പൊതു വിഭാഗം

ഉപ്പുമാവിൽ നിന്നും ബിർണാണിയിലേക്ക്

കേരളത്തിലെ ഒരു അംൻവാടിയിലെയോ നേഴ്സറിയിലെയോ ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്ന് പറയുന്ന വീഡിയോ വൈറൽ ആയല്ലോ.

ഉച്ചഭക്ഷണം എന്താണ് നൽകുന്നതെന്ന് പരിഗണിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണം, ആരോഗ്യകരമായ ഭക്ഷണം ഒരു ശീലമാക്കുന്നത് ചെറുപ്പകാലത്ത് തന്നെ തുടങ്ങണം.

പക്ഷെ അംഗൻവാടികളിലോ സ്‌കൂളുകളിലോ ഇനി മുതൽ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ല. ഇപ്പോൾത്തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതേസമയം വേണ്ട വ്യായാമങ്ങൾ ചെയ്യുന്നുമില്ല. അങ്ങനെ കേരളം  ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നു.

ഈ തലമുറയിൽ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒറ്റനേരം കൊണ്ട് കഴിക്കുന്ന ശീലം രൂപപ്പെട്ടുകഴിഞ്ഞു.

അതിനി മധ്യവയസ്സിൽ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങൾ ആയി, ചികിത്സാചിലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കുകയുള്ളൂ.

എന്നാൽ പുതിയ തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്ക് സാധ്യതയുണ്ട്. വികസിതരാജ്യങ്ങളിലെല്ലാം സ്‌കൂൾ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം വളരെ ശ്രദ്ധിക്കുന്ന കാര്യമാണ്. ജാമി ഒലിവറേപ്പോലെയുള്ള അതിപ്രശസ്തരായ ഷെഫുമാർ കുട്ടികൾക്ക് ആരോഗ്യകരവും എന്നാൽ കുട്ടികൾക്ക് കണ്ണിനും നാവിനും ആസ്വാദ്യകരവുമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിൽ ടെലിവിഷനിൽ ക്‌ളാസ്സുകൾ എടുക്കുന്നു.

ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല ചെയ്യേണ്ടത്. കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും, സെലിബ്രിറ്റി ഷെഫുമാരും ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച – കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യ ശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളിൽ കൊടുക്കേണ്ടതെന്നും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുന്നതെന്നും ചർച്ച ചെയ്യാനുള്ള അവസരമാണ്.

ഈ അവസരം അംഗൻവാടിയിൽ ബിരിയാണി ഫെസ്റ്റിവൽ നടത്തി നഷ്ടപ്പെടുത്തിക്കളയരുത്. കുട്ടികളുടേയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്നമാണ്.

മുരളി തുമ്മാരുകുടി  

Leave a Comment