പൊതു വിഭാഗം

മറക്കാനാവാത്ത യാത്ര

സ്വീഡനിലെ മാൽമോയിലുള്ള വേൾഡ് മാരിടൈം യൂണിവേഴ്സിറ്റിയിൽ ഒരു പ്രഭാഷണത്തിന് പോകുകയായിരുന്നു ഞാൻ. ഡെന്മാർക്കിലെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വിമാനമിറങ്ങി അവിടെ നിന്നും കോപ്പൻഹേഗൻ നഗരത്തിലെത്തി സ്വീഡനിലേക്ക്‌ പോകുന്ന ട്രെയിനിൽ വേണം മാൽമോയിലേക്ക് പോകാൻ.

ജനീവയിൽ നിന്നും രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ യാത്രയാണ്. യൂറോപ്പിനകത്തുള്ള യാത്രകളിൽ ഇപ്പോൾ വിമാനക്കമ്പനികൾ ഭക്ഷണമൊന്നും തരില്ല. അതുകൊണ്ടുതന്നെ കോപ്പൻഹേഗനിൽ എത്തിയപ്പോൾ നല്ല വിശപ്പുണ്ട്. റെയിൽവേ സ്റ്റേഷനിൽ മക് ഡൊണാൾഡിൽ ചെന്ന് ഒരു മുട്ടൻ സ്നാക്ക്സ് ബോക്സ് വാങ്ങിയാണ് ഞാൻ ട്രെയിൻ പിടിക്കാനെത്തിയത്.

സ്റ്റേഷനിൽ പതിവില്ലാത്ത തിരക്ക്. എന്റെയടുത്ത് വന്ന് ഭാഷ അറിയാത്ത പലരും “മാൽമോ ട്രെയിൻ?” എന്നു ചോദിക്കുന്നുണ്ട്. ഞാൻ യെസ് പറഞ്ഞു.

മാൽമോക്കുള്ള ട്രെയിൻ വന്നു. ഞാൻ ട്രെയിനിൽ കയറി ഇരിപ്പുറപ്പിച്ചു. മുൻപേ എന്റടുത്തു വന്നു സംശയം ചോദിച്ചവരും കൂടെക്കയറി. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ശബ്ദശല്യമില്ലാതെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രത്യേക കമ്പാർട്ട്മെന്റാണത്. ഇതിൽ സംസാരിക്കാനോ ഫോൺ ചെയ്യാനോ പാടില്ല. ഞാൻ ഒറ്റക്കായതിനാൽ അതൊരു പ്രശ്നമല്ല.

കോപ്പൻഹേഗനിൽ നിന്നും മാൽമോക്ക് അധികം ദൂരമില്ല. കടലിനടിയിലൂടെ ഒരു തുരങ്കം. ഏറിയാൽ ഇരുപത് മിനിറ്റ്. എന്റെ എതിർ ഭാഗത്തിരിക്കുന്നത് നാലു കുട്ടികളടങ്ങുന്ന ഒരു മുസ്ലിം കുടുംബമാണ്. ഞാൻ സ്നാക്ക്സ് ബോക്സ് തുറന്നതും കുട്ടികൾ എന്റെ നേരെ നോക്കി. പത്തിന് താഴെയാണ് എല്ലാ കുട്ടികളുടെയും പ്രായം. ഏറ്റവും ഇളയത് കഷ്ടിച്ച് രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അവൾ എണീറ്റ് എന്റെയടുത്ത് വന്ന് ഭക്ഷണത്തിന് കൈനീട്ടി.

ഇന്ത്യയിലാണെങ്കിൽ മറ്റുള്ളവരുടെ കുട്ടികളോട് അടുപ്പം കാണിക്കുന്നതും അവരുമായി ഭക്ഷണം പങ്കുവെക്കുന്നതും സാധാരണമാണ്. എന്നാൽ യൂറോപ്പിൽ ഇത് പതിവില്ല. അതുകൊണ്ടുതന്നെ എനിക്ക് മനസ്സിലായി ഇത് യൂറോപ്പിൽ നിന്നുള്ള കുടുംബമല്ല എന്ന്.

പെട്ടെന്നു തന്നെ എനിക്ക് ചിത്രം വ്യക്തമായി. സിറിയയിൽ നിന്നും അഭയാർത്ഥികൾ യൂറോപ്പിലേക്ക് വൻതോതിൽ കുടിയേറുന്ന സമയമാണ്. അവരാണ് ഭാഷ അറിയാതെ എന്റടുത്ത് ‘മാൽമോ?’ എന്നു ചോദിച്ചത്. ആ കുട്ടികളാണ് എന്റെ മുന്നിലിരിക്കുന്നത്. ഒന്നുകൂടി ഉറപ്പു വരുത്താനായി ഞാൻ അമ്മയോട് ചോദിച്ചു, “ഞാനിത് കുട്ടികൾക്ക് കൊടുത്തോട്ടെ?” “ഇത് ഹലാൽ ആണോ?” എന്ന് അമ്മ ചോദിച്ചു. സത്യത്തിൽ അത് ഹലാലാണോ എന്നെനിക്കറിയില്ല. പക്ഷെ, വിശന്നിരിക്കുന്ന ആ കുട്ടികൾ എന്ത് ഭക്ഷണം കഴിച്ചാലും അവരോട് ദൈവം പൊറുക്കുമെന്ന് എനിക്കുറപ്പുണ്ട്.

‘ഹലാൽ’ എന്നു പറഞ്ഞ് ആ വലിയ സ്നാക്ക്സ് ബോക്സ് ഞാനാ കുട്ടികൾക്ക് കൊടുത്തു. കമ്പാർട്ട്മെന്റിൽ ആകെ ഇരുപതോളം കുട്ടികളുണ്ട്. ആ അമ്മ ഞാൻ കൊടുത്ത പൊതിയിലെ ഭക്ഷണം എല്ലാവർക്കുമായി പകുത്തുകൊടുത്തു. എന്റെ ചെറുപ്പത്തിൽ ഒരു മുട്ട പത്തായി മുറിച്ച് എല്ലാവർക്കുമായി പങ്കു വെച്ചിരുന്നത് ഞാനോർത്തു.

സ്വന്തം രാജ്യത്തുനിന്ന് ഓടിപ്പോരേണ്ടി വരിക എന്നത് എത്ര ദുഃഖകരമാണ്. നാലായിരം വർഷത്തെ സാംസ്‌കാരിക പാരമ്പര്യമുള്ള നാടാണ് സിറിയ. പത്തു വർഷം മുൻപ് വരെ നമ്മളെക്കാളും സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസ അവസരങ്ങളുമുണ്ടായിരുന്ന രാജ്യം. അവിടെ ഡോക്ടറായിരുന്ന അമ്മയ്ക്കും അധ്യാപകനായിരുന്ന അച്ഛനുമാണ് ഭാഷ അറിയാത്ത അന്യ രാജ്യത്ത് ഒരു അപരിചിതന്റെ മുന്നിൽ കുട്ടികൾ വിശന്ന് കൈനീട്ടുന്നത് കാണേണ്ടിവന്നത്.

ഈ ലോകത്ത് നമ്മളെല്ലാം അഭയാർത്ഥികളാണ്. ഏതു കാലത്ത്, എവിടെ നിന്ന്, എങ്ങോട്ടോടി എന്നു മാത്രം നോക്കിയാൽ മതി. നൂറുവർഷമായില്ല, യൂറോപ്പിലെ ആളുകൾ നാലുപാടും ഓടിയിട്ട്. അതുകൊണ്ടുതന്നെ ഒരു നാട്ടിൽ നിന്നും മറുനാട്ടിൽ എത്തുന്നവരെ ആരെയും സന്തോഷത്തോടെയും ബഹുമാനത്തോടെയും വേണം നമ്മൾ സ്വീകരിക്കാൻ. അവരുടെ ആത്മാഭിമാനം മുറിപ്പെടുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല.

ഈ തലമുറയിൽ യുദ്ധം മൂലമോ ദുരന്തം മൂലമോ നാടുവിട്ട് ഓടിപ്പോകേണ്ടിവരുന്നില്ല എന്നത് നമ്മുടെ മിടുക്കല്ല, ഭാഗ്യമാണ്.

എന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവൻ ആ അധ്യാപകന്റെ കൈയിൽ വെച്ചുകൊടുത്തിട്ടാണ് ഞാൻ മാൽമോയിൽ തീവണ്ടിയിറങ്ങിയത്.

Leave a Comment