പൊതു വിഭാഗം

തുറന്നു പറച്ചിലിന്റെ കോടതി

പ്രതീക്ഷിച്ചതുപോലെ കൂടുതൽ സ്ത്രീകൾ മലയാള സിനിമാരംഗത്ത് അവർക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ്. നടൻമാർ, സംവിധായകർ, സംഘടനാഭാരവാഹികൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് എന്നിങ്ങനെ സിനിമാലോകത്തിന് ചുറ്റും കറങ്ങുന്നവർ ഒക്കെ അഭിനയമോഹം ഉള്ളവരിൽ നിന്നും സെക്സ് അവകാശമായി കാണുന്നവരാണെന്നാണ് തെളിഞ്ഞുവരുന്നത്.

ഈ വിഷയത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മേൽ അധികാരമുള്ളവർ ഇത്തരത്തിൽ ഒരാളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് ഒറ്റപ്പെട്ട സംഭവമാകില്ല, ഒരു പാറ്റേൺ ആകാനാണ് സാധ്യത എന്ന്.

അമേരിക്കയിലെ ജിംനാസ്റ്റിക് രംഗത്തെ പ്രതിഭകളുടെ, അമേരിക്കൻ ഒളിംപിക് അസോസിയേഷന്റെ ഉൾപ്പടെ, ടീം ഡോക്ടർ ആയിരുന്നു ഡോക്ടർ ലാറി നാസ്സർ. 1990 കൾ മുതൽ 2018 ൽ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ ഇയാൾ 265 ജിംനാസ്റ്റുകളെ ആണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഇവരിൽ ഒളിമ്പിക് മെഡൽ ജേതാക്കൾ കൂടി ഉണ്ടായിരുന്നു. ഹോളിവുഡ് രംഗത്തെ അതികായനായിരുന്ന Harvey Weinstein നെതിരെ പരാതിപ്പെട്ടത് 80 സ്ത്രീകളായിരുന്നു. അയാളുടെ പീഡന പരമ്പര 30 വർഷം നീണ്ടു. (ഇവർ രണ്ടുപേരും ഇപ്പോൾ ജയിലിലാണ്, നാസറിന് ലഭിച്ചിരിക്കുന്ന ശിക്ഷ മുന്നൂറിൽ കൂടുതൽ വർഷം ജയിൽവാസമാണ്, അമേരിക്കയിൽ ആയതിനാൽ അയാൾ ഇനി സ്വന്ത്രമായി ഒരു ദിവസം പോലും ജീവിക്കില്ല).

ഇത് തന്നെ ആകും നമ്മുടെ കാര്യവും. കേട്ടിടത്തോളം പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ ന്യൂ ജെൻ വരെയുള്ള ആളുകൾ ആരോപണവിധേയരായി രംഗത്തുണ്ട്. സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല സിനിമയിൽ അഭിനയിച്ചവർക്ക് സിനിമാതാരങ്ങളുടെ സംഘടനയിൽ അംഗമാകാൻ പോലും സംഘടനാഭാരവാഹികൾ ശരീരം ആവശ്യപ്പെട്ടു എന്നും ചെറുത്തവർക്ക് അംഗത്വം നൽകിയില്ല എന്നുമൊക്കെയാണ് പരാതികൾ വരുന്നത്.

ഇക്കണക്കിന് ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കാര്യം എടുത്താൽ പോലും ലൈംഗിക അക്രമങ്ങൾ നടതിയവർ ഡസൻ കണക്കിന് ഉണ്ടാകും, ലൈംഗിക അതിക്രമത്തിന് ഇരയായവർ നൂറു കണക്കിനും. (തെറ്റായി പെരുമാറിയവർ മരിച്ചുപോയിട്ടുണ്ടെങ്കിൽ പോലും ആ പ്രവർത്തികളെ പറ്റി തുറന്നു പറയണമെന്നാണ് എന്റെ അഭിപ്രായം, കാരണം അതിജീവിതമാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ മനസ്സിലെ മുറിവായി അത് കിടക്കും, കുറ്റം ചെയ്തവർ മരിച്ചുപോയത് കൊണ്ട് അതിജീവിതർക്ക് അതൊരു പര്യവസാനം ആകുന്നില്ല. കുറ്റം ചെയ്തിട്ടുള്ളവർ കുഴിമാടത്തിൽ സൽപ്പേരോടെ കിടക്കേണ്ട ആവശ്യവുമില്ല).

ഇത്തരത്തിലുള്ള ഓരോ കുറ്റകൃത്യവും നമ്മുടെ സാധാരണ കോടതിയിലൂടെ കടന്നു പോകണമെങ്കിൽ അത് ഇപ്പോൾ ഈ വിഷയത്തിൽ ഉൾപ്പെട്ട ആരോപണവിധേയരും അതിജീവിക്കുന്നവരും ജീവിച്ചിരിക്കുന്ന കാലത്ത് സാധ്യമായി എന്ന് വരില്ല. അത് അതിജീവിതമാർക്കും ആരോപണവിധേയർക്കും നല്ലതല്ല.

അതുകൊണ്ട് തന്നെ നമുക്ക് ആദ്യം വേണ്ടത് അതിജീവിതമാർക്ക് അവർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദിയാണ്. സൗത്ത് ആഫ്രിക്കയിലെ ട്രൂത്ത് കമ്മീഷന്റെ മോട്ടോ ആയിരുന്ന “Revealing is healing” ആണ് എനിക്ക് ഓർമ്മ വരുന്നത്. പൊതു സമൂഹം ജഡ്ജ്‌മെന്റൽ അല്ലാതെ അവരെ കേൾക്കുന്നു, തുറന്നു പറയുന്നത് കൊണ്ട് അവർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുന്നു എന്നുള്ളത് തന്നെ ശരിയായ ദിശയിലേക്കുള്ള ഒരു പടിയാണ്.

രണ്ടാമത്തേത് തുറന്നു പറയുന്നവരെ കോടതികളിലൂടെ ഡിഫമേഷൻ കേസ് നടത്തിയോ, പ്രൊഫഷനൽ രംഗത്ത് അവസരങ്ങൾ ഇല്ലാതാക്കിയോ പീഡിപ്പിക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഇതിൽ രണ്ടാമത്തേതിന് നമ്മുടെ സിനിമരരംഗം ശുദ്ധീകരിക്കുക മാത്രമേ മാർഗ്ഗമുള്ളൂ. പക്ഷെ തുറന്നു പറയുന്നവർക്കെതിരെ മനനഷ്ടക്കേസുകൾ വരുമ്പോൾ അവർക്ക് വേണ്ടത്ര സൗജന്യ നിയമസഹായം സമൂഹത്തിന്  ഉറപ്പ് നൽകാനാകണം. അതിസമ്പന്നരായ ആരോപണവിധേയരോട് കോടതിയിൽ ഏറ്റുമുട്ടാൻ തികച്ചും സാധാരണക്കാരായ അതിജീവിതമാർക്ക് പറ്റില്ല എന്ന് നാം അംഗകീകരിക്കണം.

മൂന്നാമത്തേത്  ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളിൽ ഔദ്യോഗികമായി പരാതി പറഞ്ഞു  കോടതി സംവിധാനത്തിലൂടെ ക്രിമിനൽ  കേസ് നടത്താൻ താല്പര്യമുള്ളവർക്ക് അതിന് വേണ്ടി മാത്രം സമയബന്ധിതമായി ഒരു ട്രിബ്യുണൽ ഉണ്ടാക്കുക എന്നതാണ്. സ്വന്തം പ്രൊഫഷനിൽ ഇനിയും പ്രതീക്ഷയുളള അതിജീവിതമാരുണ്ട്, അതിന് ചിലവാക്കേണ്ട സമയം ഇനിയുള്ള നാൾ കോടതി വരാന്തയിൽ ചിലവാക്കാൻ അവർക്ക് താല്പര്യമുണ്ടാകില്ല. പക്ഷെ ഇക്കാര്യത്തിൽ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടിക്രമങ്ങളും ഉണ്ടായാൽ അതിജീവിതമാർ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടാനും സാധ്യതയുണ്ട്. കുറ്റം ചെയ്യാത്തവർക്കാകട്ടെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ പേരിൽ ആരോപിക്കപ്പെട്ട കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യുമല്ലോ.

ഓരോ ദിവസവും കൂടുതൽ തുറന്നുപറച്ചിൽ വരുന്ന സാഹചര്യത്തിൽ അതിജീവിതമാരുടെയും ആരോപണവിധേയരുടെയും അവരുടെ കർമണ്ഡലങ്ങളുടെയും ഒരു മാട്രിക്സ് ഉണ്ടാക്കണം. കൃത്യമായ പാറ്റേണുകൾ തെളിഞ്ഞു വരും. മാധ്യമങ്ങളുടെ അന്വേഷണം അവിടെ കേന്ദ്രീകരിച്ചാൽ മതി, ഒളിഞ്ഞിരിക്കുന്ന സ്രാവുകൾ ഒക്കെ പുറത്തു വരും.

ഒത്തുപിടിച്ചാൽ….

മുരളി തുമ്മാരുകുടി

Leave a Comment