പൊതു വിഭാഗം

ദുരന്തമാകുന്ന യാത്ര.

യാത്ര തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായത് കൊണ്ട് സാധാരണ ഞാൻ എല്ലാ കാര്യവും വളരെ സൂക്ഷിച്ചാണ് ചെയുന്നത്. അല്പമെങ്കിലും ദുരന്ത സാധ്യതയുള്ള കാര്യങ്ങൾ ചെയ്യുകയും ഇല്ല. എന്റെ കൂടെ യാത്ര ചെയ്യുന്നത് അല്പം ബോറാണ്. കാരണം സുരക്ഷിതമല്ലാത്ത റൈഡുകളിൽ കയറാൻ ഞാൻ കുട്ടികളെ അനുവദിക്കില്ല, ബാറിൽ വച്ച് ഒരാൾ ഒരടി നിങ്ങൾക്കിട്ട് തന്നാൽ ഞാൻ ഇടപെടില്ല. പതുക്കെ സ്ഥലം വിടാൻ ഉപദേശിക്കും. കഴിഞ്ഞ വർഷം എന്റെ എൻജിനീയറിങ് ക്‌ളാസ്സിലെ സഹപാഠികളുമായി മൂവാറ്റുപുഴയുടെ തീരത്തെ ഒരു ഹോട്ടലിൽ കൂട്ടുചേരാൻ പോയി. അവിടെ പുഴക്ക് നല്ല ഭംഗിയാണെങ്കിലും സുരക്ഷ സംവിധാനം ഒട്ടുമില്ല. ആൺകുട്ടികളെ വെള്ളത്തിൽ ചാടാതെ ഞാൻ പറഞ്ഞു വിലക്കി. പക്ഷെ അമ്പതു കഴിഞ്ഞ എന്റെ കൂട്ടുകാരികളൊക്കെ എടുത്തു പുഴയിൽ ചാടി. അത് ‘കണ്ടു നിൽക്കാൻ’ പറ്റാതെ ഞാൻ ഉച്ചക്ക് മുൻപേ തിരിച്ചുപോന്നു. ഭൂരിഭാഗം ആളുകളും അങ്ങനെ അല്ല. വിനോദയാത്രയിൽ സാധാരണ എടുക്കാത്ത റിസ്ക് എടുക്കാനാണ് കൂടുതലും പേർക്ക് താല്പര്യം. അതുകൊണ്ട് യാത്രയിൽ ദുരന്തങ്ങൾ ഉണ്ടാകും, അതിനെ എങ്ങനെ നേരിടാം എന്നതാണ് ഇന്നത്തെ ലേഖനം.

ദുരന്തങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക: ദുരന്ത ലഘൂകരണത്തിന്റെ ആദ്യത്തെ നിയമം എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ് എന്നാണ്. ഞാൻ ഇന്നുവരെ പറഞ്ഞ പ്ലാനിങ്ങിലൂടെ, സ്ഥലം തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധയിലൂടെ, യാത്രക്ക് മുന്നിലും യാത്രക്കിടയിലും കാണിക്കുന്ന ശ്രദ്ധയിലൂടെ ബഹുഭൂരിപക്ഷം ദുരന്തങ്ങളും ഒഴിവാക്കാം. യാത്രയിലെ ഒന്നാമത്തെ ശ്രദ്ധ എപ്പോഴും ദുരന്തം ഒഴിവാക്കാൻ ആയിരിക്കണം. ജീവൻ ബാക്കിയുണ്ടെങ്കിൽ മറ്റെല്ലാം പിന്നെയും ആസ്വദിക്കാം. മരിച്ചു കഴിഞ്ഞാൽ പിന്നെ സ്വർഗ്ഗവും മറ്റും അത്ര ഉറപ്പില്ലാത്ത ലോട്ടറിയാണ്.

ദുരന്തങ്ങൾ എവിടെയും ഉണ്ടാകാം: ദുരന്ത ലഘൂകരണത്തിലെ രണ്ടാമത്തെ നിയമം നിങ്ങൾക്ക് ഒരു ദുരന്തം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്നതാണ്. ഇത് ഒന്നാമത്തെ നിയമത്തിന് കടകവിരുദ്ധമായി തോന്നാം. പക്ഷെ അങ്ങനെയല്ല. റോഡിൽ ഉണ്ടാകുന്ന ഏതു ദുരന്തങ്ങളും റോഡുപയോഗിക്കുന്നവർ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാൽ നിങ്ങൾ മാത്രം ശ്രദ്ധിച്ചത് കൊണ്ട് അപകടം ഒഴിവാകില്ല. നിങ്ങൾ ശരിയായി വണ്ടി ഓടിക്കുമ്പോൾ എതിരെ ഒരാൾ തെറ്റായി കയറി വന്നാൽ നിങ്ങളുടെ കാര്യം ശീ.. പൂ. നമ്മൾ എത്രതന്നെ ശ്രദ്ധിച്ചാലും അത് അപകടം കുറക്കുകയേ ഉള്ളൂ, ദുരന്തം പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ഓർക്കണം.

വില്ലെഴുതാൻ മറക്കണ്ട: യാത്ര പോകുന്നതിന് മുൻപേ, (പ്രത്യേകിച്ചും വിദേശത്തേക്ക്) ഒരു വില്ലെഴുതി വക്കണം. കാരണം മുകളിൽ ഉണ്ടല്ലോ. അതിന് എനിക്ക് പ്രായമായില്ലല്ലോ എന്ന് വിചാരിക്കേണ്ട. പ്രായം അനുസരിച്ചല്ല അപകടം വരുന്നത്. അതിനെനിക്ക് സമ്പാദ്യം ഒന്നും ഇല്ലല്ലോ എന്നും വിചാരിക്കേണ്ട. വിമാനാപകടത്തിൽ പെട്ടാണ് നിങ്ങൾക്ക് മരിക്കാൻ ഭാഗ്യമെങ്കിൽ നല്ല നഷ്ടപരിഹാരം കിട്ടും. അതിന്റെ പേരിൽ ഭാര്യയേയും അപ്പനെയും തമ്മിൽ തല്ലിക്കരുത്. വാസ്തവത്തിൽ വിമാനാപകടത്തിൽ മരിക്കണം എന്നാണ് എന്റെ ആഗ്രഹം. കാറപകടം പോലെ നടുവൊടിഞ്ഞു വിഷമിച്ചു കിടക്കുകയും വേണ്ട. ഒറ്റയടിക്ക് കാര്യം കഴിയും, പോരാത്തതിന് കുടുംബത്തിന് ലോട്ടറിയും. ഞാൻ ഇപ്പോൾ എയർഇന്ത്യയിൽ യാത്ര ചെയ്യാറില്ല. മംഗലാപുരത്തെ അപകടം കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് നിസാരമായ നഷ്ടപരിഹാരം പോലും കൊടുത്തത്.

ഇൻഷുറൻസുകൾ എത്ര വേണമെങ്കിലും ആകാം: ഏറ്റവും ദുർഘടം പിടിച്ച സ്ഥലങ്ങളിലേക്കുള്ള യാത്രകളും, ഏറെ ബുദ്ധിമുട്ടുള്ള ജീവിതവുമായതിനാലാകണം എനിക്ക് ഇൻഷുറൻസിന്റെ കാര്യത്തിൽ വലിയ നിർബന്ധബുദ്ധിയാണ്. യാത്ര ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരുപോലെ ആവശ്യമായ ഒന്നാണ് ലൈഫ് ഇൻഷുറൻസ്. കൂടുതൽ യാത്ര ചെയ്യുന്നവർ ഒരു ട്രാവൽ ഇൻഷുറൻസ് നിർബന്ധമായും എടുക്കണം. 2000 രൂപയുടെ കാര്യമേയുള്ളു. ദൂരെയുള്ള മക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തേക്ക് (അവർ ഡോക്ടർമാരാണെങ്കിൽ പോലും) ഇൻഷുറൻസില്ലാതെ ചെന്നെത്തി അവരെ ബുദ്ധിമുട്ടിക്കരുത്. നമ്മൾ യാത്രചെയ്യുന്നത് സ്കീയിങ് പോലുള്ള സാഹസികവിനോദത്തിന് കൂടിയാണെങ്കിൽ അതിന് പ്രത്യേക ഇൻഷുറൻസ് എടുക്കണം. തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് നമ്മുടെ യാത്രയെങ്കിൽ കിഡ്‌നാപ്പ് റാൻഡം ഇൻഷുറൻസ് നിർബന്ധമായും എടുക്കണം (https://www.aig.com/business/insurance/management-liability/kidnap-ransom-and-extortion). നമ്മുടെ അച്ചന്റെ വാക്കുകേട്ട് ലോകത്തെ എല്ലാ കിഡ്‌നാപ്പുകാരും നമുക്ക് വെളുത്തുള്ളി അച്ചാർ വാങ്ങിത്തരുന്ന മാന്യന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്.

ഇനി നമുക്ക് ശവപ്പെട്ടിയെപ്പറ്റി സംസാരിക്കാം: മുൻകരുതലുകളും ഇൻഷുറൻസും വില്ലും ഒക്കെ ആയ സ്ഥിതിക്ക് ഇനി നമുക്ക് അപകടങ്ങൾ ഉണ്ടാകുന്നതിനെപ്പറ്റി സംസാരിക്കാം. എറിക്ക് സീഗലിന്റെ ‘ലവ് സ്റ്റോറി’ എന്ന പുസ്തകത്തിൽ കാൻസർ ബാധിതനായ നായിക നായകനോട് പറയുന്ന ഡയലോഗ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ജീവിതത്തിൽ എപ്പോഴും പ്രയോഗിക്കാറുമുണ്ട്. “ആദ്യം നമുക്ക് എന്റെ ശവസംസ്‌ക്കരത്തെക്കുറിച്ച് സംസാരിക്കാം. എങ്കിൽ അതുകഴിഞ്ഞു വരുന്ന എല്ലാ വിഷയങ്ങളും നല്ലതായി തോന്നും”. യാത്രയ്ക്കിടയിലെ മരണം തന്നെയാകട്ടെ ആദ്യം.

നിങ്ങളുടെ യാത്രക്കിടയിൽ രണ്ടുതരത്തിലാണ് മരണം ഉണ്ടാകാനുള്ള സാധ്യത. ഒന്ന് നിങ്ങളുടെ മരണം, രണ്ട്, നിങ്ങളുടെ കൂടെയുള്ള ആളുടെ മരണം. നിങ്ങളാണ് മരിക്കുന്നതെങ്കിൽ പിന്നെ നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി. പിന്നെ നിങ്ങളെ ആരും ബുദ്ധിമുട്ടിക്കില്ല. നാട്ടിലാണെങ്കിലും എത്ര ദുഷ്ടൻ ആണെങ്കിലും വീട്ടുകാരും കരക്കാരും ചേർന്ന് നിങ്ങളെ ചിതയിലോ കുഴിയിലോ ആക്കിക്കോളും. വിദേശത്തെ കാര്യവും ഇത് തന്നെ.

മരിക്കുന്നത് നിങ്ങളുടെ കൂടെ ഉള്ള മറ്റെയാൾ ആണെങ്കിൽ , ബുദ്ധിമുട്ടുകൾ പലതുണ്ട്. നമ്മുടെ ദുഃഖം ഒരു വശത്ത്, മൃതദേഹം കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മറുവശത്ത്. മരിച്ച ആൾ ഞാൻ പറഞ്ഞതൊക്കെ പ്രായോഗികം ആക്കിയിട്ടുണ്ടെങ്കിൽ അയാൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് കാണും, അതിൽ മൃതശരീരം നാട്ടിൽ എത്തിക്കാനുള്ള ചിലവിന് ഒരു വകുപ്പ് കാണും. എങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യം ആ നാട്ടിലെ മലയാളി അസോസിയേഷനും എംബസിയും ഒക്കെ കൂടി നോക്കിക്കോളും. അവർക്ക് ഇക്കാര്യത്തിൽ പരിചയം ഉണ്ട്. മൃദദേഹം നാട്ടിൽ എത്തിക്കുന്നതിന് ഓരോ നാട്ടിലും ഓരോ നൂലാമാലകൾ ആണ്. അതൊന്നും നമ്മൾ വായിച്ചു ബുദ്ധിമുട്ടേണ്ട.

പക്ഷെ ഒരു കാര്യം നമ്മൾ ആദ്യമേ ചിന്തിക്കണം. മരിച്ചാൽ പിന്നെ മൃതദേഹം നാട്ടിൽ എത്തിക്കണോ വേണ്ടയോ എന്നത്. പണ്ടൊക്കെ കാശിയിൽ പോയി ഒരാൾ മരിച്ചാൽ അവിടെത്തന്നെ ശവസംസ്കാര കർമ്മങ്ങൾ നടത്തുക ആണ് പതിവ്. എന്റെ അഭിപ്രായം ഒരാൾ എവിടെവെച്ച് മരിച്ചാലും അയാളുടെ മൃതദേഹം കാണാനുള്ള അവസരം അവരുടെ ബന്ധുക്കൾക്ക് ഉണ്ടാകണം എന്നാണ്. അപ്പോഴാണ് മാനസികമായി അവർക്ക് ഒരു പരിസമാപ്തി (closure) ഉണ്ടാകുന്നത്. അതിനാൽ എത്ര ബുദ്ധിമുട്ടിയാലും ദേഹം നാട്ടിലെത്തിക്കുക തന്നെ വേണം.

യാത്ര ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും ഒരു മരണം നടന്നാൽ അവിടുത്തെ മലയാളി അസോസിയേഷനാണ് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമാകുന്നത്. പ്രാദേശിക ബന്ധങ്ങളും, ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്ത് പരിചയവും ഉള്ളവരാണവർ. അവർക്ക് സാമ്പത്തിക ബാധ്യത വരുത്താതെ നമ്മൾ ശ്രദ്ധിക്കണമെന്ന് മാത്രം.

ദുരന്തത്തിൽ പെട്ടാൽ: യാത്ര പോകുന്ന സ്ഥലത്ത് ഒരു പ്രകൃതി ദുരന്തം ഉണ്ടായി എന്ന് കരുതുക, വെള്ളപ്പൊക്കമോ ഭൂകമ്പമോ. ഞാൻ മുൻപ് പറഞ്ഞത് പോലെ ഇത്തരം കാര്യങ്ങൾ പോകുന്നതിന് മുൻപേ അന്വേഷിക്കണം. ഭൂകമ്പ സാധ്യതയുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ ഒരു കാരണവശാലും നിങ്ങൾ രണ്ടു നിലയുടെ മുകളിൽ താമസിക്കരുത്. വെള്ളപ്പൊക്കം സാധാരണ അൽപ്പം മുന്നറിയിപ്പ് ഒക്കെ തരുമല്ലോ, അപ്പോൾ അങ്ങോട്ട് വണ്ടി കയറരുത്. അവിടെ ചെന്നിട്ടാണ് മുന്നറിയിപ്പ് കിട്ടുന്നതെങ്കിൽ ഉടൻ സ്ഥലം കാലിയാക്കണം. അത് തന്നെയാണ് ദുരന്തം ഉണ്ടായിക്കഴിഞ്ഞാലും ചെയ്യേണ്ടത്. ദുരന്തത്തിൽ നമുക്കോ വേണ്ടപ്പെട്ടവർക്കോ ഒന്നും പറ്റിയിട്ടില്ലെങ്കിൽ ഏറ്റവും വേഗം അവിടെ നിന്നും സ്ഥലം വിടുക. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഒരു കിലോമീറ്റർ ഓട്ടോയിൽ കൊണ്ട് പോയി റെയിൽവേ സ്റ്റേഷനിൽ ആക്കാൻ ആയിരം രൂപ വാങ്ങിയവർ ഉണ്ട്. അത്തരം സമയത്ത് അത് ഓട്ടോയുടെ കൂലിയായി കൂട്ടേണ്ട, ജീവന്റെ വിലയിൽ നിന്നും കുറച്ചാൽ മതി.

നമ്മൾ എവിടെ ആണോ അവിടെ ഒരു ദുരന്തം ഉണ്ടായാൽ ഉടൻ തന്നെ നാട്ടിലേക്ക് ഫോൺ ചെയ്ത് നമ്മുടെ ഏറ്റവും അടുത്ത ആളെ നമ്മൾ സുരക്ഷിതം ആണെന്ന് അറിയിക്കുക, അത് കഴിഞ്ഞു പിന്നെ വിളിക്കാം എന്നും ഫോൺ ഓഫാക്കുമെന്നും പറയുക. പറ്റിയാൽ ഫേസ്ബുക്കിൽ “ഐ ആം സേഫ്” എന്നൊരു മെസെജ്ഉം ഇട്ടിട്ട് ഫോൺ ഓഫാക്കണം. ദുരന്തം നടന്നാൽ അഞ്ചു മിനിറ്റിനകം മൊബൈൽ സർവീസ് ജാം ആകും, പോരാത്തതിന് കറണ്ട് പോകാനും മതി, ഫോണിന്റെ ചാർജ്ജ് സംരക്ഷിക്കുക. സുരക്ഷിതർ ആയിരിക്കുന്നതാണ് പ്രധാനം, സുരക്ഷിതർ ആണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതല്ല.

ബോംബും മറ്റു സുരക്ഷാ പ്രശ്നങ്ങളും: നിങ്ങൾ പോകുന്ന നാട്ടിൽ ഉണ്ടായത് സൂയിസൈഡ് ബോംബോ ട്രക്ക് ആക്രമണമോ വെടി വൈപ്പോ ഒക്കെയാണെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ നിന്നും ഓടിപ്പോരേണ്ട കാര്യം ഒന്നുമില്ല. വർഗ്ഗീയ കലാപമോ ആഭ്യന്തര ലഹളയോ ആണെങ്കിൽ മാത്രം അക്കാര്യം നോക്കിയാൽ മതി. ഭീകരവാദി ആക്രമണങ്ങൾ ഉണ്ടായാൽ സുരക്ഷിതർ ആണെന്ന് വീട്ടുകാരെ അറിയിക്കുക, പിന്നെ ഒരു ദിവസം അല്പം സൂക്ഷിക്കുക, ഹോട്ടലുകാരോടോ നാട്ടുകാരോടോ ഉപദേശം തേടുക.

ഫോൺനമ്പറുകൾ കൈവശം ഉണ്ടാകണം: യാത്ര ചെയ്യുന്നതിന് മുൻപ് നമുക്ക് വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പറുകൾ മുഴുവൻ ഫോണിലുണ്ടെന്ന് ഉറപ്പു വരുത്തണം. നമുക്കൊരു അപകടം സംഭവിച്ചാൽ ആരെയാണ് അറിയിക്കേണ്ടത്, ആ നമ്പർ എസ് ഓ എസ് (save our souls) എന്ന പേരിൽ കുറിച്ചു പേഴ്സിൽ വെക്കുക. നമ്മൾ പോകുന്ന സ്ഥലത്തെ സുഹൃത്തുക്കൾ, നമ്മുടെ ട്രാവൽ ഏജന്റ്, ലൈസൻസ്, എയർലൈൻ, ഇന്ത്യൻ എംബസി, മലയാളി അസോസിയേഷൻ, ഡോക്ടർ, ബാങ്ക്, ക്രെഡിറ്റ് കാർഡ്, ഹെൽപ് ലൈൻ, ഹെൽത്ത് കാർഡ്, തുടങ്ങി എല്ലാ ആളുകളുടെയും കാർഡുകളുടെയും ഇൻഷുറൻസുകാരുടെയും നമ്പർ കൈവശം വേണം.

രോഗമുണ്ടായാൽ: യാത്രക്കിടയിൽ രോഗം ഉണ്ടായാൽ ഉടനെ നമുക്ക് അറിയാവുന്ന നാട്ടിലെ ഡോക്ടറെ വിളിച്ച് വിവരം പറയണം. അവരുടെ നിർദ്ദേശപ്രകാരം വേണം ചികിത്സ തീരുമാനിക്കാനും യാത്ര തുടരാനും. ചെറിയ രോഗത്തിന് ഓടിപ്പോയി ഡോക്ടറെ കാണുകയോ ആശുപത്രിയിൽ അഡ്മിറ്റാകുകയോ ഒന്നും ആവശ്യമില്ല. വേണമെങ്കിൽ ഒരുദിവസം വിശ്രമിച്ച് യാത്ര തുടരാം. കൂടുതൽ അസ്വസ്ഥതകൾ തോന്നിയാൽ യാത്രയിൽനിന്ന് ഒഴിവായി കൂടെയുള്ളവരുടെ ബുദ്ധിമുട്ട് ഒഴിവാക്കുക.

അപകടം സംഭവിച്ചാൽ: യാത്രക്കിടയിൽ, പ്രത്യേകിച്ചും റോഡ് യാത്രക്കിടയിൽ നമുക്ക് അപകടം സംഭവിച്ചാൽ ഉടനെതന്നെ വൈദ്യസഹായം തേടുക. അതിനുശേഷം നാട്ടിലെ അടുത്ത ബന്ധുവിനെയും ഓഫിസിലും അറിയിക്കുക. പിന്നീട് ഗുരുതരാവസ്ഥ അനുസരിച്ച് മലയാളി അസോസിയേഷനിലും ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും. മുൻപ് പറഞ്ഞ പോലെ സുരക്ഷിതർ ആയിരിക്കുന്നതാണ് പ്രധാനം മറ്റുള്ളവരെ അറിയിക്കുന്നതല്ല. വിമാന അപകടമോ ട്രെയിൻ അപകടമോ ആണെങ്കിൽ പൊതുവെ അധികാരികൾ തന്നെ ചികിത്സ ഉറപ്പാക്കും. എന്നാലും അപകടം ഉണ്ടായാൽ ഉടൻ വേണ്ടപ്പെട്ടവരെ അറിയിക്കുന്നതാണ് ബുദ്ധി.

നമ്മൾ യാത്രചെയ്യുന്ന സമയത്ത് നമ്മുടെ വാഹനം മുട്ടി മറ്റൊരാൾക്ക് പരിക്ക് പറ്റിയാൽ കാര്യങ്ങൾ അല്പം കുഴയും. സാധാരണഗതിയിൽ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക, അപകടം നടന്ന വിവരം പോലീസിനെ അറിയിക്കുക എന്നതാണ് ശരിയായ രീതി. പക്ഷെ, കേരളം ഉൾപ്പെടെ ലോകത്തെ മിക്കയിടങ്ങളിലും ഒരാപകടമുണ്ടായാലുടൻ ഡ്രൈവറെ മർദ്ദിക്കുക എന്നതൊരു നാട്ടുനടപ്പാണ്. കുറ്റം നമ്മുടേതല്ലെങ്കിലും ആൾക്കൂട്ടത്തിന്റെ കൈയിൽ പെടാതെ ജീവൻ രക്ഷിക്കുകയാണ് പ്രധാനം. ഏതൊക്കെ രാജ്യത്താണ് കേരളത്തിലെ പോലെ കാടൻ പെരുമാറ്റങ്ങൾ ഉള്ളത് എന്ന് യാത്ര ചെയ്യുന്നതിന് മുൻപേ അന്വേഷിച്ചു വക്കണം. നിൽക്കണോ ഓടണോ എന്ന തീരുമാനം ആദ്യത്തെ അടി കിട്ടുന്നതിന് മുൻപേ എടുക്കണം.

ഡ്രൈവറെ അടിക്കാത്ത നാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കേരളത്തിലെ നമ്മുടെ പരിശീലനം അപകടത്തിൽ പെട്ടയാളെ ആദ്യം കിട്ടുന്ന വാഹനത്തിൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ്. പലപ്പോഴും അപകടത്തിൽ പെട്ട വാഹനത്തിൽ തന്നെയായിരിക്കും രോഗിയെ കൊണ്ടുപോകുന്നത്. ഇത് തെറ്റാണ്. അപകടം ഉണ്ടായ വണ്ടിയുടെ ഡ്രൈവർ ആകെ പരിഭ്രാന്തിയിലായിരിക്കും. അയാൾ ഓടിക്കുന്ന വാഹനം പിന്നെയും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. പരിക്കേറ്റ ആളെ എങ്ങനെയും ഒടിച്ചും മടക്കിയും വാഹനത്തിൽ കയറ്റുമ്പോൾ പരിക്കിന്റെ കാഠിന്യം വർദ്ധിച്ച് ഗുരുതരാവസ്ഥ കൂടാൻ സാധ്യതയുണ്ട്. അതിനാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്കായിരിക്കരുത്, പരിക്കേറ്റവരെ ചികിൽസിക്കാൻ ഏറ്റവും സൗകര്യമുള്ള ആശുപത്രിയിലേക്കായിരിക്കണം കൊണ്ടുപോകേണ്ടത്. നിങ്ങളോടിച്ച വാഹനം മൂലം ഒരപകടം ഉണ്ടാകുകയും മറ്റൊരാൾക്ക്
പരിക്കുപറ്റുകയും ചെയ്താൽ നിങ്ങളുടെ സുരക്ഷ അപകടത്തിലാകാത്ത സാഹചര്യമാണെങ്കിൽ പോലീസിൽ വിളിച്ചറിയിക്കുക, ശേഷം ആംബുലൻസ് സർവീസിലും. അവർ വന്ന് പരിക്കേറ്റയാളെ വേണ്ടവിധത്തിൽ ആശുപത്രിയിലെത്തിച്ചോളും. നിങ്ങളുടെ വണ്ടിയിൽ അപകടം പറ്റിയ ആളെ എടുത്തു കൊണ്ട് പോകുന്നത് നിയമ വിരുദ്ധം ആകാം, അവർ പിന്നെ നിങ്ങളെ നിയമപരമായി നേരിടാനും മതി.

പണം നഷ്ടപ്പെട്ടാൽ: യാത്രയിൽ നിങ്ങളുടെ പണം പോക്കറ്റടിച്ചോ മറ്റുതരത്തിലോ നഷ്ടപ്പെട്ടാൽ ഒരുകാര്യം ഏതാണ്ട് ഉറപ്പിക്കാം. അതിനി തിരിച്ചുകിട്ടാൻ പോകുന്നില്ല. അതിന്റെ പുറകെനടന്ന് സമയം കളയരുത്. ഞാൻ മുൻപ് പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ കൈയിലുള്ള പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെട്ടിട്ടുണ്ടാകൂ. എനിക്ക് നന്ദി പറയുക. ഇനി ഞാൻ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ട് കൈയിലുള്ള പണം മുഴുവൻ പോയി എങ്കിൽ പിന്നെ എന്നോട് മിണ്ടണ്ട, കണ്ടാലറിയാത്ത പിള്ള കൊണ്ടാലറിയും. അടുത്തതവണ രണ്ടാമൻ പറയുന്നതിൽനിന്നും അണുവിട മാറാതെ കാര്യങ്ങൾ ചെയ്യുക. പണത്തിന്റെ കൂടെ ക്രെഡിറ്റ് കാർഡോ എ ടി എം കാർഡോ ആണ് നഷ്ടപ്പെടുന്നതെങ്കിൽ ഉടൻ തന്നെ ബാങ്കിനെയും ക്രെഡിറ്റ് കാർഡ് കമ്പനിയെയും വിവരമറിയിക്കുക. അവരത് ബ്ലോക്ക് ചെയ്‌തോളും. ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് എമർജൻസി ക്രെഡിറ്റ് കാർഡ് നൽകാനുള്ള സംവിധാനമുണ്ട്.

യാത്രയിൽ സ്വർണ്ണമോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടാൽ പോലീസിൽ പരാതിപ്പെടുന്നത് ഇവ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലായിരിക്കരുത്. ഒരു മനഃസമാധാനത്തിനും ഇൻഷുറൻസുകാർ ചോദിക്കുമ്പോൾ പരാതിയുടെ കോപ്പി കൊടുക്കാനുമായിരിക്കണം. ഇത്തരം കാര്യങ്ങൾ ഇന്ത്യയിലെ പോലീസുകാർക്ക് നന്നായി അറിയാം. ചില ഇന്ത്യൻ നഗരങ്ങളിലെ പോലീസുകാർ പരാതി സ്വീകരിക്കുന്നതിനുമുമ്പ് എത്ര പണം ഉണ്ടായിരുന്നു, എത്ര ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നു, എന്നൊക്കെ ചോദിച്ചു മനസ്സിലാക്കും. രേഖ ഒന്നിന് ആയിരം രൂപ നിരക്കിൽ കൈക്കൂലി കൊടുത്താലേ പരാതി സ്വീകരിക്കൂ. ഇത്തരം സ്ഥലത്ത് പരാതി പറയാൻ തന്നെ രണ്ടുവട്ടം ആലോചിക്കണം.

ശാരീരിക ആക്രമണങ്ങൾ: യാത്രയിൽ നമുക്കെതിരെയുണ്ടാകുന്ന ശാരീരിക ആക്രമണം പല കാരണങ്ങളാലും പല രീതിയിലുമാണ്. വടക്കേ ഇന്ത്യയിൽ കൊള്ളക്കാരും, മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചെറുപ്പക്കാരായ പയ്യന്മാരുമാണ് ഇതിൽ പ്രധാനികൾ. ചില വിദേശരാജ്യങ്ങളിൽ വംശീയവിദ്വേഷമാകാം കാരണം. ഇതൊക്കെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ ഒഴിവാക്കാൻ പറ്റാതെ വരികയും ശാരീരികമായ ഉപദ്രവം നേരിടുകയും ചെയ്താൽ പോലീസിൽ പരാതിപ്പെടാൻ മടിക്കേണ്ട.

ലൈംഗിക അക്രമങ്ങൾ: യാത്രയിൽ സ്ട്രീകളുടെ ഏറ്റവും വലിയ പേടി അവർക്കെതിരെ ലൈംഗിക അക്രമങ്ങൾ ഉണ്ടാകുമോ എന്നതാണ്. സ്ത്രീകൾ പൊതുവെ യാത്രയിൽ നല്ല ശ്രദ്ധാലുക്കളായിരിക്കുന്നതിനാൽ, വാസ്തവത്തിൽ ഇതിന്റെ സാധ്യത അത്ര വലുതല്ല. കേരളത്തിലും ഇന്ത്യയിലെ മറ്റു പലയിടങ്ങളിലും സ്ത്രീകൾ നേരിടേണ്ടിവരുന്നത് കടന്നുപിടിക്കലും തോണ്ടലും തലോടലുമാണ്. ഇങ്ങനെയുണ്ടായാൽ പറ്റിയാൽ ‘ഉടനടി’ പ്രതികരിക്കുക. ലോകത്ത് മിക്കയിടത്തും സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരാൾ പിടിക്കപ്പെട്ടാൽ പൊതുജനം പൊതുവെ സ്ത്രീകളോടൊപ്പം നിൽക്കും. വേണ്ടിവന്നാൽ അധികാരികളെ അറിയിക്കാൻ മടിക്കരുത്.

പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ: യാത്രക്കിടയിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെടുക എന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നമ്മുടെ പദ്ധതികളൊക്കെ അടിയേ പാളും. മുൻപൊരിക്കൽ പറഞ്ഞതുപോലെ ഇതൊരു ബുദ്ധിമുട്ടാകുമെന്നല്ലാതെ കുറ്റമല്ല. ഇന്ത്യൻ എംബസികൾ ഇപ്പോൾ വളരെ വേഗത്തിലും മനുഷ്യത്വപരമായും ഇതിൽ ഇടപെടുന്നുണ്ട് (http://passportindia.gov.in/AppOnlineProject/online/faqLostDamagedPassports).

കൂട്ടം തെറ്റിയാൽ: തിരക്കുള്ള, പരിചയമില്ലാത്ത സ്ഥലത്ത് പലപ്പോഴും സംഭവിക്കാവുന്നതാണ് കൂട്ടം തെറ്റൽ. യാത്രാസംഘത്തിലുള്ള എല്ലാവരോടും കൂട്ടം തെറ്റിയാൽ എവിടെയാണ് നിൽക്കേണ്ടതെന്ന് മുൻകൂട്ടി പറഞ്ഞുറപ്പിക്കണം. ഒരാളെ കാണാതായാൽ എല്ലാവരും കൂടി അന്വേഷിക്കേണ്ടതില്ലല്ലോ. കുട്ടികളുടെ കഴുത്തിൽ മുതിർന്നവരുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളുമടങ്ങിയ ടാഗ് ധരിപ്പിക്കുക.

Lost and found: യൂറോപ്പിലെ രാജ്യങ്ങളിൽ ഓരോ നഗരത്തിലും Lost and found ഓഫിസ് ഉണ്ട്. നമ്മൾ ബസിലോ ചായക്കടയിലോ ബാങ്കിലോ എയർപോർട്ടിലോ എന്തെങ്കിലും സാധനം മറന്നുവെച്ചാൽ ഓർമ്മ വരുമ്പോൾ ഇവിടെ അറിയിക്കുക. സ്വിറ്റ്സർലാൻഡിൽ ഇങ്ങനെ നഷ്ടപ്പെട്ടെന്ന് കരുതുന്ന മിക്ക സാധനങ്ങളും, കിട്ടിയവർ ഈ കൗണ്ടറുകളിൽ ഏൽപ്പിച്ചിട്ടുണ്ടാകും. അതിനാൽ ബസിലോ ടാക്സിയിലോ മറന്നുവെച്ച ഒരു സാധനം ഉടമസ്ഥന് തിരിച്ചുകിട്ടുമ്പോൾ അതിവിടെ ഒരു വർത്തയാകാറില്ല. മറ്റൊരാൾക്ക് നഷ്ടപ്പെട്ട ഒരു സാധനം തിരിച്ചുനൽകുമ്പോൾ അത് വർത്തയാകുന്നത് നമ്മൾ സമൂഹത്തിൽ സത്യസന്ധത സാധാരണ പ്രതീക്ഷിക്കാത്തതുകൊണ്ടാണ്. അത് കൊണ്ട് അത്തരം വാർത്ത കാണുമ്പോൾ നമ്മൾ സന്തോഷിക്കരുത്. ‘യാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തിരിച്ചു നൽകി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി’ എന്നത് വാർത്തയാകാത്ത കേരളമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

മുരളി തുമ്മാരുകുടി.

Leave a Comment