പൊതു വിഭാഗം

കാണുന്നതിനേക്കാൾ വലുതായ ഒരാൾ…

U N ജീവിതത്തിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള ധാരാളം മികവാർന്ന വ്യക്തിത്വങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്.
 
ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെയാണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മെ അതിശയിപ്പിക്കുന്നവർ. ഇവർ രാഷ്ട്രീയം, ഗവേഷണം, സിനിമ, സംഗീതം തുടങ്ങിയ ഏത് മേഖലകളിൽ നിന്നുമാകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെയുള്ള ഏത് നിലയിൽ ഉള്ളവരുമാകാം. അവരോട് സംസാരിച്ചു കഴിയുന്പോൾ ആശയപരമായി നമ്മെ അന്പരപ്പിക്കുന്ന പുതിയതെന്തെങ്കിലും നമുക്ക് ലഭിക്കും, ചിലപ്പോൾ പുതിയൊരു വീക്ഷണകോൺ തന്നെ.
 
രണ്ടാമത്തെ കൂട്ടർ “ഇൻസ്റ്റിട്യൂഷൻ ബിൽഡേഴ്‌സ്” ആണ്. ഇവർക്ക് പൊതുവെ സംസാരം കുറവായിരിക്കും. ഏതെങ്കിലും പ്രസ്ഥാനം, പാർട്ടി, എൻ. ജി. ഓ., ഗവേഷണ സ്ഥാപനം, ബിസിനസ് എന്നിവയുടെ ഭാഗമാകാം. എന്താണെങ്കിലും ജീവിതത്തിന്റെ വലിയൊരു പങ്ക് ഈ പ്രസ്ഥാനം വളർത്തിയെടുക്കാനായി ചിലവഴിച്ചവരായിരിക്കും അവർ. ആ വിഷയത്തിൽ സംസാരിച്ചു തുടങ്ങിയാൽ അവർ വാചാലരാകും, വേണമെങ്കിൽ അല്പം പൊസ്സസീവും. അതിനപ്പുറമുള്ള കാര്യങ്ങളിൽ പൊതുവെ താല്പര്യം കുറവ്, അല്ലെങ്കിൽ ബാലൻസ്‌ഡ് ആയിട്ടുള്ള അഭിപ്രായം.
 
ആശയങ്ങളുടെ വിത്തെറിഞ്ഞു കടന്നു പോകാൻ വായനയും, അറിവും, ചിന്തയും വേണം. അതിനപ്പുറം അവരുടെ ദൈനംദിന ജീവിതത്തെ അതൊട്ടും ബാധിക്കില്ല. അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കാം, എവിടെയും ജോലി ചെയ്യാം, യാത്ര ചെയ്യാം. പൊതുവെ കാര്യങ്ങൾ എളുപ്പമാണ്.
 
എന്നാൽ ഇൻസ്റ്റിട്യൂഷൻ ബിൽഡിങ് അങ്ങനെയല്ല. ചുരുങ്ങിയത് ജീവിതത്തിന്റെ പത്തു വർഷങ്ങളെങ്കിലും ഒരു പ്രസ്ഥാനത്തിനായി മാറ്റിവെക്കണം, പലപ്പോഴും അതിനപ്പുറവും. ആ പ്രസ്ഥാനം വളരുന്നത് ആ ഇൻസ്റ്റിട്യൂഷൻ ബിൽഡറുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിൽ നിന്നും ഊർജ്ജം വലിച്ചെടുത്താണ്. ഒരു വ്യക്തി എന്ന നിലയിൽ ഔദ്യോഗിക രംഗത്ത് ഉണ്ടാകാവുന്ന തൊഴിൽ സാദ്ധ്യതകൾ, പണമുണ്ടാക്കാനുള്ള സാദ്ധ്യതകൾ, യാത്ര ചെയ്യാനുള്ള അവസരം, കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം ഇതൊക്കെ മാറ്റിവെച്ചിട്ടായിരിക്കും അവർ പ്രസ്ഥാനത്തെ നിർമ്മിച്ചെടുക്കുക. ഒടുവിൽ പ്രസ്ഥാനം അവർ ചിന്തിച്ചതു പോലെ നന്നായി വരുന്പോൾ അതിന് അംഗീകാരം കിട്ടിയെന്നു വരാം, ചിലപ്പോൾ ഇല്ലെന്നും. എന്തായാലും ഇത്തരം ആളുകൾക്ക് ആ പ്രസ്ഥാനമാണ് ജീവൻ, ജീവിതവും.
 
ഈ രണ്ടു തരത്തിലും പെട്ട ആളുകളെ അടുത്ത് പരിചയപ്പെടുന്പോൾ ഞാൻ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. പറഞ്ഞു കേട്ടതു പോലുള്ളവർ ആയിരിക്കും ചിലർ. തൊട്ടടുത്തെത്തുന്പോൾ അല്പം ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് പലരും. പുറമെ നിന്നുള്ള ഇമേജ് ബിൽഡിങ്ങിന്റെ പുറത്താണ് അവരുടെ പ്രസിദ്ധി. എന്നാൽ അപൂർവ്വമായി ചിലർ നമ്മൾ കേട്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ആത്മാർത്ഥതയും അർപ്പണബോധവും ലാളിത്യവും കൊണ്ട് നമ്മെ അതിശയിപ്പിക്കും.
 
ഇത്തരത്തിൽ കേട്ടറിഞ്ഞതിനേക്കാൾ വളരെ ഉയരത്തിൽ നിൽക്കുന്ന ഒരാളായിരുന്നു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ. വി. ജെ. കുര്യൻ. കൊച്ചി വിമാനത്താവളത്തിലെ സോളാർ പദ്ധതിയെ കുറിച്ച് വായിച്ചറിഞ്ഞ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ തലവൻ കൊച്ചി വിമാനത്താവളം സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് ഞാൻ ശ്രീ. കുര്യനെ നേരിട്ട് പരിചയപ്പെടുന്നത്. ഇന്ന് കേരളത്തിന് അഭിമാനവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ സ്ഥാപനവും, ലക്ഷക്കണക്കിന് മലയാളികൾക്ക് യാത്ര സൗകര്യവും ഒക്കെയായ കൊച്ചി വിമാനത്താവളം ഉണ്ടാക്കിയെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല നാളുകൾ അതിലേക്ക് നിക്ഷേപിച്ചിട്ടാണ്.
 
ഒരു വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കാൻ പോലും എത്രയോ കടന്പകളുള്ള കേരളത്തിൽ വിമാനത്താവളം ഉണ്ടാക്കുക, അതും സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ എളുപ്പമല്ല. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടും അഴിമതി ആരോപണങ്ങൾ ഉണ്ടാകാതിരിക്കുക, ഉള്ള പ്രസ്ഥാനങ്ങൾ തന്നെ നഷ്ടത്തിലാവുന്പോൾ പുതിയതായി ഒരു പ്രസ്ഥാനം ഉണ്ടാക്കി അത് വിജയകരമാക്കുക, വിജയകരമായ പ്രസ്ഥാനത്തിൽ തന്നെ കൂടുതൽ ആധുനികമായ സോളാർ പോലുള്ള ആശയങ്ങൾ കൊണ്ടുവരിക, അതിൻറെ ഉള്ളിലും ഒരു സാധാരണക്കാരനെ പോലെ അല്പം ജൈവ കൃഷി ചെയ്യുക, ജീവിതത്തിലെ പത്തൊന്പത് വർഷം അതിനായി മാറ്റി വക്കുക, റിട്ടയർ ചെയ്തതിന് ശേഷം ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങളിലോ ലോകത്ത് മറ്റെവിടെയോ ഇപ്പോഴത്തേതിന്റെ പത്തിരട്ടി ശന്പളം വാങ്ങാൻ അവസരം ഉണ്ടായിട്ടും സ്വന്തം പ്രസ്ഥാനത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ അതിനോടൊപ്പം നിൽക്കുക. ഇതൊക്കെ ഒരു യഥാർത്ഥ ഇൻസ്റ്റിട്യൂഷൻ ബിൽഡർക്ക് മാത്രം സാധിക്കുന്നതാണ്.
 
അദ്ദേഹത്തിന്റെ റിട്ടയർമെന്റ് പ്ലാനുകൾ എന്താണെന്ന് എനിക്കറിയില്ലെങ്കിലും അദ്ദേഹത്തെപ്പറ്റി രണ്ട് ആഗ്രഹങ്ങൾ എനിക്കുണ്ട്.
 
1. ഒരു വിമാനത്താവളം സോളാർ ആക്കുക എന്നത് നിസാരമായ സാങ്കേതിക കാര്യമല്ല. വലിയ നിയന്ത്രണങ്ങളുള്ള പ്രദേശമാണ് വിമാനത്താവളങ്ങൾ. അവിടെ ചെറിയൊരു കുഴി കുഴിക്കണമെങ്കിൽ പോലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയമങ്ങളുണ്ട്. അപ്പോൾ ഒരു വിമാനത്താവളത്തെ സന്പൂർണ്ണ സോളാർ ആക്കുക എന്നാൽ സോളാർ ടെക്‌നോളജിയിൽ മാത്രമല്ല എയർപോർട്ട് സ്പേസ് മാനേജ്മെന്റിലും നല്ല വിജ്ഞാനം കൊച്ചി വിമാനത്താവളത്തിനുണ്ട് എന്നർത്ഥം. ലോകത്ത് ഏകദേശം അന്പതിനായിരം വിമാനത്താവളങ്ങളുണ്ടെന്നാണ് കണക്ക്. അതിൽ ഒരു ശതമാനം കൊച്ചി പോലെ സോളാർ ആക്കിയാൽ പോലും അതൊരു വലിയ കാര്യമാണ്. വിമാനത്താവളത്തെ സോളാർ ആക്കുന്നതിന് മാത്രമായി ഒരു കൺസൾട്ടൻസി കേരളത്തിൽ തുടങ്ങിയാൽ (അല്ലെങ്കിൽ ദുബായ് ബേസ് ആയി തുടങ്ങിയാൽ) അത് കൊച്ചി വിമാനത്താവളത്തിനേക്കാൾ കൂടുതൽ പേർ ശ്രദ്ധിക്കുന്നതും വരുമാനമുള്ളതുമായി മാറാം. ഒന്ന് ചിന്തിച്ചു നോക്കണം.
 
2. “കേരളത്തിൽ ഒന്നും നടക്കില്ല” എന്ന് പൊതുവെ ആളുകൾ പറയുന്നതും ഞങ്ങൾ പ്രവാസികൾ ഏറ്റു പറയുന്നതുമായ കാര്യമാണ്. അപ്പോൾ കേരളത്തിലെ പോളിസി യുവാക്കളായ രാഷ്ട്രീയ നേതൃത്വം (മന്ത്രിമാർ, എം. എൽ. എ. മാർ ഉൾപ്പെടെ), ഐ. എ. എസ്. ഉദ്യോഗസ്ഥർ, എൻജിനീയർമാർ ഇവർക്ക് വേണ്ടി മാത്രം ഒരു ലെക്ച്ചർ സീരീസ് നടത്തണം. ആശയങ്ങളുള്ളവർ ധാരാളമുണ്ട്, എന്നാൽ അത് പ്രയോഗത്തിൽ കാണിച്ചു കൊടുക്കാൻ അധികം പേരൊന്നും നമുക്കില്ല.
 
അതിൽ ഒന്നാമതാണ് ശ്രീ. കുര്യൻ, അദ്ദേഹത്തിൻറെ അറിവ് നവ കേരള നിർമ്മിതിക്കായി അടുത്ത തലമുറക്ക് വേണം.
 
മുരളി തുമ്മാരുകുടി
#cochininternationalairport Cochin International Airport Limited (CIAL)

Leave a Comment