പൊതു വിഭാഗം

കത്തി, കുത്ത്, പെട്രോൾ; പകർച്ചവ്യാധി ആകുന്ന ദുരന്തം.

വള്ളിക്കുന്നിൽ നിന്നുള്ള വാർത്തകൾ വല്ലാതെ സങ്കടപ്പെടുത്തുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. തിരക്കഥയിലും ഏറെ മാറ്റമില്ല. പെൺകുട്ടിയോട് ‘സ്നേഹം’ തോന്നിയ ഒരാൾ, വിവാഹാഭ്യർത്ഥന നടത്തുന്നു. പെൺകുട്ടി അത് നിരസിക്കുന്നു. എനിക്കില്ലെങ്കിൽ പിന്നെ നിനക്ക് വേറൊരു ജീവിതം വേണ്ട എന്ന് പുരുഷനങ്ങ് തീരുമാനിക്കുന്നു. ബാക്കിയെല്ലാം ഇപ്പോൾ കേരളത്തിൽ പതിവുള്ള പാറ്റേൺ തന്നെ, കത്തി, കുത്ത്, പെട്രോൾ, ദാരുണമായ മരണം. എന്തൊരു കഷ്ടമാണിത്.
 
ഇത്തവണ ഒരു മാറ്റം കൂടിയുണ്ട്. കൊല്ലപ്പെട്ടത് ഒരു പൊലീസുകാരിയാണ്. കൊല്ലപ്പെട്ടേക്കാം എന്നവർക്ക് അറിയാമായിരുന്നു. വീട്ടുകാരോട് ആ കാര്യം പറഞ്ഞിരുന്നു. ഇന്ന് ഇപ്പോൾ സൗമ്യയുടെ അമ്മ പറയുന്നതനുസരിച്ച് സൗമ്യയുടെ മേലുദ്യോഗസ്ഥനോടും കാര്യങ്ങൾ പറഞ്ഞിരുന്നു.
ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടുള്ള കാര്യമാണ്. നമുക്ക് ഒരു കാര്യം വഷളായേക്കാമെന്ന് സംശയം തോന്നിയാലും, ‘ഏയ് അതൊന്നും ഉണ്ടാകില്ല, അയാൾ അത്ര മണ്ടത്തരം കാണിക്കില്ല, ഞാൻ വെറുതെ അനാവശ്യമായി പേടിക്കുന്നതാണ്’ എന്ന് ആശ്വസിക്കാൻ ശ്രമിക്കും. ചുറ്റുമുള്ളവരും പലപ്പോഴും അത് തന്നെ പറയും. ചില സാഹചര്യത്തിലെങ്കിലും വീട്ടിലോ ഓഫീസിലോ പോലീസിലോ പരാതിപ്പെടുന്നത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കിയേക്കാം എന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകാമെന്ന് (ഉദാഹരണം, ബ്ലാക്ക് മെയിൽ ചെയ്യുന്ന സാഹചര്യങ്ങളിൽ) തോന്നാം.
 
സൗമ്യയുടെ മരണവും നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഒരു അപകട സാധ്യതയുണ്ടെന്ന് നമ്മുടെ മനസ്സ് നമ്മളോട് പറയുന്നുണ്ടെങ്കിൽ അത് സീരിയസ് ആയി എടുക്കുക. ഏറ്റവും വേഗം വീട്ടിലും, കോളേജിലോ ഓഫിസിലോ വേണമെങ്കിൽ കോടതിയിലോ പോലീസിലോ പരാതി പറയുക. ‘err on the side of caution’ എന്ന് ഇംഗ്ളീഷിൽ ഒരു പ്രയോഗമുണ്ട്. അതാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. പരാതി പറഞ്ഞത് കൊണ്ടുള്ള പ്രത്യാഘാതങ്ങൾ പരാതി പറയാതിരിക്കുന്നതിനേക്കാൾ കുറവായിരിക്കും.
 
‘നോ മീൻസ് നോ’ എന്നത് നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കണമെന്നും, ‘വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം ഒരു പെൺകുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല’ എന്നും ഈ വിഷയത്തിൽ ഞാൻ മുൻപൊരിക്കൽ എഴുതിയിട്ടുണ്ട്. ഇതിപ്പോൾ കുട്ടികളെ മാത്രമല്ല സമൂഹത്തെ മൊത്തം ‘നോ മീൻസ് നോ’ പഠിപ്പിക്കണം എന്ന് തോന്നുന്നു.
 
ഈ നോ മീൻസ് നോ പഠിച്ചില്ലെങ്കിൽ പഠിപ്പിക്കാനുള്ള സംവിധാനവും കേരളത്തിൽ ഉണ്ടാകണം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാതൃകാപരമായി വേഗത്തിൽ ശിക്ഷിക്കണം. വിദ്യാർത്ഥി ആയതുകൊണ്ടോ, പോലീസുകാരൻ ആയതു കൊണ്ടോ, മുൻപ് ഒരു ക്രിമിനൽ റെക്കോർഡ് ഇല്ലാത്തത് കൊണ്ടോ ഒന്നും ഇക്കാര്യത്തിൽ പ്രതികൾക്ക് ആനുകൂല്യം കിട്ടരുത്. ഏറ്റവും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുക, കേസ് കോടതിയിൽ എത്തിക്കുക, വേഗത്തിൽ വിചാരണ നടത്തി ശിക്ഷ വിധിക്കുക. പോലീസുകാർ പ്രതികളായിരുന്ന ഒരു ഉരുട്ടിക്കൊലക്കേസിൽ ഒരു പതിറ്റാണ്ടു കഴിഞ്ഞു ശിക്ഷ വിധിക്കാൻ. ഒരാളെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്ക് കുത്തിയതിന് ശേഷം പെട്രോളൊഴിച്ചു കത്തിച്ച ഒരാൾ ഒരു മാസത്തിനകം ജാമ്യത്തിലിറങ്ങി അടുത്ത പത്തു വർഷം കേസ് തീരുന്നത് വരെ പുറത്ത് സ്വാതന്ത്ര്യത്തോടെ നടക്കാൻ സാധ്യതയുള്ള സ്ഥലത്ത് എങ്ങനെയാണ് സ്ത്രീകൾക്ക് സ്വൈര്യമായി ജീവിക്കാൻ സാധിക്കുന്നത്? എന്ത് ധൈര്യത്തിൽ അവർ നോ പറയും? അത് സംഭവിക്കാൻ അനുവദിക്കരുത്. നോ മീൻസ് നോ എന്നത് മനസ്സിലാക്കുന്നതു പോലെ തന്നെ വേണം അത് മനസ്സിലാക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും.
 
ഇതൊക്കെ വെറും ആഗ്രഹങ്ങൾ മാത്രം. സംഭവിക്കാൻ പോകുന്നതെന്തെന്ന് എനിക്ക് നല്ല ഊഹമുണ്ട്. അതുകൊണ്ട് ആ കുട്ടികളെ ഓർത്താണ് ഏറെ ദുഃഖം. എത്ര പെട്ടെന്നാണ് ജീവിതങ്ങൾ മാറി മറിയുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഈ വാർത്ത മാധ്യമങ്ങളിൽ നിന്നും മാഞ്ഞുപോകും. ആ കുട്ടികളുടെ ജീവിതത്തിൽ നിന്നും ഈ സംഭവത്തിന് ഇനി ഒരു ഒഴിഞ്ഞുപോക്കില്ല. നമ്മുടെ പോലീസ് അസോസിയേഷൻ ആ കുട്ടികളെ സ്വന്തം കുട്ടികളായി എടുത്ത് സാന്പത്തികവും മാനസികവുമായ സുരക്ഷിതത്വവും കരുതലും നൽകും എന്ന് ആഗ്രഹിക്കുന്നു. നന്മകൾ മാത്രം നേരുന്നു!
 
മുരളി തുമ്മാരുകുടി

Leave a Comment