പൊതു വിഭാഗം

എല്ലാവരും എൻജിനീയർമാരാകുന്ന ദിവസം!

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത എൻജിനീയറായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ച്, ഇന്ത്യയിൽ എൻജിനീയർമാരുടെ ദിനമായി ആചരിക്കുന്നുണ്ട്. മറ്റു ചില രാജ്യങ്ങളിലും എഞ്ചിനീയേഴ്‌സ് ഡേ ഉണ്ടെങ്കിലും അതെല്ലാം വേറെ ദിവസങ്ങളിലാണ്.
 
എഞ്ചിനീയറിങ്ങ് കോളേജിൽ പോയി എഞ്ചിനീയറിങ്ങ് പാസ്സായതിനാൽ എൻജിനീയർ ആണെന്ന് വേണമെങ്കിൽ എനിക്ക് പറയാമെങ്കിലും ജീവിതത്തിലൊരിക്കലും ‘എൻജിനീയർ’ പദവിയിൽ ഇരുന്നിട്ടില്ല. സിവിൽ എൻജിനീയർ ആയിട്ടും ഒരു കോഴിക്കൂട് പോലും പണിതിട്ടുമില്ല (അതിനൊക്കെ അമേരിക്കയിൽ വേറെ ആളുണ്ട് Ranjith Antony !).
 
എഞ്ചിനീയറിങ്ങ് എന്നത് പഠന വിഷയത്തിനപ്പുറം ഒരു ജീവിത വീക്ഷണമാണെന്നാണ് എൻറെ വിശ്വാസം. അടിസ്ഥാനമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് എൻജിനീയറുടെ ജോലി.
 
ഒരാൾ കുഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ എങ്ങനെ അയാളെ ഏറ്റവും വേഗത്തിൽ കുഴിയിൽ നിന്നും കരകയറ്റാമെന്നാണ് ഒരു എൻജിനീയർ ആദ്യം ചിന്തിക്കുന്നത്. അല്ലാതെ അയാൾ എങ്ങനെ കുഴിയിൽ വീണു എന്നതിന്റെ അപഗ്രഥനമല്ല. ആയതിനാൽ നിങ്ങൾ ഒരു കുഴിയിൽ വീണാൽ ആ വഴിയിലൂടെ ഒരു എൻജിനീയർ നടന്നുവരുന്നതാണ് ഒരു തത്വശാസ്ത്രക്കാരനോ ശാസ്ത്രഞ്ജനോ നടന്നു വരുന്നതിനേക്കാൾ നല്ലത്. ഇത് റോഡിലെ കുഴിയിൽ മാത്രമല്ല ജീവിതത്തിലെ കുഴിയിൽ വീഴുന്ന ആളുകളുടെ കാര്യത്തിലും ബാധകമാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന ആരും എൻജിനീയർമാരാണ്. എഞ്ചിനീയറിങ്ങ് കോളേജുകൾ ഉണ്ടാകുന്നതിന് മുൻപും എൻജിനീയർമാർ ഉണ്ടായിരുന്നു.
 
എഞ്ചിനീയറിങ്ങ് കോളേജുകളിൽ പോകുന്ന എല്ലാവരും ഈ എഞ്ചിനീയറിങ്ങ് മൈൻഡ്‌സെറ്റ് ആർജ്ജിക്കുന്നുമില്ല. ആ അർത്ഥത്തിൽ ഞാൻ അന്നും ഇന്നും എൻജിനീയർ തന്നെയാണ്. എത്ര ബുദ്ധിമുട്ടുള്ള വിഷയം മുന്നിൽ വന്നാലും അതിലെ ബുദ്ധിമുട്ടുകളിലല്ല, പ്രശ്നപരിഹാരത്തിലാണ് എൻറെ ഫോക്കസ്.
 
ഞാൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് കേരളത്തിൽ ആറ് എഞ്ചിനീയറിങ്ങ് കോളേജാണുള്ളത്, ഇന്നത് നൂറിന് മുകളിലായതിനാൽ ‘ഇപ്പോൾ കേരളത്തിൽ ആവശ്യത്തിൽ കൂടുതൽ എഞ്ചിനീയറിങ്ങ് കോളേജുകളുണ്ട്’ എന്ന തരത്തിലുള്ള ചർച്ചകൾ കാണാറുണ്ട്. അതിൽ വലിയ കാര്യമൊന്നുമില്ല. അന്നും ഇന്നും കേരളത്തിൽ എഞ്ചിനീയറിങ്ങ് പഠിച്ചുവരുന്നവരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. കേരളത്തിൽ എത്ര എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ടെന്നത് ലോകത്തെ എഞ്ചിനീയർമാരുടെ തൊഴിൽ സാധ്യതയെ വർദ്ധിപ്പിക്കുന്നില്ല. മറ്റനവധി ഡിഗ്രികളെ അപേക്ഷിച്ച് ആഗോളമായി കൂടുതൽ പോർട്ടബിൾ ആയിട്ടുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രി ആയതിനാൽ ലോകമാണ് നമ്മുടെ തൊഴിൽ കന്പോളമായി എൻജിനീയർമാർ കാണേണ്ടത്.
 
ലോകത്തെ എഞ്ചിനീയറിങ്ങ് തൊഴിൽ കന്പോളം മാറുകയാണ്. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും എഞ്ചിനീയർമാർക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും മറ്റുമുള്ള ഊർജ്ജ സ്രോതസ്സുകളിലേക്ക് അതിവേഗം മാറേണ്ടി വരുന്നത്, ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ വരുന്ന കാലത്ത് റോഡുകളുടെ നിർമ്മാണം, ആകാശം നിറയെ ഡ്രോണുകളുള്ള കാലത്ത് നഗരത്തിലെ ആകാശം സുരക്ഷിതമാക്കേണ്ടത്, സൂയിസൈഡ് ബോംബർമാരായി റോബോട്ടുകൾ വരുന്നത്, ലോകത്ത് ഏതെങ്കിലും കോണിലിരുന്നു മറ്റൊരു രാജ്യത്തെ മൊത്തം വൈദ്യുതി വിതരണം ഹാക്ക് ചെയ്തു രാജ്യത്തെ നിശ്ചലമാക്കാൻ പറ്റുന്നത് എന്നിങ്ങനെ നാളത്തെ എൻജിനീയർമാർ പരിഹരിക്കേണ്ട ധാരാളം പ്രശ്നങ്ങളുണ്ട്. ഇതൊന്നും കഴിഞ്ഞ നൂറ്റാണ്ടിലെ സിലബസ് പഠിച്ചാൽ നമുക്ക് കൈകാര്യം ചെയ്യാനാവില്ല. എങ്ങനെയാണ് നാളത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള എൻജിനീയർമാരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിന് നാം ഇപ്പോൾ തയ്യാറല്ല, അതുകൊണ്ടു തന്നെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറിൽ നിന്നും ആറായാലും നമ്മുടെ തൊഴിൽ പ്രശ്നങ്ങൾ തീരാൻ പോകുന്നുമില്ല.
 
എല്ലാ മലയാളികളും നമ്മുടെ പ്രശ്നങ്ങൾ പരസ്പരം പറയുകയും അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാലം കഴിഞ്ഞു. എല്ലാവരും നമ്മുടെ പ്രശ്നങ്ങൾ നമുക്കുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ പരിഹരിക്കാമെന്ന എഞ്ചിനീയറിങ്ങ് മൈൻഡ് സെറ്റ് ഉള്ളവരായിത്തീരുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.
എല്ലാവർക്കും എഞ്ചിനീയറിങ്ങ് ദിന ആശംസകൾ..!
 
മുരളി തുമ്മാരുകുടി
 

Leave a Comment