കൊച്ചിയിലെ ഹൈക്കോടതി ഇരിക്കുന്ന സ്ഥലം പാരിസ്ഥിതികമായും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഒട്ടും അനുയോജ്യമല്ലെന്നും അതുകൊണ്ട് തന്നെ ബൈപാസ്സിന് പുറകിലുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലതെന്നും ഞാൻ ഏറെനാളായി പറയാറുണ്ട്. ഇപ്പോൾ ഹൈക്കോടതി ഉൾപ്പെടുന്ന ഒരു ജുഡീഷ്യൽ സിറ്റി തന്നെ കളമശ്ശേരിയിൽ വരുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു.
വാസ്തവത്തിൽ ഹൈക്കോടതി മാറ്റുന്നതിന് മുൻപ് തന്നെ മാറ്റേണ്ടത് ജനറൽ ആശുപത്രിയും പോലീസ് കമ്മീഷണറുടെ ഓഫിസും മറ്റുമാണ്. ഒരു സുനാമി വന്നാൽ ആദ്യം അടിച്ചുപോകുന്നത് ദുരന്തബാധിതരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട പോലീസ് സ്റ്റേഷനും ദുരന്ത ബാധിതരെ ചികിൽസിക്കേണ്ട ആശുപത്രിയും ആണെങ്കിൽ ദുരന്ത നിവാരണം തന്നെ ദുരന്തമാകും.
സുനാമി ഉണ്ടായില്ലെങ്കിൽ പോലും 2100 ലെ കൊച്ചിയിൽ ഇപ്പോഴത്തെ ജനറൽ ആശുപ്രത്രിയും പോലീസ് കമ്മീഷണറേറ്റും കോർപ്പറേഷൻ ഓഫീസും വെള്ളക്കെട്ടിലായിരിക്കും. അപ്പോൾ അവിടങ്ങളിൽ പുതിയതായി നടത്തുന്ന ഓരോ ഇൻവെസ്റ്റ്മെന്റും കടലിൽ കല്ലിടുന്നതിന് തുല്യമാണ്.
മാറുന്ന കാലാവസ്ഥക്ക് അനുസൃതമാകണം നമ്മുടെ സ്ഥാപനങ്ങളും ദീർഘകാല നിക്ഷേപങ്ങളും. അതനുസരിച്ചാണ് നമ്മുടെ പ്ലാനിങ്ങുകൾ നടക്കേണ്ടത്. ഹൈക്കോടതിയുടെ മാറ്റം ഒരു നല്ല തുടക്കമാണ്.
മുരളി തുമ്മാരുകുടി
Leave a Comment