പൊതു വിഭാഗം

സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ…

ഇൻഡ്യ – പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ ശ്രദ്ധിക്കുന്നു. താല്പര്യവും അറിവുമുള്ള വിഷയമാണെങ്കിലും ഈ വിഷയം എഴുതുന്നതിന് പരിമിതികളുണ്ട്.

എന്നാൽ ഈ വിഷയം നമ്മുടെ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നതിനെ പറ്റി കുറച്ചു കാര്യങ്ങൾ പറയാതെ വയ്യ.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന ഔചിത്യം പോലും കാണിക്കാതെ, ഒരു ക്രിക്കറ്റ് മത്സരം റിപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള ആവേശവും കമന്ററിയും ആണ് ഒന്നിനോടൊന്നു മത്സരിച്ച് ചാനലുകളിൽ. ഫാക്ട് ചെക്കിങ്ങ് ഒന്നുമില്ല, എവിടെനിന്നൊക്കെയോ വരുന്ന വിഷ്വലുകൾ, പലപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവ, ചിലതൊക്കെ അനിമേഷനും നിർമ്മിതബുദ്ധിയും കൊണ്ട് നിർമ്മിച്ചവ. അതൊന്നും വിഷയമല്ലാത്ത തരത്തിൽ ടി.ആർ.പി. നോക്കി ആഞ്ഞുതള്ളുന്ന അവതാരകർ.

ആദ്യത്തെ ആവേശത്തിന് ശേഷം അല്പം ഓവർ ആയി എന്ന് ചാനലുകൾക്ക് തന്നെ തോന്നിയെന്ന് തോന്നുന്നു. സർക്കാരിന്റെ നിർദ്ദേശങ്ങൾ വന്നതും കാരണമാകാം. രണ്ടാണെങ്കിലും ആവേശവും തള്ളലും കുറച്ച് കുറഞ്ഞിട്ടുണ്ട്.

ഇതിനിടയിൽ കൂടുതൽ വിഷമിപ്പിച്ചത് മുൻനിരയിൽ നിന്നും കണ്ട ഒരു ക്ലിപ്പ് ആണ്. ഹെൽമെറ്റ് പോലും ധരിക്കാതെ ഒരാൾ മൊബൈൽ ഫോൺ നോക്കി റിപ്പോർട്ട് ചെയ്യുന്നു, സമീപത്ത് ഷെൽ വന്നു വീഴുന്നു. സംഘർഷമേഖലകളിലെ റിപ്പോർട്ടിങ് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മുകളിൽ നിന്നും താഴെ നിന്നും വശത്തുനിന്നും പല അപകട സാദ്ധ്യതകളുമുണ്ട്. അതിനെല്ലാം തയ്യാറെടുത്തിട്ട് വേണം അവിടെ റിപ്പോർട്ടിംഗിന് പോകാൻ. പാലിക്കേണ്ട വ്യക്തിസുരക്ഷാ മാനദണ്ഡങ്ങൾ പലതുണ്ട്. കറണ്ടില്ലെങ്കിലും കമ്മ്യൂണിക്കേഷൻ നിലനിർത്താനാവശ്യമായ സംവിധാനങ്ങൾ വേണം, ജേർണലിസ്റ്റ് ആണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനാവശ്യമായ അടയാളങ്ങൾ വേണം. ഇതൊന്നും ഇല്ലാതെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോകുന്നത് പോലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നത് അപകടമാണ്, ആത്മഹത്യാപരമാണ്, മണ്ടത്തരമാണ്.

സാധാരണഗതിയിൽ ഒരു സ്ഥാപനം അവിടുത്തെ ജീവനക്കാരെ അപകടമുള്ള സാഹചര്യത്തിലേക്ക് പറഞ്ഞുവിടുമ്പോൾ ഒരു ‘ഡ്യൂട്ടി ഓഫ് കെയർ’ ഉണ്ട്. അത്യാവശ്യമെങ്കിൽ മാത്രം വേണം അത് ചെയ്യാൻ. അങ്ങനെ ചെയ്യുമ്പോൾ ആവശ്യമായ പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ആവശ്യത്തിൽ കൂടുതൽ പണം എല്ലാം കരുതണം. കണ്ടിടത്തോളം ഇത്തരം പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ ഒന്നും കൊടുത്ത മട്ടില്ല.

2013 ൽ ‘ദുരന്ത സാഹചര്യങ്ങളിൽ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്’ എന്ന വിഷയത്തിൽ കേരളത്തിലെ പത്രപ്രവർത്തകർക്ക് ഒരു പരിശീലനം നൽകിയാൽ  നന്നായിരിക്കുമെന്ന് ഞാൻ അന്ന് പ്രസ്സ് അക്കാദമി ചെയർമാൻ ആയിരുന്ന എൻ.പി. രാജേന്ദ്രനോടും  ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിയിലെ Kerala State Disaster Management Authority – KSDMAശേഖറിനോടും Sekhar Lukose Kuriakoseപറഞ്ഞു. രണ്ടുപേരും ഉടൻ സമ്മതിക്കുകയും ചെയ്തു. ശ്രീ കേശവ് മോഹൻ Keshav Mohanഡിസാസ്റ്റർ മാനേജ്‌മന്റ് അക്കാദമിയിൽ (@ILDM) പരിശീലനം സംഘടിപ്പിച്ചു. എല്ലാ വിഷ്വൽ പ്രിന്റ് മാധ്യമങ്ങളെയും അറിയിച്ചു. സൗജന്യമായി താമസവും അറേഞ്ച് ചെയ്തു. ഡിസാസ്റ്റർ രംഗത്ത് റിപ്പോർട്ട് ചെയ്ത് പരിചയമുള്ള ആളുകളെ പരിശീലകരായി കൊണ്ടുവരികയും ചെയ്തു. നിർഭാഗ്യവശാൽ ഒരു മാധ്യമത്തിൽ നിന്ന് പോലും ആരും അവിടെ വന്നില്ല. കുറച്ചു ജേർണലിസം വിദ്യാർത്ഥികളെ വിളിച്ചിരുത്തി ക്ഷണിച്ചു വരുത്തിയ പരിശീലകരുടെ മുന്നിൽ  നാണം കെടാതെ രക്ഷപെട്ടു.

2018 ൽ കുട്ടനാട്ടിൽ ദുരന്തം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമപ്രവർത്തകൻ നിർഭാഗ്യവശാൽ മരണപ്പെട്ടു. അതിന് ശേഷം വീണ്ടും മാധ്യമപ്രവർത്തകർക്ക് വേണ്ടി ഒരു പരിശീലന ക്ലാസ് നടത്തി. അന്ന് മുറി നിറച്ചും ആളായിരുന്നു. അമ്പതിലേറെ ജേർണലിസ്റ്റുകൾ പങ്കെടുത്തു.

ഞാൻ പറഞ്ഞുവരുന്നത്, സംഘർഷമേഖലകളിൽ റിപ്പോർട്ട് ചെയ്യുന്നത് നിസ്സാരമായി കാണരുത്. അതിനെ പറ്റി അറിയാനും പരിശീലനം നേടാനും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനും ഒക്കെ നിങ്ങളിൽ ഒരാൾക്ക് അപകടം ഉണ്ടാകാൻ വേണ്ടി നോക്കി നിൽക്കേണ്ട ആവശ്യവുമില്ല.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അന്താരാഷ്ട്രമായി യുദ്ധ രംഗങ്ങളിൽ  ഏറെ പരിചയം ഉള്ള  അഞ്ജന Anjana Sankar ഒക്കെ നാട്ടിൽ ഉണ്ട്. അവരുടെ കയ്യിൽ നിന്നൊക്കെ നിർദ്ദേശങ്ങൾ എടുക്കുക.

സുരക്ഷിതരായിരിക്കുക, മാധ്യമപ്രവർത്തകരും മറ്റുള്ളവരും

മുരളി തുമ്മാരുകുടി

Leave a Comment