നിങ്ങൾക്ക് അറിയാവുന്നത് പോലെ രണ്ടു കേരളം ഉണ്ടല്ലോ.
ഒന്ന് കേരളം. ഇത് പരിമിതമായ വിഭവങ്ങളും താരതമ്യേന കുറഞ്ഞ ആളോഹരി വരുമാനവും ഉണ്ടായിരുന്ന കാലത്തും കുറഞ്ഞ ശിശുമരണനിരക്കും ഉയർന്ന ജീവിതദൈർഘ്യവും ഒക്കെ നേടിയെടുത്ത കേരളം. ആ അടിസ്ഥാനത്തിൽ നിന്നും വളർന്ന് ഇപ്പോൾ ആരോഗ്യത്തിലും, വിദ്യാഭ്യസത്തിലും സാമൂഹ്യക്ഷേമത്തിലും നമ്പർ-വൺ ആയ കേരളം.
രണ്ടാമത്തേത് ‘ഖേരളം.’ ഒരു കാരണവശാലും കേരളം നമ്പർ-വൺ ആകുന്നത് സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവരുടെ നാടാണത്. ഖേരളം, ഒരു രംഗത്തും എടുത്തുപറയാനായി ഒന്നും തന്നെയില്ലാത്ത “ഹൺഡ്രഡ് പെർസെന്റ് ലിറ്ററസി സാർ” എന്ന് പറയുന്നവരുടെ മാത്രം സംസ്ഥാനമാണ്. ഇത് കേരളത്തിൽ കണ്ണ് തുറന്ന് നോക്കിയാൽ കാണാൻ പറ്റുന്ന ഒന്നല്ല. എന്നാൽ മാധ്യമങ്ങളിൽ – പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളിൽ ഇതെമ്പാടും കാണാം.
എന്റെ വായനക്കാർക്ക് അറിയാവുന്നത് പോലെ ഞാൻ ഞാൻ ‘കേരളത്തിന്റെ’ ആളാണ്. അത് പ്രധാനമായും ഞാൻ കഴിഞ്ഞ 55 വർഷമായി നേരിൽ കണ്ടിട്ടുള്ള സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെ മനസ്സിലാക്കിയും, ഉൾക്കൊണ്ടും, കേരളത്തിന് പുറത്ത് മറ്റ് മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിൽ കണ്ടതിൽ നിന്നും, ലോകത്തെ ഏറ്റവും വികസിത ഏറ്റവും അവികസിതവുമായുള്ള നൂറിലേറെ രാജ്യങ്ങൾ നേരിട്ട് കണ്ടതിൽ നിന്നുമുള്ള അഭിപ്രായമാണ്.
പക്ഷെ, വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ലല്ലോ ഒരു സംസ്ഥാനത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തേണ്ടത്. അവിടെയാണ് പഠനങ്ങളുടെ പ്രസക്തി. കഴിഞ്ഞ ആഴ്ച ‘കേരള പഠനം – 2’ വായിക്കുകയായിരുന്നു. 2004 ലും 2019 ലും കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ വിശദമായ സർവ്വേയിലെ വിവരങ്ങൾ താരതമ്യപ്പെടുത്തുന്നതാണ് കേരള പഠനം 2.
15 വർഷം ഒരു സംസ്ഥാനത്തിന്റെ/സമൂഹത്തിന്റെ കാര്യത്തിൽ വലിയൊരു കാലയളല്ല. ഈ ചെറിയ കാലയളവിൽ പോലും കേരളത്തിൽ സാമൂഹ്യ സാമ്പത്തിക രംഗത്ത് വമ്പൻ മാറ്റങ്ങൾ ആണ്. റിപ്പോർട്ടിൽ ചില ഭാഗങ്ങളിൽ 1987 ൽ നടത്തിയ ചില പഠനങ്ങളുടെ താരതമ്യം കൂടിയുണ്ട്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പഠനവിഷയമാണ്.
ജനസംഖ്യ, വീടും ചുറ്റുപാടും, വരുമാനം, ചിലവ്, ആസ്തി, തൊഴിലും ഉപജീവനവും, അസമത്വവും ദാരിദ്ര്യവും, വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ സംസ്കാരം, ഭക്ഷണം, വേഷങ്ങൾ, നിലപാടുകൾ, കൈക്കൂലി, അന്ധവിശ്വാസങ്ങൾ, ആൾ ദൈവങ്ങൾ എന്നിങ്ങനെ
മിക്ക കാര്യങ്ങളിലും നാം മുന്നോട്ട് തന്നെയാണ്. അതിനർത്ഥം എല്ലാ കാര്യങ്ങളിലും നമ്മൾ മുന്നോട്ട് എന്നല്ല. എല്ലാ രംഗത്തെയും മുന്നോട്ടുളള യാത്രയുടെ വേഗതയും ഒരുപോലെ അല്ല. ഉദാഹരണത്തിന് വീടുകളുടെ ഗുണനിലവാരം വളരെ മെച്ചപ്പെടുമ്പോഴും പരിസരത്തിലും ശുചിത്വത്തിലും വേണ്ടത്ര വേഗത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. കൊതുകുകളാകട്ടെ കൂടുകയും ചെയ്യുന്നു!
റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി ചുരുക്കിപ്പറയാൻ ബുദ്ധിമുട്ടാണ്. കാരണം, ഇത് വസ്തുതകളുടെ ഒരു സ്വർണ്ണഖനിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ അഭിമാനിക്കാവുന്ന മാറ്റങ്ങളാണ്. 1987 ലെ കണക്കുകളുമായി ചേർത്ത് വായിക്കുമ്പോൾ അമ്പരപ്പിക്കുന്നതുമാണ്.
കേരളത്തിലെ എല്ലാ ആളുകളും ഈ റിപ്പോർട്ട് വായിക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രത്യേകിച്ചും രാഷ്ട്രീയരംഗത്തും നയരൂപീകരണത്തിലും പ്രവർത്തിക്കുന്നവർ. ഏതെല്ലാം രംഗങ്ങളിലാണ് നമ്മൾ ഇനി ഊന്നൽ കൊടുക്കേണ്ടത് എന്നതിന് വസ്തുതാപരമായ അടിത്തറയാണ് ഈ പഠനം നൽകുന്നത്.
പൊതുവേ ശാസ്ത്ര സാഹിത്യപരിഷത് ഇടതുപക്ഷ അനുഭാവ സംഘടനയായിട്ടാണല്ലോ കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ 2025 ൽ അവർ കേരളത്തിന്റെ മുന്നേറ്റത്തെ എടുത്ത് കാണിക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ അതിൽ രാഷ്ട്രീയം കാണാൻ എളുപ്പമാണ്. എന്നാൽ ഈ പഠനകാലം (2004-19) ഏകദേശം തുല്യ സമയം നമ്മുടെ ഇരു മുന്നണികളും ഭരിച്ചതാണ്. അതുകൊണ്ട് തന്നെ നമുക്കുണ്ടായ മാറ്റങ്ങളിൽ ഇരുഭാഗത്തിനും ന്യായമായ, തുല്യമായ, അവകാശവുമുണ്ട്.
റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമല്ല, പക്ഷെ വാങ്ങേണ്ടവർക്കായി ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment