പൊതു വിഭാഗം

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…

പോളണ്ടിൽ കഴിഞ്ഞ പത്തു ദിവസമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. സമീപകാല ചരിത്രത്തിൽ ഇല്ലാത്തത്ര ചൂടും കാലാവസ്ഥ ബന്ധിത ദുരന്തങ്ങളും ഉണ്ടായ വർഷമായിരുന്നു 2018. ജപ്പാനിലും അമേരിക്കയിലും തുടങ്ങി വെള്ളപ്പൊക്കം മുതൽ കാട്ടുതീ വരെ എത്രയോ ദുരന്തങ്ങൾ. കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് ഐ പി സി സി യുടെ റിപ്പോർട്ട് വന്നത് ഈ വർഷം ഒക്ടോബറിലാണ്. കുറേ നാളായി താഴേക്കായിരുന്ന ഹരിതവാതകങ്ങളുടെ നിർഗ്ഗമനം പിന്നേയും മുകളിലേക്ക് ആണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു പറഞ്ഞത് ഡിസംബറിലും.
 
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ രാഷ്ട്രങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നു പറഞ്ഞുകൊണ്ട് ആസ്‌ട്രേലിയ മുതൽ ഇംഗ്ലണ്ട് വരെയുള്ള രാജ്യങ്ങളിൽ സ്‌കൂൾ കുട്ടികൾ പ്രതിഷേധങ്ങൾ നടത്തുന്നു.
 
എന്നിട്ടും നമ്മൾ ഇപ്പോഴും സുഖസുഷുപ്തിയിലാണ്. കാലാവസ്ഥാ വ്യതിയാനം മറ്റെവിടെയൊക്കെയോ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് ചിന്തിച്ച്, കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിർത്തേണ്ട ഉത്തരവാദിത്തം മറ്റാരുടെയോ ആണെന്ന് ചിന്തിച്ച്, പോളണ്ടിനെപ്പറ്റി ഒന്നും പറയാത്തതോ പോകട്ടെ, പോളണ്ടിൽ ഇങ്ങനെ ഒന്ന് നടക്കുന്നുണ്ടെന്ന് പോലും നമ്മുടെ മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ ചർച്ച വരുന്നില്ല.
 
എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വന്നുപോയിട്ട് മാസങ്ങൾ ആയിട്ടില്ല. അതിനെത്രയോ മുൻപ് നദികളുടെ കരയിൽ വീടുവെക്കരുതെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിരുന്നു. അന്നാരും ശ്രദ്ധിച്ചില്ല. ഇപ്പോൾ പുഴക്കരയിലെ വീടിനും സ്ഥലത്തിനും ഫ്ലാറ്റിനും ഒന്നും ആവശ്യക്കാരില്ല. നല്ല കാര്യം. അപ്പോഴാണ് കായലിനരികിലും കായൽ ദ്വീപുകൾക്കുള്ളിലും പുതിയ ഫ്ലാറ്റ് പ്രോജക്ടുകളുമായി ആളുകൾ വരുന്നത്. ശാന്ത സമുദ്രത്തിൽ കിടക്കുന്ന തുവാലു തൊട്ട് നമ്മുടെ തൊട്ടരികെ കിടക്കുന്ന മാലിദ്വീപ് വരെയുള്ള സ്ഥലങ്ങളടക്കം ലോകത്ത് ചെറിയ ദ്വീപുകളിൽ ജീവിക്കുന്നവർ അവരുടെ വീടും കുടിയും മാത്രമല്ല രാജ്യം തന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രനിരപ്പിന്റെ ഉയർച്ചയിൽ വെള്ളത്തിലാകുമോ എന്ന് ചിന്തിച്ച് പോളണ്ടിൽ കിടന്ന് നെഞ്ചത്തടിക്കുന്പോൾ നമ്മൾ ഇപ്പോഴും ഇതൊന്നും നമുക്ക് ബാധകമല്ല എന്ന രീതിയിൽ ഹർത്താലും നടത്തി ജീവിക്കുന്നു.
 
എന്താടോ നന്നാവാത്തേ…
 
മുരളി തുമ്മാരുകുടി.
 
 

Leave a Comment