പൊതു വിഭാഗം

ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?

ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടേക്ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല.

ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ റാങ്ക് ചെയ്യുന്ന ഒരു പദ്ധതിയാണ് ഇന്ത്യ ടുഡേ ചെയ്യുന്നത്. ഇന്ത്യയിൽ നാല്പതിനായിരത്തോളം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉള്ളതിൽ പതിനായിരത്തോളം സ്ഥാപനങ്ങളെ ഇന്ത്യ ടുഡേ നിയമിച്ച ഗവേഷണസ്ഥാപനം ബന്ധപ്പെടുന്നു. അതിൽനിന്നും ആയിരത്തി അഞ്ഞൂറ് സ്ഥാപനങ്ങൾ അവരുടെ ലിസ്റ്റിൽ പരിഗണിക്കപ്പെടുന്നു. അതിൽനിന്നാണ് ഏറ്റവും നല്ല റാങ്കിങ് കിട്ടുന്ന അഞ്ച് സ്ഥാപനങ്ങളെ ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കുന്നത്.

ആർട്ട്സിൽ നിന്നും സയൻസിൽ നിന്നും ഒന്നാം സ്ഥാനത്ത് ന്യൂഡൽഹിയിലെ ഹിന്ദു കോളേജാണ്. മെഡിക്കൽ, ഡെന്റൽ, എഞ്ചിനീയറിംഗ്, മാസ്സ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ഫാഷൻ ഡിസൈൻ ഇവയിലും ഒന്നാം സ്ഥാനം ഡൽഹിയിൽ തന്നെയാണ്. സോഷ്യൽ വർക്കിൽ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും, ആർക്കിടെക്ച്ചറിൽ റൂർക്കി ഐ. ഐ. ടി. യുമാണ് ഒന്നാമത്. നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്സിറ്റിയിലൂടെ ബാംഗ്ലൂരും ലിസ്റ്റിലുണ്ട്.

ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഇതിൽ ഏതെങ്കിലും ഒരു സ്ഥാനം നേടാൻ കഴിഞ്ഞോ?

ഇല്ല.

ഇത്തരം ഒരു റാങ്കിങ് നടത്തുന്പോൾ പലപ്പോഴും ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ഒരു ശതമാനം പോലും ഉണ്ടാകില്ല. അതിനാൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് തികച്ചും സാങ്കേതികമാണ്.

ആദ്യത്തെ അഞ്ച് റാങ്കുകൾ ഏതെങ്കിലും വിഭാഗത്തിൽ കേരളത്തിലുണ്ടോ?

ഇല്ല.

ഇനിയെന്ത്?

സർവേയെ കുറ്റം പറയുക എന്നതാണ് ഏറ്റവും എളുപ്പ വഴി. ഏതൊരു സർവേ എടുത്താലും അതിൽ കുറ്റം കണ്ടുപിടിക്കാൻ എളുപ്പമാണ്. ‘All surveys are wrong, but some are useful’ എന്ന അർഥവത്തായ പ്രയോഗം കേട്ടിട്ടില്ലേ. അതുകൊണ്ട് തൽക്കാലം രൂപം ഇഷ്ടപ്പെടാത്തതിന് കണ്ണാടിയെ കുറ്റപ്പെടുത്താൻ ഞാനില്ല. പകരം എന്താണ് ഇത്തരം സർവേകളുടെ പ്രസക്തി, കേരളം എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു എന്നൊക്കെ പരിശോധിക്കാം.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പരിപാടിയാണ്. അന്താരാഷ്ട്രീയമായിത്തന്നെ റാങ്കിങ്ങുകൾ പലതുണ്ട്. എവിടെ പഠിക്കണമെന്ന് മിടുക്കരായ വിദ്യാർഥികൾ തീരുമാനിക്കുന്നതിന് അടിസ്ഥാനഘടകം ഈ റാങ്കാണ്. എവിടെ പഠിപ്പിക്കണമെന്ന് അധ്യാപകർ തീരുമാനിക്കുന്നതിലും, ഏത് സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപിക്കണമെന്ന് സർക്കാരുകളും ഫൗണ്ടേഷനുകളും തീരുമാനിക്കുന്നതിലും ഈ റാങ്കിങ്ങിന് പങ്കുണ്ട്, കുറച്ചു കഴിയുന്പോൾ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയമുണ്ടാകുമെങ്കിലും.

എങ്ങനെയാണ് നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാകുന്നത്?

ഒരു വിദ്യാഭ്യാസസ്ഥാപനം നല്ലതാണോ എന്നറിയാൻ അവിടുത്തെ കെട്ടിടമോ ഹോസ്റ്റലോ ലാബോ ലൈബ്രറിയോ വെബ്‌സൈറ്റിന്റെ മേന്മയോ ഒന്നുമല്ല നോക്കേണ്ടത്. അതൊക്കെ വേണം, ഉണ്ടാക്കാൻ എളുപ്പമാണ് താനും. എന്നാൽ സ്ഥാപനത്തെ ഏറ്റവും മികച്ചതാക്കുന്നതിന് താഴെ പറയുന്ന നാല് കാര്യങ്ങളാണ് വേണ്ടത്.

നല്ല വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ വരണം.

നല്ല അധ്യാപകർ അധ്യാപനത്തിനായി ആ സ്ഥാപനം തെരഞ്ഞെടുക്കണം.

കരിക്കുലത്തിൽ ഫ്ലെക്സിബിലിറ്റി വേണം.

ക്ലാസ് റൂമിലും അധ്യാപകരിലും പരമാവധി വൈവിധ്യം വേണം.

ഈ കാര്യങ്ങൾ പരസ്പര ബന്ധിതമാണ്. മുൻപ് പറഞ്ഞ മുട്ട – കോഴി പ്രശ്നം ഇവിടെയുമുണ്ട്. പക്ഷെ, ഈ നാല് കാര്യങ്ങളിലും മാറ്റമുണ്ടായാൽ മാത്രമേ നമ്മുടെ റാങ്കിങ്ങിൽ പുരോഗതിയുണ്ടാകുകയുള്ളു. ഈ വിഷയത്തിൽ നമ്മൾ എവിടെയാണെന്ന് നോക്കാം.

കേരളത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പ്ലസ് – ടു കഴിയുന്പോൾ തന്നെ കേരളം വിടാൻ ശ്രമിക്കുന്നു. കാരണം രണ്ടാണ്. ഒന്ന്, ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരളത്തിന് പുറത്താണ്. രണ്ട്, വിദ്യാഭ്യാസത്തിന് ശേഷം നല്ല തൊഴിൽ ലഭിക്കാനുള്ള സാധ്യത കേരളത്തിൽ കുറവാണ്. അപ്പോൾ നല്ല വിദ്യാർഥികൾ നാടുവിടുന്നു. നമ്മുടെ കോളേജുകൾക്ക് ലഭ്യമായ വിദ്യാർത്ഥികളുടെ, ശരാശരി നിലവാരം കുറയുന്നു.

ഡൽഹിയും ബാംഗ്ലൂരും പോലുള്ള നഗരങ്ങളിലേക്ക് രാജ്യത്തെന്പാടു നിന്നുമുള്ള ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളാണ് ഒഴുകിയെത്തുന്നത്. അത് അവിടുത്തെ സ്ഥാപനങ്ങളിലെ ശരാശരി വിദ്യാർത്ഥികളുടെ നിലവാരവും ക്ലാസ് റൂമുകളിലെ വൈവിധ്യവും കൂട്ടുന്നു. എന്നാൽ ഇത്തരത്തിലുള്ള തിരിച്ചൊഴുക്ക് കേരളത്തിൽ സംഭവിക്കുന്നില്ല.

കേരളത്തിൽ ഒരുകാലത്ത് യൂണിവേഴ്സിറ്റി റാങ്ക് നേടുന്നവർക്ക് എയ്‌ഡഡ്‌ കോളേജുകളിൽ അധ്യാപകരായി നേരിട്ട് ജോലി കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. (ഇവരിൽ പലരും പിന്നീട് സിവിൽ സർവീസ് എഴുതി ഫോറിൻ സർവീസിലും ഐ. എ. എസും ഒക്കെയായി). കോളേജ് അധ്യാപകരുടെ ശന്പളനിലവാരത്തിലുണ്ടായ വർദ്ധനവ്, എത്ര പണം കൊടുത്തിട്ടോ, ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചിട്ടോ, കോളേജ് അധ്യാപകരാകുന്നത് ലാഭക്കച്ചവടമാണെന്ന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളും മനസിലാക്കി. അതുപോലെ തന്നെ അധ്യാപക തസ്തികയ്ക്ക് ദശലക്ഷങ്ങളുടെ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റും ഉത്തരവാദിത്തപ്പെട്ടവരും മനസിലാക്കി. അതോടെ അധ്യാപകജോലിക്ക് ഏറ്റവും മിടുക്കർ എത്തുന്ന രീതി പൊതുവെ ഇല്ലാതായി. (എഞ്ചിനീയറിംഗ്, മെഡിക്കൽ വിഷയങ്ങളിൽ ഒക്കെ അധ്യാപക ജോലിക്കും വളരെ നല്ല ശന്പളവും പുറത്ത് കിട്ടുന്നതും ഒരു കാരണമാണ്). സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എത്തിയപ്പോൾ അധ്യാപകരുടെ ശന്പളം താഴേക്ക് വന്നു. വേറെ പണി കിട്ടാൻ സാധ്യതയുള്ളവർ ഈ രംഗത്ത് നിലനിൽക്കാതായി. പൊതുവെ അധ്യാപകരുടെ നിലവാരം കുറഞ്ഞു.

ഞാൻ പഠിക്കുന്ന കാലത്ത് മണിപ്പാലും വി. ഐ. ടി. യും ഒക്കെ ആർക്കും വേണ്ടാത്ത സ്ഥാപനങ്ങളായിരുന്നു. പക്ഷെ, അവിടുത്തെ നേതൃത്വം നല്ല അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചും, നിയമിച്ചവർക്ക് ഗവേഷണത്തിനും വിദേശങ്ങളിൽ പോകാനും ഒക്കെ സാഹചര്യവും സഹായവും ചെയ്തുകൊടുത്ത് അധ്യാപക ജോലി ആകർഷകമാക്കി. പതിറ്റാണ്ടുകൾ മുന്പെടുത്ത ആ തീരുമാനത്തിന്റെ ഫലമാണ് ഇന്നവിടെ കാണുന്നത്. കേരളത്തിലും കുറച്ചെങ്കിലും സ്വകാര്യസ്ഥാപനങ്ങൾ ഇത്തരത്തിലേക്ക് നീങ്ങുന്നതായി കാണുന്നുണ്ട്. അതിന്റെ പ്രതിഫലനം വരുംവർഷങ്ങളിൽ ഉണ്ടാകും. കപ്പയും പൈനാപ്പിളും പോലെ മൂന്നും ആറും മാസത്തിൽ മുടക്കുമുതൽ തിരിച്ചുകിട്ടുന്ന വ്യവസായമായി വിദ്യാഭ്യാസത്തെ കണ്ട് സ്ഥാപനങ്ങൾ നടത്തുന്നവർ കട അടച്ചുപൂട്ടേണ്ടി വരും. സംശയം വേണ്ട.

കരിക്കുലത്തിലെ പ്രശ്നങ്ങൾ!

കേരളത്തിലെ ബിരുദ ബിരുദാനന്തര പാഠ്യപദ്ധതി, മലയാളികളുടെ സദ്യ പോലെ തന്നെയാണ്. വിഭവങ്ങൾ ഒക്കെ സദ്യയുണ്ടാക്കുന്നവർ (കരിക്കുലം കമ്മിറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്) തീരുമാനിച്ചിട്ടുണ്ട്. അത് അവർ തീരുമാനിച്ച ക്രമത്തിൽ വിളന്പും. കല്യാണരാമനിലെ ഇന്നസെന്റിനെ പോലെ ചോറ് വേണ്ടാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കും. ഇതൊന്നും ആധുനിക വിദ്യാഭ്യാസത്തിന്റെ രീതിയല്ല. ഏകദേശം ഒരു ബുഫെ പോലെ, വിദ്യാർത്ഥികൾക്ക് പരമാവധി ചോയ്‌സ് നൽകി, അവർക്ക് സാധിക്കുന്ന വേഗത്തിലും ക്രമത്തിലും പഠിക്കാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ശരിയായ രീതി. കേരളത്തിലെ സിലബസ് സദ്യയിൽ വിഭവങ്ങൾ പലപ്പോഴും പഴകിയതും കഴിഞ്ഞ പത്തോ പതിനഞ്ചോ കൊല്ലമായി റീസൈക്കിൾ ചെയ്യുന്നതുമാണെന്ന പ്രശ്നം കൂടിയുണ്ട്.

ക്ലാസ്‌റൂമിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വൈവിധ്യമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ആകെ ആയിരം വിദേശ വിദ്യാർഥികൾ പോലുമില്ല. കേരളത്തിന് പുറത്ത് നിന്നുള്ളവർ എത്രയെന്ന കണക്ക് കണ്ടിട്ടില്ലെങ്കിലും കുസാറ്റിലും ഐ. ഐ. ടി. യിലും ഒക്കെ ഒഴിച്ചാൽ അവരുടെ സംഖ്യ ഒരു ശതമാനത്തിലപ്പുറം കടക്കാറില്ല. തമിഴ്‌നാട്ടിലെ ഒറ്റ വിദ്യാഭ്യാസ സ്ഥാപനത്തിൽ മാത്രം ആയിരത്തിലധികം വിദേശ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിന്റെ ഗുണം അവിടുത്തെ സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കുമുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ഉന്നതനിലവാരത്തിൽ എത്തിക്കണമെങ്കിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തേ പറ്റൂ. ഇതിന് കുറച്ച് നിർദേശങ്ങൾ എന്റെ കൈവശമുണ്ട്. ഇന്ന് സമയക്കുറവുള്ളതിനാൽ അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എഴുതാം.

മുരളി തുമ്മാരുകുടി

May be an image of 2 people, people standing and text that says "TEREATR INDIA THE BEST COLLEGES OF INDIA"May be an image of 3 people and people standingMay be an image of 1 person

Leave a Comment