പൊതു വിഭാഗം

കൃഷി ശാസ്ത്രജ്ഞരോടുള്ള കലിപ്പ്…

അബുദാബി സന്ദർശനത്തിന്റെ ഹൈലൈറ്റ് ലുലുമാളിൽ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്ക (ആനിക്കാ വിള)യാണ്.
 
തുമ്മാരുകുടിയിൽ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്നു. അവധിക്കാലമായാൽ അതിൽ നിറയെ പഴങ്ങൾ. അല്പം കുടവയർ അന്നേ ഉണ്ടെങ്കിലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒപ്പം ഞാനും അതിൽ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് കുട്ടിക്കാലത്തെ മനോഹരമായ ഒരു ഓർമ്മയാണ്.
 
കാലം കഴിഞ്ഞു, ഞാൻ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായെങ്കിലും അവിടെത്തന്നെയുണ്ട്. മരത്തിൽ കയറാനുള്ള എൻറെ കഴിവും ധൈര്യവും പോയി. പഴയതു പോലെ കുട്ടികളെ മരത്തിൽ കയറാൻ പോയിട്ട് പറമ്പിൽ പോകാൻ പോലും സമ്മതിക്കാത്ത കാലമായി.
 
വാഷിംഗ്ടൺ ആപ്പിളും ന്യൂസിലൻഡിലെ കിവി ഫ്രൂട്ടും മലേഷ്യൻ രംബുത്താനും തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ടും വെങ്ങോലയിൽ പോലും കിട്ടിത്തുടങ്ങി. എന്നിട്ടും വളരെ അപൂർവ്വമായല്ലാതെ കേരളത്തിൽ ഒരിടത്തും ആഞ്ഞിലി ചക്കയുടെ പഴം വാങ്ങാൻ കിട്ടില്ല.
 
നാട്ടിൽ വളരാത്ത മുന്തിരിയും നാട്ടിൽ ഇല്ലാതിരുന്ന അവക്കാഡോയും നാട്ടിൽ എത്തിച്ചിട്ടും എന്തുകൊണ്ടാണ് നമ്മുടെ കൃഷി ശാസ്ത്ര സ്ഥാപനങ്ങൾ ഒരു കുഞ്ഞൻ ആഞ്ഞിലി ഗവേഷണം ചെയ്തു നിർമ്മിക്കാത്തത്? അഥവാ അതുണ്ടെങ്കിൽ കൃഷിവകുപ്പ് എന്തുകൊണ്ടാണ് കൂടുതൽ പ്രചരിപ്പിക്കാത്തത് ?
 
ഒരു കാര്യം ഞാൻ ഇപ്പഴേ പറയാം. കേരളത്തിലെ ഭക്ഷ്യ സുരക്ഷയിലോ സാമ്പത്തിക സുരക്ഷയിലോ നമ്മുടെ കൃഷിക്കും കൃഷിവകുപ്പിനും ഇപ്പോൾ വലിയ പങ്കില്ല. പാരമ്പര്യമായി കിട്ടിയ പറമ്പുള്ള കാലത്തോളം തട്ടിയും മുട്ടിയും കൃഷി ഇങ്ങനെ നടന്നു പോകുമെന്ന് മാത്രം.
 
കൃഷി വകുപ്പ് ഇങ്ങനെ നടന്നിട്ട് കാര്യമില്ല.
 
ഒന്നുകിൽ ലാഭം ഉണ്ടക്കുന്ന കൃഷിരീതികളും വിളകളും പൂവുകളും നാട്ടിൽ എത്തിക്കുക, അല്ലെങ്കിൽ നൊസ്റ്റാൾജിയ, അലങ്കാരം, ലാൻഡ്സ്കേപ്പിങ്ങ് ഇവയാണ് നമ്മുടെ കൃഷിയുടെ അടിസ്ഥാനം എന്ന തരത്തിലേക്ക് മാറുക. ഇല്ലെങ്കിൽ ഈ പ്രസ്ഥാനങ്ങൾ താമസിയാതെ അപ്രസക്തമാകും.
 
കൂടുതൽ പിന്നെ എഴുതാം, തൽക്കാലം ആഞ്ഞിലിച്ചക്ക കിട്ടാത്തതിന്റെ വിഷമം മാത്രം. ജനീവയിലേക്കുള്ള വിമാനം പോകാറായി. നാളെ കാണാം.
 
മുരളി തുമ്മാരുകുടി.
 

Leave a Comment