പൊതു വിഭാഗം

മേരേ പ്യാരേ ദേശ് വാസിയോം…

രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തതിന്റെ പേരിൽ ഒരേ ദിവസം തന്നെ ഒരാൾ പ്രശസ്തിയിലേക്ക് ഉയരുകയും പ്രശസ്തി ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ മൊത്തം ട്രോളുകയും ചെയ്ത ദിവസമാണ് ഇന്നലെ.
 
ഈ വിഷയം ഒരിക്കൽ എഴുതിയിട്ടുണ്ടെന്നാലും ഒന്നുകൂടി എഴുതാം. ഒരാളുടെ പ്രസംഗം തൽസമയം മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുക എന്നത് എളുപ്പമുള്ള ജോലിയല്ല. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. പ്രസംഗിക്കുന്ന ആളുടെ ഉച്ചാരണ രീതി, ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ, എത്രമാത്രം സംസാരിച്ചതിന് ശേഷമാണ് തർജമക്കായി ബ്രേക്ക് കൊടുക്കുന്നത്, സ്റ്റേജിലെ സംവിധാനങ്ങൾ, ജനക്കൂട്ടത്തിന്റെ ആരവം, ചുറ്റുമുള്ള ഒച്ചയനക്കങ്ങൾ (റോഡിനടുത്തോ കടലിനടുത്തോ ആണെങ്കിൽ അതിന്റെ ശബ്ദം), പ്രസംഗം നടത്തുന്നത് എത്രമാത്രം പ്രധാനിയായ വ്യക്തിയാണ് എന്നിങ്ങനെ മൊഴിമാറ്റം വിഷമത്തിലാക്കുന്ന പല ഘടകങ്ങളുണ്ട്. ഇക്കാരണങ്ങളാൽ തർജമ തെറ്റായി പോകാൻ കൂടുതൽ സാധ്യതയുണ്ട്. ശരിയായി കിട്ടുന്നത് ഭാഗ്യമാണ്. കേരളത്തിൽ ബ്രിന്ദ കാരാട്ട് മുതൽ മോദി വരെയുള്ളവരുടെ പ്രസംഗം മൊഴിമാറ്റിയതിൽ തെറ്റുപറ്റിയതിന് ആളുകൾ പഴി കേട്ടിട്ടുണ്ട്. ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും.
 
ഒരു വർഷത്തിൽ ഒന്പതിനായിരം മീറ്റിംഗുകളാണ് ഐക്യരാഷ്ട്ര സഭ ജനീവയിൽ മാത്രം നടത്തുന്നത്. ഇതിൽ രണ്ടു രാജ്യങ്ങൾ മാത്രമുളളത് മുതൽ 193 രാജ്യങ്ങൾ വരെയുള്ള മീറ്റിംഗുകളുണ്ട്. ഇവയിൽ ഓരോന്നിലും ഇംഗ്ളീഷിൽ നിന്നും ഫ്രഞ്ചിലേക്ക്, അറബിക്കിൽ നിന്നും സ്പാനിഷിലേക്ക്, റഷ്യനിൽ നിന്നും ചൈനീസിലേക്ക് എന്നിങ്ങനെ അനവധി തർജമയുടെ ആവശ്യകതയുണ്ട്. ഇതിന് മാത്രമായി തർജമക്കാരുടെ ഒരു വലിയ സംഘം ഐക്യരാഷ്ട്ര സഭയിലുണ്ട്. മറ്റുള്ള എല്ലാ പ്രൊഫഷനലുകളെക്കാളും കൂടുതലാണ് ഇവരുടെ ശന്പളം.
 
പ്രസംഗിക്കുന്ന ആളെ കാണാൻ പറ്റുന്ന, അവരുടെ ശബ്ദം നേരിട്ട് ചെവിയിലേക്ക് ഇയർ ഫോൺ വഴി എത്തുന്ന – എന്നാൽ മറ്റൊരു ഒച്ചയും അങ്ങോട്ട് എത്താത്ത കാബിനിൽ ഇരുന്നാണ് ഇവർ പ്രസംഗങ്ങൾ തർജമ ചെയ്യുന്നത്. ഏറെ പ്രധാനപ്പെട്ട പ്രസംഗങ്ങൾ ആണെങ്കിൽ അതിൻറെ കോപ്പി മുൻ‌കൂർ വാങ്ങും. പറ്റിയാൽ പ്രസംഗിക്കുന്നവരോട്, അവരുടെ ഉച്ചാരണ രീതി മനസ്സിലാക്കാൻ കുറച്ചു നേരം മുൻകൂട്ടി സംസാരിക്കും. വലിയ സമ്മേളനങ്ങൾ നടക്കുന്പോൾ സ്റ്റേജിന്റെ എതിർഭാഗത്ത് ബാൽക്കണി പോലുള്ള സ്ഥലത്ത് ഗ്ലാസ്സ് ബോക്സുകളിൽ നോക്കിയാൽ ഇവരെ കാണാം. ഓരോ ഭാഷക്കും ഓരോ ബോക്സ് ഉണ്ടാകും, ഓരോ ബോക്സിലും രണ്ടു പേരും.
 
ഒരാൾക്ക് പല ഭാഷകളിൽ പ്രാവീണ്യമുണ്ടെങ്കിലും മാതൃഭാഷയിലേക്ക് മാത്രമേ തർജമ ചെയ്യാവൂ എന്നാണ് നിയമം. അതായത് എനിക്ക് ഇംഗ്ലീഷും മലയാളവും അറിയാമെങ്കിലും ഇംഗ്ളീഷ് പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്യാനല്ലാതെ മലയാളം ഇംഗ്ളീഷിലേക്ക് തർജമ ചെയ്യാനുള്ള അനുമതിയില്ല. കഥകളിപ്പദം പാടുന്നതു പോലെ മാറിമാറിയാണ് തർജമ ചെയ്യുന്നത്, ഒരാൾ ഒറ്റയടിക്ക് പതിനഞ്ചു മിനിട്ടിൽ കൂടുതൽ തർജമ ചെയ്യാൻ പാടില്ല.
 
മലയാളം മീഡിയം ആണെങ്കിലും ബ്രിട്ടീഷുകാരുടെയും അമേരിക്കക്കാരുടേയും ഇംഗ്ലീഷ് മാത്രമല്ല ജപ്പാൻകാരുടെയും ചൈനക്കാരുടെയും ഫ്രഞ്ചുകാരുടെയും ബംഗാളികളുടെയും നൈജീരിയക്കാരുടെയും കൊളംബിയക്കാരുടെയും ഉൾപ്പെടെ ചുരുങ്ങിയത് ഇരുപത്തിയഞ്ചു തരം ഇംഗ്ളീഷ് ഉച്ചാരണങ്ങൾ എനിക്കിപ്പോൾ മനസ്സിലാകും. അതുകൊണ്ടു തന്നെ പലപ്പോഴും ഇത്തരം ആളുകളുടെ പ്രസംഗം തർജമ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അത് കുളമാകുമെന്ന് ഉറപ്പുള്ളതിനാൽ ഞാനൊരിക്കലും അത് സമ്മതിച്ചിട്ടില്ല, ചെയ്തിട്ടുമില്ല. സ്റ്റേജിൽ കയറി പുരുഷാരത്തിൻറെ മുന്നിൽ നിന്ന് തർജമ ചെയ്യുന്നവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അതിൽ തെറ്റ് പറ്റുന്നവരോട് സഹതാപവും.
 
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സ്വന്തം പാർട്ടി നേതാക്കന്മാർക്ക് വേണ്ടി തർജമ ചെയ്യുന്ന രീതി വിട്ട് എല്ലാ കാലത്തും പ്രൊഫഷണലായി തർജമ ചെയ്യുന്നവരുടെ സംഘം ഉണ്ടാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. (വലിയ താമസമില്ലാതെ കൃത്രിമ ബുദ്ധി ഇതെല്ലാം ഏറ്റെടുക്കും എന്നതിനാൽ ഇതൊരു തൊഴിലായി എടുക്കാൻ ഞാൻ ആരോടും പറയില്ല).
ഇതൊന്നും അറിയാതെ സ്റ്റേജിൽ നിന്നു വിയർക്കുന്ന പാവം തർജമക്കാരെ കുറ്റം പറയുന്നവർ ഈ വിഷയത്തിൽ യാതൊരു അറിവോ പരിചയമോ ഇല്ലാത്തവരായതുകൊണ്ട് വിശാല മനസ്കനായ ആശാൻ അവരോട് ക്ഷമിച്ചിരിക്കുന്നു!
 
മുരളി തുമ്മാരുകുടി

Leave a Comment