Uncategorized

പാക്കിസ്ഥാനിൽ ചേട്ടന് സുഖം തന്നെയാണ്.

വർഷത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഓഫീസ് റിവ്യൂവിനായി കാബൂളിലേക്ക് പോകണമെന്ന് പ്ലാനിട്ടിരുന്നെങ്കിലും അത് ജനുവരിയിൽ തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. ഡിസംബർ അവധി കഴിഞ്ഞ് തിരിച്ചെത്തി ഓഫീസിലെ കാര്യങ്ങൾ അടുക്കും ചിട്ടയുമായി ചെയ്തുവരുന്നതേയുള്ളു. അപ്പോഴാണ് കാബൂളിലെ വായൂമലിനീകരണം അതിരുകടന്ന വാർത്ത വരുന്നത്.

കാഴ്ച്ചയിൽ ഒരു ഉത്തരേന്ത്യൻ നഗരം പോലെയാണ് കാബൂളും. മഞ്ഞുകാലത്ത് വായൂമലിനീകരണവും മൂടൽമഞ്ഞും കൂടിച്ചേർന്ന് ജനജീവിതം ദുഃസഹമാകും. ഇതിന് നിരവധി കാരണങ്ങളുണ്ട്. വാഹനങ്ങളുടെ ആധിക്യം, ഗതാഗതം പതുക്കെയായതിനാൽ വാഹനങ്ങൾ ചലിക്കാതിരിക്കുകയോ ചെറിയ സ്പീഡിൽ പോകുകയോ ചെയ്യുന്പോളുണ്ടാകുന്ന പുക, പഴയ വാഹനങ്ങളും മോശം ഇന്ധനവും ഉണ്ടാക്കുന്ന പൊടി, വീടുകളിൽ ചൂടാക്കാനുള്ള സംവിധാനങ്ങൾ വേണ്ടത്രയില്ലാത്തതിനാൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളും, പഴയ വസ്ത്രങ്ങൾ കത്തിക്കുന്ന പുകയുമടക്കമുള്ള പലതും വായൂമലിനീകരണം കൂട്ടുന്നു. ഡൽഹിയിൽ ചെറുകിട വ്യവസായങ്ങൾ, ഖരമാലിന്യത്തിലെ അഗ്നിബാധ, കർഷകർ പാടത്തു തീയിടുന്നത് എന്നിവയെല്ലാം വായൂമലിനീകരണം കൂട്ടുന്നു എന്നാണ് വിലയിരുത്തുന്നത്. കാബൂളിൽ കൃഷിയും വ്യവസായവും അധികമില്ലെങ്കിലും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ മലിനീകരണം ദിവസം മുഴുവൻ നീണ്ടുനിൽക്കും. ഇതൊക്കെ എല്ലാ തണുപ്പുകാലത്തെയും വിശേഷങ്ങളാണ്.

ഇത്തവണ കാര്യങ്ങൾ അല്പം കൂടി കൈവിട്ടു പോയി. കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും കൂടുതൽ വായൂമലിനീകരണമുള്ള സ്ഥലം എന്ന റാങ്ക് കാബൂളിന് കിട്ടി. വിഷമിക്കേണ്ട, തൊട്ടു പിറകിൽ തന്നെയുണ്ട് ഡൽഹി. വായൂമലിനീകരണത്തിന്റെ തോത് ആയിരത്തിനടുത്തായി. അഞ്ഞൂറിന് മുകളിൽ സൂചിക പോയാൽ പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും, അത്യാവശ്യമുള്ളതൊഴിച്ച് മറ്റെല്ലാ സ്ഥാപനങ്ങളും നിർത്തിവെക്കണമെന്നും, ആളുകളോട് വീട്ടിലിരിക്കാൻ നിർദ്ദേശിക്കണമെന്നുമൊക്കെയാണ് ധാരണ. പക്ഷെ ഇതൊന്നും കാബൂളിലെ സാമൂഹ്യ – സാന്പത്തിക സാഹചര്യങ്ങളിൽ നടപ്പുള്ള കാര്യമല്ല. എന്നാൽ ഇന്റർനെറ്റിന്റെ ലോകത്ത് നാട്ടുകാർക്ക് ഇത്തരം കാര്യങ്ങൾ അറിയാം. കാബൂളിലെ സമൂഹമാധ്യമങ്ങളിൽ മുഴുവൻ വായൂമലിനീകരണത്തിന്റെ ചർച്ചയാണ് നടക്കുന്നത്. യു എന്നിന്റെ അകത്തുള്ള ആളുകളുടെ കാര്യവും വ്യത്യസ്തമല്ല.

ഈ സാഹചര്യത്തിലാണ് 1998 ൽ ഇൻഡോനേഷ്യയിലെ കാട്ടുതീ ഉണ്ടാക്കിയ വായൂമലിനീകരണം കൈകാര്യം ചെയ്ത പരിചയം വെച്ച് ഉടൻ കാബൂളിലേക്ക് പോകാമെന്നു ഞാൻ തീരുമാനിച്ചത്.

ജനീവയിൽ നിന്നും വൈകിട്ട് ആറുമണിക്ക് ടർക്കിഷ് എയർവേയ്‌സിലാണ് കാബൂളിലേക്ക് പോകുന്നത്. 2004 ൽ കാബൂളിൽ പോകുന്ന സമയത്ത് സൈനിക വിമാനങ്ങളും യു എൻ വിമാനവും അല്ലാത്ത വിമാനങ്ങൾ അവിടെ ഇറങ്ങില്ല. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഇസ്താംബൂൾ വഴി ടർക്കിഷ്, ഇന്ത്യ വഴി ഇൻഡിഗോ, ദുബായ് വഴി എമിറേറ്റ്സ്, ഷാർജയിൽ നിന്നും പുറപ്പെടുന്ന ഫ്ലൈ ദുബായ് എന്നിങ്ങനെ ദിവസം എത്രയോ വിമാന സർവീസുകൾ അവിടേക്കുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ഇസ്താംബൂളിൽ നിന്നും പുറപ്പെട്ട് രാവിലെ ആറുമണിക്കാണ് കാബൂളിൽ ഇറങ്ങേണ്ടത്. സുരക്ഷാകാരണങ്ങളാൽ ഏത് സമയത്ത് കാബൂളിൽ ഇറങ്ങാം എന്നതിനൊക്കെ ഐക്യരാഷ്ട്രസഭയുടെ കർശന നിർദ്ദേശങ്ങളുണ്ട്.

കാബൂളിലെ ആറുമണി എന്നാൽ ജനീവയിലെ രണ്ടര മണി. നന്നായി ഉറങ്ങുന്ന സമയം. പൈലറ്റിന്റെ അനൗൺസ്‌മെന്റ് കേട്ടാണ് ഉണരുന്നത്. ഉറക്കച്ചടവിൽ ഇസ്ലാമബാദ് എന്ന് കേട്ടതായി തോന്നി. മിക്കവാറും പേർ ഉറക്കമാണ്. സമയം നോക്കിയപ്പോൾ കാബൂളിൽ ഏഴു മണി. എന്നിട്ടും വിമാനം ആകാശത്തു തന്നെയാണ്. ടി വി യിൽ ഫ്ലൈറ്റ് പാത്ത് നോക്കി. ശരിയാണ്. വിമാനം ഇസ്ലാമാബാദിനു ചുറ്റും കറങ്ങുകയാണ്.

കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാഭീഷണിയുണ്ടാകുന്നതും, വെടിവെയ്പ്പ് ഉണ്ടാകുന്നതും, വിമാനത്താവളം അടച്ചിടുന്നതുമൊന്നും അപൂർവമല്ല. അങ്ങനെയെന്തോ ആണെന്നാണ് ആദ്യം കരുതിയത്. അമേരിക്കൻ സെനറ്റിന്റെ സ്പീക്കർ നാൻസി പാലോസി കാബൂൾ സന്ദർശിക്കാൻ പരിപാടിയിട്ടിട്ടുണ്ടെന്ന് വേറൊരു വാർത്തയും കേട്ടിരുന്നു. സാധാരണ പരമരഹസ്യമായാണ് ഇത്തരം യാത്രകൾ. സന്ദർശനം കഴിഞ്ഞു തിരിച്ച് ആകാശാതിർത്തി കടന്ന ശേഷമേ വിവരം പുറത്തു പറയുകയുള്ളൂ. പക്ഷെ, അമേരിക്കയിൽ ഇപ്പോൾ പ്രസിഡന്റും സെനറ്റും തമ്മിൽ നടക്കുന്ന വടംവലി കാരണം പാലോസിയുടെ യാത്രയുടെ കാര്യം പ്രസിഡണ്ട് പുറത്തു വിട്ടിരുന്നു. ഇനി അവരെങ്ങാനും ഇതേ സമയത്ത് വിമാനമിറങ്ങുന്നുണ്ടോ എന്നതായി അടുത്ത സംശയം. എന്തായാലും ക്യാപ്റ്റൻ ഒന്നും പറഞ്ഞില്ല. വിമാനം ഇസ്ലാമാബാദ് വിമാനത്താവളത്തിലിറക്കി.

വിമാനത്തിന് ചുറ്റും സുരക്ഷാഭടന്മാർ വരുന്നുണ്ട്. പക്ഷെ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല, ഭക്ഷണം ഇല്ല, വെള്ളം പോലുമില്ല. ആളുകൾ അക്ഷമരായിത്തുടങ്ങി. വെള്ളമില്ല, ഭക്ഷണമില്ല, കുട്ടികൾ കരഞ്ഞുതുടങ്ങി, സ്ത്രീകളിൽ ചിലർ ശബ്ദമുയർത്തി.

സാധാരണഗതിയിൽ ഒരു വിമാനം മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങുന്നതൊന്നും വലിയ സംഭവമല്ല. ആളുകൾക്ക് പുറത്തിറങ്ങാം, വിമാനത്താവളത്തിനകത്ത് നിന്നും ഭക്ഷണവും ഒക്കെ കഴിക്കാം. എന്നാൽ അഫ്ഘാനിസ്ഥാനിലേക്കുള്ള വിമാനം പാകിസ്ഥാനിൽ ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. പാക്കിസ്ഥാനിലിറങ്ങാൻ ഇഷ്ടമില്ലാത്ത പലരും അഫ്ഘാനിസ്ഥാനിൽ ഉണ്ട്. പാക്കിസ്ഥാനിൽ പ്രവേശനം നിഷേധിക്കപ്പെട്ട അഫ്ഘാനികളിൽ ചിലരും വിമാനത്തിലുണ്ട്. അവരും മറ്റു യാത്രക്കാരും തമ്മിൽ ചർച്ചയായി. അവരെല്ലാം കൂടി വിമാനജോലിക്കാരും ആയി ചർച്ച നടന്നു.വാസ്തവത്തിൽ എനിക്ക് അല്പം ആകാംഷ കൂടുതലുണ്ട്. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല പാകിസ്ഥാനി വിസ. ആദ്യമായാണ് പാക്കിസ്ഥാന്റെ മണ്ണിൽ കാലുകുത്താൻ പോകുന്നത്. അതിന്റെ സന്തോഷമുണ്ട്. പക്ഷെ ഇന്ത്യക്കാരൻ ആയതിനാൽ പുറത്തിറങ്ങാൻ പറ്റുമോ എന്ന പ്രശ്നവും ഉണ്ട്. യു എൻ പാസ്സ്പോർട്ടുള്ളതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ല, പക്ഷെ അത് എമിഗ്രെഷൻ ഓഫീസർമാർക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ്. പക്ഷെ ഞാൻ അതൊന്നും പുറത്തു കാണിക്കുന്നില്ല. ഒടുവിൽ ആരുടെയും ബോർഡിങ് പാസ് പരിശോധിക്കില്ലെന്നും എല്ലാവർക്കും ഒരു നന്പർ മാത്രമെഴുതിയ ബോർഡിങ് പാസ് നൽകാമെന്നുമുള്ള ഉറപ്പിന്മേൽ ആളുകൾ പുറത്തിറങ്ങി.

ഡൽഹിയുടെ അത്രയും വരില്ലെങ്കിലും പുതിയതും വലുതുമാണ് ഇസ്ലാമാബാദിലെ വിമാനത്താവളം. തിരക്ക് തീരെയില്ല. ടെർമിനലിന്റെ ഒരു മൂലയിലുള്ള ഹാളിൽ ഞങ്ങളെ ഇരുത്തി. ചുറ്റും യൂണിഫോമിട്ടതും അല്ലാത്തതുമായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്.

രണ്ടു മണിക്കൂർ വീണ്ടും ലൗഞ്ചിൽ ഇരുന്നിട്ടും ഭക്ഷണം കിട്ടിയില്ല. കുട്ടികൾ വീണ്ടും കരഞ്ഞുതുടങ്ങി. പ്രായമായവരും ബുദ്ധിമുട്ടിലായി. ഞാൻ കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് പാക്കറ്റ് തുറന്നു പുറത്തുവെച്ചു. എല്ലാവരും ഒന്നും രണ്ടുമെടുത്തു കഴിച്ചു.

സമയം പിന്നെയും കഴിഞ്ഞു . ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി. “ചേട്ടാ” എന്നാരോ വിളിക്കുന്നത് കേട്ടാണുണർന്നത്. ആദ്യം കരുതി സ്വപ്നമാണെന്ന്. കണ്ണു തുറക്കുന്പോൾ എയർലൈൻ സ്റ്റാഫ് എന്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. ചുറ്റും യൂണിഫോമിട്ട കുറച്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരും.

“ചേട്ടാ, സുഖമല്ലേ?” എന്ന് ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥൻ. ഞാൻ അതിശയിച്ചു.

“ഇന്ത്യ?” അദ്ദേഹം ചോദിച്ചു.

“yes”

“സൗത്ത് ഇന്ത്യ?”

“Yes”

“കേരളം?”

“Yes”

“കേരളത്തിൽ എവിടെ?

You know Kerala ? ഞാൻ ചോദിച്ചു.

Yes, അദ്ദേഹം പറഞ്ഞു.

I am from Kochi. എന്ന് ഞാൻ

Nedumbassery? എന്ന് എന്നെ വീണ്ടും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം.

അദ്ദേഹത്തിന്റെ സംസാരം തുടരുകയാണ്.

“ഞാൻ ദുബായിൽ എയർ ലൈനിൽ ജോലി ചെയ്‌തതാണ്. എനിക്ക് ധാരാളം മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് മലയാളം പഠിപ്പിച്ചത്. വിമാനജോലിയുടെ ഭാഗമായി കൊച്ചിയിൽ ഒക്കെ വന്നിട്ടുണ്ട്. ഇപ്പോൾ ഇവിടെ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ആണ്.”

എനിക്ക് ചെറിയ സന്തോഷം ആയി,

“വിമാനം വഴിതിരിച്ചു വിട്ടതിലും ഭക്ഷണം തരാൻ വൈകിയതിലും വലിയ സോറി കേട്ടോ. ഇത് ഞങ്ങളുടെ നാടാണ്. ഇന്ത്യക്കാർ ഞങ്ങൾക്ക് സഹോദരന്മാരെ പോലെയാണ്. ശത്രുത രാഷ്ട്രീയത്തിൽ മാത്രം. ഭക്ഷണം റെഡിയാണ്. അതുകഴിഞ്ഞ് ഞങ്ങളുടെ ടെർമിനൽ ഒന്ന് നടന്നു കാണൂ. ഒന്നും പേടിക്കേണ്ട. ഇവിടെ എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളായിരിക്കും.”

“Yes, you are our guest. Have food and then please walk around and see the place.” എന്ന് കൂടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

പാക്കിസ്ഥാനിൽ പോയിട്ടുള്ള അനവധിയാളുകൾ പറഞ്ഞിട്ടുള്ള കഥയാണ്. വളരെ പെട്ടെന്ന് അവർ നമ്മളെ സുഹൃത്തുക്കളാക്കിക്കളയും. അവരുടെ രാജ്യത്ത് നമ്മെ അതിഥികളായി കാണുകയും ചെയ്യും.

പാക്കിസ്ഥാനിലെ ഭക്ഷണം അടിപൊളിയാണ്. ഇന്ത്യൻ ഫുഡ് എന്ന് നമ്മൾ പറയുന്ന പലതും, ബിരിയാണിയും തന്തൂരിയും ഉൾപ്പടെ, അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഇപ്പോഴത്തെ പാകിസ്ഥാൻ വഴി ഇന്ത്യയിൽ എത്തിയതാണ്. അതും കഴിച്ചു കഴിഞ്ഞു ഞാൻ ടെർമിനൽ ചുറ്റിനടന്ന് കണ്ടു.

“ഇന്ന് വിമാനം പോയില്ലെങ്കിൽ നമുക്ക് പുറത്തുപോയി താമസിക്കാം. നഗരം കാണുകയും ചെയ്യാം.” എൻ്റെ പുതിയ സുഹൃത്ത് പറഞ്ഞു.

എൻ്റെ കഷ്ടകാലത്തിന് വൈകിട്ട് ഏഴായപ്പോൾ കാബൂളിലേക്ക് പോകാൻ വിമാനം റെഡി. എനിക്ക് സത്യത്തിൽ വിഷമമായി.

സാരമില്ല, ഒരു വരവ് കൂടി വരേണ്ടിവരും.

മുരളി തുമ്മാരുകുടി

Leave a Comment