പൊതു വിഭാഗം

തിരക്കില്ലാത്ത മരണം, പത്തു കല്പനകൾ!

മുംബെയിൽ റയിൽവേ സ്റ്റേഷനിലെ ഫുട് ഓവർപാസ്സിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഡസനോളം ആളുകൾ മരിച്ചു എന്ന വാർത്ത എന്നെ ഏറെ സങ്കടപ്പെപടുത്തുന്നു. സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ല് ഒടിഞ്ഞു ശ്വാസകോശം കിട്ടാതെ ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവർ മരിക്കുന്നത്. മുംബയിൽ തിരക്ക് എന്നത് ഒരു ദൈനം ദിന യാഥാർത്ഥ്യം ആണ്. ഒരു ദിവസം ഒരു ഡസനോളം ആളുകളാണ് സബർബൻ ട്രെയിനിൽ നിന്നും വീണു മരിക്കുന്നതെന്നാണ് ഞാൻ വായിച്ചിട്ടുള്ള കണക്കുകൾ. രാവിലെ ഓഫിസിൽ പോയ ഒരാളെ വൈകീട്ട് വീട്ടിൽ എത്തിയില്ലെങ്കിൽ വീട്ടുകാർ ആദ്യം തിരക്കുന്നത് പോലീസ് സ്റ്റേഷനിൽ അല്ല, റെയിൽവേ സ്റ്റേഷനിൽ ആണ്. അത്ര ഭീകരമാണ് അവിടുത്തെ സ്ഥിതി. ഇതാണ് സേഫ്റ്റിയുടെ ട്രാജഡി, ഇത് കഷ്ടമാണ്. മുംബെയിൽ അധോലോകം ആണ് ഒരു വർഷം മൂവായിരം പേരെ, പോട്ടെ, മുപ്പത് പേരെയെങ്കിലും കൊല്ലുന്നതെങ്കിൽ എന്തൊക്ക കോലാഹലം ആയേനെ, പോലീസ് പോയി പട്ടാളം വരെ വന്നേനെ. ഇവിടെ കൊലയാളി തീവണ്ടിയാകുമ്പോൾ മരിച്ച ആളുകളുടെ എണ്ണം വെറും കണക്ക് മാത്രം. (ഇത് മുംബയിലെ കാര്യം അല്ല, കേരളത്തിൽ ഒരു വർഷം നാലായിരം ആളാണ് റോഡിൽ മരിക്കുന്നത്. നമ്മുടെ ചിന്തയും ഇതുപോലെ ഒക്കെ തന്നെ). മുംബെയിലെ ട്രെയിനും കേരളത്തിലെ റോഡുമെല്ലാം നമ്മുടെ ഒക്കുപ്പേഷണൽ ഹസാർഡ് ആണ്. അതുകൊണ്ട് മുംബൈയിലെ തിരക്കിന് എന്റെ കയ്യിൽ തത്കാലം ചികിത്സ ഇല്ല.

ലോകത്തൊരിടത്തും തിരക്ക് നിയന്ത്രണം എന്നാൽ വാസ്തവത്തിൽ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. ലഭ്യമായ സ്ഥലത്തിന്റെ ഉൾക്കൊളളാവുന്ന പരിധിക്കകത്തുള്ള ആളുകളെ ഒരു തരത്തിൽ മാനേജ് ചെയ്യാം, അതും അത്യാവശ്യം സുരക്ഷാബോധം ഉണ്ടെങ്കിൽ മാത്രം. പക്ഷെ, ഒരുലക്ഷം പേരുടെ മുകളിൽ ആളുകൾ ഒരു സ്ഥലത്തെത്തിയാൽ പിന്നെ പോലീസിനും മറ്റുള്ളവർക്കും വലിയ നിയന്ത്രണം ഒന്നും സാധ്യമല്ല. അതും കേരളം പോലെ നിയമം അനുസരിക്കാൻ പൊതുവെ താല്പര്യം ഇല്ലത്തതും ഒട്ടും സുരക്ഷാബോധം ഇല്ലത്തതും ആയ ഒരു സ്ഥലത്ത്. ഇത് നമ്മൾ മനസ്സിലാക്കണം. വ്യക്തിപരമായി ഞാൻ തിരക്കുള്ള സ്ഥലങ്ങളിലേക്ക്, എനിക്ക് വ്യക്തമായി അവിടുത്തെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റി അറിവില്ലെങ്കിൽ, ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ പോകാറില്ല. പക്ഷെ കേരളത്തിലോ മറ്റു രാജ്യങ്ങളിലോ തിരക്കിൽ പെടുന്നവർക്ക് വേണ്ടി കുറച്ചു നിർദേശങ്ങൾ തരാൻ എനിക്ക് സാധിക്കും.

1. കേരളത്തിൽ പ്രധാനമായും മതപരമായ ആഘോഷങ്ങൾ നടക്കുന്നിടത്താണ് വലിയ തിരക്കുണ്ടാകുന്നത്. മകരവിളക്ക്, മണ്ഡലക്കാലത്തെ ചില ദിവസങ്ങൾ, തൃശൂർ പൂരം, ചോറ്റാനിക്കര മകം, ചില പള്ളിപ്പെരുന്നാളുകൾ എന്നിങ്ങനെ. തിരക്കുള്ള സ്ഥലങ്ങളിൽ ഏറ്റവും തിരക്കുള്ള ദിവസം പോകാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ശബരിമലക്ക് പോകണമെങ്കിൽ തിരക്കില്ലാത്ത സമയം ഉണ്ടല്ലോ. ഇനി അഥവാ മകരവിളക്കിന് പോകണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ വീട്ടുകാരെ ഒക്കെ നന്നായി കണ്ടിട്ട് പോവുക, തിരിച്ചു സുരക്ഷിതമായി വരാൻ അയ്യപ്പനോട് നന്നായി പ്രാർത്ഥിക്കുക. മറ്റു ആരാധനാലയങ്ങൾ ആയാലും ഇതിലും പറ്റിയ പ്രതിവിധി ഒന്നുമില്ല.

2. വലിയ തിരക്കുണ്ടാകുമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ ഒരു കാരണവശാലും കുട്ടികളെ കൊണ്ടുപോകരുത്. അതവരുടെ ജീവൻ അപകടത്തിൽ ആക്കും എന്ന് മാത്രമല്ല, അവരെ രക്ഷിക്കേണ്ടതിനാൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് പറ്റുകയും ഇല്ല.

3. തിരക്കുള്ള ഒരു സ്ഥലത്ത് എത്തിയാൽ, ഇനി ഇവിടെ ഒരു വലിയ തിരക്ക് വന്നാൽ എങ്ങനെ രക്ഷപെടും എന്ന് എപ്പോഴും മനസ്സിൽ ഒരു പ്ലാൻ ഉണ്ടാക്കുക. സ്റ്റേഡിയത്തിലൊക്കെ ആണെങ്കിൽ പുറത്തേക്കുള്ള വഴി നോക്കിവെക്കുക

4. തിരക്ക് നിയന്ത്രണാതീതം ആണെന്ന് നിങ്ങൾക്ക് തോന്നുന്ന നിമിഷം നിങ്ങൾ എത്ര ദൂരത്തു നിന്ന് വന്നതോ, എത്ര ആഗ്രഹിച്ചോ ബുദ്ധിമുട്ടിയോ വന്നതാണെങ്കിലും ഉടൻ സ്ഥലം വിടുക. കുറച്ചു കൂടി നിന്നിട്ട് നോക്കാം എന്ന് ചിന്തിക്കുക പോലും അരുത്.

5. തിരക്ക് വന്നാൽ ഒരു കാരണവശാലും താഴെ വീഴാതെ നോക്കണം. ചുറ്റും ഉള്ളവരും ആയി ഒരുമിച്ച് വേണം തള്ളലിനെ നേരിടാൻ. അതിലൊരാൾ വീണാൽ ഉടൻ വലിച്ചു നേരെ നിറുത്തുക

6. തിരക്കിനെതിരെ തള്ളരുത്. തിരക്ക് നമ്മളെ എങ്ങോട്ടാണോ തള്ളുന്നത് ആ ദിശയിൽ തന്നെ മുന്നോട്ടോ പിറകോട്ടോ സൈഡിലേക്കോ നിന്ന് കൊടുക്കുക. തിരക്ക് മുന്നോട്ടും പിന്നോട്ടും ഓളങ്ങൾ ആയിട്ടാണ് വരുന്നത്, അതുകൊണ്ട് എപ്പോഴും മുന്നോട്ടോ പിന്നോട്ടോ ബലം പിടിക്കരുത്, ഓളം അറിഞ്ഞു പെരുമാറണം.

7. ഏതു തിരക്കിനിടയിലും നൂഴ്ന്നു പോകാനുള്ള അവസരം ഉണ്ടാകും, അത് മുന്നോട്ടോ പിറകോട്ടോ ആയിരിക്കില്ല, മറിച്ച് സൈഡിലേക്ക് ആയിരിക്കും, ഒരുമാതിരി പാമ്പ് മുന്നോട്ടു പോലെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി പോകേണ്ടി വരും. പക്ഷെ തിരക്കിൻറെ എപ്പി സെന്ററിൽ നിന്നും പുറത്തു കടക്കുക എന്നതാണ് പ്രധാനം.

8. സ്ഥലത്ത് കൂട്ടമായി പോവുകയാണെങ്കിൽ തിരക്കിൽ പെട്ട് ഒറ്റപ്പെട്ടു പോയാൽ എവിടെ കാണാം എന്നതിന് ഒരു മീറ്റിംഗ് പോയന്റ് മുൻകൂട്ടി പറഞ്ഞു വക്കണം. അല്ലാതെ തിരക്കിൽ ആളെ നോക്കി നിൽക്കരുത്, നോക്കാൻ പോവുകയും അരുത്. ഇപ്പോൾ നിങ്ങളുടെ ഒക്കെ കയ്യിൽ സെൽഫി സ്റ്റിക്ക് ഉണ്ടല്ലോ, അതിന് മുകളിൽ മുൻ നിശ്ചയിച്ച പ്രകാരം കൂടെയുള്ള എല്ലാവർക്കും അറിയാവുന്ന കളറിൽ ഒരു തൂവാല കെട്ടിയാൽ ദൂരെനിന്നേ കാണാവുന്ന അടയാളം ആയി പൊക്കിപ്പിടിക്കാം.

9. സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും (ഹൃദ്രോഗം, ആസ്തമ, ചുഴലി) സുഖമില്ലാതിരിക്കുന്നവരും, ഭിന്നശേഷി ഉള്ളവരും തിരക്കുള്ള സ്ഥലത്തേക്ക് പോകുന്നതും കൊണ്ടുപോകുന്നതും പ്രത്യേകം ആലോചിച്ച് വേണം. പറ്റിയാൽ ഒഴിവാക്കണം. തിരക്ക് വന്നാൽ പിന്നെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ് ആണ്, ആരും ആരെയും രക്ഷിക്കില്ല, ആരെ ചവിട്ടി വീഴ്ത്തിയാണെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന വികാരം ആണ് ആദ്യം പുറത്തു വരുന്നത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

10. ആളുകളുടെ എണ്ണം കൂടി ഉണ്ടാകുന്ന തിരക്കിന് പുറമെ കേരളത്തിൽ ആന ഇടയുക എന്ന പ്രവോക്കേഷൻ (സത്യമാണെങ്കിലും നുണയാണെങ്കിലും) ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ സംഗീതോത്സവങ്ങൾ, ഫുട്ബാൾ മത്സരം ഇവയൊക്കെയാണ് തിരക്കുണ്ടാക്കുന്നത്, അതിനിടയിൽ ഇപ്പോൾ ബോംബോ സൂയിസൈഡ് അറ്റാക്കറോ (സത്യമോ, നുണയോ) ആണ് തള്ളൽ ഉണ്ടാക്കുന്ന ഭീഷണികൾ. ഇങ്ങനെയുള്ള കരക്കമ്പി വന്നാൽ അത് ശരിയാണോ എന്നന്വേഷിക്കാൻ പോകരുത്, അതെ സമയം ശരിയാണെന്നറിയാതെ മറ്റൊരാളോട് പറയുകയും ചെയ്യരുത്. ആന എഴുന്നള്ളിപ്പുള്ള അമ്പലത്തിൽ പോകുമ്പോൾ ഒരു മൃത്യുഞ്ജയ ഹോമം കൂടി നടത്തുന്നത് നല്ലതാണ്..

മുരളി തുമ്മാരുകുടി.

Leave a Comment