും നടക്കുന്ന ഒരു അഫയർ എങ്കിലും അറിയാത്ത ആരെങ്കിലും ഉണ്ടോ? വിവാഹേതര ബന്ധങ്ങളില്ലാത്ത ഒരു പഞ്ചായത്ത് വാർഡെങ്കിലും കേരളത്തിൽ ഉണ്ടാകുമോ?
 
ഇതൊന്നും നമ്മുടെ സാംസ്‌ക്കാരികമായ അധഃപതനത്തിന്റെ ഫലമാണെന്നൊന്നും പറഞ്ഞു വിരട്ടാൻ നോക്കേണ്ട. വിവാഹം നിലവിൽ വന്ന കാലം തൊട്ടേ വിവാഹേതര ബന്ധങ്ങളുമുണ്ട്. ചെറുപ്പകാലത്ത് എന്റെ ഗ്രാമത്തിൽ ഇങ്ങനെ എത്രയോ ചുറ്റിക്കളികളെപ്പറ്റി കേട്ടിരിക്കുന്നു…! കോതമംഗലത്ത് പഠിക്കുന്ന കാലത്ത് പറഞ്ഞുകേട്ട ഒരു കാര്യമുണ്ട്. അക്കാലത്ത് അവിടെ പലർക്കും അടിമാലിയിലും മന്നാംകണ്ടത്തും ഇഞ്ചിയും ഏലവും കൃഷിയുണ്ട്. നാട്ടിൽ കുടുംബമായി കഴിയുന്ന കാരണവർക്ക് അവിടെ ചെറിയൊരു ചിന്നവീട് ഉണ്ടായിരിക്കും. അങ്ങനെയുള്ള ബന്ധത്തിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് എസ്റ്റേറ്റിൽ അഞ്ചോ പത്തോ സെന്റ് സ്ഥലം കൊടുക്കും. കാരണവർ മലയിൽ വിത്തിറക്കുന്ന കാലത്ത് അടിവാരത്തെ തറവാട്ടിലുള്ള സ്ത്രീകൾ നോമ്പ് നോറ്റിരിക്കുകയാണെന്ന് വിശ്വസിക്കുന്നത് കാർന്നോരുടെ മണ്ടത്തരം എന്നേ പറയാനുള്ളു. കാർന്നോരുടെ ജീൻ അഞ്ചു സെന്റ് സ്ഥലം കൊണ്ട് പുരോഗമിക്കാൻ ശ്രമിക്കുമ്പോൾ കുയിലിന്റെ കുട്ടിയാണ് അൻപതേക്കറിന് പലപ്പോഴും ഉടമയാകാറുള്ളത്. അന്നും ഇന്നും ഈ അഫയർ എന്നുപറയുന്നത് സ്ത്രീകളും പുരുഷന്മാരും ചേർന്നുള്ള ഒരു കൂട്ടുകച്ചവടമാണ്. പുരുഷന്മാരുള്ളത്രയും തന്നെ സ്ത്രീകളും ഇതിലുണ്ട്.
 
വിവാഹേതര ബന്ധങ്ങൾ ശരിയാണോ തെറ്റാണോ എന്നുള്ള ഒരു വാല്യൂ ജഡ്ജ്മെന്റ് അല്ല ഇന്നത്തെ എൻറെ വിഷയം. അതിനൊക്കെ സദാചാര പോലീസുകാർ ഉണ്ടല്ലോ. താത്വികമായ ഒരു അവലോകനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഉത്തമന്മാരും ഉത്തമമാരും സ്റ്റഡി ക്ലാസ്സിൽ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നെ എൻറെ ഫോളോവേഴ്സിൽ അങ്ങനെ ഡീസന്റ് ആയ ആരും ഇല്ലാത്തതുകൊണ്ട് ധൈര്യമായി പറയാം.
 
എന്തുകൊണ്ടാണ് ഏകപത്നീവ്രതത്തിന്റെ പേരിൽ വിവാഹപ്രതിജ്‌ഞ എടുക്കുന്നവരും രണ്ടോ അതിലധികമോ ഭാര്യമാരുള്ളവരും വിവാഹത്തിന് പുറത്ത് ബന്ധങ്ങൾ തേടുന്നത്?
 
അടിസ്ഥാനകാരണം ജൈവികം തന്നെ. മനുഷ്യൻ എന്ന ജീവിയുടെ അടിസ്ഥാനപരമായ നിർമ്മാണം ഒരു പങ്കാളിയുമായി ജീവിക്കാനുള്ളതല്ല. പരമാവധി സ്ത്രീകളിൽ പരാഗണം നടത്തി സ്വന്തം ജീനിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുക എന്ന അടിസ്ഥാന ദൗത്യത്തിനാണ് പുരുഷനെ ഡിങ്കൻ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും ഉത്തമനായ പങ്കാളിയിൽ നിന്നും ബീജം സ്വീകരിച്ച് ഒന്നാം ക്ലാസ്സ് പിൻതലമുറയെ ഉണ്ടാക്കുക എന്ന ദൗത്യം സ്ത്രീകൾക്കും സർവ്വശക്തനായ ഡിങ്കൻ നൽകി. മൂന്നു ലക്ഷം വർഷമായി മനുഷ്യനെ മുന്നോട്ടു നയിച്ച അതിശക്തമായ ഈ ജൈവിക വാഞ്ചയാണ് കഴിഞ്ഞ മൂവായിരം വർഷമായി ഒരു താലിച്ചരട് കെട്ടി പ്രതിരോധിക്കാൻ നിസാരനായ മനുഷ്യൻ ശ്രമിക്കുന്നത്. നടക്കുന്ന കാര്യമല്ല. തുളസിച്ചെടി നട്ട് ടിപ്പുവിന്റെ പടയോട്ടത്തെ പ്രതിരോധിക്കാൻ മലയാളികൾ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതുകൊണ്ടുണ്ടായ ഗുണമേ ഇതുകൊണ്ടും ഉണ്ടാകൂ…
 
ഗർഭനിരോധന മാർഗ്ഗങ്ങൾ സുലഭമായ കാലത്ത് ജീനിന്റെ സാധ്യത വർദ്ധിപ്പിക്കാനാണ് പരസ്ത്രീ ഗമനത്തിന് പോകുന്നതെന്ന വർത്തമാനം പറഞ്ഞാൽ അടി എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി. പ്രത്യേകിച്ചും ഈ പണിക്ക് പോകുന്നവർ ജീൻ പ്രൊപ്പഗേഷൻ നടക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കാറുമുണ്ട്. അതുകൊണ്ട് തൽക്കാലം സാമൂഹ്യമായ കരണങ്ങൾ കണ്ടെത്തിയേ തീരു.
 
ഈ വിഷയത്തെ പറ്റി എവിടെ വായിച്ചാലും “ലൈംഗികതയാണ്” വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാന കാരണം എന്നായിരിക്കും കാണുക, ശുദ്ധ മണ്ടത്തരം ആണിത് എന്നാണ് എൻ്റെ അഭിപ്രായം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാന കാരണം അവസരങ്ങളുടെ ലഭ്യത തന്നെ. മറ്റുള്ളവരോട് അടുത്തിടപെടാൻ അവസരമുണ്ടായാൽ ചിലർക്ക് ചിലരോട് അടുപ്പം തോന്നും, വിവാഹേതര ബന്ധത്തിന് സാധ്യത കൂടും. സ്വന്തം പങ്കാളി അറിയാതെ കാര്യങ്ങൾ മുന്നോട്ടു നീക്കാം എന്ന് വന്നാൽ അത് മിക്കവാറും സെക്സിലേക്ക് നീങ്ങുകയും ചെയ്യും. സെക്സിന് വേണ്ടി മാത്രം ആളുകൾ വിവാഹേതര ബന്ധത്തിൽ എത്തിപ്പറ്റുകയല്ല മറിച്ച് വിവാഹേതര ബന്ധത്തിൽ എത്തുന്നവർ സാഹചര്യമനുസരിച്ച് സെക്സിലേക്ക് എത്തിപ്പെടുകയാണ് ചെയ്യന്നത്.
 
ഇതുകൊണ്ടാണ് കുടുംബത്തിൽ നിന്നും അകന്നു താമസിക്കുന്നവരിലും, ധാരാളം യാത്ര ചെയ്യുന്നവരിലും, തൊഴിൽപരമായി ധാരാളം ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുള്ളവരിലും, അത് സന്യാസിമാരായാലും രാഷ്ട്രീയക്കാരായാലും സിനിമക്കാരായാലും, വിവാഹേതര ബന്ധങ്ങൾ കൂടുതൽ കാണുന്നത്. പണ്ടുകാലത്തും നാട്ടിലെ കൃഷിക്കാരനായ ആളേക്കാൾ കൂടുതൽ വ്യാപകമായ ബന്ധങ്ങൾ ഉണ്ടായിരുന്നത് കഥകളി കളിച്ച് നാട് തോറും നടക്കുന്നവർക്കായിരുന്നു.
എന്നുവെച്ച് കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടുന്നവരെല്ലാം അ‘സംബന്ധ’ക്കാരാണെന്ന് ഞാൻ പറയില്ല. അതിനുള്ള സാധ്യത കൂടുതലുണ്ടെന്നേ പറഞ്ഞുള്ളു. വെങ്ങോലക്കാരായ രണ്ടു പേരിൽ ഒരാൾ ജനീവയിലോ മറ്റോ ഇരിക്കുകയും ലോകം ചുറ്റുകയും നാട്ടുകാരുടെ ആരാധനാപാത്രം ആയിരിക്കുകയും ചെയ്യുന്നു എന്ന് കരുതുക (ഏയ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല). മറ്റേ ആൾ നാട്ടിൽ സ്‌കൂൾ അധ്യാപകനും. ഇവരുടെ രണ്ടുപേരുടേയും താല്പര്യങ്ങൾ ഒന്നാണെങ്കിലും അത് യാഥാർഥ്യമാക്കാനുള്ള സാധ്യത ഒന്നാമനാണ് കൂടുതൽ (ശ്രദ്ധിക്കുക, രണ്ടാമനല്ല !). എന്നുവെച്ച് നാട്ടിലെ അധ്യാപകരിൽ ചുറ്റിക്കളിയുള്ളവരില്ല എന്നല്ല അർത്ഥമെന്ന് നിങ്ങൾക്കറിയാമല്ലോ.
 
വിവാഹേതര ബന്ധങ്ങളുടെ രണ്ടാമത്തെ കാരണം വിവാഹബന്ധത്തിന്റെ കിടപ്പ് തന്നെയാണ്. നമ്മുടെ വിവാഹങ്ങളെ പറ്റി ഇന്നലെ പറഞ്ഞല്ലോ. സ്വന്തം ഇഷ്ടപ്രകാരമല്ല വിവാഹങ്ങൾ നടക്കുന്നത്. കുടുംബം തിരഞ്ഞെടുക്കുന്ന, സമൂഹം അംഗീകരിക്കുന്ന പങ്കാളിയുമായി നമുക്ക് പല തരത്തിലുള്ള കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ വിവാഹത്തിന് അകത്തേക്ക് പോകാൻ ഇവിടെ സ്വാതന്ത്ര്യം ഇല്ലാത്തതു പോലെ പുറത്തേക്ക് പോകാനും സ്വാതന്ത്ര്യമില്ല. അസംതൃപ്തിയുടെ പ്രഷർ കുക്കറിലാണ് പല വിവാഹബന്ധങ്ങളും തിളക്കുന്നത്. ഈ അസംപ്‌തൃപ്തി വൈകാരികമാകാം, സാമ്പത്തികമാകാം, ലൈംഗികമാകാം, മറ്റെന്തും ആകാം. അസംതൃപ്തി എത്ര വലുതാണെന്നതനുസരിച്ച് അതിൽ നിന്നും ഒരു മോചനം കിട്ടിയാൽ അവിടേക്ക് പോകുന്ന ഒരു മാനസികാവസ്ഥ അതുണ്ടാക്കുന്നു. ഒരു മിസ്സ്ഡ് കോളിൽ വീഴുന്ന വീട്ടമ്മ, വിളിക്കുന്ന ആളുടെ ശബ്ദമാധുര്യത്തിൽ മയങ്ങിപ്പോകുന്നതൊന്നുമല്ല. സ്വന്തം പങ്കാളിയിൽ നിന്നും അവരെ അകറ്റിനിർത്തുന്ന കാരണത്തിന്റെ ശക്തി സ്വന്തം കുടുംബത്തിലേക്ക് അവരെ പിടിച്ചു വലിക്കുന്ന ശക്തിയേക്കാൾ വലുതായതുകൊണ്ട് അതിലേക്ക് ചെന്നുപെടുന്നതാണ്. ആണുങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
 
ഒരു കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യാസം ഉണ്ട്. അധികാരം, താരപ്രഭ എന്നിങ്ങനെ മറ്റുള്ളവർ കാംക്ഷിക്കുന്ന പദവികൾ എത്തിപ്പിടിച്ച പുരുഷന്മാരോട് സ്ത്രീകൾക്ക് തോന്നുന്ന ആരാധന പലപ്പോഴും അവരെ വിവാഹേതര ബന്ധത്തിൽ എത്തിക്കും. ഈ സെലിബ്രിറ്റികളുടെ ശ്രദ്ധയും സാമീപ്യവും ലഭിക്കാനും, അതിന് വേണ്ടി മത്സരിക്കുന്ന മറ്റുള്ളവരെ തോൽപ്പിക്കാനും സ്വന്തമായുള്ള എന്തും ‘എടുത്തു വീശുന്ന’ പദ്ധതിയാണ് ഏറെ പെൺകുട്ടികളെ സെലിബ്രിറ്റികളും ആയിട്ടുള്ള ബന്ധത്തിൽ നിന്നും ലൈംഗിക ബന്ധത്തിൽ എത്തിക്കുന്നത്. ശ്രദ്ധ കിട്ടാനുള്ള സ്ത്രീകളുടെ താല്പര്യം മുതലെടുക്കുന്ന സെലിബ്രിറ്റികളും ശ്രദ്ധ കിട്ടാൻ വേണ്ടി ലൈംഗികത ഉപയോഗിക്കുന്ന സ്ത്രീകളും ഇക്കാര്യത്തിൽ തുല്യ പങ്കാളികളാണ്. അതേ സമയം തന്നേക്കാൾ അധികാരമുള്ളവരോട് അപൂർവ്വമായേ പുരുഷന്മാർ വിവാഹേതര ബന്ധത്തിൽ എത്തിപ്പറ്റാറുള്ളൂ. മുൻപ് പറഞ്ഞ ജീനിന്റെ പ്രവർത്തനം ആയിരിക്കണം കാരണം.
 
ജീവിതത്തിൽ ബുദ്ധിമുട്ടുള്ള കാലത്ത് അത് മുതലെടുക്കുന്നവരിലേക്ക് എത്തിപ്പെടുന്നതാണ് അഫയറിലെ അടുത്ത പ്രധാനി. സിദ്ധന്മാർ മുതൽ വക്കീലുമാർ വരെ ഇത്തരം സാഹചര്യത്തിന്റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമാണ്. അവരുടെ മുന്നിൽ ആളുകൾ സാധരണ വന്നുപെടുന്നത് വൾനറബിൾ ആയ സാഹചര്യത്തിൽ ആണെന്നും അതുകൊണ്ടു തന്നെ അത് ദുരുപയോഗം ചെയ്യാൻ എളുപ്പമാണെന്നും മാത്രമേ ഉദ്ദേശിച്ചുള്ളൂ. വക്കീലുമാരും സ്വാമിമാരും പരസ്ത്രീ ഗമനത്തിന് നടക്കുന്നവരാണെന്ന് ഇവിടെ വിവക്ഷയില്ല. ഇവിടെയും പ്രൊഫഷണൽ ബന്ധം വിവാഹേതര ബന്ധത്തിലേക്കും അവിടെ നിന്നും വിവാഹേതര ലൈംഗിക ബന്ധത്തിലേക്കും കടക്കുന്നത് പ്രായപൂർത്തിയായ രണ്ടുപേരും അറിഞ്ഞാണ്, ഉത്തരവാദിത്തത്തിൽ അല്പം ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഒരാൾ പൂർണ്ണമായും അതിൽ നിന്നും വിമുക്തരല്ല.
 
പോലീസ് ഓഫീസർമാർ മുതൽ റിസർച്ച് ഗൈഡ് വരെ തങ്ങളുടെ അധികാരം തങ്ങളുടെ അടുത്ത് വരുന്നവരിൽ നിന്നും ലൈംഗിക സേവനങ്ങൾ കിട്ടാൻ ഉപയോഗിക്കുന്നതും തങ്ങളുടെ ലൈംഗികത ഉപയോഗിച്ച് മന്ത്രിമാർ മുതൽ ബാങ്ക് മാനേജരുടെ അടുത്ത് വരെ കാര്യസാധ്യത്തിന് ശ്രമിക്കുന്നവരുടെയും കഥ ഞാൻ ഇവിടെ കൂട്ടിയിട്ടില്ല. അത് അഫയറിൽ പെടുത്താൻ പറ്റുന്നതല്ല, കുറ്റകൃത്യങ്ങളാണ്.
ഏതൊക്കെ സാഹചര്യമാണ് വിവാഹേതര ബന്ധമുണ്ടാക്കുന്നതെന്ന് പറഞ്ഞല്ലോ. ഇങ്ങനെയുള്ള സാഹചര്യമുണ്ടായാൽ അതെല്ലാം സ്വാഭാവികമായി വിവാഹേതര ബന്ധത്തിലേക്ക് എത്തേണ്ട കാര്യമില്ല. ഈ സാധ്യതയിൽ നിന്നും കാര്യസാധ്യത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെപ്പറ്റി പൊതുവേദി ആയതിനാൽ ഉണ്ണിമായ ഒന്നും പറയുന്നില്ല.
 
പക്ഷെ ഒന്ന് പറയാം. ഈ അഫയറിനെ ശരിയും തെറ്റും എന്നൊന്നും വിധിക്കാൻ ഞാൻ ആളല്ല. അഫയർ എന്ന് പറയുന്നതിന് പലതരം വകഭേദങ്ങളുണ്ട്. ബിസിനസ്സ് ടൂറിന് പോകുമ്പോൾ കൂടെയുള്ള ആളുമായി വൺ നൈറ്റ് സ്റ്റാൻഡ് തൊട്ട് പങ്കാളിയുടെ കൂട്ടുകാരൻ/കൂട്ടുകാരിയും ആയി വർഷങ്ങൾ നീളുന്ന ചുറ്റിക്കളിയായി പലതും. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചുപോയതും സീരിയൽ ഒഫൻഡർ ആയവരുമുണ്ട്. എന്തിന്, ഒരേ സമയം സന്തുഷ്ടകുടുംബവും ഒന്നിൽ കൂടുതൽ അഫയറും ഉള്ളവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സമയവും സാഹചര്യവും അനുസരിച്ചിരിക്കും. ഇതിനെയൊക്കെ വിധിക്കാൻ ഞാൻ ആരാണ്?
പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും സ്വന്തം പങ്കാളി മറ്റൊരാളോടൊത്ത് ചുറ്റിക്കളിക്ക് നടക്കുന്നു എന്ന വാർത്ത നടുക്കുന്നത് തന്നെയാണ്. പങ്കാളിയിലുള്ള വിശ്വാസത്തിന്റെ എന്നന്നേക്കുമായുള്ള നഷ്ടം, നമ്മുടെ ആത്മവിശ്വാസത്തിനുണ്ടാകുന്ന ഇടിവ്, നമുക്ക് സമൂഹത്തിലുണ്ടാകുന്ന മൂല്യത്തകർച്ച, നമുക്ക് കുട്ടികളുണ്ടെങ്കിൽ അത് കുട്ടികളുടെ വളർച്ചയേയും വ്യക്തിത്വത്തേയും ബാധിക്കുന്നത്, ഇതെല്ലാം ഈ പ്രശ്നത്തിന് ആക്കം കൂട്ടുന്നു. വിവാഹേതര ബന്ധത്തിൽ നിന്നും കിട്ടുന്ന സന്തോഷവും അത് കുടുംബത്തിലും പങ്കാളിയിലും ഉണ്ടാക്കുന്ന ആഘാതവും താരതമ്യപ്പെടുത്തിയാൽ ഇതൊരു വലിയ നഷ്ടക്കച്ചവടം തന്നെയാണ്, വ്യക്തിക്കും സമൂഹത്തിനും. ഇതൊരു സീറോ സം ഗെയിം അല്ല. ഇത് മനസ്സിലാക്കിയിട്ടാണ് പാശ്ചാത്യർ വിവാഹേതര ബന്ധത്തിന് പകരം വിവാഹമുപേക്ഷിച്ചുള്ള ബന്ധത്തിന് പോകുന്നത്. അങ്ങനെ വരുമ്പോൾ കുറ്റബോധവും വിശ്വാസാഘാതവും മാനഹാനിയും ഒന്നുമില്ല. കുടുംബബന്ധത്തിലും കുട്ടികളിലുമുണ്ടാകുന്ന പ്രശ്നങ്ങൾ അവിടേയും ഉണ്ട്. അതിനിവിടെ സമൂഹം പ്രതിവിധി കണ്ടുവെച്ചിട്ടുമുണ്ട്.
 
വിവാഹേതര ബന്ധത്തിന്റെ ശരിതെറ്റുകളല്ല എന്റെ വിഷയമെന്ന് പറഞ്ഞുവല്ലോ. എങ്കിലും ഇങ്ങനെയൊരു ബന്ധത്തിൽ ചെന്ന് പെട്ടവർക്കുള്ള ഒരു ഉപദേശം കൂടി നൽകി ഈ പരിപാടി അവസാനിപ്പിക്കാം. വിവാഹേതര ബന്ധത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയം ആ ബന്ധം വഷളാകുന്ന സമയമാണ്. അപൂർവ്വം വിവാഹേതര ബന്ധങ്ങളേ സുസ്ഥിരമായ പുതിയ ബന്ധത്തിൽ എത്താറുള്ളൂ. എന്നെങ്കിലും ഇത്തരം ബന്ധങ്ങൾ അടിച്ചുപിരിഞ്ഞേ പറ്റൂ. ഈ വിവാഹേതര ബന്ധം എന്ന പരിപാടി മൊത്തത്തിൽ വഞ്ചനയായിരുന്നെങ്കിലും ആ വഞ്ചനയിൽ ചതി നടന്നതായി പങ്കാളികൾക്ക് തോന്നിത്തുടങ്ങും. ‘കാര്യം കഴിഞ്ഞപ്പോൾ എന്നെ മൈൻഡ് ചെയ്യുന്നില്ല’ എന്നോ ‘ഇതിനപ്പുറം പോയാൽ കാര്യങ്ങൾ കൈവിട്ടു പോകും’ എന്നോ തോന്നാം. അങ്ങനെ ബന്ധങ്ങൾ അടിച്ചു പിരിയും. അപ്പോൾ ‘ആയ കാലത്ത്’ അടയും ചക്കരയും പോലെ കെട്ടിപ്പിടിച്ചിരുന്ന കാലത്തെടുത്തടുത്ത ചിത്രങ്ങൾ കാണിച്ച് പങ്കാളിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നത് ഇന്റർനെറ്റ് ലോകത്തെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറാണ്. ‘റിവഞ്ച് പോൺ’ എന്നൊരു വിഭാഗം തന്നെ ഇംഗ്ലീഷിലുണ്ട്. വീട്ടമ്മമാരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന കേസുകൾ കേരളത്തിൽ എത്രയോ വന്നിരിക്കുന്നു. സെലിബ്രിറ്റികളുമായി അഫയർ ഉണ്ടായതിന് ശേഷം അതിനെ പറ്റി മിണ്ടാതിരിക്കാൻ കാശിനു വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യുന്നത് ലോകത്തെവിടെയും നടക്കുന്ന കാര്യമാണല്ലോ.
 
ഇതിൽ രണ്ടാണ് സംഭവം എങ്കിലും ബ്ലാക്ക് മെയിലിംഗിൽ പെട്ടാൽ പിന്നെ ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. പങ്കാളിയുടെ മുന്നിൽ പോയി നൂറു ശതമാനം സത്യസന്ധമായ കുമ്പസാരം നടത്തുക, കിട്ടുന്നത് സ്വകാര്യമായി വാങ്ങിക്കുക. നമ്മുടെ സാഹചര്യത്തിൽ വിശാസം എന്നേക്കുമായി നഷ്ടപ്പെടുമെങ്കിലും വിവാഹം കുഴപ്പത്തിലാകണം എന്നില്ല. എന്നിട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നവരോട് പോയി പണിനോക്കാൻ പറയുക. വിവാഹേതര ബന്ധം എന്നത് ഒരു കൂട്ടുകൃഷിയാണ്, അതിന്റെ ഉത്തരവാദിത്തം ഒരാളുടേത് മാത്രമല്ല. ബ്ലാക്ക് മെയിലിംഗ് എന്നത് അന്തമില്ലാത്ത ഒരു കുഴിയാണ്, ബ്ലാക്ക് മെയിലിങ്ങുകാരുടെ ആവശ്യത്തിന് വഴങ്ങി അത് തീർക്കുക സാധ്യമല്ല. ഒരിക്കൽ അതിന് വഴങ്ങിയാൽ ജീവിതകാലം മുഴുവൻ അതിൽ പെടും.
 
കാര്യങ്ങളുടെ കിടപ്പ് ഇപ്പോൾ മനസ്സിലായല്ലോ. അതുകൊണ്ട് വെടി വെക്കുന്നതിന് മുൻപ് എല്ലാവരും പിരിഞ്ഞു പോണം (pun not intended എന്ന് ഇംഗ്ലീഷ്, ഇതിന് മലയാളം ഇല്ല).
 
(പാശ്ചാത്യ രാജ്യങ്ങളിലും വിവാഹേതര ബന്ധങ്ങളെ പറ്റിയുള്ള ചിന്തകൾ മാറുകയാണ്, State of Affairs എന്ന പുതിയ പുസ്തകം അതിനെപ്പറ്റിയുള്ളതാണ്, അത് വാങ്ങിയതാണ് ഈ വിഷയത്തെക്കുറിച്ച് എഴുതാനുള്ള പ്രചോദനം, ഇതുവരെ വായിച്ചിട്ടില്ലാത്തതിനാൽ മുകളിൽ പറഞ്ഞതിന് ഞാൻ മാത്രമാണ് ഉത്തരവാദി, വായിച്ചു കഴിഞ്ഞുള്ള കാര്യങ്ങൾ പിന്നെ പറയാം).
 
മുരളി തുമ്മാരുകുടി
 

Leave a Comment