പൊതു വിഭാഗം

അണക്കെട്ട് തുറക്കുന്നതിന് മുൻപേ…

കേരളത്തിലെ ഡാമുകൾ പലതും പൂർണ്ണ സംഭരണ ശേഷിയുടെ അടുത്തെത്തിയിരിക്കുകയാണെന്നും അവ തുറന്നേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. കുറച്ചു പേർ ആശങ്കകൾ അറിയിക്കാൻ വിളിക്കുന്നുമുണ്ട്. കേരള ഡിസാസ്റ്റർ മാനേജമെന്റ്റ് അതോറിറ്റിയും ഡാം സേഫ്റ്റി അതോറിറ്റിയും വാർത്ത ക്ലാരിഫൈ ചെയ്യുമെന്ന് കരുതാം.
 
ഈ വിഷയത്തെ സംബന്ധിച്ച് കഴിഞ്ഞ മാസം ജൂൺ പതിനാലിന് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ നിന്ന് പ്രസക്തമായ ഒരു ഭാഗം ഇവിടെ പറയുന്നു.
 
‘ഒരു ക്ലൂ തരാം. ഈ വർഷം ഏപ്രിൽ മുതൽ തന്നെ മഴ തുടങ്ങി, ജൂണിൽ തന്നെ നല്ല മഴ ഉണ്ട്. ഇക്കണക്കിന് പോയാൽ ജൂലൈ ആകുമ്പോഴേക്കും നമ്മുടെ അണക്കെട്ടുകൾ നിറയാൻ തുടങ്ങും. കേരളത്തിലെ ഏറ്റവും വലിയ മഴകൾ ഉണ്ടായിട്ടുള്ളത് ജൂലൈ മാസത്തിൽ ആണ്. വലിയ മഴയോടൊപ്പം അണക്കെട്ടും തുറന്നു വിട്ടാൽ താഴെ വെള്ളം പൊങ്ങും, സ്ഥിതി പിടിച്ചാൽ കിട്ടാതാകും. കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയാണ് എന്ന് ഇപ്പോഴേ അന്വേഷിക്കുക,അവിടുത്തെ റിസർവോയർ മാനേജ്‌മെന്റ് പോളിസി എന്തെന്ന് ചോദിച്ചു മനസിലാക്കുക, മഴക്കാലത്തിന്റെ പകുതി ആകുമ്പോഴേക്കും അണക്കെട്ട് നിറയാൻ സാധ്യത ഉണ്ടെങ്കിൽ ഷട്ടർ തുറക്കുന്നതിന്റെ പോളിസി എന്തെന്ന് ചോദിക്കുക. ഇതൊക്കെ എല്ലാ ദിവസവും ജനങ്ങളെ അറിയിക്കുക. എന്നാൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും. അല്ലാതെ ഇപ്പോൾ മഴയും കൊണ്ട് GNPC യും നോക്കി ഇരുന്നിട്ട് ജൂലൈ മഴയിൽ വെള്ളം പൊങ്ങുകയും അണക്കെട്ട് തുറക്കുകയും സ്പ്രിങ്ങ് ടൈഡ് വരുകയും ചെയ്യുന്ന ദിവസം “എന്റമ്മേ” എന്ന് വിളിച്ചിട്ടും സർക്കാരിനെ കുറ്റം പറഞ്ഞിട്ടും എന്ത് കാര്യം ?
നാളത്തെ ദുരന്ത സാധ്യതയെപ്പറ്റി ചർച്ച ചെയ്യാനാണ് ജനീവക്ക് വിളിക്കേണ്ടത്. ദുരന്തം ഒഴിവാക്കാനാണ്, ഉണ്ടായിക്കഴിഞ്ഞിട്ട് അതിനെ നേരിടുന്നതിലും എനിക്കിഷ്ടം.”
 
പറഞ്ഞത് പോലെ തന്നെ മഴ ജൂണിലും ജൂലൈയിലും പെയ്തു. വെള്ളം പൊങ്ങി. വേലിയേറ്റം ഏറ്റവും മുകളിൽ നിന്ന ആഴ്ചയിലാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നും ശ്രദ്ധിക്കുക. ഇതൊക്കെ മുൻകൂട്ടി പ്രവചിക്കാൻ ജ്യോൽസ്യമോ സൂപ്പർ കമ്പ്യൂട്ടറോ ഒന്നും വേണ്ട, വിഷയത്തിൽ താല്പര്യവും, പരിചയവും, അല്പം സാമാന്യ ബുദ്ധിയും മതി.
 
ഭാഗ്യത്തിന് മഴ കനക്കുകയും വേലിയേറ്റം കൂടുകയും ചെയ്ത ആഴ്ചയിൽ അണക്കെട്ട് നിറഞ്ഞിട്ടില്ലായിരുന്നു, അല്ലെങ്കിൽ പണി കംപ്ലീറ്റ് പാളിയേനെ. മഴ ഇനിയും തീർന്നിട്ടില്ല, ഈ വർഷത്തെ വെള്ളപ്പൊക്ക സാധ്യതയും. അണക്കെട്ടുകൾ നിറഞ്ഞു വരുന്നു. ഇനിയെങ്കിലും മുൻപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം.
വികസിത രാജ്യങ്ങളിൽ നമ്മൾ താമസിക്കുന്ന സ്ഥലത്തിന് മുകളിൽ അണക്കെട്ട് ഉണ്ടാവുകയും, അണക്കെട്ട് തുറക്കുകയോ തകരുകയോ ചെയ്‌താൽ നമ്മൾ താമസിക്കുന്നിടത്ത് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് അവരുടെ പഠനം തെളിയിക്കുകയോ ചെയ്‌താൽ നമ്മൾ അവിടെ താമസം ആരംഭിക്കുമ്പോൾ തന്നെ ഈ വിവരം അറിയിച്ചിരിക്കും. അപകടമുണ്ടായാൽ എങ്ങനെയാണ് മുന്നറിയിപ്പ് വരുന്നതെന്നും, അറിയിപ്പ് വന്നാൽ ആളുകൾ എങ്ങോട്ടാണ് പോകേണ്ടതെന്നുമുള്ള പ്ലാനും മുൻകൂട്ടി തരും.
ഈ പറഞ്ഞ മോഡലിംഗ് വളരെ എളുപ്പമുള്ളതാണ്. ഒരു അണക്കെട്ട് തകരുകയോ തുറന്നു വിടുകയോ ചെയ്‌താൽ അണക്കെട്ടിന്റെ താഴെ ഓരോ കിലോമീറ്ററിലും എത്ര സമയത്തിനകത്ത് വെള്ളം എത്തും, അത് എത്ര ഉയരത്തിൽ ആയിരിക്കും, എത്ര മാത്രം ദൂരത്തേക്ക് പരക്കും എന്നൊക്കെ ഈ മോഡലിന് പറയാൻ സാധിക്കും. നമ്മുടെ എല്ലാ എൻജിനീയറിങ് കോളേജിലെയും കുട്ടികൾക്ക് ഒരു വർഷം ഇത് പ്രോജക്റ്റ് ആയി കൊടുത്താൽ ഒറ്റ വർഷം കൊണ്ട് ചെയ്ത് തീർക്കാം. ആ വിവരം ആളുകൾക്ക് ലഭ്യമാക്കുക. പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് വെള്ളം പൊങ്ങാൻ സാധ്യതയുള്ളയിടത്ത് മൊബൈൽ ഫോണിലേക്ക് മാത്രം വെള്ളം വരാനുള്ള സാധ്യതയെ പറ്റി മെസ്സേജ് അയക്കാനുള്ള സാധ്യതയുണ്ട്.
 
ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഇടുക്കി ഡാം തുറന്നു വിടുമെന്നോ ഇടമലയാർ ഡാം തുറന്നു വിടുമെന്നോ വാർത്ത വന്നാൽ കാലടിയിലും ആലുവയിലുമുഉള്ള ആളുകൾ എന്ത് ചെയ്യണമെന്ന് നമുക്ക് ഒരു ഐഡിയയും ഇല്ല? വെള്ളം വിമാനത്താവളത്തിൽ എത്തിക്കഴിയുമ്പോൾ ആണ് പലപ്പോഴും. നമ്മൾ വിവരമറിയുന്നത്. രണ്ടായിരത്തി പതിമൂന്നിൽ ടാർമാക്കിൽ വെള്ളം കയറിയപ്പോൾ ആണ് ‘ഭൂതത്താൻ കേട്ട് അണക്കെട്ട് തുറന്നാൽ നെടുമ്പാശ്ശേരിയിൽ വെള്ളം കയറും’ എന്ന് അണക്കെട്ടുകാർക്കും വിമാനത്താവളത്തിലുള്ളവർക്കും മനസ്സിലായത്. പൊതുജനങ്ങളുടെ കാര്യം പിന്നെ പറയാനില്ലല്ലോ.
ഈ വർഷം ഇനിയിപ്പോൾ മോഡലിംഗിനും റിസ്ക് കമ്മ്യൂണിക്കേഷനും മൊബൈൽ ട്രാക്കിങ്ങിനും സമയമില്ല. കേരളത്തിൽ ഈ വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവരോട് കുറച്ച് ആശയങ്ങൾ പറയാം. ഈ വകുപ്പുകളിൽ പരിചയമുള്ളവർ അവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ മതി. (കേരള ഡാം സേഫ്റ്റി അതോറിറ്റിയുടെ വെബ്‌സൈറ്റ് പോലും ഗൂഗിൾ നോക്കിയിട്ട് കിട്ടുന്നില്ല)
 
1. ഡാമിലെ വെള്ളത്തിനെപ്പറ്റിയുള്ള ആശങ്കകൾ അറിയിക്കാനും പരിഹരിക്കാനുമായി ഒരു ഹോട് ലൈൻ തുടങ്ങുക. വെബ്‌സൈറ്റ് ഉണ്ടെങ്കിൽ അത് പബ്ലിഷ് ചെയ്യുക.
 
2. കേരളത്തിലെ ഓരോ അണക്കെട്ടുകളുടെയെയും മാപ്പും, അവിടെ നിന്നും വെള്ളം തുറന്നു വിട്ടാൽ ബാധിക്കാൻ സാധ്യതയുള്ള ഏകദേശ പ്രദേശങ്ങളുടെ ഗൂഗിൾ എർത്ത് മാപ്പും പ്രസിദ്ധീകരിക്കുക
 
3 . അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പും പരമാവധി കപ്പാസിറ്റിയും പ്രസിദ്ധീകരിക്കുക. ഏത് നിലയിലെത്തുമ്പോളാണ് അണക്കെട്ട് തുറക്കാനുള്ള ചർച്ചകൾ തുടങ്ങുന്നതെന്നും.
 
4 . അണക്കെട്ട് തുറക്കും എന്ന വാർത്ത വന്നാൽ ആളുകൾ എന്ത് ചെയ്യണം, വ്യാജ വാർത്ത വന്നാൽ എവിടെ നിന്നും ആധികാരികത ലഭിക്കും എന്നൊക്കെ ഇപ്പോഴേ പ്ലാൻ പബ്ലിഷ് ചെയ്യുക.
 
5. അണക്കെട്ട് തുറക്കുന്നതിന്റെ ഇരുപത്തിനാല് മണിക്കൂർ മുൻപെങ്കിലും വാർത്ത എല്ലാ മാധ്യമങ്ങളും വഴി പബ്ലിഷ് ചെയ്യുക.
 
6. വ്യാജ വാർത്തകൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ഒരു സംവിധാനം ഉണ്ടാക്കുക. വന്നാൽ ഉടൻ നിഷേധിക്കുക, വാർത്ത ഉണ്ടാക്കിയവരെ ഉടൻ കണ്ടുപിടിച്ചു അറസ്റ്റ് ചെയ്യാനുള്ള സംവിധാനം റെഡിയാക്കുക.
 
കേരളത്തിലെ അണക്കെട്ടുകൾ തുറക്കാൻ അത് നിറഞ്ഞു തുളുമ്പേണ്ട ആവശ്യമില്ല. മഴക്കാലം അവസാനിക്കുന്ന സമയത്ത് അണക്കെട്ടിൽ പരമാവധി വെള്ളം സംഭരിക്കുക എന്നതാണല്ലോ ലക്‌ഷ്യം. അതനുസരിച്ചു വേണം റിസർവോയർ സ്റ്റോറേജ് ഒപ്ടിമൈസ് ചെയ്യാൻ. ഈ ട്വൻറി ട്വൻറിയിൽ റൺ റേറ്റ് വച്ച് ഫൈനൽ സ്‌കോർ പ്രെഡിക്ട് ചെയ്യുന്ന പദ്ധതി ഉപയോഗിച്ചാൽ മതി.
 
ഇത് വായിക്കുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഡാം സുരക്ഷ നോക്കുന്നവർ ഒന്നും എന്റെ പോസ്റ്റ് വായിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ഗൂഗിൾ എർത്ത് എടുത്ത് നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയുണ്ടോ, ആ പുഴയിൽ അണക്കെട്ട് ഉണ്ടോ എന്നു നോക്കുക. ഉണ്ടെങ്കിൽ ആ അണക്കെട്ട് തുറന്നു എന്ന വാർത്ത വന്നാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ചിന്തിക്കുക. ഉയർന്ന ഏത് പ്രദേശമാണ് അടുത്തുള്ളത്, അല്ലെങ്കിൽ നദിയിൽ നിന്നും അകലെ അല്ലെങ്കിൽ ഉയർന്ന പ്രദേശത്ത് ഏത് ബന്ധു വീടാണുള്ളത്, സ്വന്തം വീടിനകത്ത് വെള്ളം പൊങ്ങിയാൽ നശിച്ചു പോകുന്ന എന്ത് വസ്തുക്കളാണുള്ളത്, രണ്ടു നിലയുള്ള വീടാണെങ്കിൽ ഏതൊക്കെ വസ്തുക്കളാണ് രണ്ടാമത്തെ നിലയിലേക്ക് മാറ്റാൻ പറ്റുന്നത് എന്നൊക്കെ ചിന്തിച്ചു വക്കണം. നിമിഷങ്ങൾക്കുള്ളിൽ വെള്ളം പൊങ്ങുമ്പോൾ ഇത് ചിന്തിക്കാനുള്ള സമയമല്ല, സ്ഥലം വിടാൻ ഉള്ളതാണ്. (പലപ്പോഴും പുഴയിൽ നിന്നും ഒരു കിലോമീറ്ററിന് അടുത്ത് താമസിക്കുന്നവർ പോലും അവരുടെ അടുത്ത് പുഴയുണ്ടെന്ന് അറിയാറില്ല, ഉദാഹരണം പെരുമ്പാവൂർ നഗരം. കാലടിയും ആലുവയും പുഴയുടെ തീരത്താണ്, അതുകൊണ്ട് അണക്കെട്ട് തുറക്കും എന്ന് കേൾക്കുമ്പോൾ അവർ ശ്രദ്ധിക്കും. പക്ഷെ പെരുമ്പാവൂരിൽ ഉള്ളവർ പുഴ കാണുന്നില്ലെങ്കിലും പുഴയിൽ നിന്നും ഒട്ടും ദൂരെ അല്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്).
 
രാത്രി പതിനൊന്നു മണിക്ക് അണക്കെട്ട് തുറക്കുന്ന തീരുമാനം എടുക്കുന്നതും രാവിലെ നാലുമണിക്ക് ആളുകൾ വീട്ടിനുള്ളിൽ വെള്ളം കയറുന്നത് കാണുന്നതും ഈ വർഷം ഉണ്ടാകില്ല എന്ന പ്രതീക്ഷയോടെ.
 
മുരളി തുമ്മാരുകുടി
 

Leave a Comment