പൊതു വിഭാഗം

മലബാറിലെ “വെള്ളപ്പൊക്കം”

അലക്‌സാണ്ടറുടെ വരവു തൊട്ട് കാർഗിൽ വരെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും ചരിത്രവും ഭൂമിശാസ്ത്രവും നമുക്കറിയാം. നമ്മുടെ ചരിത്രപുസ്തകങ്ങൾ ഒരു പരിധി വരെ യുദ്ധങ്ങളുടെ കൂടി ചരിത്രമാണ്.

എന്നാൽ രണ്ടു സഹസ്രാബ്ദത്തിലെ യുദ്ധചരിത്രം ഓർത്തിരിക്കുന്ന നമ്മോട് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലുണ്ടായ ദുരന്തങ്ങളുടെ ചരിത്രം ചോദിച്ചാൽ ബബ്ബബ്ബ… കാരണം ദുരന്തങ്ങൾ ആരും എഴുതി സൂക്ഷിക്കാറോ കുട്ടികളെ പഠിപ്പിക്കാറോ ഇല്ല. ചരിത്രത്തിൽ നിന്നും പഠിക്കാത്തവർ ചരിത്രം ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണെന്ന തത്വശാസ്ത്രം യുദ്ധങ്ങളുടെ കാര്യത്തേക്കാൾ ദുരന്തങ്ങളുടെ കാര്യത്തിലാണ് കൂടുതൽ സത്യമായിരിക്കുന്നത്. സുനാമിയോ വെള്ളപ്പൊക്കമോ ഒരു പ്രദേശത്ത് ഒരിക്കലുണ്ടായാൽ അത് ആവർത്തിക്കപ്പെടും എന്നത് ഉറപ്പാണ്. ഭൂമികുലുക്കം പോലുള്ള സംഭവങ്ങൾ ശാസ്ത്രീയമായ കൃത്യതയോടെയാണ് തിരിച്ചുവരുന്നതും. എന്നാൽ ദുരന്തങ്ങളുടെ കാര്യം, അത് ഒരു വലിയ ദുരന്തമാണെങ്കിൽ പോലും, ഒരു തലമുറക്കകം സമൂഹം മറന്നുപോകും. അപ്പോൾ പിന്നെ ചെറിയ ദുരന്തങ്ങളുടെ കാര്യം പറയാനുമില്ലല്ലോ. കേരളത്തിൽ കഴിഞ്ഞ അറുപത് വർഷം നടന്നിട്ടുള്ള വെടിക്കെട്ടപകടം മുതൽ ബോട്ടപകടം വരെ എന്തും ഇന്നോ നാളെയോ ആവർത്തിച്ചാൽ അതിശയിക്കേണ്ട.

എന്നാൽ ഒരു തലമുറക്ക് അപ്പുറത്തേക്ക് കേരളത്തിലെ ആളുകളെ ചിന്തിപ്പിച്ച ദുരന്തമായിരുന്നു “തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കം”. മലയാള വർഷം ആയിരത്തി തൊണ്ണൂറ്റിയൊൻപതിൽ (1924 AD) ആണ് ഇതുണ്ടായത്. കേരളത്തിലെ മലനാട് മുതൽ തീരപ്രദേശം വരെ ഇത് വലിയ നാശം വിതച്ചു. മൂന്നാർ നഗരം വെള്ളത്തിനടിയിലായി. അന്ന് തകർന്ന മൂന്നാറിലെ റയിൽവേ സംവിധാനം പിന്നീട് പുനരുജ്ജീവിച്ചിട്ടേയില്ല. ആലുവയിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കാലടി – മലയാറ്റൂർ വഴിയുള്ള റോഡ് അപ്പാടെ ഉപേക്ഷിക്കേണ്ടി വന്നു. തീരപ്രദേശങ്ങളിൽ വെള്ളം പൊങ്ങി, അനവധി വീടുകൾ നശിച്ചു, ആൾനാശവും അതിലേറെ കന്നുകാലികളുടെ നാശവുമുണ്ടായി.

തൊണ്ണൂറ്റൊമ്പതിലെ പോലെ ഒരു വെള്ളപ്പൊക്കം ഇനിയും കേരളത്തിൽ ഉണ്ടാകുമെന്നത് ഉറപ്പാണ്, അതിന്റെ ആഘാതം അന്നത്തേതിലും രൂക്ഷമായിരിക്കുമെന്നും. കാരണം അന്നത്തേതിലും പല മടങ്ങാണ് ഇന്ന് കേരളത്തിലെ ജനസാന്ദ്രത. ആളുകൾ നൂറു വർഷം മുമ്പത്തേതിനേക്കാൾ അതി സമ്പന്നരും. പുഴയോരത്തും കായലോരത്തും പാടം നികത്തിയും കണ്ടൽക്കാട് വെട്ടിയും വീടും സ്ഥാപനങ്ങളും ഉണ്ടാക്കുക എന്നത് ഇപ്പോൾ ഹോബിയാണ് മലയാളികൾക്ക്.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എവിടെ വരെ എത്തിയിരുന്നു എന്നതിനെപ്പറ്റിയുള്ള ഒരു പഠനം നടത്തി അവിടുത്തെ ഇപ്പോഴത്തെ ജനസാന്ദ്രതയും ഭൂവിനിയോഗവും കണക്കിലെടുത്ത് ഒരു ദുരന്ത പ്രവചന മാപ് ഉണ്ടാക്കണമെന്ന ആശയം ഞാൻ പലരോടും പങ്കുവെച്ചിട്ടുണ്ട്. ഡസൻ കണക്കിന് എഞ്ചിനീയറിംഗ് കോളേജുകളുള്ള കേരളത്തിൽ ഏതെങ്കിലും ഒരു കോളേജിലെ അഞ്ചു കുട്ടികൾ വിചാരിച്ചാൽ ചെയ്യാവുന്ന കാര്യമേയുള്ളു. അന്ന് വെള്ളം പൊങ്ങിയതിന്റെ അടയാളങ്ങൾ ക്ഷേത്രത്തിലും പള്ളികളിലുമൊക്കെയായി ഇപ്പോഴും കാണാം.

തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കം തിരുവിതാംകൂറിനെ എങ്ങനെ ബാധിച്ചു എന്നാണ് ഞാൻ കൂടുതൽ അറിഞ്ഞിരുന്നതും പഠിച്ചതും. തകഴിയുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ അതിലെ മാനുഷിക ദുരന്തം വരച്ചു കാട്ടുകയും ചെയ്തിരുന്നു. മലബാർ അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാൽ അതിനെപ്പറ്റി അധികം ചരിത്രമോ സാക്ഷ്യങ്ങളോ ഇല്ലായിരുന്നു.

എന്നാൽ അവിയലിന്റെ പ്രകാശന വേളയിൽ നസീനയുടെ (Naseena Methal) പിതാവ് “വെള്ളപ്പൊക്കം” എന്ന കൃതി എനിക്ക് സമ്മാനിച്ചു. അദ്ദേഹവും സുഹൃത്തും കൂടി എഡിറ്റ് ചെയ്ത അരീക്കോട് പഞ്ചായത്ത് പ്രസിദ്ധീകരിച്ച മുണ്ടമ്പറ ഉണ്ണി മമ്മദിന്റെ കൃതിയാണ് വെള്ളപ്പൊക്കം. ഈശൽ കവിതാ രൂപത്തിൽ വെള്ളപ്പൊക്കം എവിടെയൊക്കെ എന്തൊക്കെ അപകടങ്ങൾ വരുത്തി എന്ന് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തെപ്പറ്റി പഠിക്കാനാഗ്രഹിക്കുന്നവർക്ക്
ഈ പുസ്തകം ഒരു അമൂല്യനിധിയാണ്. ഏതൊക്കെ ഗ്രാമങ്ങൾ, അങ്ങാടികൾ, കോവിലകങ്ങൾ, വീടുകൾ, ഒക്കെ വെള്ളത്തിലായി എന്ന് പുസ്തകം പറയുന്നുണ്ട്. ഈ സ്ഥലങ്ങളൊക്കെ ഒന്ന് സന്ദർശിച്ച് ഒരു ജി പി എസ് കോർഡിനേറ്റ് എടുത്ത് മാപ് ചെയ്താൽ വളരെ എളുപ്പത്തിൽ വെള്ളപ്പൊക്കത്തിന്റെ ഒരു മലബാർ ചിത്രം കിട്ടും. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ പറ്റി ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒരുപക്ഷെ ഇതേ ബാക്കി ഉണ്ടാവാൻ വഴിയുള്ളൂ. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഒക്കെ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

പുസ്തകം പ്രസിദ്ധീകരിച്ച അരീക്കോട് പഞ്ചായത്തിനും അത് സമ്മാനിച്ച നസീനയുടെ ബാപ്പ കെ എം അബ്ദുള്ളക്കും നന്ദി!

Leave a Comment