പൊതു വിഭാഗം

ഈ (ഡിജിറ്റൽ) സിഗ്നേച്ചറിന്റെ ഒരു കാര്യം!

ഒരാവശ്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ ചെല്ലുന്പോൾ “സാർ ഓഫീസിൽ ഇല്ലാത്തതിനാൽ” ചെക്ക്, ഫയൽ, സർട്ടിഫിക്കറ്റ് എന്നിവ ഒപ്പിട്ട് കിട്ടാത്ത അനുഭവം ഇല്ലാത്തവർ എൻറെ തലമുറയിൽ കുറവാണ്.
അതുകൊണ്ട് തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, 2020 ലെങ്കിലും ഇ സിഗ്നേച്ചർ കേരളത്തിൽ ചർച്ചയാകുന്നത് നല്ല കാര്യമാണ്.
സാർ തിരുവനന്തപുരത്ത് മീറ്റിങ്ങിന് പോയിരിക്കയാണെങ്കിലും കാര്യം നടത്താൻ സംവിധാനങ്ങളുണ്ടെന്ന് നാട്ടുകാർ അറിയുകയെങ്കിലും ചെയ്യുമല്ലോ.
 
പതിനെട്ട് വർഷം എങ്കിലും ആയി ലോകത്തെവിടെ നിന്നും ഇ സിഗ്നേച്ചർ ഇടാറുള്ള ആളെന്ന നിലക്ക് കുറച്ചു കാര്യങ്ങൾ പറയാം.
 
1. ഇപ്പോൾ നമ്മൾ ഇ-സിഗ്നേച്ചർ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ എന്നൊക്കെ മാറിമാറി പറയുന്നുണ്ടെങ്കിലും അവ തമ്മിൽ സാങ്കേതികമായും നിയമപരമായും കുറച്ചു മാറ്റങ്ങളുണ്ട്.
 
2. ഇ സിഗ്നേച്ചർ തന്നെ പല രീതിയിലുണ്ട്. നമുക്ക് ഏറ്റവും പരിചയമുള്ളത് പോലെ ഒരു ഹാർഡ് കോപ്പിയിലുള്ള ഡോക്യുമെന്റ് (അതായത് പ്രിന്റ് ചെയ്തത്) സ്കാൻ ചെയ്ത് ഒപ്പിടേണ്ട ആൾക്ക് അയച്ചു കൊടുക്കുന്നു. അയാൾ അത് പ്രിന്റ് ചെയ്ത് ഒപ്പിട്ട് തിരിച്ചു സ്കാൻ ചെയ്ത് അയച്ചു കൊടുക്കുന്നു. ഇതാണ് ഏറ്റവും പഴഞ്ചൻ രീതി.
 
3. നമ്മൾ ഒരു ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് കന്പ്യൂട്ടറിൽ വെച്ചാൽ പിന്നെ ഏതെങ്കിലും ഒരു വേർഡ് പ്രോസെസ്സറിങ്ങ് സോഫ്ട്‍വെയറിൽ ഒരു ഡോക്യുമെന്റ് നമുക്ക് ലഭിച്ചാൽ അതിൽ നമ്മുടെ സിഗ്നേച്ചർ ഇൻസെർട്ട് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതും ഇപ്പോൾ അധികമാരും ഉപയോഗിക്കാറില്ല.
 
4. നമുക്ക് ഒപ്പിടാനുള്ള ഡോക്യുമെന്റ് സ്കാൻ ചെയ്തോ അല്ലാതെയോ ഒരു പി ഡി എഫ് ആയി അയക്കുന്നു. നമ്മുടെ ഒപ്പ് മുൻ‌കൂർ പി ഡി എഫ് എഡിറ്ററിൽ നമുക്ക് അപ്‌ലോഡ് ചെയ്തുവെക്കാം. നമ്മൾ എവിടെയാണോ ഒപ്പിടേണ്ടത് അവിടെ ഒപ്പിടാൻ വേണ്ടി മാത്രം ഒരു പി ഡി എഫ് ഓപ്‌ഷൻ ഉണ്ട്. ഒറ്റ ക്ലിക്കിൽ പണി കഴിയും. ഇതാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള രീതി. ലോകത്തെവിടെയാണെങ്കിലും ഓരോ ദിവസവും പല പ്രാവശ്യം ഇത് ചെയ്യുന്നുണ്ട്.
 
5. ഇപ്പോൾ വെബ്ബിനാറുകളുടെ കാലമാണ്. ഓരോ വെബ്ബിനറിനും നൂറുമുതൽ ആയിരത്തിലധികം ആളുകൾ ഉണ്ടാകും. അവർക്ക് ഓരോരുത്തർക്കും കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ നമ്മൾ കുത്തിയിരുന്ന് ഒപ്പിടാൻ പോയാൽ അതിനേ സമയമുണ്ടാവൂ. ഇത്തരം അനവധി വെബ്ബിനാർ പ്ലാറ്റുഫോമുകളിൽ നമ്മുടെ ഒപ്പ് അപ്‌ലോഡ് ചെയ്യാനും ഒറ്റ ക്ലിക്കിൽ നൂറോ ആയിരമോ സർട്ടിഫിക്കറ്റിൽ ഒപ്പിടാനുമുള്ള സംവിധാനമുണ്ട്. ഓരോ വെബ്ബിനാർ കഴിയുന്പോഴും ഇതാണ് ചെയ്യുന്നത്.
 
6. ഈ പറഞ്ഞതിലെല്ലാം നമുക്ക് പരിചയമുള്ള “ഒപ്പ്” ഉണ്ട്. പക്ഷെ നമ്മുടെ അനുവാദം ഡിജിറ്റലായി ചെയ്യുന്ന മറ്റു സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന് പണ്ട് എനിക്ക് ഒരാഴ്ച അവധി വേണമെങ്കിൽ അതൊരു ലീവ് ഫോമിൽ ഒപ്പിട്ട് ബോസിന് നൽകുന്നു, അത് ബോസ് ഒപ്പിട്ട് എച്ച് ആർ ഡിപ്പാർട്ട്മെന്റിന് നൽകുന്നു, അതാണ് രീതി. ഇന്നിപ്പോൾ അതില്ല. സ്ഥാപനത്തിന്റെ ഹ്യൂമൻ റിസോഴ്സ് പോർട്ടലിൽ പോയി അവധി വേണ്ട ദിവസങ്ങൾ തിരഞ്ഞെടുക്കുന്നു, ആരാണ് നമ്മുടെ അവധി അപ്പ്രൂവ് ചെയ്യേണ്ടത് എന്നത് സിസ്റ്റത്തിൽ ഉണ്ട്. നമ്മൾ വേണ്ടത്ര വിവരം നല്കിക്കഴിഞ്ഞാൽ (അവധി ദിവസങ്ങൾ, കാരണം, അവധിക്കാലത്തെ കോൺടാക്ട്) നമ്മൾ അത് “കൺഫേം” ചെയ്യുന്നു. അത് നമ്മുടെ ഒപ്പായി അംഗീകരിച്ച് ആ ഫോം എൻറെ ബോസ്സിന്റെ ഇൻബോക്സിൽ എത്തുന്നു. ബോസ്സ് “അപ്പ്രൂവ്” ബട്ടണിൽ പ്രസ്സ് ചെയ്താൽ അത് എച്ച് ആർ ഡിപ്പാർട്മെന്റിൽ എത്തുന്നതോടെ എൻറെ അവധിയുടെ രേഖയാകുന്നു. ആവശ്യമെങ്കിൽ ശന്പളത്തിന്റെ വകുപ്പിലേക്ക് സന്ദേശങ്ങൾ പോകുന്നു. ഇവിടെയൊക്കെ നമ്മുടെ “ഒപ്പുകൾ” ഉണ്ടെങ്കിലും അതിന് ഭൗതികമായ ഒരു ഫോം ഇല്ല.
 
7. ലീവ് പോലെ അത്ര കോൺഫിഡൻഷ്യൽ അല്ലാത്ത കാര്യങ്ങളായ പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, സ്ഥാപനങ്ങളുമായി പുതിയ എഗ്രിമെന്റുകൾ ഉണ്ടാക്കുന്നത്, കോടിക്കണക്കിന് രൂപ ഉൾപ്പെടുന്ന ബില്ലുകൾ അപ്പ്രൂവ് ചെയ്ത് പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് എല്ലാം ഇക്കാലത്ത് ഇത്തരം ഡിജിറ്റൽ അപ്പ്രൂവൽ വഴിയാണ്. ഒപ്പിടുന്നത് നമ്മൾ തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നിൽ കൂടുതൽ ഐ ഡി വെരിഫിക്കേഷൻ ഉണ്ട്. ഇ ബാങ്കിങ് ചെയ്യുന്നവർക്ക് ഇത് പരിചയം കാണും.
 
8. മുൻപ് പറഞ്ഞ ഓരോന്നിലും തട്ടിപ്പിനുള്ള സാധ്യതയുണ്ട്. അതിൽ ഏറ്റവും സാധാരണഗതിയിൽ സംഭവിക്കുന്നത് നമ്മുടെ ഇ സിഗ്നേച്ചർ അല്ലെങ്കിൽ പാസ്സ്‌വേർഡ് നമ്മൾ ആരെയെങ്കിലും വിശ്വസിച്ച് ഏൽപ്പിക്കുന്നു, അതവർ ദുരുപയോഗം ചെയ്യുന്നു എന്നതാണ്. ഒരാളുടെ ഒപ്പ് കൃത്രിമമായി ഇട്ടാൽ അത് കണ്ടുപിടിക്കാൻ ഫോറെൻസിക്ക് ഉള്ളത് പോലെ ഒരാളുടെ ഒപ്പ് ഡിജിറ്റലായി കൃത്രിമമായി ഇട്ടാലും കണ്ടുപിടിക്കാനുള്ള ഡിജിറ്റൽ ഫോറെൻസിക്ക് ഉണ്ട്. എന്തായാലും നമ്മുടെ ഒപ്പും പാസ്സ്‌വേർഡും ആരെയും വിശ്വസിച്ച് ഏൽപ്പിക്കാതിരിക്കയാണ് ബുദ്ധി.
 
9. അതുപോലെ തന്നെ നമ്മുടെ കന്പ്യൂട്ടർ ഹാക്ക് ചെയ്തും ആളുകൾക്ക് നമ്മുടെ ഇലക്ട്രോണിക് സിഗ്നേച്ചർ ഉപയോഗിക്കാം. ഇതുകൊണ്ട് തന്നെ ചില സ്ഥാപനങ്ങൾ അവരുടെ ഔദ്യോഗിക കന്പ്യൂട്ടറുകളിൽ നിന്നും മാത്രമേ ഇത്തരം രേഖകളോ അംഗീകാരങ്ങളൊ സ്വീകരിക്കുകയുള്ളൂ എന്ന നിബന്ധന വെക്കാറുണ്ട്. എന്നെപ്പോലെ സ്ഥിരമായി യാത്ര ചെയ്യുകയും ലോകത്തെവിടെ നിന്നും ജോലി ചെയ്യുകയും ചെയ്യേണ്ടി വരുന്നവർക്ക് ഹാക്കിങ്ങിൽ നിന്നും പരമാവധി സുരക്ഷിതമായിരിക്കാൻ അനവധി നിർദ്ദേശങ്ങളും നിബന്ധനകളും ഉണ്ട്. അതിനെപ്പറ്റി മാത്രം മറ്റൊരിക്കൽ എഴുതാം. ഇവിടെയും ഹാക്കിങ്ങ് നടന്നാൽ കണ്ടെത്താൻ ഡിജിറ്റൽ ഫോറൻസിക് ഉണ്ട്. പക്ഷെ പരമാവധി സൂക്ഷിക്കുക തന്നെയാണ് നല്ലത്.
 
10. ലക്ഷക്കണക്കിന് ആളുകൾ വീട്ടിൽ നിന്നും ജോലിയെടുക്കുന്ന കാലത്ത്, ഇനിയങ്ങോട്ട് ലോകത്തെവിടെ നിന്നും ആളുകൾ ജോലിയെടുക്കാൻ പോകുന്ന കാലത്ത് പേപ്പറിൽ ഒപ്പിടുന്നതും, ഒപ്പിട്ട പേപ്പർ സ്കാൻ ചെയ്ത് മറ്റൊരിടത്ത് അയച്ച് അവിടെ വീണ്ടും പ്രിന്റ് ചെയ്ത് ഒപ്പിട്ടു തിരിച്ചയക്കുന്ന രീതി മ്യൂസിയത്തിൽ വക്കാൻ പോകുന്നവയാണ്. അതിന്റെ കഥയും കാലവും കഴിഞ്ഞു. അതൊക്കെ ഇപ്പോഴും നാട്ടിൽ ചർച്ചക്ക് വിധേയമാകുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്.
 
11. മുഖ്യമന്ത്രിക്ക് അമേരിക്കയിൽ ഇരുന്നു പോലും ഫയലുകളിൽ ഒപ്പിടാം എന്ന് മലയാളികൾക്ക് മനസ്സിലായ സ്ഥിതിക്ക് (മാധ്യമങ്ങൾക്ക് നന്ദി), ഇനി സബ് രജിസ്ട്രാർ സ്ഥലത്തില്ലെങ്കിൽ വിവാഹം തടസ്സപ്പെടുന്നത് പോലുള്ള കലാപരിപാടികൾ ഉണ്ടാവില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
 
ഞാൻ മുൻപ് ഒരിക്കൽ പറഞ്ഞത് പോലെ ജനീവയിലെ ഒരു സർക്കാർ ഓഫീസിൽ ഞാൻ പോയിട്ട് പതിനഞ്ചു വർഷമായി. എനിക്കാവശ്യമുള്ളതൊക്കെ, ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉൾപ്പടെ, ഇലക്ട്രോണിക്ക് ആയി കിട്ടുന്നുണ്ട്. ഇതൊക്കെ നടപ്പിലാക്കി കൊടുക്കുന്നത് ഒരു പക്ഷെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇരിക്കുന്ന നമ്മുടെ ഐ ടി കന്പനികൾ ആയിരിക്കും. കേരളത്തിലും സർക്കാരിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്, അക്ഷയ സെന്റർ ഒരു നല്ല കാര്യമാണ്. ഓഫീസർ സ്ഥലത്തില്ലാത്തതിനാൽ കാര്യം നടക്കാത്ത സാഹചര്യം ഇപ്പോഴും സർവ്വ സാധാരണമാണ്. അത് മാറി നമ്മുടെ സർക്കാർ ജോലിക്കാരും ലോകത്ത് എവിടെയാണെങ്കിലും അവിടെ നിന്നും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന, ചെയ്യുന്ന, അതിന് അംഗീകാരമുള്ള, അതിനെപ്പറ്റി ചർച്ചയും വിവാദവും ഉണ്ടാവാത്ത കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.
 
മുരളി തുമ്മാരുകുടി

1 Comment

  • ഒപ്പ് ഫോട്ടോ എടുത്ത് എവിടേലും ഒട്ടിച്ചു വയ്ക്കുന്നത് എങ്ങനെ ഡിജിറ്റൽ signature ആവും.
    കൊറച്ചുകൂടെ ഡിജിറ്റൽ ആയ methode കളെ കുറിച്ച് ഒന്നും പറഞ്ഞുമില്ല.

    നമ്മുടെ കേരളത്തിലെ ഓഫീസുകളിലും പേപ്പർ ഇല്ലാതെ ഇലക്ട്രോണിക് ആയി തന്നെ പല കാര്യങ്ങളും ചെയ്യാൻ പറ്റുന്നുണ്ട്.

    ഓഫീസർ സ്ഥലത്തില്ലാത്തതിനാൽ കാര്യം നടക്കാത്ത സാഹചര്യത്തെക്കാൾ കൂടുതൽ ഓഫീസർ ഡ്യൂട്ടിയിൽ ഇല്ലാത്തതു കൊണ്ട്
    കാര്യം നടക്കാത്ത സാഹചര്യം ആവണം.

Leave a Comment