പൊതു വിഭാഗം

പൊളിഞ്ഞു വീഴുന്ന ഫ്ലാറ്റുകൾ..!

ഇന്ന് മുംബൈയിൽ ഒരു കെട്ടിടം കൂടി തകർന്നുവീണു. ഓരോ മഴക്കാലത്തും മുംബൈയിൽ ഒന്നോ അതിലധികമോ ഫ്ലാറ്റുകൾ തകർന്നുവീഴും. പത്തോ അതിലധികമോ ആളുകൾക്ക് ജീവഹാനി സംഭവിക്കും. നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇതിനി കൂടിവരികയേയുള്ളു. മുംബൈയിൽ മാത്രമല്ല, ചെന്നെയിലും ഡൽഹിയിലും കൊച്ചിയിലും കേരളത്തിലൊട്ടാകെയും ഇത് സംഭവ്യമാണ്. ഇന്ത്യയിൽ ആദ്യമായി ഫ്ലാറ്റുകൾ തലപൊക്കിയത് മുംബൈയിലാണ്. അതുകൊണ്ടാണ് അവിടുത്തെ ഫ്ലാറ്റുകൾ ആദ്യം വീഴുന്നത്. ഇന്ന് ഞാൻ, നാളെ നീ!
 
ഒരു സിവിൽ എൻജിനീയർ ആയിട്ടാണ് ഞാൻ പഠനം തുടങ്ങിയത്. റോഡും പാലവും റെയിലും കെട്ടിടവും നിർമ്മിക്കുന്ന ജോലിയാണത്. നന്നായി പഠിപ്പിക്കുകയും ചെയ്തു.
പക്ഷെ ഈ നിർമ്മിച്ചുവെക്കുന്ന പാലവും കെട്ടിടവും ഒരു കാലത്ത് പൊളിക്കേണ്ടി വരുമോ?, വന്നാൽ അതെങ്ങനെ ചെയ്യാം?, ഒരു കാലത്ത് പൊളിക്കണമെന്ന് കരുതി നിർമ്മിക്കുന്ന കാലത്തേ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ എന്നൊന്നും ആരും പഠിപ്പിച്ചില്ല, ഇപ്പോൾ പഠിപ്പിക്കുന്നുമില്ല. കാരണം, നമ്മൾ നിർമ്മിക്കുന്ന വീടുകളെല്ലാം എല്ലാക്കാലത്തേക്കും നിലനിൽക്കും എന്നാണ് നിർമ്മിക്കുന്ന കാലത്ത് നമ്മൾ ചിന്തിക്കുന്നത്. ഇത് ശരിയല്ല.
 
ഇപ്പോൾ കേരളത്തിലുള്ള കെട്ടിടങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുപതാം നൂറ്റാണ്ടിലുണ്ടാക്കിയതാണ്. ചെങ്കല്ലിലും മരത്തിലും ഉണ്ടാക്കിയ വീടുകൾ മിക്കതും ഇല്ലാതായിക്കഴിഞ്ഞു. ഇന്നു നമ്മൾ കോൺക്രീറ്റിലും ഇഷ്ടികയിലും പണിതതും മാറിവരും, സംശയം വേണ്ട.
 
ഇവിടെയാണ് ഫ്ലാറ്റുകൾ നമുക്ക് പണി തരുന്നത്. നമ്മൾ ഒറ്റക്കുള്ള വീട് പണിയുന്പോൾ എപ്പോൾ വേണമെങ്കിലും നമുക്കത് പൊളിക്കാം. പക്ഷെ ഫ്ലാറ്റ് ആകുന്പോൾ എല്ലാവരുടെയും സമ്മതം വേണം. സാധാരണഗതിയിൽ ആളുകൾ ഫ്ലാറ്റിലേക്ക് താമസം മാറുന്പോൾ ഏതാണ്ട് ഒരേ സാന്പത്തികസ്ഥിതിയിൽ ഉള്ളവരാണ് എല്ലാ ഫ്ലാറ്റുകളിലും. എന്നാൽ തലമുറ മാറി വരുന്നതോടെ (മുപ്പത് വർഷത്തിൽ) കാര്യങ്ങൾ മാറിമറിയും. ഫ്ലാറ്റിൽ താമസിക്കുന്നവരുടെ സാന്പത്തികസ്ഥിതി ഉയരും, ചിലരുടേത് താഴും. കൂടുതൽ സന്പാദ്യമുള്ളവർ പുതിയ ഫ്ളാറ്റിലേക്കോ വില്ലയിലേക്കോ താമസം മാറും. സാന്പത്തിക സ്ഥിതി കുറഞ്ഞ പുതിയ താമസക്കാർ വരും. അതേസമയം ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ തീരുമാനിക്കുന്നത് ഫ്ളാറ്റിലെ ഏറ്റവും വരുമാനം കുറഞ്ഞ ആളെക്കൂടി കണക്കിലെടുത്തായിരിക്കും. അതോടെ അറ്റകുറ്റപ്പണികൾ മോശമായി വരും. ഫ്ലാറ്റിന്റെ വില പിന്നെയും കുറയും. സുരക്ഷ അവതാളത്തിലാകും. മറ്റു നാടുകളിൽ ഇടക്കിടക്ക് ബിൽഡിങ് ഇൻസ്‌പെക്ടർ വന്നു പരിശോധിച്ച് സുരക്ഷിതമല്ലെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്ന പരിപാടിയുണ്ട്. നമ്മുടെ നാട്ടിൽ ഒരിക്കൽ കെട്ടിടം പണിതാൽ പിന്നെ ഇൻസ്പെക്ഷനും ഇല്ല ഇൻസ്പെക്ടറും ഇല്ല.
 
ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ ഇനിയും രണ്ടു കുഴപ്പങ്ങൾ കൂടിയുണ്ട്. മുംബൈയിൽ ഇപ്പോൾത്തന്നെ മധ്യവർഗ്ഗത്തിന് ഫ്ലാറ്റ് കൈയിൽ ഒതുങ്ങാതായി. അപ്പോൾ ഒരു ഫ്ളാറ്റിനെ മക്കൾക്കായി മുറിച്ച് രണ്ടാക്കാൻ നോക്കും. അതല്ലെങ്കിൽ പകുതി ഭാഗം വാടകക്ക് കൊടുക്കാൻ പാകത്തിനാക്കും. അങ്ങനെ ഒറിജിനൽ പ്ലാനിൽ ഇല്ലാത്ത അനധികൃത നിർമ്മാണം നടക്കും. അതും പോരാഞ്ഞിട്ട് സന്പത്തുണ്ടാകാനോ മറ്റ് വിഷമങ്ങൾ മാറാനോ ഫ്ലാറ്റുകൾ വാസ്തുക്കാരനെ വിളിച്ചു കാണിക്കാനും മതി. അയാൾ ആകുന്ന പോലെ പോലെ ഫ്ലാറ്റിന്റെ ചുമർ തൊട്ട് ബാൽക്കണി വരെ കുത്തിപ്പൊളിപ്പിക്കും. ഇക്കാര്യത്തിൽ രണ്ടിലും എൻജിനീയർമാർ ഒന്നും ഉണ്ടാവില്ല, തോന്നിയ പോലെയാണ് കൂട്ടലും കുറക്കലും. നമ്മളാരും അയൽക്കാരന്റെ കാര്യത്തിൽ ഇടപെടാത്തതിനാൽ ഒറിജിനൽ ഡിസൈനിൽ നിന്നും ഫ്ലാറ്റ് മാറും. അങ്ങനെയങ്ങനെ അറ്റകുറ്റപ്പണികൾ ചെയ്യാതെയും അനാവശ്യപ്പണി ചെയ്തും ഫ്ലാറ്റുകളുടെ സ്ട്രക്ച്ചറൽ ഇന്റഗ്രിറ്റി നഷ്ടപ്പെടും, ഒരുദിവസം തലകുത്തി വീഴുകയും ചെയ്യും. അധികപ്പണി കാണിച്ചവരും അല്ലാത്തവരും അടിയിലാകും. രണ്ടു ദിവസത്തെ പത്ര വാർത്ത, തീർന്നു.
 
പത്തോ പതിനഞ്ചോ വർഷം കൂടി കഴിഞ്ഞാൽ ഇതൊക്കെ നാട്ടിലും സാധാരണമാകും. അതില്ലാതാവണമെങ്കിൽ ഇപ്പോൾത്തന്നെ പഴയ കെട്ടിടങ്ങൾ സ്ഥിരമായി പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു കളയാൻ വകുപ്പുണ്ടാകണം. പത്തോ ഇരുപതോ തൊഴിലാളികൾ രണ്ടു വടവും ഒരു ജെ സി ബി യും ഉപയോഗിച്ച് ആഞ്ഞു വലിച്ചാണ് ഇപ്പോൾ നാട്ടിൽ കെട്ടിടങ്ങൾ പൊളിക്കുന്നത്. പതിവ് പോലെ അത് കണ്ടു നിൽക്കാൻ നൂറു പേർ ചുറ്റും വേറെയും.
 
എംജി റോഡിൽ പത്തു നിലയുള്ള കെട്ടിടം എങ്ങനെ പൊളിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ രണ്ടു നിലക്കെട്ടിടങ്ങൾ പൊളിക്കുന്പോൾ പോലും അപകടവും മരണവും പതിവാണ്. നാല്പത് നിലയുള്ള കെട്ടിടം പൊളിക്കാൻ ഇപ്പോഴത്തെ സാങ്കേതിക വിദ്യ പോരാ. അതുകൊണ്ടുതന്നെ കെട്ടിടം നിർമ്മിക്കുന്ന എൻജിനീയറിങ് പോലെ കെട്ടിടം പൊളിക്കുന്ന എഞ്ചിനീയറിങ്ങും നമ്മുടെ കുട്ടികൾ പഠിക്കേണ്ടിയിരിക്കുന്നു. കെട്ടിടത്തിന് സ്ഥലം കാണുന്പോഴും നിർമ്മിക്കുന്പോഴും നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുന്പോഴും ഈ കെട്ടിടം ഒരു കാലത്ത് പൊളിക്കേണ്ടി വരും എന്ന ചിന്ത ഉണ്ടായാൽ കൂടുതൽ നന്നായി.
 
ഈ പറഞ്ഞതൊക്കെ ‘മുൻപെവിടെയോ കേട്ടിട്ടുണ്ടല്ലോ’ എന്നാണെങ്കിൽ സംശയം വേണ്ട. രണ്ടു വർഷം മുൻപും ഇതുപോലെ മുംബൈയിൽ കെട്ടിടം തകർന്നിരുന്നു, അന്ന് ഞാൻ തന്നെ എഴുതിയതാണ്. ശേഷം ഡൽഹിയിലും ഇതുണ്ടായി. ഇനി നാളെ കേരളത്തിൽ കെട്ടിടം വീഴുന്പോഴും മറ്റൊന്നും പുതിയതായി പറയാനില്ല.
 
മുരളി തുമ്മാരുകുടി

Leave a Comment