പൊതു വിഭാഗം

നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ നോക്കണേ…

വീണ്ടും പുതിയൊരു സ്കൂൾവർഷം തുടങ്ങാൻ പോവുകയാണ്. പുത്തനുടുപ്പും വർണ്ണക്കുടയുമായി വെങ്ങോലയിലെ സർക്കാർ സ്കൂളിലേക്ക് ചേട്ടന്റെയും ചേച്ചിയുടെയും വേലമ്മാവുക്കുടിയിലെ മിനിയുടെയും ഒക്കെ കൂടെ പാടത്തൂടെ നടന്നുപോയത് ഇന്നലത്തെ പോലെ ഓർക്കുന്നു. ഒന്നാം ദിവസം തന്നെ മഴയായിരുന്നു. വറുഗീസ് സാർ ആണ് ക്ലാസ്സ് ടീച്ചർ. പിന്നങ്ങോട്ട് എത്രയെത്ര സ്കൂൾ തുറക്കലുകൾ, എല്ലാം മഴയിൽ കുതിർന്നതെങ്കിലും സന്തോഷമുള്ളത് തന്നെ ആയിരുന്നു!

എന്നാൽ ഇപ്പോൾ ഞാൻ ഓരോ സ്കൂൾ തുറക്കലിനെയും പേടിയോടെയാണ് നോക്കിക്കാണുന്നത്. ഒന്നാമത്തെ ദിവസം തന്നെ കുട്ടികൾ സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ അപകടത്തിൽ പെടുന്നതും മരിക്കുന്നതും ഇപ്പോൾ എല്ലാക്കൊല്ലവും പതിവായിരിക്കുന്നു. ഇതൊരു അതിശയമല്ല, കാരണം സ്വന്തം അച്ഛനമ്മാമാരുടെ കൺവെട്ടത്തു ജീവിച്ചിരുന്ന ലക്ഷക്കണക്കിന് കുട്ടികൾ പരിചയമുള്ള അന്തരീക്ഷത്തിൽ നിന്ന് മാറിയാണ് സ്‌കൂളിൽ എത്തുന്നത്. അവിടേക്കുള്ള യാത്ര ഉൾപ്പടെ എല്ലാം പുതുമയാണ്. കുട്ടികൾ ആകെ എക്സൈറ്റഡ് ആയിരിക്കും വേണ്ടത്ര മേൽനോട്ടം കൊടുക്കാൻ ചുറ്റുമുള്ളവർക്ക് സാധിക്കുകയും ഇല്ല. ഒരു ചെറിയ പിഴവ് മതി അപകടവും ദുരന്തവും ഉണ്ടാകാൻ.

ഏതൊരു മരണവും ദുഃഖം തന്നെയാണെങ്കിലും കുട്ടികളുടെ മരണം ആണ് ഏറ്റവും ദുഖകരം. ഇതത്രയും നിസാരമായി ഒഴിവാക്കപ്പെടാവുന്നതാണല്ലോ എന്നാലോചിക്കുമ്പോഴാണ് എന്റെ സങ്കടം ഇരട്ടിക്കുന്നത്.

സ്‌കൂളുമായി ബന്ധപ്പെട്ടും അല്ലാതെയും സ്‌കൂൾ പ്രായത്തിൽ ഉള്ള കുട്ടികളുടെ അപകടമരണം സംഭവിക്കാം. ഉദാഹരണത്തിന്,

സ്‌കൂളിനകത്ത് സംഭവിക്കുന്ന അപകടങ്ങൾ (ഭിത്തി ഇടിഞ്ഞു വീണ്, കിണറ്റിലോ കുളത്തിലോ വീണ്, കാമ്പസിലെ മരം വീണ്, ക്ലാസ്സിൽ അലമാര ദേഹത്ത് വീണ്, രണ്ടാമത്തെ നിലയിൽ നിന്നും താഴെ വീണ്, വൈദ്യുതി ആഘാതം സംഭവിച്ച് ഒക്കെ കേരളത്തിൽ സ്‌കൂളിനുള്ളിൽ മരണം ഉണ്ടായിട്ടുണ്ട് )

സ്‌കൂളിലെ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട (വിനോദയാത്ര, കായികപ്രകടനങ്ങൾ) അപകടങ്ങൾ.

സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലെ അപകടങ്ങൾ

അവധി ദിവസങ്ങളിലെ മുങ്ങിമരണങ്ങൾ

പൊതുവിലുള്ള വാഹനാപകടനങ്ങളിൽ പെട്ട് മരിച്ചു പോകുന്ന കുട്ടികൾ

ഒരു വർഷം സ്‌കൂൾ പ്രായത്തിലുള്ള എത്ര കുട്ടികൾ കേരളത്തിൽ അപകടത്തിൽ പെടുന്നുണ്ട് എന്നതിനെ പറ്റി ഒരു കണക്കും ഒരിടത്തും ലഭ്യമല്ല. ഒരു സ്‌കൂളിലെ കുട്ടി മരിച്ചാൽ ഒരവധി, അനുശോചനം, ചുവന്നമഷി കൊണ്ട് ഹാജർബുക്കിൽനിന്ന് പേരുവെട്ടൽ. കഴിഞ്ഞു കാര്യം. അതേസമയം നമ്മുടെ സ്‌കൂളുകളിൽ മൊത്തമായി എത്ര സ്‌കൂൾ കുട്ടികൾ അപകടത്തിൽ പെടുന്നുണ്ട് എന്നൊന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഇതിന്റെ വ്യാപ്തി മനസ്സിലാക്കാമായിരുന്നു. എന്റെ വിശ്വാസം വർഷത്തിൽ മുന്നൂറു മുതൽ അഞ്ഞൂറ് വരെ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നു എന്നാണ് (കൂടുതലും സ്‌കൂളിന് പുറത്തുള്ള അപകടങ്ങൾ ആണ്). ഇതിൽ ഭൂരിഭാഗവും കുട്ടികൾക്ക് അടിസ്ഥാനമായ സുരക്ഷാ പരിശീലനം നൽകിയാൽ ഒഴിവാക്കാവുന്നതും ആണ്.

കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസവകുപ്പിനോട് ഞാൻ പറയുന്ന ഒരു ചെറിയ ആവശ്യമുണ്ട്. സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുൻപേ സ്‌കൂളിലെ അധ്യാപകരും പി ടി എ പ്രവർത്തകരും ചേർന്ന് സ്‌കൂളിൽ ഒരു സുരക്ഷാ ഓഡിറ്റ് നടത്തുക. സ്‌കൂളിനകത്ത് എന്തെങ്കിലും അപകട സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുക, ഉണ്ടെങ്കിൽ അവ പരിഹരിക്കുക. സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അരമണിക്കൂറെങ്കിലും കുട്ടികളോട് സുരക്ഷയെപ്പറ്റി സംസാരിക്കുക. സ്‌കൂൾ എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ഇടം തന്നെയാണ്. അതിനുചുറ്റും അപകടസാധ്യതകളുമുണ്ട്. (കിണർ, മരങ്ങൾ, സ്‌കൂൾ കെട്ടിടത്തിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകൾ, സ്‌കൂൾ കെട്ടിടത്തിലോ കാമ്പസിലോ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ, രണ്ടാം നിലയിലേക്കും മുകളിലേക്കും ആവശ്യത്തിന് കൈവരികളില്ലാത്തത്, ക്ലാസ്സ്മുറിയിലും വരാന്തയിലും വെച്ചിരിക്കുന്ന വലിയ അലമാരകൾ, എന്നിങ്ങനെ പല അപകടസാധ്യതകളും സ്‌കൂളിൽത്തന്നെയുണ്ട്). അതൊക്കെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. സ്‌കൂളിലേക്കുള്ള യാത്രയിലെ സുരക്ഷ , ജലസുരക്ഷ, എന്നതിനെപ്പറ്റിയൊക്കെ അധ്യാപകർ പറയുമ്പോൾ കുട്ടികൾക്കത് വേദവാക്യമാണ്. ഒരിക്കലും മറക്കാതെ അതവർ ജീവിതകാലം മുഴുവൻ ഓർത്തു പെരുമാറും. ഈ ഒരു ചെറിയ പ്രവൃത്തികൊണ്ട് ഒരുവർഷം നൂറു ജീവനുകളെങ്കിലും നമുക്ക് രക്ഷിക്കാൻ സാധിക്കും.

ഓരോ സ്‌കൂളിലും ആഡിറ്റും പരിശീലനവും കൂടി ചെയ്യാൻ രണ്ടു മണിക്കൂർ മതി. ആരെങ്കിലും ഒന്ന് മുൻകൈ എടുക്കണം എന്ന് മാത്രം. അതിനുള്ള ലഘുലേഖ ഞാൻ രണ്ടായിരത്തി പതിമൂന്നിൽ തന്നെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ട്. പക്ഷെ ഈ വർഷവും അത് നടപ്പിലാക്കിയിട്ടില്ല.

എന്റെ വായനക്കാരിൽ അധ്യാപകരായിട്ടുള്ളവർ ഈ പുസ്തകം ഒന്നു വായിച്ചുനോക്കി നിങ്ങളുടെ സ്‌കൂളിന് ചുറ്റും ഒന്ന് നടന്നു നോക്കുക. സ്‌കൂളിൽ സ്പോർട്സും ആനിവേഴ്സറിയും വിനോദയാത്രയും ഒക്കെ നടത്തുമ്പോൾ എന്താണ് സുരക്ഷാ പ്രശ്നങ്ങൾ എന്ന് ചിന്തിക്കുക. എന്നിട്ട് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ളീസ്.

സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉള്ളവർ ഈ പുസ്തകം ഒന്ന് വായിക്കണം. സ്‌കൂൾ തുറക്കുന്നതിന്റെ തലേ ദിവസം കുട്ടികളോട് സുരക്ഷയെ പറ്റി പറയണം. നമ്മുടെ കുട്ടികൾക്ക് നമ്മളേ ഉള്ളൂ, നമുക്ക് അവരും. അപകടം മറ്റുള്ളവർക്ക് വരുന്ന ഒന്നല്ല. ഈ വർഷം സ്‌കൂൾ തുറക്കുമ്പോൾ പേര് വെട്ടുന്ന ഒരു കുട്ടിയുടെ മാതാപിതാക്കളും കഴിഞ്ഞ വർഷം അങ്ങനെ സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.

കുട്ടികൾക്ക് സുരക്ഷിതമായൊരു സ്‌കൂൾവർഷം ആശംസിക്കുന്നതിനൊപ്പം ഒന്നാം ദിവസം വിഷമിപ്പിക്കുന്ന വാർത്തകളൊന്നും ഉണ്ടാകല്ലേയെന്നും ആഗ്രഹിക്കുന്നു.

Leave a Comment