പൊതു വിഭാഗം

തിരിഞ്ഞുനടക്കുന്ന മലയാളി, മരുഭൂമിയാകുന്ന മലയാളം.

വാഹനങ്ങളിൽ ജി പി എസ്സും ആളുകളുടെ കൈയിൽ മൊബൈൽ ഫോണും രാജ്യം മുഴുവൻ മൊബൈൽ ടവറും വ്യാപകമാകുന്നതിനു മുൻപുള്ള കാലത്താണ് ഞാൻ ഒമാനിൽ ജോലി ചെയ്തത്. തീരത്തെ ഏതാനും നഗരങ്ങൾ ഒഴിച്ചാൽ ഒമാൻ ഒരു മരുഭൂമിയാണ്. മരുഭൂമിയുടെ നടുക്കാണ് എണ്ണക്കിണറുകളുള്ളത്. ഓരോ എണ്ണക്കിണറിലേക്കും പോകുന്ന റോഡുകൾ ടാറിട്ടതും അല്ല. ഉഷ്ണകാലത്ത് ഒരു കാറ്റടിച്ചാൽ മണൽ വന്നു വീണ് റോഡേത് മരുഭൂമിയേത് എന്ന് തിരിച്ചറിയാൻ പറ്റില്ല. എവിടെയെങ്കിലും തെറ്റായ ഒരു തിരിവെടുക്കുന്നതോടെ മരുഭൂമിയുടെ നടുക്ക് നമ്മൾ ഒറ്റപ്പെട്ട്, തിരികെ പുറത്തു കടക്കാനുള്ള വഴി കണ്ടുപിടിക്കാനാവാതെ നട്ടംതിരിഞ്ഞ് അവിടെക്കിടന്നു മരിക്കാനും മതി. അതത്ര അസാധാരണമൊന്നുമല്ലായിരുന്നു താനും.

കോർപ്പറേറ്റ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതിനാൽ ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി ഇത്തരം കേസുകൾ നോക്കേണ്ടി വന്നിട്ടുണ്ട്. അത്തരം അവസരങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വഴി തെറ്റി അലഞ്ഞ് ശരിയായ വഴിയുടെ തൊട്ടടുത്തു വരെയെത്തിയ ശേഷം പലരും തിരിച്ച് മണലാരണ്യത്തിലേക്ക് വണ്ടി തിരിക്കുന്നതായി ട്രാക്കിൽ നിന്നും വ്യ്കതമാകും. കാരണം യഥാർത്ഥ വഴിയുടെ തൊട്ടടുത്തെത്തി എന്നവർ അറിയുന്നില്ല. അവരുടെ കാറിന്റെ മുകളിൽ കയറിനിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ചിലപ്പോൾ അവർ രക്ഷപെട്ടേനെ. പക്ഷെ ആ ബുദ്ധി പലർക്കും തോന്നിയില്ല. കുറെ ദൂരം വണ്ടിയോടിച്ചു കഴിയുമ്പോൾ വഴി തെറ്റിയെന്നു തോന്നി മറ്റൊരു ദിശയിലേക്ക് വാഹനമോടിക്കും. അവസാനം മരുഭൂമിയിൽ വെള്ളം പോലും കിട്ടാതെ മരണം.

കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണ് എന്നെ ഓർമ്മിപ്പിക്കുന്നത്. ഒരു വികസ്വര രാജ്യത്തിൻറെ ജീവിതസാഹചര്യങ്ങളിൽ നിന്നും വികസിതരാജ്യമായി മാറാനുള്ള വഴിയുടെ തൊട്ടടുത്താണ് നമ്മൾ നിൽക്കുന്നത്. ഉയർന്ന സാക്ഷരത, വികസിതരാജ്യങ്ങളോട് ഒപ്പം നിൽക്കുന്ന കുറഞ്ഞ ശിശു മരണനിരക്ക്, ഉന്നത വിദ്യാഭ്യാസശ്രേണിയിലുള്ള സ്ത്രീകളുടെ സാന്നിധ്യം, വിദേശത്തുനിന്നുള്ള പണം കൊണ്ടാണെങ്കിലും നടക്കുന്ന നിർമ്മാണവും മറ്റു ഉപഭോഗങ്ങളും, കൃഷിരംഗത്തു നിന്നും മറ്റു രംഗങ്ങളിലേക്കുള്ള തൊഴിലാളികളുടെ കളംമാറ്റം എന്നിങ്ങനെ നമ്മുടെ വികസന പാത എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കുന്ന നാഴികക്കല്ലുകൾ പലതുണ്ട്. നമ്മുടെ പ്രകൃതിയും പൈതൃകങ്ങളും ഒക്കെ സംരക്ഷിക്കണമെന്നും, മലിനമാകാത്ത നദിയും മാലിന്യം സംസ്കരിക്കുന്ന നഗരങ്ങളും വേണമെന്നും, അഴിമതി ഒരു ആധുനിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമല്ല എന്നും, നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും, നിയമനിർമ്മാതാക്കളും നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവരും നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നത് വൻ അപരാധമാണെന്നും, ടാക്സ് വെട്ടിക്കുന്നത് മോഷണം പോലത്തെ സാമൂഹ്യ തിന്മയാണെന്നും ആളുകൾക്ക് സ്വയം തോന്നിത്തുടങ്ങുന്ന ആധുനികമായ വികസിതമായ ഒരു സംസ്കാരത്തിലേക്കെത്താൻ ഇനി നമുക്ക് അധികം ദൂരമില്ല. എന്നാൽ കഷ്ടകാലത്തിന് നമ്മുടെ വികസനത്തിന്റെ വണ്ടി ഓടിക്കുന്നവർക്ക് അത് മനസ്സിലാകാത്തതിനാൽ നമ്മൾ വികസനത്തിന്റ മരുഭൂമിയിൽ ലക്ഷ്യബോധം ഇല്ലാതെ കിടന്നു വട്ടം കറങ്ങുകയാണ്. അന്തിമഫലവും വ്യത്യസ്തമാകാൻ തരമില്ല.

ഇത് ഒരു രാഷ്ട്രീയപ്പാർട്ടി മാത്രം വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല. നമ്മുടെ ഒരു രാഷ്ട്രീയപ്രസ്ഥാനങ്ങളും അടുത്ത ഇലക്ഷൻ എന്ന ചക്രവാളത്തിനപ്പുറം ചിന്തിച്ചുള്ള നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നില്ല. അതിനവരെ നിർബന്ധിക്കുന്ന സാമൂഹ്യ സാഹചര്യം ഇപ്പോൾ നിലവിലില്ല. കേരളത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, സദാചാരം എന്നിങ്ങനെ ഏതു വിഷയമെടുത്താലും ഹ്രസ്വവീക്ഷണത്തോടെയുള്ള രാഷ്ട്രീയ താല്പര്യങ്ങളുടെ, അതിൽ നിന്നുണ്ടാകുന്ന നയങ്ങളുടെ കുഴപ്പം ചൂണ്ടിക്കാണിക്കാൻ സാധിക്കും. തല്ക്കാലം കത്തിനിൽക്കുന്നത് മൂന്നാറാണല്ലോ. അതുകൊണ്ട് ഭൂവിനിയോഗത്തെപ്പറ്റിത്തന്നെ പറയാം.

യൂറോപ്പിൽ യാത്ര ചെയ്തിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ലണ്ടനോ, പാരീസോ ബെർലിനോ ആകട്ടെ, ഏതു വൻ നഗരത്തിൽ നിന്നു ട്രെയിൻ കയറിയാലും പത്തു മിനിറ്റിനകം നമ്മുടെ നാട്ടിൻപുറങ്ങളെ വെല്ലുന്ന പ്രകൃതി സൗന്ദര്യത്തിലെത്തും. വീടുകൾ അധികം ഇല്ല, ഒട്ടും മലിനമാകാതെ അരുവികളും ജലാശയങ്ങളും, കൃഷിഭൂമിയുടെ നടുക്ക് വളർന്നു നിൽക്കുന്ന ചെറിയ കാടുകൾ. ഇപ്പോൾ നാം കാണുന്ന അതിമനോഹരമായ യൂറോപ്പ് സത്യത്തിൽ പ്രകൃതിയുടെ സൃഷ്ടിയല്ല, കർശനമായ നിയമത്തിന്റെയാണ്. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും. അതെങ്ങനെ ഉണ്ടായി എന്ന് പറയാം.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ ഭൂമിയുടെ കാര്യത്തിൽ ചില മാറ്റങ്ങളുണ്ടായി. ഒന്നാമത് ലക്ഷക്കണക്കിന് ചെറുപ്പക്കാർ യുദ്ധത്തിൽ മരിച്ചതോടെ ഭൂമിയിൽ കൃഷിചെയ്യാൻ ആവശ്യത്തിനാളില്ലാതായി. രണ്ടാമത് ഗ്രാമത്തിൽ നിന്നും ഏറെയാളുകൾ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ ഗ്രാമത്തിൽ സ്ഥലത്തിന്റെ ആവശ്യകത കുറഞ്ഞു. മൂന്നാമത് ഒറ്റക്കുള്ള വീടുകളിൽ നിന്നും ഇന്ന് നാം ഫ്ലാറ്റ് എന്ന് പറയുന്ന തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടാവാൻ തുടങ്ങി. വിത്തിലും വളത്തിലും വന്ന വ്യതിയാനവും കൃഷിയിലെ യന്ത്രവൽക്കരണവും കാരണം ഉദ്പാദനക്ഷമത വർദ്ധിച്ചു. നിശ്ചിത വിളവിന് പഴയത്ര സ്ഥലം കൃഷിക്ക് വേണ്ടാതായതോടെ ഭൂമിയുടെ വിനിയോഗവും ആവശ്യകതയും കുറഞ്ഞു. ദീർഘവീക്ഷണമുള്ള ഭരണം അവിടെയുണ്ടായിരുന്നതുകൊണ്ട് കൃഷിഭൂമിയായിരുന്ന ധാരാളം സ്ഥലം തിരിച്ചു കാടായും തണ്ണീർത്തടം ആയും ഒക്കെ മാറ്റിയെടുക്കാൻ സാധിച്ചു. ബാക്കിയുള്ള ഭൂമിയുടെ ഉപയോഗത്തിനും കൈമാറ്റത്തിനും വലിയ നിയന്ത്രണം വരിക കൂടി ചെയ്തതോടെ കൃഷിഭൂമി മറ്റൊരാവശ്യത്തിന് മാറ്റിയെടുക്കുക എന്നത് നിയമപരമായി ഏതാണ്ട് അസാധ്യം തന്നെയായി. ഒരു കുടുംബത്തിന്റെ കൈവശം ഉള്ള ഭൂമി മക്കൾക്ക് വീതിച്ചു കൊടുക്കാൻ അവകാശം ഇല്ലാതായി, വേണമെങ്കിൽ മക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് മൊത്തം എടുത്ത് കൃഷി ചെയ്യാം, അല്ലെങ്കിൽ കൃഷിയിൽ താല്പര്യമുള്ള മറ്റാർക്കെങ്കിലും കൊടുക്കാം. അല്ലാതെ തുണ്ടം തുണ്ടമായി വീതിച്ചു കൃഷി ലാഭകരമാകാതെ വരാൻ പറ്റില്ല.

പിന്നൊരു കാര്യം പ്രത്യേകം പറയണം. ശക്തമായ ജനാധിപത്യത്തിന്റെ ആണിക്കല്ല് “റൂൾ ഓഫ് ലോ” ആണ്, അപ്പോൾ നിയമം ഉണ്ടാക്കിയാൽ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഭൂമി കയ്യേറ്റം തുടങ്ങിയ തറവേലകൾ ഒന്നും നടക്കില്ല. ഇതൊക്ക കാരണം യൂറോപ്പിലെ കൃഷിഭൂമി കൃഷിഭൂമിയായിത്തന്നെ തുടരുന്നു. ഇപ്പോൾ കൃഷിയുടെ ഉത്പാദനം കൂടുന്നതിനാൽ വർഷാവർഷം കൂടുതൽ കൂടുതൽ കൃഷിഭൂമി തരിശിടാൻ സർക്കാർ നാട്ടുകാർക്ക് പണം കൊടുക്കുന്നു. ചെയ്യുന്ന കൃഷിക്ക് വേറെയും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ കേരളം ഏതാണ്ട് അത്തരത്തിലുള്ള ഒരു സാഹചര്യമായിരുന്നു. കൃഷിയൊന്നും ലാഭമല്ലാതെ വന്നതോടെ പാടങ്ങൾ തരിശായി തുടങ്ങി. നാട്ടിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും എണ്ണം കുറഞ്ഞു, ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഗൾഫിലേക്ക് തൊഴിലന്വേഷിച്ച് പോയി. ഒരു കുടുംബത്തിലെ കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി, പറ്റുന്നവരെല്ലാം നഗരത്തിൽ വീടുവെക്കാനും തുടങ്ങി. മലയാളി ഒരിക്കലും ഇഷ്ടപ്പെടില്ലെന്നു കരുതിയ ഫ്ലാറ്റ് സംസ്കാരം നഗരങ്ങളിൽ കൂടുതലാവാൻ തുടങി. അന്ന് ഭൂമിക്ക് വലിയ വിലയില്ല. യഥാർത്ഥത്തിൽ അന്ന് മുതൽ ഭൂമിയുടെ യഥാർത്ഥ ആവശ്യം കുറഞ്ഞു വരികയും ആണ്.

എന്നാൽ ഭൂമിയുടെ ഉപയോഗത്തിനും കൈമാറ്റത്തിനും യാതൊരു നിയന്ത്രണവും അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. അതേ സമയം പുറത്ത് നിന്നും ജോലി ചെയ്ത് നാട്ടിൽ എത്തുന്ന പണത്തിന് ഗുണകരമായി നിക്ഷേപിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കിയും ഇല്ല. അതിന്റെ ഫലമായി “വസ്തു വാങ്ങൽ” ഒരു സാമ്പത്തിക പ്രക്രിയയായി. വലിയ കരഭൂമികളെല്ലാം തന്നെ ആളുകൾ തുണ്ടുതുണ്ടായി മുറിച്ചുവിൽക്കാനും പറ്റുന്നിടത്തെല്ലാം ഫ്ലാറ്റ് വാങ്ങാനും തുടങ്ങി. മൂന്നാറിലും വയനാട്ടിലും ഒക്കെ ഒരേക്കർ മുതൽ പത്തു സെന്റ് വരെ കൈവശം വെക്കാൻ താഴെ ഉളളവർ മത്സരമായി. അങ്ങനെ കൊടുക്കാൻ വേണ്ടി സർക്കാർ ഭൂമിയും വനഭൂമിയും കയ്യേറുന്ന അമ്പതും നൂറും സംഘങ്ങൾ ഉണ്ടായി. പക്ഷെ ഇങ്ങനെ വാങ്ങിയ ഭൂരിഭാഗം സ്ഥലത്ത് വീടുകൾ ഉണ്ടായില്ല, ഫ്ലാറ്റുകൾ പകുതി ഒഴിഞ്ഞു കിടക്കുന്നു, കയ്യേറിയ സ്ഥലത്തൊന്നും ഒരു കൃഷിയും ഉണ്ടായില്ല. അപ്പോൾ ഭൂമിക്കും ഫ്ലാറ്റിനും വാസ്തവത്തിൽ ആവശ്യക്കാർ ഇല്ലെന്ന് വ്യക്തമാണ്. എന്നിട്ടും തരംകിട്ടിയാൽ ഭൂമി മണ്ണിട്ട് നികത്തലും ഫ്ലാറ്റ് വാങ്ങലും സ്ഥലം കയ്യേറലും ഒക്കെ ഇപ്പോഴും നിർബാധം തുടരുന്നു. അതിനൊക്കെ വേണ്ടി മല നിരത്തുന്നു, റോഡ് പണിയുന്നു, മണൽ വാരുന്നു, പാറമട ഉണ്ടാക്കുന്നു, മൊത്തം പരിസ്ഥിതിയെ കുളമാക്കുന്നു.

ഇതിന്റെയൊക്കെ പ്രത്യാഘാതം പാരിസ്ഥിതികം മാത്രമല്ല, സാമ്പത്തികം കൂടിയാണ്. യഥാർത്ഥത്തിൽ സ്ഥലം ആവശ്യമുള്ളവർക്ക് അത് ലഭ്യമല്ല. ഉദാഹരത്തിന്, നൂറേക്കർ സ്ഥലം വാങ്ങി റബ്ബർകൃഷി ചെയ്യാൻ കേരളത്തിൽ ഒരാൾക്കും ഇന്ന് സാധ്യമല്ല. കാരണം കൃഷിഭൂമിയുടെ വിലയല്ല ഇന്ന് സ്ഥലത്തിനുള്ളത്. ഒരേക്കർ റബ്ബറിൽ നിന്നും പരമാവധി ഒരു ലക്ഷം രൂപയാണ് ലാഭം കിട്ടുന്നത്. അതും ഏഴുവർഷം കഴിഞ്ഞാണ് കിട്ടി തുടങ്ങുന്നത്. അപ്പോൾ കൃഷി ലാഭകരമാകണമെങ്കിൽ ഒരേക്കറിന് അഞ്ചുലക്ഷമോ അതിൽ താഴെയോ നിരക്കിൽ സ്ഥലം ലഭ്യമാകണം. അങ്ങനെയൊരു സ്ഥലമിപ്പോൾ കേരളത്തിലില്ല. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലും കൃഷിഭൂമിക്ക് കേരളത്തിലെ വിലയില്ല എന്നതു പോട്ടെ, യൂറോപ്പിലും അമേരിക്കയിലും പോലും കൃഷിഭൂമി കേരളത്തിലേക്കാൾ ആദായവിലയിൽ കിട്ടും. ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന അനവധി രാജ്യങ്ങളിൽ ആയിരം ഡോളറിന് ഒരു ഹെക്ടർ ഭൂമി കിട്ടുന്ന രാജ്യങ്ങളുണ്ട്. അവിടങ്ങളിൽ റബ്ബർക്കൃഷി ചെയ്യാനുള്ള അനുകൂല കാലാവസ്ഥയുമുണ്ട്. റബ്ബർവില കൂട്ടി കർഷകന് ലാഭമുണ്ടാക്കാൻ ഇനി ഇന്ത്യൻ പാർലമെന്റിന്റെ മുന്നിൽ റബ്ബർഷീറ്റുടുത്ത് കുത്തിയിരുന്നിട്ട് കാര്യമൊന്നുമില്ല.

കേരളത്തിന്റെ പ്രകൃതിയെ ഒരു ഐ എ എസ് ഉദ്യോഗസ്ഥനോ ഒരു രാഷ്ട്രീയനേതാവോ പരിസ്ഥിതി പ്രവർത്തകരോ സംരക്ഷിക്കും എന്നു കരുതുന്നത് മൂഢത്വമാണ്. അത് സംഭവിക്കണമെങ്കിൽ അതിന് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണം. പ്രകൃതി എന്നത് വരും തലമുറകൾക്ക് ഇവിടെ ജീവിച്ചു പോകാനുള്ള അടിസ്ഥാനമാണെന്ന ബോധം ഉണ്ടാകണം. അതിനു വേണ്ടി നഷ്ടങ്ങൾ സഹിക്കാൻ എല്ലാവരും തയ്യാറാകണം. ഭൂമിയുടെ ഉപയോഗത്തിലും കൈമാറ്റത്തിലും ആധുനികമായ മാറ്റങ്ങൾ വരുത്തുകയും നടപ്പിലാക്കുമെന്ന് ഉറപ്പാവുകയും ചെയ്‌താൽ ഭൂമിയുടെ വില ഇപ്പോൾ ഉള്ളതിന്റെ പത്തിലൊന്നാകും, ഇനി ഭൂമി കൈയിലിരുന്നാൽ ഉള്ള കാശു കൂടി പോകും എന്ന ചിന്ത നാട്ടുകാർക്ക് വന്ന് ഭൂമിവില താഴേക്ക് പോകുന്നതോടെ ആവശ്യക്കാർക്ക് ഭൂമി ലഭ്യമാകും. അനാവശ്യക്കാർ കളംവിട്ട്, പണം കുറച്ചുകൂടി ഉപയോഗക്ഷമമായ മറ്റു വഴികളിൽ നിക്ഷേപിക്കും. അതുപോലെ തന്നെ ചുമ്മാതെ കിടക്കുന്ന ഫ്ളാറ്റുകൾക്ക് ഭീമമായ നികുതി ചുമത്തണം, അപ്പോൾ അത് കൈയ്യിൽ വച്ചിരുന്നാൽ പൊള്ളും എന്ന നിലവരും, അങ്ങനെ ആവശ്യക്കാർക്ക് ഫ്ലാറ്റ് ന്യായവിലയിൽ കിട്ടും. അനാവശ്യമായി ഫ്ലാറ്റ് ഉണ്ടാകുകയും ഇല്ല. മലയും മണലും ഒക്കെ അവിടെത്തന്നെ കാണും.

പ്രകൃതിയെ നശിപ്പിച്ചിട്ട് ഇപ്പോൾ നാം കാണുന്ന വികസനം ഒന്നും സ്ഥായിയല്ല എന്ന ബോധം എന്ന് സമൂഹത്തിനുണ്ടാകുന്നോ, അന്നാണ് നാം സുസ്ഥിര പാത അന്വേഷിക്കാൻ പോകുന്നത്. കേരളം പാരിസ്ഥിതികമായി ഒരു ചെറിയ തുരുത്താണ്, അതിന്റെ മുകളിലേക്കാണ് കാലാവസ്ഥ വ്യതിയാനം വരുന്നത്. ഒരു തലമുറയുടെ തെറ്റായ പ്രവർത്തനം മതി നമ്മുടെ പ്രകൃതിയെ കുഴപ്പത്തിൽ ചാടിക്കാൻ. അപ്പോൾ ശരിയായ വികസനപാത നാം കണ്ടുപിടിച്ചില്ലെങ്കിൽ മരുഭൂമിയിലെ ഡ്രൈവറുടെ വിധി തന്നെയാകും നമ്മുടേതും. അതറിയാൻ സ്പെക്കുലേഷനോ ഇന്ററോഗേഷനോ ഒന്നും വേണ്ട, കോമൺ സെൻസ് മതി. പക്ഷെ കോമൺസെൻസ് അത്ര കോമൺ അല്ല എന്ന് ഇഗ്ളീഷിൽ ഒരു ചൊല്ലുണ്ട്.

Leave a Comment