രാജ്യം വികസിപ്പിക്കാൻ തൊഴിലാളികൾ ആഴ്ചയിൽ ശരാശരി എഴുപത് മണിക്കൂർ ജോലി ചെയ്യണം എന്ന് ശ്രീ. നാരായണമൂർത്തി പറഞ്ഞതായി പണ്ട് വായിച്ചപ്പോൾ സത്യത്തിൽ ഞാൻ അത് വിശ്വസിച്ചില്ല.
ഇന്ന് ഈ വിഷയത്തിൽ അദ്ദേഹം വീണ്ടും അഭിപ്രായം പറഞ്ഞിട്ടുണ്ട്. 1986 ൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ തൊഴിൽദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കിയതിൽ താൻ നിരാശനായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലാണ് ഞാൻ എന്റെ തൊഴിൽജീവിതം തുടങ്ങിയത്, 1988 ൽ. അതിന് ശേഷം ഇതിപ്പോൾ അഞ്ചാമത്തെ രാജ്യത്ത് ആറാമത്തെ ജോലിയാണ് ചെയ്യുന്നത്.
36 വർഷത്തെ തൊഴിൽ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഈ ‘എഴുപത് മണിക്കൂർ’, ‘ആഴ്ചയിൽ ആറു ദിവസം’ കഠിനാധ്വാനവും നമ്മുടെ കരിയർ പുരോഗതിയും രാജ്യത്തിൻറെ പുരോഗതിയും തമ്മിൽ ഒരു ബന്ധവുമില്ല.
പുരോഗമനപരമായ നിയമങ്ങൾ ഉണ്ടാകുന്നതാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം. പതിറ്റാണ്ടുകൾക്ക് ശേഷം അഞ്ചുദിന തൊഴിൽവാരം കൊണ്ടുവന്നത് ഉൾപ്പടെ എത്രയോ പുരോഗമനപരമായ മാറ്റങ്ങളാണ് ശ്രീ. രാജീവ് ഗാന്ധി കൊണ്ടുവന്നത്. അതൊക്കെയാണ് നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം. പുരോഗമനപരമല്ലാത്ത ഒരു സിസ്റ്റത്തിൽ ആളുകൾ എത്ര പെടാപ്പാട് പെട്ടാലും രാജ്യം പുരോഗമിക്കില്ല.
വ്യക്തിപരമായും ഇത് ശരിയാണ്. കൂടുതൽ സമയം ജോലി ചെയ്യിക്കുന്നതിലല്ല, തൊഴിലാളികളിൽ കൂടുതൽ ഉത്പാദനക്ഷമത ഉണ്ടാക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്നതാണ് ആധുനികമായ മാനേജ്‌മെന്റ്. പ്രൊഡക്ടിവിറ്റിക്ക് സഹായകരമല്ലാത്ത സാഹചര്യത്തിൽ എഴുപത് മണിക്കൂർ ജോലി ചെയ്താൽ നടുവേദന ഉണ്ടാക്കാം എന്നല്ലാതെ കരിയർ പുരോഗതി ഒന്നും ഉണ്ടാകില്ല.
കോവിഡാനന്തരം അനവധി തൊഴിലുകൾ ലോകത്തെവിടെ നിന്നും ചെയ്യാമെന്ന സാഹചര്യം ഉണ്ടായി. ആളുകൾ എത്ര സമയം ജോലി ചെയ്യും എന്ന് പഞ്ച് ചെയ്യാനുള്ള സാഹചര്യം കുറഞ്ഞു. എന്നിട്ടും പൊതുവെ പ്രൊഡക്ടിവിറ്റി കൂടി. ആഴ്ചയിൽ അഞ്ചു ദിവസം എന്നത് നാലു ദിവസമാക്കി ഏറെ സ്ഥാപനങ്ങൾ ശ്രമിച്ചു, അവരൊക്കെ അത് കൂടുതൽ പ്രൊഡക്ടീവ് ആയി കണ്ട് അത് തുടരാൻ പോകുന്നു.
തൊഴിലാളികൾ എന്ത് ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്, അല്ലാതെ എത്ര സമയം തൊഴിൽസ്ഥലത്ത് ചിലവാക്കുന്നു എന്നതല്ല. ശ്രീ. നാരായണമൂർത്തിയെപ്പോലെ ഉള്ളവർ ഇപ്പോഴും സമയത്തിന് പുറകെ പോകുന്നത് നിരാശാജനകമാണ്.
മുരളി തുമ്മാരുകുടി
Leave a Comment