പൊതു വിഭാഗം

പ്രണയവും പക്വതയും!

ഒരിക്കൽ ഒരു വിഷയത്തിൽ പോസ്റ്റിട്ടാലുടൻ ആ വിഷയം വീണ്ടും എഴുതുന്ന രീതി ഈ കോലോത്ത് ഇല്ല. ഇന്ന് ഞാനത് തെറ്റിക്കുകയാണ്.
 
എൻറെ മുൻ തലമുറയെ സംബന്ധിച്ചിടത്തോളം മക്കൾ വിവാഹക്കാര്യത്തിൽ എടുക്കുന്ന തീരുമാനം മാതാപിതാക്കൾക്ക് ശരിയായി തോന്നിയാൽ പോലും ആ തീരുമാനമെടുത്തത് മക്കളാണ് എന്ന ഒറ്റക്കാരണത്താൽ ഉടക്കു വെയ്‌ക്കുമായിരുന്നു.
 
എന്നാൽ എൻറെ തലമുറ അങ്ങനെയല്ല.
‘പ്രണയത്തെ ഞങ്ങൾ എതിർക്കുന്നില്ല. ഈ കാണുന്നതിൽ അധികവും പ്രണയമല്ല. എന്താണ് പ്രണയം, എന്താണ് കാമം എന്നറിയാനുള്ള പ്രായവും പക്വതയും ഈ ഓടിപ്പോകുന്നവർക്ക് ആയിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതിനെ എതിർക്കുന്നത്.’
ഇതാണ് ലൈൻ. ഒറ്റ നോട്ടത്തിൽ ശരിയും പ്രത്യക്ഷത്തിൽ പുരോഗമനപരവുമാണ്.
 
ഇത് ന്യായമല്ല. പുരോഗമനപരവുമല്ല.
 
പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും (ഈ പ്രായപൂർത്തി എത്ര വയസ്സാണ് എന്നൊക്ക നമുക്ക് ഡിബേറ്റ് ചെയ്യാം), സ്വന്തം ഇഷ്ടത്തിനനുസരിച്ച് പങ്കാളികളെ കണ്ടെത്തുന്നതാണ് ഈ നൂറ്റാണ്ടിന് ചേർന്ന രീതി. ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും അതാണ് ചെയ്യുന്നത്.
 
സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പക്വത നിങ്ങളുടെ മക്കൾക്ക് ആയിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അവർക്ക് വിവാഹ ജീവിതത്തിന് പക്വതയായിട്ടില്ല എന്നതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ പക്വതയില്ലാത്തവർക്ക് ‘എന്നാൽ ഞങ്ങൾ പക്വത ഉള്ളവർ ഒരു പങ്കാളിയെ കണ്ടുപിടിച്ചു കൊടുത്തേക്കാം’ എന്ന വിശാലമനസും വേണ്ട. മക്കൾക്ക് പക്വത വന്നിട്ട് പതുക്കെ തിരഞ്ഞെടുത്താൽ മതി പങ്കാളിയെ എന്നുവെക്കണം.
 
ഒരു കാര്യം കൂടി പറയാം, ഈ പക്വത എന്ന സാധനം പുറമേ നിന്നും ഉണ്ടാക്കി കൊടുക്കാവുന്ന ഒന്നല്ല. പല കാര്യങ്ങളിൽ തീരുമാനങ്ങളെടുത്ത് സ്വയം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ്. അതുകൊണ്ട് സ്വന്തം പങ്കാളിയെ കണ്ടുപിടിക്കാനുള്ള കാര്യത്തിൽ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുക. അവരുടെ തീരുമാനങ്ങൾ ചർച്ച ചെയ്യുക. നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവരുടെ തീരുമാനം തെറ്റാണെന്ന് തോന്നിയാൽ പറയുക. അപ്പോഴും ഒരു കാര്യം ആദ്യമേ സമ്മതിക്കണം. ‘നിങ്ങളുടെ തീരുമാനം തെറ്റായത് കൊണ്ട് ഇനി ഞങ്ങൾ തീരുമാനം എടുക്കും എന്നല്ല. നിങ്ങളുടെ ഈ തീരുമാനം തെറ്റാണെന്നാണ് ഞങ്ങളുടെ അഭിപ്രായം, പക്ഷെ ഇതാണെങ്കിലും മറ്റൊന്നാണെങ്കിലും തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.’ ഈ ഗ്രൗണ്ട് റൂൾ അംഗീകരിച്ചാൽ ചർച്ച ആകാം, ഒളിച്ചോട്ടം വേണ്ടി വരില്ല.
ഈ ഒളിച്ചോടുന്നവരിൽ അധികം പേരും സ്നേഹമല്ല, കാമത്താൽ പ്രചോദിതരാണ്. കാര്യം സാധിച്ചു കഴിഞ്ഞാൽ രണ്ടും രണ്ടു വഴിക്കാകും, എന്നതാണ് മറ്റൊരു ലൈൻ.
 
ഇതിൽ സത്യമുണ്ടെങ്കിലും കുറ്റമൊന്നുമില്ല.
 
പതിനഞ്ചു വയസ്സായാൽ നമ്മുടെ ശരീരം ലൈംഗികതയുടെ കാര്യത്തിൽ പൊതുവെ ‘പ്രായപൂർത്തി’ ആയിക്കഴിഞ്ഞു. മനുഷ്യകുലത്തെ നിലനിർത്താൻ പ്രകൃതി നൽകിയ ഹോർമോണുകൾ നമ്മുടെ തലച്ചോറിനെ നിയന്ത്രിച്ചു തുടങ്ങും. ഭൂരിഭാഗം ആളുകൾക്കും എതിർലിംഗത്തിലുള്ളവരോട് ആകർഷണം തോന്നും. അത് പ്രകൃതി നിയമമാണ്.
 
ലോകത്ത് പലയിടങ്ങളിൽ ഈ പ്രായത്തിൽ തന്നെ കൗമാരപ്രായക്കാർ ലൈംഗികമായി ഇടപെടാനും പരീക്ഷണങ്ങൾ നടത്താനും തുടങ്ങും. മറ്റ് പലയിടങ്ങളിലും (ഇന്ത്യയിലുൾപ്പെടെ) അച്ഛനമ്മമാർ കുട്ടികളെ വിവാഹം കഴിപ്പിക്കും.
 
കേരളത്തിൽ ഇത് രണ്ടുമില്ല. വിവാഹ പ്രായം കൂടിക്കൂടിയും ലൈംഗിക വളർച്ചയുടെ പ്രായം കുറഞ്ഞുകുറഞ്ഞും വരുന്നു. കുട്ടികളിൽ ലൈംഗിക വളർച്ച എത്തുകയും അവർക്ക് സമൂഹത്തിന്റെ എതിർപ്പില്ലാതെ ലൈംഗികമായി ഇടപെടാൻ അവസരം കിട്ടുന്നതും തമ്മിലുള്ള പ്രായത്തിന്റെ അന്തരം നോക്കിയാൽ അതിൻറെ ലോക റെക്കോർഡ് ഇപ്പോൾ കേരളത്തിനായിരിക്കും.
 
അതിൻറെ പ്രതിഫലനമാണ് മൊബൈൽ ഫോണുകളിലൂടെ പോണോഗ്രഫിയായി ഒഴുകുന്നത്, അതാണിപ്പോൾ ഒളിഞ്ഞു നോട്ടവും ബസിനുള്ളിലെ ചിക്കൻ വർക്കും ആയി മാറുന്നത് (ഈ പണിക്കിറങ്ങുന്നത് കൗമാരക്കാർ മാത്രമല്ല). ശരീരത്തിന് പ്രായമായിക്കഴിഞ്ഞാൽ പങ്കാളികളെ തേടുന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. അവസരം കിട്ടുന്പോഴെല്ലാം അത്യാവശ്യം ലൈംഗിക പരീക്ഷണങ്ങൾ ചെയ്യുന്നതും ധാർമ്മികമായ കുറ്റമല്ല. നമ്മൾ അങ്ങനെ ആക്കിവെക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇത് ഒളിച്ച് ചെയ്യേണ്ടി വരുന്നത്. അങ്ങനെയാണ് അവർ ബീച്ചിൽ കുടപിടിച്ചിരിക്കുന്നതും ലോഡ്ജിൽ പോകുന്നതും. അതുകൊണ്ടാണ് അവരെ ഉപദ്രവിക്കാൻ സദാചാര പോലീസിനും മുതലെടുക്കാൻ സാമൂഹ്യ ദ്രോഹികൾക്കും അവസരം ലഭിക്കുന്നത്. കൗമാരപ്രായം കഴിഞ്ഞ കുട്ടികളിൽ ഇതെല്ലാം സ്വാഭാവികമാണ്. ഇതൊന്നും പ്രണയമല്ല, ഇതൊന്നും വിവാഹത്തിൽ എത്തിച്ചേരാനുള്ളതല്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നമുക്കുള്ളൂ. ഇത് പ്രകൃതി നിയമവും മനുഷ്യ നിയന്ത്രണങ്ങളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ പ്രകൃതിയേ ജയിക്കൂ. പ്രകൃതിയേ ജയിക്കാവൂ, അല്ലെങ്കിൽ മനുഷ്യകുലം അന്യംനിന്ന് പോകും.
 
ഇത്തരം ഒളിച്ചോട്ടവും തിരിച്ചോട്ടവും വിവാഹവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. സ്വന്തമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാകുന്നതിന് മുൻപ് ആൺകുട്ടിയും പെൺകുട്ടിയും എത്ര ‘പക്വത’ വന്നാലും വിവാഹജീവിതത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാണ് ബുദ്ധി. ആദ്യം തൊഴിൽ നേടുക, സ്വന്തമായി വരുമാനം ഉണ്ടാക്കുക, പറ്റിയാൽ വീട്ടിൽ നിന്നും മാറി താമസിക്കുക. അതുകഴിഞ്ഞാൽ പ്രേമം, പ്രണയം, അല്ലിക്ക് ആഭരണം വാങ്ങൽ, വിവാഹം എന്തുമാകാം.
 
ഇങ്ങനെയെല്ലാം സ്വാതന്ത്ര്യം കൊടുത്താൽ വലിയ പ്രശ്നമാവില്ലേ എന്നതാണ് കൂടുതൽ ആളുകളുടേയും ചിന്ത. ഒളിച്ചോടിയ കുറച്ചു പേർക്കുണ്ടായ ദുരനുഭവം എല്ലാവർക്കും അറിയാം. അത് ഉദാഹരിച്ചാണ് പലപ്പോഴും ഈ സ്വാതന്ത്ര്യത്തെ എതിർക്കുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്പോൾ വ്യക്തികൾ എന്ന നിലക്കും സമൂഹം എന്ന നിലക്കും തെറ്റുകൾ സംഭവിക്കും. നമ്മുടെയും മറ്റുള്ളവരുടെയും തെറ്റിൽ നിന്നും കൂടിയാണ് നമ്മൾ ശരിയായ തീരുമാനങ്ങളെടുക്കാൻ പഠിക്കുന്നത്, അല്ലാതെ എല്ലാക്കാലത്തും മറ്റുള്ളവർ നമുക്ക് വേണ്ടി തീരുമാനം എടുത്തിട്ടല്ല. 1930 കൾ വരെ ഇന്ത്യൻ ആർമിയിൽ ഇന്ത്യക്കാരെ ഓഫിസർമാരായി നിയമിക്കാറില്ല. അതിനുള്ള കഴിവും പക്വതയും ഇന്ത്യക്കാർക്കില്ല എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ചിന്ത. അന്ന് ബ്രിട്ടീഷ് ആർമിയിൽ ഇൻഡ്യനൈസേഷൻ എന്നൊരു പരിപാടി കൊണ്ടുവന്നു. മിക്കവാറും ബ്രിട്ടീഷുകാരും ധാരാളം ഇന്ത്യക്കാരും അതിനെ എതിർത്തു. എന്നിട്ടിപ്പോൾ എന്തായി, ലോകത്തെ മുൻനിര ആർമികളിൽ ഒന്ന് നമ്മുടേതാണ്, അവിടെ ഒരു വിദേശി ഓഫിസറും ഇല്ല. ബ്രൂണൈയിലും ഒമാനിലും ജോലി ചെയ്തിരുന്ന കാലത്ത് ബ്രൂണൈനൈസേഷനെയും ഒമൈൻസേഷനെയും എതിർത്തിരുന്ന അനവധി ഇന്ത്യൻ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരോട് ഞാൻ ഈ ഇൻഡ്യനൈസേഷന്റെ കഥ പറഞ്ഞു കൊടുക്കാറുണ്ട്. ഇന്ത്യക്കാർക്ക് ഓഫിസറാകാൻ കഴിവില്ല എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്തിന് നൂറു വർഷം പോലും പഴക്കമില്ല എന്നത് അവരെ ഞെട്ടിക്കാറുണ്ട്.
 
ഒരു കാര്യം കൂടി പറയട്ടെ. അച്ഛനും അമ്മയും സമൂഹവും ജ്യോത്സ്യനും കൂടി പക്വമായി എടുത്ത തീരുമാനങ്ങൾക്കുള്ളിൽ കിടന്ന് ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരംശം പോലും വരില്ല ഈ ഒളിച്ചോട്ടക്കാരുടെ ദുരിതങ്ങൾ. നമ്മുടെ ചുറ്റിലുമുണ്ട് ഉദാഹരണങ്ങൾ. അറേഞ്ച്ഡ് മാരേജിനുള്ളിൽ നടക്കുന്ന ലൈംഗികവും അല്ലാതെയുമുള്ള അക്രമങ്ങൾ മൂടിവെക്കുകയും സ്വയം തീരുമാനങ്ങൾ എടുക്കുന്നവർക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങൾ പർവതീകരിച്ചു കാണിക്കുകയും ചെയ്യേണ്ടത് ഇത്തരം പിന്തിരിപ്പൻ ആചാരങ്ങൾ കൊണ്ടുനടക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ താങ്ങിപ്പിടിക്കേണ്ട ഉത്തരവാദിത്തം മിലേനിയൽസിനില്ല, ബൂമറാണെങ്കിലും എനിക്കുമില്ല.
 
മുരളി തുമ്മാരുകുടി

Leave a Comment