പൊതു വിഭാഗം

കേരളം വീണ്ടും നൂറു കടക്കുന്പോൾ.

ഇന്ന് കേരളത്തിൽ പുതിയതായി 111 കോവിഡ് കേസുകളുണ്ട്. ഇന്നുവരെ ഉള്ളതിൽ ഏറ്റവും കൂടുതൽ വളർച്ചയാണ് ഒറ്റ ദിവസം കൊണ്ട് നൂറിൽ കൂടുതൽ കാണിക്കുന്നത്.
 
ജനുവരി 30 ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ലോക്ക് ഡൌൺ പ്രഖ്യാപിച്ച മാർച്ച് 22 വരെയുള്ള സമയമെടുത്തു കേരളത്തിൽ ആദ്യത്തെ നൂറു കേസുകളിൽ എത്താൻ. അന്ന് കേരളം എത്ര ഭയന്നാണ് നിന്നിരുന്നതെന്ന് ആളുകൾ ഇന്ന് ഓർക്കുന്നുണ്ടോ എന്നറിയില്ല. ഷോപ്പിംഗ് മാളുകൾ അടക്കണം എന്ന ആവശ്യം ഒരു വശത്ത്, സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കണമെന്ന ആവശ്യം മറുവശത്ത്. വിവാദങ്ങളും വാഗ്വാദങ്ങളും എന്തൊക്കെയായിരുന്നു.
 
ഇന്നിപ്പോൾ ഒരു ദിവസം കോവിഡ് നൂറു കവിഞ്ഞു എന്ന് കേട്ടിട്ടും നമുക്ക് ഒരു നടുക്കവുമില്ല. മാളുകൾ തുറക്കാൻ, ആരാധനാലയങ്ങൾ തുറക്കാൻ, റസ്റ്റോറന്റുകൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതും നോക്കിയിരിക്കുകയാണ് നമ്മൾ.
ഇതിന്റെ പ്രധാന കാരണം ഇതുവരെ കേരളം ഈ വിഷയം കൈകാര്യം ചെയ്ത രീതിയുടെ കാര്യക്ഷമതയാണ്. കേരളം ആദ്യമായി നൂറുകേസു കടന്നപ്പോൾ ഇന്ത്യയിൽ കോവിഡ് കേസുകളുടെ കാര്യത്തിൽ ഒന്നാമതായിരുന്നു കേരളം, ആ സമയത്ത് മറ്റുള്ളവർ കേരളത്തെയും കേരളത്തിൽ നിന്ന് വരുന്നവരേയും പേടിയോടെ നോക്കി. കേരളത്തിലെ ആംബുലൻസുകൾക്ക് കർണാടകത്തിലേക്ക് കടക്കാൻ അനുമതി നിഷേധിച്ചു, കേരളത്തിലേക്കുള്ള ചില അതിർത്തി റോഡുകളിൽ മണ്ണിട്ട് നിരോധനം ഉണ്ടാക്കി.
 
ഇതെല്ലാം നടന്നിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. ഇപ്പോൾ അതിർത്തി സംസ്ഥാനങ്ങളിൽ ദിനം പ്രതി കേസുകൾ അഞ്ഞൂറും ആയിരവുമായി കൂടുന്നു. ഇന്ത്യയിലാകെ ദിനംപ്രതിയുള്ള കേസുകളുടെ വർദ്ധന പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. മുംബൈയിലും ഡൽഹിയിലും ചെന്നെയിലും കേസുകളുടെ വളർച്ച ആളുകളെ ആശങ്കാകുലരാക്കുന്നു. കേരളത്തെ ഭയത്തോടെ കണ്ടിരുന്ന നാടുകളിൽ നിന്നും മലയാളികൾ എങ്ങനെയെങ്കിലും കേരളത്തിൽ എത്താൻ ശ്രമിക്കുന്നു.
 
കേരളത്തിൽ കാര്യങ്ങൾ നന്നായി ആണ് കൈകാര്യം ചെയ്യുന്നതെന്ന് കണക്കുകളും റിപ്പോർട്ടുകളും പലത് വന്നു. ഇതോടെ പൊതുവെ ആളുകൾക്ക് കൊറോണയോടുള്ള പേടി കുറഞ്ഞിരിക്കുന്നു. മാളുകൾ തുറന്നിട്ടില്ലെങ്കിലും നഗരത്തിലും ഗ്രാമത്തിലുമുള്ള എൺപത് ശതമാനം സ്ഥാപനങ്ങളും തുറന്നിരിക്കുകയാണ്. റോഡുകളിലാകട്ടെ സാധാരണ ഉള്ളതിനേക്കാൾ കൂടുതലാണ് വാഹനങ്ങൾ. പൊതുഗതാഗതം ഒഴിവാക്കി പരമാവധി ആളുകൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നതും കടകൾ തുറന്നിരിക്കുന്ന സമയം കുറച്ചതിനാൽ കുറച്ചു സമയത്ത് കൂടുതൽ ആളുകൾ എത്തുന്നതും ഒക്കെയാണ് ഇതിന് കാരണം. പൊതുവെ ആളുകൾ മാസ്ക് വെക്കുന്നുണ്ടെങ്കിലും സാമൂഹിക അകാലത്തിന്റെ കാര്യമൊക്കെ തഥൈവ ആണ്. കേരളത്തിൽ സഞ്ചരിക്കുന്നവർക്ക് ഇവിടം കൊറോണഭയത്താൽ ലോക്ക് ഡൌൺ ചെയ്തതോ കൊറോണപ്പേടി ഉള്ളതോ ആയ ഒരു പ്രദേശമായി തോന്നുന്നില്ല.
 
ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ച മാർച്ച് 22 നെ അപേക്ഷിച്ച് കേരളത്തിൽ കൊറോണയുടെ റിസ്ക് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഏറെ കൂടിയിട്ടുമുണ്ട്. ഓരോ ദിവസവും അൻപതിന്റെ മുകളിൽ പുതിയ കേസുകൾ ഉണ്ടാവുന്നു, അവരിൽ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തു നിന്നും വന്നവരാണ്. കേരളത്തിന് പുറത്തുനിന്നും വരുന്നവരും അവരോട് സന്പർക്കം ഉള്ളവരും പൊതുവിൽ വളരെ ഉത്തരവാദിത്തത്തോടെയാണ് ക്വാറന്റൈനിൽ ഇരിക്കുന്നത്. പക്ഷെ ദിവസം നൂറാളുകൾക്ക് വീതം രോഗം പുതിയതായി ഉണ്ടാകുന്പോൾ അതിൽ ഒരു ശതമാനം ആളുകൾ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയാൽ മതി കാര്യങ്ങൾ കൈവിട്ടു പോകാൻ. ഈ സമയത്താണ് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുവരുന്നത്. ഇതൊരു വലിയ വെല്ലുവിളിയാണ്.
 
ലോകത്ത് മറ്റുള്ള രാജ്യങ്ങളിൽ പൊതുവെ ലോക്ക് ഡൌൺ പിൻവലിക്കുന്നത് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന സമയത്താണ്. ലോക്ക് ഡൌൺ എന്നത് ഒരു കോവിഡ് ചികിത്സാ രീതി ഒന്നുമല്ലല്ലോ. വൈറസിന്റെ വ്യാപന നിരക്ക് കുറക്കുക, അതുവഴി ഏറ്റവും കൂടുതൽ സമയം കൊറോണ കേസുകളുടെ എണ്ണം രാജ്യത്തെ കൊറോണ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ (ആശുപത്രി, വെന്റിലേറ്റർ, ഐ സി യു) എന്നിവയുടെ പരിധിക്കുള്ളിൽ നിയന്ത്രിക്കാൻ ശ്രമിക്കുക, ഈ അവസരത്തിൽ ആളുകളുടെ ആരോഗ്യ രീതികളും ശുചിത്വശീലങ്ങളും മെച്ചപ്പെടുത്തുക, സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക, രാജ്യത്തെ ആരോഗ്യ സംവിധാന സംവിധാനങ്ങൾ വർദ്ധിപ്പിക്കുക ഇതൊക്കെയാണ് ലോക്ക് ഡൌൺ കാലത്ത് ചെയ്യേണ്ടത്. ഇന്ത്യയിൽ ഈ പറഞ്ഞതിൽ ഏതൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് നമുക്കറിയില്ലെങ്കിലും കേസുകളുടെ എണ്ണം കൂടുകയാണെന്ന് നമുക്കറിയാം. ഇത് ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തേക്ക് പോകുമോ, മരണ നിരക്ക് അതിവേഗത്തിൽ കൂടുമോ എന്നൊക്കെ വലിയ താമസമില്ലാതെ അറിയാം.
 
ഈ സാഹചര്യത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?
 
1. കൊറോണയുടെ ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും വാസ്തവത്തിൽ കൂടി വരികയാണെന്നും സ്വയം മനസ്സിലാക്കുക.
 
2. മികച്ച ആരോഗ്യ – ശുചിത്വ ശീലങ്ങൾ, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
 
3. വീട്ടിലുള്ള വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക. അവരിൽ നിന്നും മറ്റുള്ളവർ പരമാവധി സാമൂഹിക അകലം പാലിക്കുക, കൊച്ചുമക്കളുമായി പ്രായമായ അമ്മയെ കാണാൻ പോകാതിരിക്കുന്നത് അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസിലാക്കുക.
 
4. ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ വരുത്തുന്ന ഇളവുകൾ ശാസ്ത്രീയ തത്വങ്ങൾ അല്ലെന്നും ആരോഗ്യവും സന്പദ് വ്യവസ്ഥയും തമ്മിൽ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ആണെന്നും മനസിലാക്കുക. ഇന്ത്യയിൽ പൊതുവെ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സമയത്ത് കല്യാണത്തിന് കൂടാവുന്നവരുടെ എണ്ണം ഇരുപതിൽ നിന്നും അന്പത് ആക്കുന്നതിനും, ബസിലും വിമാനത്തിലും അടുത്തടുത്ത സീറ്റിൽ ഇരിക്കാമെന്നും (സാമൂഹിക അകാലമായ ആറടി ദൂരം പാലിക്കേണ്ടതില്ല എന്നും) പറയുന്നതിൽ ശാസ്ത്രമൊന്നുമില്ല.
 
5. സർക്കാർ നൽകുന്ന ഇളവുകൾ എല്ലാം ഉപയോഗിച്ചാൽ രോഗം വരില്ല എന്നൊരു തെറ്റിദ്ധാരണ വേണ്ട. അളവുകളിൽ നമുക്ക് ആവശ്യമുള്ളത് പരമാവധി കുറച്ച് ഉപയോഗിക്കുക. ആരാധനാലയങ്ങളോ റെസ്റ്റോറന്റുകളോ തുറന്നത് കൊണ്ട് അവിടെ പോയേ തീരൂ എന്നില്ലല്ലോ.
 
6. സർക്കാർ എത്രമാത്രം നിയന്ത്രണങ്ങൾ പിൻവലിക്കുന്നുവോ അത്രമാത്രം കൂടുതൽ ശ്രദ്ധ നമ്മൾ സ്വന്തം കാര്യത്തിൽ ഉണ്ടാക്കണം. റിസ്ക് കുറയുന്പോൾ കൂടുതൽ ഇളവ് കിട്ടുന്ന ഒരു സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്, മറിച്ച് ഓരോ ഇളവുകളും വരുന്പോൾ റിസ്ക്ക് കൂടുകയാണ്. ഇത് എപ്പോഴും ഓർക്കുക.
 
7. കൊറോണ അടുത്തയിടക്കൊന്നും നമ്മെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. പല അലകളായി നമ്മെ ചുറ്റിപ്പറ്റി ഇവിടെയൊക്കെ കാണും. എന്നാൽ മറ്റുള്ള ഏതൊരു റിസ്കിനെയും പോലെ മനുഷ്യന്റെ മനസ്സ് ഇത് ജീവിതത്തിന്റെ ഭാഗമാക്കും. യുദ്ധവും തീവ്രവാദി ആക്രമണവും ദിനം പ്രതി നടക്കുന്ന നഗരങ്ങളിൽ പോലും കുറച്ചു നാൾ കഴിഞ്ഞാൽ ആളുകൾ സാധാരണ പോലെ ജീവിച്ചു തുടങ്ങും. അത് മനുഷ്യന്റെ രീതിയും കഴിവുമാണ്. മൊത്തം കേസുകൾ നൂറു കഴിഞ്ഞപ്പോൾ പേടിച്ച നമ്മൾ ഒരു ദിവസം നൂറു കേസ് വന്നിട്ടും ഒട്ടും പേടിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഇക്കാര്യമൊന്നും കൊറോണക്ക് അറിയില്ല എന്നോർക്കണം.
 
8. ഈ കൊറോണ പെയ്തു തീരുന്നതിന് മുൻപ് നമ്മെയും എന്നെങ്കിലും പിടി കൂടും എന്നൊന്ന് ചിന്തിച്ചിരുന്നത് നല്ലതാണ്. അങ്ങനെ വന്നാൽ നമ്മൾ അതിന് തയ്യാറാണോ എന്ന് ചിന്തിക്കുക. നമ്മുടെ ആരോഗ്യം, സാന്പത്തികം, കുടുംബം, ഇതിനെയൊക്കെ എങ്ങനെയായിരിക്കും കൊറോണ ബാധിക്കുന്നത്? ആ സാഹചര്യങ്ങൾ നേരിടാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?
 
9. കൊറോണ എന്നത് ഒരു ഫുട്ബാൾ മാച്ച് ഒന്നുമല്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നതും നമ്മുടെ സാഹചര്യവുമായി താരതമ്യപ്പെടുത്തി സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കേരളം ഒരു കോട്ടയോ ദ്വീപോ ഒന്നുമല്ല. ഈ കൊറോണക്കാലത്തെ നമ്മുടെ ഭാവി മൊത്തം രാജ്യത്തിൻറെ ഭാവിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നല്ല പാഠങ്ങൾ മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത് പോലെതന്നെ, മറ്റു സംസ്ഥാങ്ങളിൽ നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും (അത് എന്ത് ചെയ്യരുത് എന്നതിനെ പറ്റിയാണെങ്കിലും) നമ്മൾ പഠിച്ചിരിക്കണം.
 
10. യൂറോപ്യൻ രാജ്യങ്ങൾ കൊറോണയുടെ ഒന്നാമത്തെ തിരമാലയിൽ നിന്നും പതുക്കെ പുറത്തു വരികയാണ്. നമ്മൾ നന്പർ വൺ ആണെന്നുള്ള വിശ്വാസത്തിൽ അകത്തേക്ക് നോക്കി ഇരിക്കരുത്. ആയിരക്കണക്കിന് ആളുകൾ മരിച്ചെങ്കിലും അനവധി നല്ല പാഠങ്ങൾ അവിടെ നിന്നും വരുന്നുണ്ട്. ഇവയൊക്കെ പഠിക്കാനുള്ള ഒരു സംവിധാനം നമുക്ക് ഉണ്ടാകണം.
 
11. മറ്റ് ഏതൊരു വിഷയത്തേയും പോലെ കൊറോണക്കാര്യത്തിലും തീരുമാനം എടുക്കുന്നതിൽ രാഷ്ട്രീയവും സാന്പത്തികവും കടന്നുവരുന്നത് സ്വാഭാവികമാണ്. അതേസമയം പരമാവധി തീരുമാനങ്ങൾ എടുക്കുന്നതിൽ ആരോഗ്യ രംഗത്തും മറ്റു വിഷയങ്ങളിലുമുള്ള വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ തേടേണ്ടതും അറിയേണ്ടതും ആണ്.
 
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

Leave a Comment