പൊതു വിഭാഗം

പടിക്കു പുറത്തെത്തുന്ന മാലിന്യം

ഓരോ ദുരന്തത്തിന് ശേഷവും ആയിരക്കണക്കിന് ടൺ ഖരമാലിന്യ ഉണ്ടാകുമെന്നും അവ വേർതിരിച്ച് വേണ്ടപോലെ സംസ്കരിക്കുകയാണ് ശരിയായ രീതി എന്നും ഞാൻ പറഞ്ഞിരുന്നു.
 
ഇന്നിപ്പോൾ പ്രളയം ബാധിച്ച പ്രദേശങ്ങളിലൂടെ ഒരു യാത്ര പോയി. എല്ലാ വീട്ടിനു മുൻപിലും ഒരു ചെറിയ പിക്ക് അപ്പിൽ കയറ്റാനുള്ളത്രയും മാലിന്യം ഉണ്ട്. കിടക്കയും കുഷ്യനും പ്ലാസ്റ്റിക്ക് കസേരയും ഉൾപ്പെടെ എല്ലാം ഒരുമിച്ച് കൂട്ടിയിട്ടിരിക്കുകയാണ്.
 
കുറച്ചു സ്ഥലങ്ങളിൽ ഈ മാലിന്യങ്ങൾ വീടിനു പുറത്തെത്തി തുടങ്ങി. എൻറെ വീടിനു ചുറ്റും തന്നെ ആളുകൾ കത്തുന്നതൊക്കെ കത്തിച്ചു തുടങ്ങി. ഇതുപോലെ മഴയില്ലാതെ ഒരാഴ്ച കൂടി നിന്നാൽ കിടക്കകളും സോഫയും ഒക്കെ തീയിട്ടു തുടങ്ങും.
 
മാലിന്യങ്ങൾ കത്തിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ആസ്ത്‌മ പോലെ പ്രശ്നമുള്ളവരുടെ രോഗം കൂടുതൽ ഗുരുതരം ആക്കും. കാൻസർ പോലുള്ള രോഗങ്ങൾ അതുണ്ടാക്കും. മറ്റൊരു മാർഗ്ഗം അവർക്ക് ഇപ്പോൾ നൽകിയില്ലെങ്കിൽ ആളുകൾ അവർക്ക് സാധിക്കുന്നതും തോന്നുന്നതും ആയ മാർഗ്ഗങ്ങൾ തേടും.
 
കേരളത്തിൽ നമുക്ക് ഒരു മാലിന്യ നിർമ്മാർജ്ജന സംവിധാനം ഇല്ല. അതിൻറെ കുഴപ്പമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്. കൃത്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സാങ്കേതിക വിദഗ്ദ്ധരുമുള്ള രാജ്യങ്ങളിൽ പോലും വലിയ ദുരന്തം ഉണ്ടാകുമ്പോൾ ഇത്തരം സാഹചര്യം നേരിടാൻ ബുദ്ധിമുട്ടും. രണ്ടായിരത്തി പതിനൊന്നിലെ ജപ്പാൻ സുനാമിക്കാലത്ത് ജപ്പാനിൽ തീരപ്രദേശത്ത് എല്ലാം നഗരങ്ങളിൽ പല വർഷങ്ങളിൽ ഉണ്ടാകുന്ന ഖരമാലിന്യമാണ് ഒരു മണിക്കൂറിനകം അടിഞ്ഞത്. ഇക്കാര്യത്തെ പറ്റി പഠിക്കാൻ ഒരു അന്താരാഷ്ട്ര സംഘത്തെ നയിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ ചില നിർദ്ദേശങ്ങൾ പറയാം.
 
1. ഏറ്റവും വേഗത്തിൽ ഈ മാലിന്യങ്ങൾ സംഭരിച്ചുവെക്കാനുള്ള സ്ഥലം കണ്ടു പിടിക്കണം.
 
2. മാലിന്യത്തെ മരം, ബെഡുകൾ, പ്ലാസ്റ്റിക് മാലിന്യം, വൈറ്റ് ഗുഡ്‌സ് എന്നിങ്ങനെ പത്തോ പതിനഞ്ചോ വിഭാഗങ്ങൾ ആയി തിരിച്ചു വേണം സംഭരിക്കാൻ.
 
3. കേരളം ടി വിക്കും ഫ്രിഡ്ജിനും ഒക്കെ ഇന്ത്യയിലെ ഒന്നാമത്തെ കമ്പോളമാണ്. ആയിരക്കണക്കിന് പുതിയ ടി വി കളാണ് ആളുകൾ വാങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ പഴയ ടി വി കളും ഫ്രിഡ്ജുകളും തിരിച്ചെടുക്കുന്ന ഉത്തരവാദിത്തം ആ കമ്പനികളെ ഏൽപ്പിക്കാനുള്ള കമ്പോള സമ്മർദ്ദം ചെലുത്താനുള്ള കഴിവ് നമുക്കുണ്ട്. Extended Producer Responsibility എന്നൊരു തത്വശാസ്ത്രം ഈ രംഗത്ത് ഉണ്ട്. വൻകിട കമ്പനികളെ ഇക്കാര്യം ഏൽപ്പിക്കുന്നതിൽ ഒരു വിഷമവും വേണ്ട, അങ്ങനെ ചെയ്യാത്തവർ തൽക്കാലം കേരളത്തിൽ ടി വിയും ഫ്രിഡ്‌ജും വിൽക്കേണ്ട എന്ന് സർക്കാർ തീരുമാനമെടുത്താൽ അവർ തീർച്ചയായും ഈ കാര്യത്തിൽ ഇടപെടും. അതുപോലെ തന്നെ പഴയ ടി വി കൊണ്ടുവരുന്നവർക്ക് പുതിയത് വാങ്ങാൻ രണ്ടോ മൂന്നോ ആയിരം രൂപ കുറച്ചു കൊടുക്കും എന്ന് പറഞ്ഞാൽ ആളുകൾ ടി വി പുറത്തേക്ക് കളയാതിരിക്കും.
 
വസ്തുക്കൾ ശേഖരിച്ചു വെക്കാനുള്ള സംവിധാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കൾ എങ്ങനെയാണ് വീണ്ടും ഉപയോഗിക്കുന്നത്, സംസ്കരിക്കുന്നത് എന്നൊക്കെ കൂടുതൽ ഉപദേശങ്ങൾ നൽകാം. അങ്ങനെ ഒന്നും കാണാത്തിടത്തോളം കാലം പുതിയ ആശയങ്ങൾ കൊടുത്തിട്ട് എന്ത് കാര്യം ?
 
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ പ്രളയബാധിത പ്രദേശത്തുള്ള കാനകളും തോടുകളും ചെളി കൊണ്ട് നിറയും, രാത്രിയിൽ മാലിന്യങ്ങൾ നദിയിലെത്തും, കേരളത്തിൽ എമ്പാടും ചെറിയ തീക്കൂനകൾ ഉണ്ടാകും, കുട്ടികൾക്കും രോഗികൾക്കും വായു മലിനീകരണം പ്രശ്നമുണ്ടാക്കും. കുറച്ചാളുകൾക്കെങ്കിലും ഇത് മാറാരോഗങ്ങൾ സമ്മാനിക്കും.
 
ഇതുണ്ടാകാൻ അനുവദിക്കരുത്.
 
മുരളി തുമ്മാരുകുടി
 
https://postconflict.unep.ch/publications/UNEP_Japan_post-tsunami_debris.pdf

Leave a Comment