പൊതു വിഭാഗം

ഓൾഡ് ഏജ് ഹോമിലെ മധുവിധു…

“വയസ്സുകാലത്ത് മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമിൽ ആക്കുന്ന കുട്ടികളെപ്പറ്റി, അങ്ങനെ മാറിപ്പോകുന്ന നമ്മുടെ സംസ്കാരത്തെപ്പറ്റി, മുരളിച്ചേട്ടൻ ഒരിക്കൽ എഴുതണം”. കുറേ നാളായി പല ആളുകളും എന്നോട് പറയുന്ന കാര്യമാണ്.

ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ പലർക്കും വിഷമമാകും, കാരണം സ്വന്തം അച്ഛന്റെയും അമ്മയുടെയും കാര്യമല്ലേ… അതുകൊണ്ട് ഞാൻ ഞങ്ങളുടെ കാര്യം പറയാം. എന്റെ തലമുറയും വയസ്സാകുകയാണല്ലോ, എന്റെ കൂടെ പഠിച്ചവർ കേരള സർക്കാർ സർവീസിൽ ആണെങ്കിൽ മൂന്നു വർഷത്തിനകം റിട്ടയർ ആകും. പിന്നെ വരും വർഷങ്ങളിൽ മറ്റുള്ളവരും. അപ്പോൾ ഒദ്യോഗികമായി വയസ്സായി! ഞങ്ങൾ വയസ്സൻമ്മാരും വയസ്സികളും ആകുമ്പോൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഇപ്പോഴേ പറയാം.

മക്കൾ ഞങ്ങളെ വൃദ്ധ സദനത്തിൽ ആക്കുമോ എന്നതൊന്നുമല്ല ഞങ്ങളുടെ പേടി, പിള്ളേർക്ക് പ്രായം ആയാലെങ്കിലും അവർ ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങിത്തരുമോ എന്നതാണ്. ഞങ്ങളുടെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കോളാം, അവരുടെ കാര്യം അവർ നോക്കുമോ?

എന്റെ സുഹൃത്ത് ബിനോയ് Binoy A. Mattamana പറയുന്നത് പോലെ ‘രണ്ടറ്റ’ത്തും പണി കിട്ടിയ തലമുറയാണ് ഞങ്ങളുടേത്.
“ഞാൻ ചെറുതായിരുന്നപ്പോൾ വീട്ടിലെ പ്രധാനി അപ്പനാണ്. കോഴിക്കറി വച്ചാൽ ലെഗ് പീസ് അമ്മ അപ്പനെടുത്ത് വക്കും. അപ്പോൾ വിചാരിച്ചു ഞാൻ അപ്പനാവുമ്പോൾ ലെഗ് പീസ് അടിക്കാം എന്ന്. പക്ഷെ കഷ്ടകാലത്തിന് എന്റെ ഊഴം വന്നപ്പോഴേക്കും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി. വീട്ടിലെ പ്രധാനി മകനായി, ലെഗ് പീസ് എല്ലാം ഭാര്യ മകനെടുത്ത് വക്കും. എനിക്കെന്നും തലയും വാലും തന്നെ”. ഇതൊരാളുടെ മാത്രം കഥയല്ല, ഞങ്ങളുടെ തലമുറയുടെ മൊത്തം കഥയാണ്. കോഴിക്കാല് പോയതു പോലെ അപ്പന്മാരെ നോക്കുന്നത് കൂടാതെ പിള്ളേരെ നോക്കിയത് പോരാഞ്ഞിട്ട് അവരുടെ പിള്ളേരെ കൂടി നോക്കേണ്ടി വരുമോ എന്നതാണ് ഞങ്ങളുടെ പേടി.

സത്യം പറയാമല്ലോ, ഞങ്ങളുടെ തലമുറ ശരിക്കും വ്യത്യസ്തമായി ചിന്തിക്കുന്നവർ ആണ്. ലോണെടുത്തും അല്ലാതെയും കുട്ടികളെ പഠിപ്പിച്ചു, അല്ലെങ്കിൽ പഠിപ്പിക്കുന്നു. ചിലരുടെ മക്കൾക്കൊക്കെ ജോലി ആയി, മറ്റുള്ളവരുടേതും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആകും. മിക്കവാറും എല്ലാവരുടെയും ജോലി കേരളത്തിന് പുറത്താണ്. അപ്പോൾ അവന്മാരും അവളുമാരും ഒക്കെ ഒന്ന് പടിയിറങ്ങിയിട്ട് വേണം സ്വസ്ഥമായി ലെഗ് പീസ് അടിക്കാനും യാത്ര ചെയ്യാനും എന്നാണ് ഞങ്ങൾ അലൂംനി മീറ്റിങ്ങിനൊക്കെ കാണുമ്പോൾ പറയുന്നത്.

പക്ഷെ പിള്ളേർ പിടി വിടുന്ന മട്ടില്ല. പ്രൊഫഷണൽ കോളേജുകളിൽ കേരളത്തിന് അകത്തും പുറത്തും വിട്ട് പഠിപ്പിച്ചിട്ടും, സ്വന്തമായി ജീവിക്കാൻ വശം ഉണ്ടായിട്ടും, ഒന്ന് പ്രേമിക്കാതെ അച്ഛനും അമ്മയും ചെറുക്കനെയോ പെണ്ണിനെയോ കണ്ടുപിടിച്ചു കൊടുക്കണം എന്ന് നോക്കിയിരിക്കുന്ന മണ്ടൂസ് പിള്ളേരാണ് കൂടുതലും. ഇതൊന്നും ഞങ്ങൾക്ക് തീരെ ഇഷ്ടമല്ല, പിന്നെ മക്കളല്ലേ എന്ന് വിചാരിച്ച് അഡ്ജസ്റ് ചെയ്യുന്നു എന്ന് മാത്രം. ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം, ഇനി നിങ്ങളുടെ കല്യാണം കഴിഞ്ഞ്, നിങ്ങൾക്ക് കുട്ടികൾ ഉണ്ടായി അതിനെ ഞങ്ങൾ നോക്കിത്തരും എന്ന പ്രതീക്ഷ ഒന്നും വേണ്ട. ഞങ്ങളെ വയസ്സുകാലത്ത് നിങ്ങളും നോക്കേണ്ട എന്ന് പറഞ്ഞല്ലോ, അപ്പോൾ നിങ്ങടെ പിള്ളേരെ നിങ്ങൾ തന്നെ അങ്ങ് നോക്കിയാൽ മതി.

ഒരു കാര്യം കൂടി പറയാം. പുന്നാര മക്കൾ അപ്പന്റെയും അമ്മയുടെയും സ്വത്തൊന്നും നോക്കി വരികയും വേണ്ട. തരാനുള്ളതൊക്കെ പഠിപ്പിക്കലിൽ തന്നിട്ടുണ്ട്. പൂർവികന്മാരായി കിട്ടിയത് വല്ലതും ബാക്കി ഉണ്ടെങ്കിൽ തന്നേക്കാം, അല്ലാതെ ഞങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ ഫ്ലാറ്റിലും വീട്ടിലും ഒന്നും ഒരു പ്രതീക്ഷയും വെക്കേണ്ട.

‘നിങ്ങൾ ഇതൊക്കെ എന്ത് ചെയ്യാൻ പോവ്വാ, ചത്ത് പോകുമ്പോൾ മോളിലേക്ക് എടുക്കാൻ ഒന്നും പറ്റില്ലല്ലോ?’
പറഞ്ഞല്ലോ. ഞങ്ങൾ വയസ്സുകാലത്ത് ഓൾഡ് ഏജ് ഹോമിൽ പോകാൻ ഇപ്പോഴേ റെഡി, അതിനൊക്കെ ചിലവുണ്ട്. പക്ഷെ അതിന് മുന്പ് പത്തിരുപത് വർഷം കൂടി ആരോഗ്യമുള്ള കാലമുണ്ട്. നല്ല കാലത്ത് ചെയ്യാൻ പറ്റാത്തതൊക്കെ ഇനി ഞങ്ങൾ ചെയ്യാൻ പോവുകയാണ്, യാത്രയായും, ജീവിതം ആഘോഷിക്കലായും. ഞങ്ങളെ ഞങ്ങൾ പൊന്നു പോലെ നോക്കും. അടിച്ചു പൊളിക്കാൻ ആരോഗ്യം വേണ്ടേ? അതിനാൽ ജെറിയാട്രിക്സുകാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കുമൊക്കെ സുവർണ്ണകാലം ആണ് വരാൻ പോകുന്നത്.

“ഇതാണ് ഈ മുരളിച്ചേട്ടന്റെ ഒരു പ്രശ്നം. ഈ അപ്പർ മിഡിൽ ക്ലാസ്സിനും ഹൈക്ലാസ്സിനുമൊക്കെയേ പെൻഷനും സമ്പാദ്യവുമൊക്കെ കാണൂ. അധ്വാനവർഗ്ഗത്തിൽ പെട്ടവർക്കൊന്നും വയസ്സുകാലത്ത് ഒരു അടിപൊളിയും നടക്കില്ല. പിള്ളേരെ പിണക്കിയാൽ പണി പാളും.” എന്നായിരിക്കും നിങ്ങളുടെ ചിന്ത.

അതൊക്കെ ചുമ്മാ തോന്നുന്നതാ സഹോദരാ, നമ്മൾ പാവം ആണെങ്കിലും പണക്കാർ ആണെങ്കിലും നമ്മുടെ തലമുറയുടെ കുട്ടികൾ നമ്മളെ നോക്കാൻ പോകുന്നില്ലെന്ന് നമുക്ക് ആദ്യമേ അങ്ങ് സമ്മതിച്ചേക്കാം. ഇക്കാര്യത്തിൽ ഉപരിവർഗ്ഗവും മധ്യവർഗ്ഗവും അതിൽ താഴെയുള്ളവരും തമ്മിൽ ഒരു വ്യത്യാസവുമില്ല. അതിന് പ്രായോഗികമായും വൈകാരികമായും കാരണങ്ങളുണ്ട്. അത് ശരിയോ തെറ്റോ ആകാം. എന്നാലും വലിയ പ്രതീക്ഷ വേണ്ട. പിന്നെ നമ്മുടെ കാര്യം നോക്കാൻ ബാക്കിയുള്ളത് നമ്മൾ തന്നെയാണ്. അതെങ്ങനെ നടക്കുമെന്ന് നോക്കാം. പെൻഷനുള്ളവർ അങ്ങനെ തന്നെ രക്ഷപ്പെടും. അതില്ലാത്തവർക്ക് ഒരു പണി പറഞ്ഞുതരാം.

യുറോപ്പിലൊക്കെ റിവേഴ്‌സ് മോർട്‌ഗേജ് എന്നൊരു പരിപാടിയുണ്ട്. മോർട്‌ഗേജ് എന്നാൽ നമ്മുടെ ഭാവനവായ്‌പ പോലെ ഒരു പരിപാടി തന്നെ. വലിയ വിലയുള്ള ഒരു വീട് നമ്മൾ ചെറിയൊരു തുക അഡ്വാൻസ് കൊടുത്ത് (ജനീവയിൽ ഇത് വീടിന്റെ വിലയുടെ ഇരുപത് ശതമാനമാണ്. അമേരിക്കയിൽ പത്തിൽ താഴെ) വാങ്ങുന്നു. എന്നിട്ട് മാസാമാസം മുതലും പലിശയും അടക്കുന്നു. ഈ അടവ് കാലം ഇരുപത് മുതൽ അമ്പത്തൊണ്ണൂറ്റൊമ്പത് വർഷം വരെയാകാം. കുറച്ചു കാലത്തെ ലോൺ ആണെങ്കിൽ മാസം അടക്കുന്ന തുക കൂടും, മറിച്ചും.

റിവേഴ്‌സ് മോർട്‌ഗേജ് എന്നാൽ ഇതിന്റെ തിരിച്ചുള്ള പരിപാടിയാണ്. നിങ്ങൾക്ക് ഒരു വീടുണ്ട് എങ്കിൽ അത് നിങ്ങളുടെ കാലശേഷം ബാങ്കിന് എന്ന് എഴുതിക്കൊടുക്കുക. അതിന് പകരം ബാങ്ക് എല്ലാ മാസവും നിങ്ങൾക്ക് ഒരു നിശ്ചിത തുക വീതം തരും, മരണം വരെ. നമ്മുടെ പ്രായം അനുസരിച്ചാണ് ഈ തുക തീരുമാനിക്കുന്നത്. അറുപതാം വയസ്സിൽ വീടെഴുതിക്കൊടുത്താൽ കിട്ടുന്നതിലും കൂടുതൽ എൺപതാം വയസ്സിൽ എഴുതിക്കൊടുത്താൽ കിട്ടുമല്ലോ (കാർന്നോർക്ക് ഇനി വലിയ ലാസ്റ്റിംഗ് ഇല്ലല്ലോ). അതുവെച്ച് അടിച്ചുപൊളിക്കാം. ചത്ത കിളിക്ക് എന്തിനാ കൂട്.

എന്റെ തലമുറയിലെ മലയാളികളുടെ ജീവിതത്തിലെ പ്രധാന സമ്പാദ്യം അവരുടെ കുട്ടികളും പിന്നെ ഒരു വീടുമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി നിക്ഷേപിച്ചത് അവർ തന്നെ എടുത്തോട്ടെ, നമ്മൾ ഒന്നും തിരിച്ചു ചോദിക്കുന്നില്ല! പക്ഷെ, വീടും കൂടി അവർക്കായി എഴുതിവെച്ച് ഇനി അവർ നോക്കുമോ ഇല്ലയോ എന്നൊക്കെ ആലോചിച്ച് വയസ്സുകാലത്ത് നരകിക്കേണ്ട കാര്യമില്ല.

ചിദംബരത്തിന്റെ അവസാനത്തെ ബജറ്റിൽ ഈ പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്ന കാര്യം പറഞ്ഞിരുന്നു, പക്ഷെ അധികം ആരും ശ്രദ്ധിച്ചില്ല. ഇനി അതൊന്നു ശ്രദ്ധിക്കണം. അറുപതാം വയസ്സിൽ അമ്പതു ലക്ഷത്തിന്റെ ഒരു വീടുണ്ടെങ്കിൽ മാസം എത്ര രൂപ ബാങ്കിൽ നിന്നും അടിച്ചു പൊളിക്കാൻ കിട്ടുമെന്നാണ് നിങ്ങൾക്ക് കണ്ടു പിടിക്കേണ്ടതെങ്കിൽ ഇവിടെ നോക്കിയാൽ മതി.
http://www.reversemortgage.org/…/Reverse-Mortgage-Calculator

ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ, ന്യൂ ജെൻ ബാങ്കിൽ ഒന്നും പോകരുത്. കാറിന്റെ വായ്പ തിരിച്ചു പിടിക്കാൻ കൊട്ടേഷൻ ഗാങ്ങിനെ വിട്ട ടീംസ് ആണ്. മരണ ശേഷം വീട് ബാങ്കിനെന്ന് എഴുതി കൊടുത്താൽ ശേഷം ചിന്ത്യം..

മുരളി തുമ്മാരുകുടി.

Leave a Comment