പൊതു വിഭാഗം

കണ്ണൂരിൽ വിമാനം ഇറങ്ങുന്പോൾ..

കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളം കണ്ണൂരിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. സന്തോഷമുള്ള കാര്യമാണ്. വിദേശത്തുള്ള കണ്ണൂരുകാർക്ക് ഇനി നേരിട്ട് കണ്ണൂരിലെത്താം എന്നതാണ് പ്രധാന ഗുണം. ടൂറിസം മാപ്പിൽ ഇടം നേടാനുള്ള കൂടുതൽ അവസരം കണ്ണൂരിന് ഉണ്ടാകും. ഇപ്പോൾ മംഗലാപുരത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന വിമാനത്താവളവുമായി ബന്ധപ്പെട്ട അനവധി ഇക്കണോമിക്ക് ആക്ടിവിറ്റീസ് കണ്ണൂരിലേക്ക് വരും. അതുമായി ബന്ധപ്പെട്ട ഉയർന്ന തരം തൊഴിലുകൾ കേരളത്തിൽ ഉണ്ടാകും എന്നതൊക്കെ നേട്ടങ്ങളാണ്.

കൊച്ചിയിൽ നിന്നും കണ്ണൂരുവരെ എത്താനുള്ള ബുദ്ധിമുട്ട് കാരണം ഞാൻ ഇതുവരെ കണ്ണൂരിൽ പോയിട്ടില്ല. വിമാനത്താവളം വന്നതോടെ ഇനി അത് സുഗമമായി നടപ്പാകും എന്നതാണ് വ്യക്തിപരമായ നേട്ടം.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണിത്. ഇനി കേരളത്തിൽ വിമാനത്താവളം വേണോ? ഇപ്പോൾ തന്നെ കൂടുതൽ അല്ലേ? എന്നുള്ള ചോദ്യങ്ങൾ ചോദിക്കപ്പെടുന്പോൾ ഞാൻ കൂടുതൽ വിമാനത്താവളം ഉണ്ടാക്കുന്നവരുടെ കൂടെയാണ്. ഇന്ത്യയിൽ മുപ്പത് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളപ്പോൾ ഇന്ത്യയുടെ മൂന്നു ശതമാനം മാത്രം ജനസംഖ്യയും ഒരു ശതമാനം മാത്രം വിസ്തീർണ്ണവുമുള്ള കേരളത്തിൽ ഇപ്പോൾ തന്നെ ഇന്ത്യയിലെ പത്തുശതമാനത്തിലധികം അന്താരാഷ്ട്ര വിമാനത്താവളം ഉള്ളപ്പോൾ  ഇനിയും വിമാനത്താവളം വേണോ, കേരളം പോലെ ജനസാന്ദ്രതയുള്ള സ്ഥലത്ത് ഇനിയും വിമാനത്താവളങ്ങൾ ഉണ്ടാക്കാൻ സ്ഥലം എവിടെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങളിൽ ന്യായമുണ്ട്.

വാസ്തവത്തിൽ വിമാനത്താവളത്തിന്റെ എണ്ണം ജനസംഖ്യയുടെ വലിപ്പമോ രാജ്യത്തിന്റെ വിസ്തൃതിയോ മാത്രം കണക്കാക്കിയല്ല തീരുമാനിക്കേണ്ടത്. ആ രാജ്യത്തെ സാന്പത്തിക സ്ഥിതി, ആ നാട്ടിലേക്ക് വരുന്ന നാട്ടുകാരുടെയും മറുനാട്ടുകാരുടെയും എണ്ണം, ആ നാട്ടിലെ ഓരോ പ്രദേശത്തും എത്തിപ്പറ്റാനുള്ള ബുദ്ധിമുട്ട്, ആ നാട്ടിൽ നിന്നും മറ്റിടങ്ങളിലേക്ക് കയറ്റിയയക്കാനുള്ള വസ്തുക്കളുടെ സ്വഭാവം, വില ഒക്കെ പരിഗണിക്കണം. ഇതിൽ സാന്പത്തിക നിലവാരത്തിൻറെ കാര്യം വ്യക്തമാണല്ലോ. ദൂരത്തിൽ  പല ദ്വീപുകൾ ആയിക്കിടക്കുന്ന രാജ്യത്തും റോഡ് പണിയാൻ ബുദ്ധിമുട്ടുള്ള കുന്നുകളുള്ള രാജ്യങ്ങളിലും കൂടുതൽ വിമാനത്താവളങ്ങൾ ഉണ്ടാകാറുണ്ട്. ഒരു രാജ്യത്ത് നിന്നും കയറ്റിയയക്കാനുള്ളത് പെട്ടെന്ന് കേടാവുന്ന പുഷ്പമോ പച്ചക്കറികളോ ആണെങ്കിൽ ഇരുന്പയിരും മരവും കയറ്റിയയക്കുന്ന രാജ്യത്തെക്കാൾ കൂടുതൽ വിമാനത്താവളങ്ങൾ വേണ്ടിവരും.

ഇത്തരത്തിൽ നോക്കുന്പോൾ കേരളത്തിൽ ഇനിയും അനവധി വിമാനത്താവളങ്ങൾ വരണം. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചുരുങ്ങിയത് ഒരു കോടിയെങ്കിലും ആക്കാനുള്ള സാധ്യത നമുക്കുണ്ട്. പുഷ്പങ്ങളുടെ കൃഷി സാധ്യത നമ്മൾ പരീക്ഷിച്ചിട്ട് കൂടിയില്ല. നമ്മുടെ നാട്ടിൽ ഒരു പ്രദേശവും റോഡ് ചെല്ലാത്തത്ര ദുർഘടമല്ലെങ്കിലും തിരുവനന്തപുരത്തു നിന്നും കണ്ണൂരുവരെ അത്യാവശ്യക്കാരന് റോഡിലൂടെയോ ട്രെയിനിലോ എത്തിപ്പറ്റുക അല്പം ബുദ്ധിമുട്ട് തന്നെയാണ്.

നമുക്ക് അധികം വിമാനത്താവളമുണ്ടോ എന്നറിയാൻ നമ്മളെ ശരിക്കും താരതമ്യം ചെയ്യേണ്ടത് ഗുജറാത്തുമായിട്ടോ ഉത്തർ പ്രദേശുമായിട്ടോ അല്ല. നമ്മുടെ ഇരട്ടി ജനസംഖ്യയുള്ള ബ്രിട്ടനിൽ നാല്പത് കൊമേഴ്‌സ്യൽ വിമാനത്താവളങ്ങളുണ്ട്. ഏകദേശം അതേ ജനസംഖ്യയുള്ള ഫ്രാൻസിൽ നൂറ്റി എഴുപത് എണ്ണവും !. നമ്മുടെ എട്ടിലൊന്നു ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ മുപ്പത്തി രണ്ടെണ്ണം. അപ്പോൾ ഇനി നാട്ടിൽ പത്തു വിമാനത്താവളം കൂടി ഉണ്ടായാലും അതൊരു അധികപ്പറ്റല്ല.

വാസ്തവത്തിൽ നമുക്ക്  ഓരോ ജില്ലയിലും ഒരു ‘എയർ ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ് സെന്റർ’ ഉണ്ടാക്കാം. ആദ്യം ആയിരം ഏക്കർ സ്ഥലവും മൂന്നു കിലോമീറ്റർ റൺവേയും ഒന്നും വേണ്ട. ചെറിയ ഒരു റൺവേയും, ഹാങ്ങറും, ഗോഡൗണും, ടെർമിനലും ഒക്കെയായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഹോട്ട് ബലൂണും പറപ്പിക്കുന്ന ഒരു പ്രസ്ഥാനം. അതിനുശേഷം ടൂറിസത്തിന് വിപ്ലവകരമായ കുതിപ്പുണ്ടാവുകയും കൃഷി ആധുനികമാവുകയും ചെയ്യുന്ന കാലത്ത് കൂടുതൽ സംവിധാനങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനൊക്കെ സ്ഥലമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഓരോ വർഷവും സ്ഥലത്തിൻറെ യഥാർത്ഥ ആവശ്യം കുറഞ്ഞു വരികയാണ്. ഭൂമിയെ വെട്ടിമുറിച്ചു വസ്തുവാക്കി ഊഹാപോഹ കച്ചവടത്തിന് ഉപയോഗിക്കുന്നത് അവസാനിക്കുന്ന ദിവസം കേരളത്തിൽ എവിടെയും ലക്ഷക്കണക്കിന് ഏക്കർ സ്ഥലം ഇപ്പോഴത്തേതിന്റെ പത്തിലൊന്നു വിലക്ക് കിട്ടാനുണ്ടാകും.

കണ്ണൂർ വിമാനത്താവളത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. അത് എൽ ഡി എഫ് ആണോ യു ഡി എഫ് ആണോ എന്നൊക്കെയുള്ള വിവാദങ്ങൾ കണ്ടെങ്കിലും ഞാൻ ശ്രദ്ധിച്ചില്ല. പക്ഷെ, മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഞാൻ വേദനയോടെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. 1996 ലാണ് ഈ വിമാനത്താവളത്തിനായുള്ള ആദ്യത്തെ ചർച്ചകൾ തുടങ്ങിയത് ! ഇരുപത്തി രണ്ടു വർഷം !! ഇതിനിടയിൽ ഇരു മുന്നണികളും പത്തു വർഷം വീതം ഭരിച്ചിരുന്നു.

ന്യൂയോർക്കിലെ സബ്‌വേയിൽ കേടായ എസ്‌കലേറ്റർ നന്നാക്കാനെടുക്കുന്ന സമയത്തിലും വേഗത്തിൽ ചൈനയിൽ ഒരു പുതിയ വിമാനത്താവളത്തിന്റെ ടെർമിനൽ ഉണ്ടാക്കുമെന്നത് അമേരിക്ക ശ്രദ്ധിക്കണമെന്ന്  തോമസ് ഫ്രീഡ്മാൻ പറഞ്ഞിട്ടുണ്ട്. ശ്രീലങ്കയും സിംഗപ്പൂരും ദുബായും ചുറ്റുമുള്ള സ്ഥലമാണ് കേരളം. അവിടെയൊക്കെ അതിവേഗത്തിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അവിടുത്തെ ഭരണരീതികളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം എന്താണെങ്കിലും അവരോടൊക്കെയാണ് നമ്മൾ സാന്പത്തികമായി മത്സരിക്കുന്നതെന്ന് ഓർക്കണം. ഇന്നൊരു വിമാനത്താവളം പ്ലാൻ ചെയ്ത് 2040 ൽ ഉത്ഘാടനം ചെയ്യുന്പോഴേക്കും ലോകം എവിടെ എത്തിയിരിക്കും? അതുകൊണ്ട് ഇനിയത്തെ വിമാനത്താവളം ആര് തുടങ്ങിയാലും അത് അഞ്ചു വർഷത്തിനകം പൂർത്തിയാക്കാൻ നമ്മൾ ശ്രമിക്കണം.

മുരളി തുമ്മാരുകുടി.

 

Leave a Comment