പൊതു വിഭാഗം

ജനാധിപത്യത്തിലെ ഉത്സവം.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ജനിച്ച ഞാൻ അഞ്ചാം ക്ലാസിൽ റെപ്രസന്റേറ്റീവിനെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്ത് തുടങ്ങിയതാണ്. ജനാധിപത്യം ആഴത്തിൽ വേരോടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ, റെസിഡന്റ് അസോസിയേഷൻ മുതൽ സഹകരണ സംഘം വരെ എല്ലായിടത്തും ജനാധിപത്യപരമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ജനാധിപത്യം ഇല്ലാത്ത മറ്റനവധി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളതിനാൽ അതിൻറെ എല്ലാ ഗുണദോഷ ഫലവും അറിഞ്ഞിട്ടുണ്ട്. പൊതുവിൽ ഇപ്പോഴും ജനാധിപത്യ വിശ്വാസി തന്നെയാണ്.
 
അമ്മാവൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കാലം എന്നും ആഘോഷമായിരുന്നു. 1971 ൽ എം കെ കൃഷ്ണന്റെ പോസ്റ്റർ വീട്ടിൽ കൊണ്ടുവന്നതും പ്രവർത്തകർ വന്നു വീതംവെച്ച് ഒട്ടിക്കാൻ കൊണ്ടുപോയതും ഓർമ്മയിലുണ്ട്. പിന്നീട് അടിയന്തിരാവസ്ഥക്ക് ശേഷം പെരുന്പാവൂരിൽ പി ആർ ശിവൻ ആയിരുന്നു സ്ഥാനാർഥി. അന്നാണ് ആദ്യമായി തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് പോകുന്നത്. എം വി ആർ മുതൽ ഇ എം എസ് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങൾ, പതിനായിരക്കണക്കിന് ആളുകൾ ഉൾപ്പെട്ട റാലി, മുദ്രാവാക്യം വിളി, എല്ലാം കൂടി ഏറെ ഉത്തേജിതമായ അന്തരീക്ഷമായിരുന്നു.
 
അന്ന് മുതൽ നാട്ടിൽ ഉള്ളപ്പോൾ രാഷ്ട്രീയ സമ്മേളനങ്ങൾ ഉണ്ടെങ്കിൽ പോയി കാണും. സാധാരണഗതിയിൽ ആളുകൾ അവർ വിശ്വസിക്കുന്ന പാർട്ടികളുടെ മീറ്റിംഗിന് മാത്രമേ പോകാറുള്ളൂ എന്നതിനാൽ അവരുടെ ചിന്തക്ക് അനുകൂലമായ ചിന്തകൾ മാത്രമേ പ്രസംഗങ്ങളിലൂടെയും അവർക്ക് ലഭിക്കുകയുള്ളൂ. ഇരുഭാഗത്തേയും ശ്രദ്ധിക്കുന്ന പരിപാടി ഞാൻ അന്നേ തുടങ്ങി. രാഷ്ട്രീയ രംഗത്ത് എല്ലാ പാർട്ടിക്കാരുടെയും പ്രസംഗങ്ങൾ കേൾക്കാൻ ഞാൻ പോയിട്ടുണ്ട്. കോതമംഗലത്ത് പഠിക്കുന്ന കാലത്ത് ശ്രീ ജോർജ്ജ് ജോസഫ് മുണ്ടക്കലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ പോയി കെ എം മാണി മുതൽ ബാലകൃഷ്ണ പിള്ള വരെയുളളവരുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
 
1986 ൽ കേരളത്തിൽ നിന്നും പോന്നതിൽ പിന്നെ അധികം സമ്മേളനങ്ങൾ കാണാനും പങ്കെടുക്കാനും സാധിച്ചിട്ടില്ല. ആഗ്രഹത്തിന്റെ കുറവു കൊണ്ടല്ല. അക്കാലത്ത് വടക്കേ ഇന്ത്യയിൽ രാഷ്ട്രീയ സമ്മേളനങ്ങൾ കേരളത്തിലേതു പോലെയല്ല. ഏതൊരു സമ്മേളനത്തിലും അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാൺപൂരിലെ സമ്മേളനങ്ങളിൽ ആളുകളെ പേടിപ്പിക്കാനായി തോക്കുമായി വരുന്നത് മുതൽ പാന്പിനെ തുറന്നു വിടുന്നത് വരെ അസാധാരണമല്ലായിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് കാലത്ത് കാന്പസിന് പുറത്തു പോകാറില്ല. കാന്പസിനകത്തേക്ക് ആരും വരാറുമില്ല.
 
1995 ൽ ഇന്ത്യയിൽ നിന്നും പോയതിനു ശേഷം അപൂർവ്വമായേ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ ഉണ്ടാകാറുള്ളൂ. തിരഞ്ഞെടുപ്പ് രംഗം ദൂരെ നിന്നും വീക്ഷിക്കാനേ സാധിക്കാറുള്ളൂ. ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് കുറച്ചു നാൾ നാട്ടിൽ ഉണ്ടാകണം, തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ കാണണം, പ്രസംഗങ്ങൾ കേൾക്കണം എന്നെല്ലാം ആഗ്രഹിച്ചിരുന്നതാണ്. സത്യത്തിൽ എനിക്ക് തിരഞ്ഞെടുപ്പ് കാലം ഉത്സവം പോലെയാണ്. പള്ളിപ്പെരുന്നാളിനും അന്പലത്തിലെ പൂരത്തിനും പോകുന്നതിനു സമാനമായ താല്പര്യമാണ്. പ്രത്യേകിച്ചും സുഹൃത്തുക്കളായ പലരും തിരഞ്ഞെടുപ്പ് രംഗത്ത് ഉള്ളതിനാൽ ഇത്തവണ കുറച്ചു കൂടി ആവേശമുണ്ട്. പക്ഷെ, സമയക്കുറവ് കാരണം ഇത്തവണയും അത് സാധിച്ചില്ല. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതിനാലും ആശാൻ എന്ത് പറഞ്ഞാലും പത്രക്കാർ വാർത്ത ആക്കുമെന്നതിനാലും സമ്മേളനങ്ങളിൽ മുൻകാലത്തെ പോലെ നിൽക്കാനും ബുദ്ധിമുട്ടാണ്. അല്പം നോക്കിയും കണ്ടും വേണം സമ്മേളനസ്ഥലത്ത് പോയിനിൽക്കാൻ, അല്ലെങ്കിൽ പണി പാളും.
 
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണയും കുറച്ചു സമയം തിരഞ്ഞെടുപ്പ് ഉത്സവം കാണാൻ ഞാൻ സമയം കണ്ടെത്തി. കോട്ടക്കൽ ഒരു പരിപാടി കഴിഞ്ഞു കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴി, ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസിൻറെ പ്രോഗ്രാം കണ്ടു. സുഹൃത്ത് ശ്രീ Js Adoor രമ്യയെ പറ്റി എഴുതിയതു മുതൽ ശ്രദ്ധിക്കുന്ന സ്ഥാനാർത്ഥിയാണ്. നേതൃരംഗത്തേക്ക് യുവാക്കളും സ്ത്രീകളും ഒക്കെ വരണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ടല്ലോ, അതുകൊണ്ട് തന്നെ നേരിട്ട് അറിയില്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയാണ്. ബന്ധു ബലം കൊണ്ടല്ല, സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന സ്ഥാനാർത്ഥിയാണ്, ജനാധിപത്യം എന്നൊരു സംവിധാനം ഉള്ളത് കൊണ്ട് മാത്രമാണ് ഇത്തരം ഒരു ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ള ഒരാൾ സ്ഥാനാർഥി പോലും ആകുന്നത്. ഇതൊക്കെ ജനാധിപത്യത്തിൽ എനിക്ക് വിശ്വാസം നില നിൽക്കാനുള്ള കാര്യങ്ങൾ ആണ്.
 
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾ ഓട്ടത്തോട് ഓട്ടമാണ്. ഒരു സ്ഥലത്തും അഞ്ചോ പത്തോ മിനുട്ട് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വാട്സ്ആപ്പിൽ ലൊക്കേഷൻ ഇട്ട് പുറകേ കൂടിയിട്ടും രണ്ടുമണിക്കൂർ എടുത്തു എത്തിപ്പിടിക്കാൻ. മുട്ടിന് മുട്ടിന് സ്വീകരണം ഉണ്ട്. എല്ലാ കവലകളിലും ആൾക്കൂട്ടം ഉണ്ട്. ഒടുവിൽ സ്ഥാനാർഥി വന്നു, അഞ്ചു മിനുട്ട് നന്നായി സംസാരിച്ചു, രാഷ്ട്രീയം തന്നെയാണ് വിഷയം. ഞാൻ നേരിട്ട് കണ്ടു പരിചയപ്പെട്ടു. രാത്രി വിമാനത്തിന് സമയം ആയതിനാൽ വലിയ സമ്മേളനത്തിന് നിൽക്കാൻ സമയം കിട്ടിയില്ല, വമ്പൻ നേതാക്കളുടെ പ്രസംഗം കേട്ടുമില്ല.
 
ഇന്നിപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കേരളത്തിൽ അവസാനിക്കുകയാണ്. മറ്റന്നാൾ വോട്ടെടുപ്പ്. ഇന്ത്യയുടെ ശരാശരിയിലും ഏറെ മുകളിൽ വോട്ട് ചെയ്യുന്നവർ ആണ് മലയാളികൾ, അത് ഈ വർഷവും തുടരട്ടെ. ലോകത്തെമ്പാടും ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ഏറെ പാരമ്പര്യം ഉള്ള ജനാധിപത്യ രാജ്യങ്ങളിൽ യുവാക്കൾ അൻപത് ശതമാനം പോലും വോട്ട് ചെയ്യുന്നില്ല, ജനാധിപത്യ രീതിയെ വിദേശത്തിരുന്നു പോലും മാനിപ്പുലേറ്റ് ചെയ്യാം എന്ന് തെളിഞ്ഞിരിക്കുന്നു. പോപ്പുലർ ആയ നയങ്ങളും തീവ്രവാദ ആശയങ്ങളും മുട്ടൻ നുണകളും പറഞ്ഞു ആളുകൾ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം പിടിച്ചെടുക്കുന്നു. ജനാധിപത്യപരമായി ജയിച്ചു വന്ന നേതാക്കൾ മറ്റു ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നു. ജനാധിപത്യം താഴെ തട്ടിലുള്ള ആളുകൾക്ക് യഥാർത്ഥത്തിൽ ഗുണകരമാണോ, ആളുകളെ നുണപ്രകാരണത്തിലൂടെ, തീവ്രവാദ പ്രചാരണത്തിലൂടെ ഒക്കെ മാറ്റാൻ പറ്റുന്ന ലോകത്ത് ഒരാൾക്ക് ഒരു വോട്ട് എന്ന സംവിധാനം നല്ലതാണോ എന്നൊക്കെ ആളുകൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
 
ഇതുകൊണ്ടൊക്കെ തന്നെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ മലയാളികൾ പൂർണ്ണമായും പങ്കു ചേരേണ്ടതും സ്വതന്ത്രമായി ചിന്തിച്ചും അപഗ്രഥിച്ചും സമ്മതിദാന അവകാശം ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. മറ്റു പലതും പോലെ ജനാധിപത്യത്തിന്റെയും ഒരു തുരുത്തായി നമുക്ക് നില നിൽക്കണം, കാരണം ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ നാം അറിയുന്ന കേരളം ഇല്ല. ജാതിയും മതവും, വർഗ്ഗവും വർണ്ണവും, രാജാവും രാജ്ഞിയും, പ്രാദേശികതയും പണവും ഒക്കെ നാം ചിന്തിക്കുന്നതിലും വേഗത്തിൽ നമ്മുടെ സമൂഹത്തെ കീഴടക്കും, കീറി മുറിക്കും. അതനുവദിക്കരുത്. നമ്മുടെ നേതാക്കൾ നമ്മളിൽ നിന്നും ഉയർന്നു വരണം. ജനാധിപത്യ ഉത്സവങ്ങൾ നമുക്ക് ഇനിയും വേണം.
 
അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ..
 
മുരളി തുമ്മാരുകുടി

Leave a Comment