പൊതു വിഭാഗം

വിദഗ്ദ്ധമായ പത്രപ്രവത്തനം!

ആഴ്ചപ്പതിപ്പിൽ ‘ഈ ആഴ്ചയിലെ വാരഫലം’ കൈകാര്യം ചെയ്തിരുന്നത് പുതിയതായി വരുന്ന ട്രെയിനികൾ ആണെന്നും ഈ ആഴ്ചത്തെ അശ്വതിയുടെ ഫലം അടുത്ത ആഴ്ച മകത്തിനും മകത്തിന്റേത് ഉത്രാടത്തിനും മാറിമാറി ഇട്ടാണ് കാര്യം സാധിച്ചിരുന്നതെന്നും ഒരു പഴയ എഡിറ്റർ എഴുതിയത് വായിച്ച ഓർമ്മയുണ്ട്. മലയാറ്റൂർ ആണോ അതെഴുതിയതെന്ന് സംശയം.
 
കേരളത്തിലെ പത്രങ്ങളിലെ ആരോഗ്യരംഗം കാണുന്പോൾ വെറുതെ ഓരോന്ന് പടച്ചുവിടുകയാണെന്ന് മനസ്സിലാകും. ഇതൊക്കെ ആരാണാവോ എഴുതുന്നത്? ആരാണെങ്കിലും ആരോഗ്യബോധം പോയിട്ട് മിനിമം ശാസ്ത്രബോധം പോലുമില്ല.
പൊതിച്ചോറിൽ ഭക്ഷണം കഴിച്ചാലുള്ള ഗുണഗണങ്ങളാണ് ഒരാഴ്ചയിൽ. ഇലയിലെ ആന്റി ഓക്സിഡന്റ്റ് ഭക്ഷണത്തിലേക്ക് എടുത്തുചാടി വരുമത്രെ!. കേൾക്കുന്പോൾ ഒരു സുഖം ഒക്കെ ഉണ്ട്. “നമ്മുടെ അമ്മമാരും അമ്മൂമ്മാരും ഒക്കെ ചെയ്തതിന്റെ ഗുട്ടൻസ് ഇപ്പോഴെങ്കിലും മനസ്സിലായോ” എന്ന് ചോദിക്കുന്നവർക്ക് നല്ല ഇന്ധനമാണ്.
 
പക്ഷെ കുഴപ്പം എന്തെന്ന് വച്ചാൽ ഈ പറയുന്നതിനൊന്നും അടിസ്ഥാനമായി ശാസ്ത്രമോ പഠനമോ ഒന്നുമില്ല. വിശ്വസിക്കാൻ ഇഷ്ടമുളളതൊക്കെ അടിച്ചുവിടുന്നു. കുറേപ്പേർ അത് ഷെയർ ചെയ്യുന്നു. വാട്ട്സ്ആപ്പ് ശാസ്ത്രം പത്രത്തിൽ എത്തുന്നത് പോലെ പത്രത്തിലെ കപട ശാസ്ത്രങ്ങൾ വാട്ട്സാപ്പിലും എത്തുന്നു. അവസാനം ഏതാണ് പൊട്ടത്തരം ഏതാണ് ശാസ്ത്രം എന്നറിയാതെ ആളുകൾ കുഴങ്ങുന്നു. ഇങ്ങനെയുള്ളവർക്ക് എന്ത് ഒമേഗ ത്രീയും വിറ്റു പണമുണ്ടാക്കാൻ പറ്റും.
 
പത്രക്കാരോട് ഒരപേക്ഷ. ഏതെങ്കിലും ആരോഗ്യ ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്പോൾ മിനിമം അതൊന്നും ഗൂഗിൾ ചെയ്തു നോക്കണം, എന്നിട്ട് നിങ്ങൾ അവലംബിച്ച ശാസ്ത്രലേഖനം റഫറൻസ് ആയി കൊടുക്കണം. പ്ലീസ്…
 
മുരളി തുമ്മാരുകുടി
 

Leave a Comment